ജർമ്മൻസഭ പിളർപ്പിലേക്കോ?: സത്യവും മിഥ്യയും!

ജർമ്മൻസഭ പിളർപ്പിലേക്കോ?: സത്യവും മിഥ്യയും!
 
മലയാളത്തിലുള്ള ചില സാമൂഹ്യമാധ്യമങ്ങളിലും ചില ഓൺലൈൻ ചാനലുകളിലും ചില മലയാളി വൈദികരിലൂടെയും അദ്ധ്യാൽമികഗുരുക്കന്മാരിലൂടെയും പ്രചരിച്ച വാർത്തയായിരുന്നു ജർമ്മൻസഭ പിളർപ്പിലേക്ക് എന്നത്. ആരെയും കുറ്റപ്പെടുത്താനല്ല, സത്യാവസ്ഥ വ്യകതമാക്കൻ വേണ്ടി കുറിക്കുന്നു. 2021 മെയിമാസം പത്താം തിയതി ജർമനിയിലെ ചില സ്ഥലങ്ങളിൽ നടന്ന സ്വവർഗാനുരാഗികളുടെ ആശിർവാദവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു വാർത്ത പ്രചരിച്ചത്.
 
1 . വസ്തുത:
 
കത്തോലിക്കാസഭ സ്വവർഗ്ഗവിവാഹം അനുവദിക്കുന്നില്ല. 2021 ഫെബ്രുവരി 22 -ൽ Responsum ad dubiyum എന്ന പേരിൽ സ്വവർഗാനുരാഗികളായ കത്തോലിക്കരോട് അജപാലനപരമായി എങ്ങനെ പെരുമാറണം എന്നൊരു നിർദേശം വത്തിക്കാനിലെ വിശ്വാസതിരുസംഘം നല്കുകയുണ്ടതായി. മാർപ്പാപ്പയുടെ അറിവോടെ ആയിരുന്നു അത്. എന്നാൽ വിശ്വാസതിരുസംഘത്തിന്റെ ഒരെഴുത്തു മാർപ്പായുടെ കല്പനയല്ല. അതുകൊണ്ടു മാർപ്പായുടെ കൽപ്പന ജർമൻസഭ ലംഘിച്ചുവെന്ന് പറഞ്ഞു ചേരി തിരിയുന്നതിൽ അർത്ഥമില്ല. അങ്ങനെയൊരു കൽപ്പന മാർപ്പാപ്പ നൽകിയിട്ടില്ല.
 
2. വിശ്വാസ തിരുസംഘത്തിന്റെ എഴുത്തിന്റെ ഉള്ളടക്കം:
 
Responsum ad dubiyum എന്ന എഴുത്തിലൂടെ കത്തോലിക്കാസഭയുടെ വിശ്വാസതിരുസംഘം കൂദാശകളായോ കൂദാശാനുകരണങ്ങളായോ സ്വവർഗാനുരാഗികളുടെ കല്യാണം ആശീർവധിക്കാനാവില്ല എന്നു വ്യക്തമാക്കുന്നു. അതോടൊപ്പം സ്വവര്ഗാനുരാഗികളെ സഹായിക്കണമെന്നും അംഗീകരിക്കണമെന്നും ഈ രേഖ പറയുന്നു. മാമ്മോദിസയിലൂടെ ലഭിച്ച പ്രസാദവരം നിലനിർത്താൻ പ്രാർത്ഥനയും ആരാധനാക്രമത്തിലുള്ള പങ്കാളിത്തവും ദൈവവചനവായനയും അവർക്കു ആവശ്യമാണെന്നും അതിൽ പറയുന്നു. അവരെ കൂദാശാനുകരണങ്ങളെന്ന നിലയിൽ ആശീർവദിക്കാൻ ആവില്ലെന്ന് പറയുന്നുണ്ടെങ്കിലും സ്വവര്ഗാനുരാഗികളെ വ്യക്തിയെന്ന നിലയിൽ ആശീർവദിക്കുന്നതു സഭ അംഗീകരിക്കുന്നുവെന്നും പറയുന്നു. അതിനു കൃത്യമായൊരു ക്രമം ഇതുവരെ ഇല്ലായെന്നും കുറിച്ചിരിക്കുന്നു (വെഞ്ചരിപ്പുകൾക്കു വിവിധ ക്രമങ്ങൾ സഭ നൽകിയിട്ടുണ്ട്).
 
3. എന്താണ് സംഭവിച്ചത്?
 
ജർമനി പോലുള്ള രാജ്യങ്ങളിലെ ഗവൺമെന്റുകൾ സ്വവർഗ്ഗവിവാഹം അനുവദിക്കുന്നുണ്ട്. ചില ക്രൈസ്തവസഭകളും സ്വവർഗ്ഗവിവാഹം അനുവദിക്കുന്നു. എന്നാൽ ഇത്തരം ക്രൈസ്തവ സഭകളും ഗവൺമെന്റുകളും വിവാഹത്തെ ഒരു കൂദാശയായി അംഗീകരിക്കുന്നില്ല. വേർപിരിയാൻ അനുവാദമുള്ള ഒരു ധാരണയും ഉടമ്പടിയും മാത്രമാണ് അവർക്കു വിവാഹം. കത്തോലിക്കർക്ക് വിവാഹം ഒരു കൂദാശയാണ്. വിവാഹമോചനം കത്തോലിക്കർക്ക് അനുവദനീയമല്ല. വിവാഹമോചിതരെ സഭ സ്നേഹത്തോടെ പരിചരിക്കുന്നുണ്ടെങ്കിലും.
 
ജർമനിയിലെ പ്രൊട്ടസ്റ്റന്റ് സഭ സ്വവർഗാനുരാഗികളുടെ കല്യാണത്തെ അംഗീകരിക്കുന്നതുകൊണ്ടു ജർമനിയിലെ പ്രൊട്ടസ്റ്റന്റ് മനോഭാവമുള്ള ഏതാനും കത്തോലിക്കർ അത് ശരിയാണെന്നു ചിന്തിക്കുന്നു. കൂദാശകളും കൂദാശാനുകരങ്ങളും തമ്മിലുള്ള വ്യത്യാസം അവരിൽ പലരും വിസ്മരിക്കുന്നു. കൂദാശാനുകരണങ്ങളല്ലാതെ വ്യക്തികളായി അവരെ ആശിർവദിക്കാം എന്ന് വിശ്വാസതിരുസംഘം പറഞ്ഞത് അവരും മാധ്യമങ്ങളും പൂർണ്ണമായും അവഗണിച്ചു.
 
മലയാളത്തിലെ ചില ഓൺലൈൻ ചാനലുകൾ പറയുന്നതുപോലെ സ്വർഗ്ഗവിവാഹം കൂദാശയായി ആശീർവദിക്കണമെന്നു പറയുന്ന കത്തോലിക്കാ മെത്രാന്മാർ ആരും ഇന്ന് ജർമനിയിൽ ഇല്ല. സ്വർഗ്ഗവിവാഹം കുദാശയായി ആശീർവദിക്കണമെന്നു പരസ്യമായി പറയുന്ന കത്തോലിക്കരായ പുരോഹിതരെ ജർമനിയിൽ കണ്ടെത്തുന്നതും പ്രയാസമാണ്. അങ്ങനെയൊരു ആശിർവാദം ഇന്നുവരെ ജർമനിയിൽ നടന്നിട്ടുമില്ല. കാരണം പുരോഹിതന്റെ ആശിർവാദം മാത്രമല്ല, അതിനാവശ്യമായ മറ്റു ക്രമചട്ടങ്ങളും വിവാഹത്തിന് കത്തോലിക്കാസഭയിൽ പാലിക്കേണ്ടതായി ഉണ്ട്. അതിലൊന്നാണ് കുടുംബമായി രെജിസ്റ്റർ ചെയ്യുന്നത്. വിവാഹമെന്ന കൂദാശയുടെ കാർമ്മികൻ പുരോഹിതനല്ല എന്നും മനസിലാക്കണം. പള്ളിയിലെ ചടങ്ങിന് മുൻപ് നടക്കേണ്ട ചില കർമ്മങ്ങളുണ്ട്, വിവാഹം സാധു ആകുന്നതിന്‌. പലർക്കും ഈ വ്യത്യസവും ക്രമങ്ങളുടെ എണ്ണവും അറിയാത്തതുകൊണ്ടാകാം, തെറ്റുദ്ധാരണാജനകമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്.
 
കൂദാശാനുകരണങ്ങളായ ആശിർവാദങ്ങൾ പോലും സ്വവർഗാനുരാഗികളായ പലരും ആവശ്യപ്പെടുന്നില്ല. പ്രാർത്ഥനയും അനുഗ്രഹവും ആശിർവാദവും ആണ് ആവശ്യപ്പെടുന്നത്. സഭ അത് നല്കാൻ തയാറാണെന്നു വിശ്വാസതിരുസംഘം വ്യക്തമായി പറയുന്നുമുണ്ട്.
 
ജർമൻ ബിഷപ്‌സ് കോൺഫറൻസിന്റെ പ്രസിഡന്റ് ബാറ്റസിങ് പറഞ്ഞത് ആശിർവദിക്കുന്ന കാര്യത്തിൽ പുരോഹിതർ മനഃസാക്ഷിയനുസരിച്ചു പ്രവർത്തിക്കണമെന്നാണ്. അതേസമയം പ്രതിഷേധസൂചകമായി അത്തരം ആശിർവാദങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും വ്യക്തിയെന്ന നിലയിൽ ആശിർവദിക്കാം എന്ന് വിശ്വാസതിരുസംഘം പറഞ്ഞിട്ടുള്ളതുകൊണ്ടു ബാറ്റ്‌സിംഗിന്റെ നിർദേശത്തിൽ തത്വത്തിൽ യാതൊരുവിധ വൈരുധ്യതയും സഭാപഠനങ്ങളുടെ ലംഘനവും ഇല്ല. വിശ്വാസതിരുസംഘത്തിന്റെ നിർദ്ദേശങ്ങൾ അജപാലനപരമായി വിവേകപൂർവം അനുവർത്തിക്കണമെന്നു നിർദേശിച്ചതായി അതിനെ വ്യാഖ്യാനിക്കാം.
 
ആശീർവദിക്കണമെന്നു പറയുന്നതും കൗദാശികമായി ആശീര്വദിക്കണമെന്നു പറയുന്നതും കൂദാശാനുകരണമായി വെഞ്ചരിക്കണമെന്നു പറയുന്നതും കൈവച്ചു പ്രാർത്ഥിക്കണമെന്നും പറയുന്നതും ഹന്നാൻവെള്ളം തളിച്ചു വെഞ്ചരിക്കണമെന്നു പറയുന്നതും തലക്കു പിടിക്കണമെന്നു പറയുന്നതും പുരോഹിതന്റെ പ്രാർത്ഥനയും അനുഗ്രഹവും ആശിർവാദവും ചോദിച്ചു വരുന്നവർക്ക് അത് കൊടുക്കണമെന്ന് പറയുന്നതും ഒന്നല്ല; വ്യത്യസ്തങ്ങളായ ശുശ്രുഷകളാണ്.
 
കത്തോലിക്കാസഭയിലെ വ്യത്യസ്തങ്ങളായ ശുശ്രുഷയുടെ മാനങ്ങളറിയാതെ തെറ്റിദ്ധാരണകൾ പരത്തുന്നത് ശരിയല്ല. ഇത്തരം തെറ്റിദ്ധാരണകളുടെയും തെറ്റായ വ്യാഖ്യാനങ്ങളുടെയും പേരിൽ ജർമനിയിൽ പ്രതിഷേധം ഉണ്ടെന്നത് ശരിതന്നെ. ഒപ്പു ശേഖരണവും പതിഷേധപ്രകടനവും നടന്നുവെന്നതും ശരിതന്നെ. എന്നാൽ അതിന്റെപേരിൽ അമിതമായ ഉൽഘണ്ഠക്ക് കാര്യമില്ല. വിശ്വാസ തിരുസംഘം പറയുന്നതുപോലെ പാപത്തെയല്ല ആശിർവദിക്കുന്നത്, പാപികളെയാണ്. മാർപ്പാപ്പപോലും എന്നും കുർബാനക്കിടയിൽ താൻ പാപിയാണെന്നു ഏറ്റു പറയുന്നുണ്ട്. അതാണ് ക്രൈസ്തവപാരമ്പര്യം. എല്ലാവർക്കും ദൈവത്തിന്റെ കൃപയും കാരുണ്യവും ആവശ്യമാണ്. ആരും പൂർണ്ണരല്ല. ക്രൈസ്തവർക്കുവേണ്ടി മാത്രമല്ല അക്രൈസ്തവർക്കുവേണ്ടിയും നമ്മൾ പ്രാർത്ഥിക്കും. എന്നാൽ ചില കർമ്മങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ചില നിബന്ധനകളും ഉണ്ട് എന്ന് മാത്രം.
 
4. ഉത്തരം കൊടുക്കേണ്ട അവരുടെ ചോദ്യങ്ങൾ!
 
വീട്, കട, ഫാക്റ്ററി പോലുള്ള കെട്ടിടങ്ങൾ, കൊന്ത, കുരിശു പോലുള്ള വസ്തുക്കൾ, കാർ, പണിയായുധങ്ങൾ തുടങ്ങിയവ കത്തോലിക്കാ പുരോഹിതർ വെഞ്ചരിക്കുന്നുണ്ട്. കുട്ടികളെയും രോഗികളെയും പ്രായമായവരെയും അതിർവാദം ചോദിക്കുന്നവരെയും എപ്പോൾ വേണമെങ്കിലും ആശീർവദിക്കുന്നു. അടുക്കള മുതൽ കിടപ്പുമുറി വരെയും കുഴിമാടങ്ങൾ മുതൽ കക്കൂസ് വരെയും പുരോഹിതർ വെഞ്ചരിക്കുന്നു. പട്ടിയെയും പന്നിയെയും, കെട്ടിടവും കാറും ബസും തോക്കും യുദ്ധവിമാനങ്ങളും ആശീർവദിക്കാമെങ്കിൽ എന്തുകൊണ്ട് ഒരു മനുഷ്യനെ ആശിർവദിക്കുന്നതും വെഞ്ചരിക്കുന്നതും വിലക്കുന്നുവെന്നവർ ചോദിക്കുന്നു. കർഷകർ താമസിക്കുന്ന ചില സ്ഥലങ്ങളിൽ കുർബാനക്ക് മുൻപ് കന്നുകാലികളെ പ്രദിക്ഷണമായി കൊണ്ടുപോകുന്ന പതിവും പശുക്കൂട്ടങ്ങളെ വെഞ്ചരിക്കുന്ന പതിവും പശുക്കൂട്ടങ്ങളുടെ മുൻപിൽ കുർബാന ചൊല്ലുന്ന പതിവുംപോലും ജർമനിയിൽ ഉണ്ട്. നല്ല കറവയും മെഴുത്തുകൊഴുത്തു ഇഷ്ടംപോലെ ഇറച്ചിയും കിട്ടണേ എന്നാണ് പ്രാർത്ഥന. എങ്കിൽപ്പിന്നെ രണ്ടു മനുഷ്യരെ വെഞ്ചരിക്കുന്നതിലും ആശിർവദിക്കുന്നതിലും എന്താണ് തെറ്റ് എന്നു ഭൂരിപക്ഷം പ്രതിഷേധക്കാരും ചോദിക്കുന്നു. സ്വവര്ഗാനുരാഗികളോട് മുൻ വിധി അരുതെന്നും സമൂഹത്തിൽ അവർ വിവേചിക്കപ്പെട്ടവരാണെന്നും മാർപ്പാപ്പ തന്നെ പറയുന്നുണ്ട്. പഠനം അനുസരിച്ചു അവരിൽ മൂന്നിലൊന്നു പേർ ജോലിസ്ഥലങ്ങളിൽ അവഗണനയും വിവേചനവും അനുഭവിക്കുന്നവരാണ്. സഭ അവർക്കു അനുഗ്രഹവും പ്രാർത്ഥനയും ആശിർവാദവും വ്യക്തിയെന്ന നിലയിൽ നിഷേധിക്കുന്നില്ല.
 
മലയാളത്തിൽ ഇതൊരു വിഷയമാക്കിയവർ സത്യാവസ്ഥ മറന്നു. കേരളത്തിൽ ഇതൊരു വിഷയമാകുക വഴി ക്രൈസ്തവവിരോധികളായ പലർക്കും അടിക്കാൻ നമ്മൾ നല്ലൊരു വടി കൊടുത്തു. പ്രശ്നങ്ങളെ പെരുപ്പിക്കുക വഴി ഇല്ലാത്ത പ്രശ്നനങ്ങളുണ്ടാക്കി. ഇന്ന് കേരളത്തിലെ സഭയുടെ പ്രശ്നങ്ങൾ ഇതിലും കുറവൊന്നുമല്ല എന്ന് മറക്കരുത്. എന്തെല്ലാം അപവാദങ്ങളായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ. സ്വന്തം അടുക്കള കത്തുമ്പോഴും അയൽവക്കത്തെ അടുപ്പിലെ തീചൂണ്ടിക്കാട്ടി അവിടെ തീ പിടിക്കാൻ പോണു എന്ന് പറയുന്നതിലും ഒരു സുഖമുണ്ടല്ലോ. ജർമൻ സഭയിൽ പ്രശ്നനങ്ങളും കൊള്ളരുതായ്മകളും ഇല്ലെന്നല്ല ഇതിനർത്ഥം.
 
ജോസഫ് പാണ്ടിയപ്പള്ളിൽ
Advertisements

Leave a comment