🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വ്യാഴം, 14/1/2021
Blessed Devasahayam Pillai, Martyr
or Thursday of week 1 in Ordinary Time
Liturgical Colour: Red.
പ്രവേശകപ്രഭണിതം
ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടി
മരണംവരെ പോരാടുകയും
ദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;
എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്.
Or:
cf. ജ്ഞാനം 10:12
ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,
കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ, രക്തസാക്ഷിത്വംവരെ
കര്‍ത്താവായ ക്രിസ്തുവിനോട് വിശ്വസ്തനായിരിക്കാന്‍
വാഴ്ത്തപ്പെട്ട ദേവസഹായത്തെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.
അദ്ദേഹത്തിന്‍റെ മാതൃകയാലും മാധ്യസ്ഥ്യത്താലും
സത്യവിശ്വാസം സ്വീകരിക്കുന്നതില്‍ വിധേയരും
അത് ഏറ്റുപറയുന്നതില്‍ ധീരരുമാകാന്‍
ഞങ്ങള്‍ക്ക് വരമരുളണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഹെബ്രാ 3:7-14
ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍.
സഹോദരരേ, പരിശുദ്ധാത്മാവു പറയുന്നതുപോലെ, ഇന്നു നിങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുമ്പോള്‍ മരുഭൂമിയിലെ പരീക്ഷണകാലത്തുണ്ടായ പ്രകോപനത്തിലെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെ നിങ്ങളുടെ പിതാക്കന്മാര്‍ നാല്‍പതുവര്‍ഷം എന്നെ പരീക്ഷിക്കുകയും എന്റെ പ്രവൃത്തികള്‍ കാണുകയും ചെയ്തു. അതിനാല്‍, ആ തലമുറയോടു ഞാന്‍ കോപിച്ചു പറഞ്ഞു: അവര്‍ സദാ തങ്ങളുടെ ഹൃദയത്തില്‍ തെറ്റു ചെയ്യുന്നു. എന്റെ വഴികള്‍ അവര്‍ മനസ്സിലാക്കിയിട്ടില്ല. എന്റെ ക്രോധത്തില്‍ ഞാന്‍ ശപഥം ചെയ്തു പറഞ്ഞതുപോലെ, അവര്‍ ഒരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.
എന്റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍ നിന്നു നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്. എന്തെന്നാല്‍, നമ്മുടെ ആദ്യ വിശ്വാസത്തെ അവസാനം വരെ മുറുകെപ്പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 95:6-7c,8-9,10-11
നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം;
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.
എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം.
നാം അവിടുന്നു മേയ്ക്കുന്ന ജനവും;
അവിടുന്നു പാലിക്കുന്ന അജഗണം.
നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!
മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍, ചെയ്തതുപോലെ
നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.
നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
നാല്‍പതു സംവത്സരം ആ തലമുറയോട് എനിക്കു നീരസം തോന്നി,
വഴിപിഴയ്ക്കുന്ന ഹൃദയത്തോടുകൂടിയ ജനമാണിത്;
എന്റെ വഴികളെ അവര്‍ ആദരിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞു.
അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കുകയില്ലെന്നു
കോപത്തോടെ ഞാന്‍ ശപഥം ചെയ്തു.
നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 1:40-45
തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു.
അക്കാലത്ത് ഒരു കുഷ്ഠരോഗി യേശുവിന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു: അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. അവന്‍ കരുണതോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു. യേശു അവനെ കര്‍ശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക. മോശയുടെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. എന്നാല്‍, അവന്‍ പുറത്തുചെന്ന് വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തന്മൂലം, പിന്നീട് പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ യേശുവിനു സാധിച്ചില്ല. അവന്‍ പുറത്ത് വിജനപ്രദേശങ്ങളില്‍ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലും നിന്ന് അവന്റെ അടുത്തു വന്നുകൊണ്ടിരുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അര്‍പ്പിച്ച ഈ കാഴ്ചദ്രവ്യങ്ങള്‍,
അങ്ങേ ആശീര്‍വാദത്താല്‍ പവിത്രീകരിക്കണമേ.
അങ്ങേ സ്‌നേഹാഗ്നിയാല്‍ വിശുദ്ധ N
സകല ശാരീരിക പീഡനങ്ങളും തരണം ചെയ്തുവല്ലോ.
അതേ സ്‌നേഹാഗ്നി, അങ്ങേ കൃപയാല്‍,
ഞങ്ങളെയും ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, രക്തസാക്ഷിയായ അങ്ങേ വിശുദ്ധന്‍ (വിശുദ്ധ)
N ന്റെ (യുടെ) സ്മരണാഘോഷത്തില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍
അങ്ങേക്ക് സ്വീകാര്യമായിത്തീരട്ടെ.
ഈ പുണ്യവാന്‍ (പുണ്യവതി) ചൊരിഞ്ഞ രക്തം
അങ്ങേ തിരുമുമ്പില്‍ അമൂല്യമായിരുന്നപോലെ,
ഈ കാണിക്കകളും അങ്ങേ മഹിമയ്ക്ക്
പ്രീതികരമായിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 16:24
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
അവന്‍ തന്നത്തന്നെ പരിത്യജിച്ച്,
തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.
Or:
മത്താ 10:39
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍,
നിത്യമായി അതു കണ്ടെത്തും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ രക്തസാക്ഷിയായ
വിശുദ്ധ N ന്റെ ആത്മധൈര്യം
അദ്ദേഹത്തെ അങ്ങേ ശുശ്രൂഷയില്‍ വിശ്വസ്തനും
പീഡാസഹനത്തില്‍ വിജയിയും ആക്കിത്തീര്‍ത്തുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍,
അതേ ആത്മധൈര്യം ഞങ്ങള്‍ക്കും പ്രദാനം ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵