എന്താണ് പരിപൂർണ്ണ സന്തോഷം
ഒരു തണുത്ത ശീതകാല ദിനത്തിൽ ഫ്രാൻസിസ് ബ്രദർ ലെയോയോടൊപ്പം പെറൂജിയയിൽ നിന്ന് അസീസിയിലെ മാലാഖമാരുടെ രാജ്ഞിയായ മറിയത്തിന്റെ ദൈവാലയത്തിലേക്ക് നടക്കുകയായിരുന്നു. കനത്ത തണുപ്പിൽ നടക്കാൻ ഫ്രാൻസീസ് ഏറെ കഷ്ടപ്പെട്ടു. യാത്രാമധ്യേ ബ്രദർ ലെയോയെ ആഴമുള്ള ഒരു ആത്മീയ പാഠം പഠിപ്പിക്കാൻ ആരംഭിച്ചു..
ഫ്രാൻസിസ് ലെയോടു പറഞ്ഞു: “ബ്രദർ ലെയോ, ലോകമെമ്പാടും നമ്മുടെ സഹാദരന്മാർ വിശുദ്ധിയും നല്ല മാതൃകയും നൽകുന്നുണ്ടായാലും, അതാണ് പരിപൂർണ്ണ സന്തോഷമെന്ന് കരുതേണ്ട.” കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം അദ്ദേഹം വീണ്ടും പറഞ്ഞു: “നമ്മുടെ സഹോദരന്മാർ രോഗികളെ സുഖപ്പെടുത്തുകയും, മുടന്തരെ നടക്കാൻ ഇടയാക്കുകയും, കുരുടന്മാർക്ക് കാഴ്ചയും, ബധിരർക്കു ശ്രവണവും, മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്താലും, അതും പരിപൂർണ്ണ സന്തോഷമല്ല.”
ഫ്രാൻസീസ് തുടര്‍ന്ന് ലെലോടു പറഞ്ഞു: എല്ലാ ഭാഷകളും അറിയുകകയും, ശാസ്ത്രത്തിൽ പ്രാവീണ്യം നേടുകയും, തിരുവെഴുത്തുകൾ വിശദീകരിക്കുകയും, പ്രവചനവരം ലഭിക്കുകയും, എല്ലാവരെയും ക്രിസ്തുവിലേക്കു മാറ്റുകയും ചെയ്താലും ഇവയൊന്നും പരിപൂർണ്ണ സന്തോഷമല്ല. ഇതെല്ലാം കേട്ട് ബ്രദർ ലെയോ അത്ഭുതപ്പെട്ടു. അപ്പോൾ അവൻ ചോദിച്ചു: “പിതാവേ, അങ്ങനെയെങ്കിൽ പരിപൂർണ്ണ സന്തോഷം എന്താണ്?”
ഫ്രാൻസിസ് മറുപടി നൽകി: “നാം കഠിനമായ മഴയിൽ നനഞ്ഞും, തണുപ്പിൽ വിറച്ചും, വിശപ്പോടെ മണ്ണുകെട്ടി ദേവാലയത്തിലെത്തുമ്പോൾ, വാതിൽ തുറക്കുന്നവർ നമ്മെ അപമാനിക്കുകയും, കപടന്മാരെന്ന് വിളിക്കുകയും, അകത്തു പ്രവേശിപ്പിക്കാതെ പുറത്ത് തണുപ്പിലും മഴയിലും നിർത്തിയാൽ, അത് ക്ഷമയോടും വിനയത്തോടും സ്നേഹത്തോടും സ്വീകരിച്ചാൽ അതാണ് പരിപൂർണ്ണ സന്തോഷം.”
ഫ്രാൻസീസ് വീണ്ടും തുടര്‍ന്നു: “അവിടെ നിന്ന് നമ്മെ അടിച്ചോടിക്കുകയും, മഞ്ഞിൽ തള്ളിവിടുകയും, അപമാനിക്കുകയും ചെയ്താലും, ക്രിസ്തുവിന്റെ കഷ്ടപ്പാടുകൾ ഓർത്തു സന്തോഷത്തോടെ സഹിച്ചാൽ അതാണ് പരിപൂർണ്ണ സന്തോഷം ”
അവസാനമായി ഫ്രാൻസിസ് പറഞ്ഞു: ദൈവം നൽകുന്ന ഏറ്റവും വലിയ വരം അത്ഭുതങ്ങളോ വിജ്ഞാനമോ അല്ല; സ്വയം ജയിക്കാനുള്ള കൃപയാണ്. ക്രിസ്തുവിനെ സ്നേഹിച്ച് കഷ്ടപ്പാടുകളും അപമാനങ്ങളും സന്തോഷത്തോടെ സ്വീകരിക്കുന്നതിലാണ് യഥാർത്ഥ സന്തോഷം. ക്രൂശിലാണ് പരിപൂർണ്ണ സന്തോഷം കാരണം ക്രൂശിലൂടെ നാം ക്രിസ്തുവിനെപ്പോലെയാകുന്നു. നോമ്പുകാലത്ത് സ്വയം ജയിക്കാനുളള കൃപ സ്വന്തമാക്കി പരിപൂർണ്ണ സന്തോഷം നമുക്കു സ്വന്തമാക്കം
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment