അനുദിന വിശുദ്ധർ | ജൂൺ 07 | Daily Saints | June 07

⚜️⚜️⚜️⚜️ June 07 ⚜️⚜️⚜️⚜️
വിശുദ്ധ റോബര്‍ട്ട് ന്യൂമിന്‍സ്റ്റര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ഗാര്‍ഗ്രേവിലാണ് വിശുദ്ധ റോബര്‍ട്ട് ജനിച്ചത്. പാരീസിലെ സര്‍വ്വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ റോബര്‍ട്ട് പൗരോഹിത്യപട്ടം സ്വീകരിക്കുകയും, ഗാര്‍ഗ്രേവിലെ ഇടവക വികാരിയാവുകയും ചെയ്തു. 1132-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലെ വിറ്റ്‌ബിയിലെ ആശ്രമത്തിലെ സന്യാസിയായി. ആയിടക്കാണ് ബെനഡിക്ടന്‍ നിയസംഹിത തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തിയ കാരണത്തിന് യോര്‍ക്കിലെ സെന്റ്‌ മേരീസ് ആശ്രമത്തിലെ 13 സന്യാസിമാരെ പുറത്താക്കിയ വാര്‍ത്ത വിശുദ്ധന്‍ അറിഞ്ഞത്. ശൈത്യകാലത്തിന്റെ മദ്ധ്യത്തില്‍ വിശുദ്ധന്‍ ആ 13 സന്യാസിമാര്‍ക്കൊപ്പം ചേരുവാനായി വിറ്റ്‌മിയിലേക്ക് പോയി, റിപ്പോണിനു സമീപമുള്ള സ്കെല്‍ഡ്‌ നദിയുടെ തീരത്ത് മരച്ചില്ലകള്‍ കൊണ്ടും പുല്ലു കൊണ്ടും നിര്‍മ്മിക്കപ്പെട്ട ഒരു കുടിലിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. വസന്തകാലമായപ്പോഴേക്കും അവര്‍ ക്ലെയര്‍വോക്സിലേക്ക് പോവുകയും രണ്ടു വര്‍ഷത്തോളം അവിടെ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുകയും ചെയ്തു.

അധികം താമസിയാതെ ജനങ്ങള്‍ അവരുടെ ദിവ്യത്വത്തെ കുറിച്ചറിഞ്ഞു. ഇത് മറ്റൊരു സന്യാസാര്‍ത്ഥിയേയും അവരുടെ പക്കല്‍ എത്തിച്ചു, യോര്‍ക്കിലെ ഡീന്‍ ആയിരുന്ന ഹഗ്ഗായിരുന്നു അത്. അദ്ദേഹം തന്‍റെ സ്വത്തു മുഴുവന്‍ ആ സന്യാസസമൂഹത്തിന്‌ സംഭാവന ചെയ്തു. കൂടാതെ ഫൌണ്ടന്‍സിലെ ആശ്രമത്തിനു അടിസ്ഥാനമിടുകയും ചെയ്തു. 1137-ല്‍ മോര്‍പെത്തിലെ പ്രഭുവായിരുന്ന റെയ്നൂള്‍ഫ് ഫൌണ്ടന്‍സിലെ ആശ്രമത്തിലെ സന്യാസിമാരുടെ ജീവിതത്തില്‍ ആകൃഷ്ടനായി നോര്‍ത്തമ്പര്‍ലാന്‍ഡില്‍ അവര്‍ക്കായി ന്യൂമിന്‍സ്റ്റര്‍ എന്ന് പേരായ മറ്റൊരു ആശ്രമവും പണികഴിപ്പിച്ചു.

വിശുദ്ധ റോബര്‍ട്ടായിരുന്നു അവിടത്തെ ആശ്രമാധിപതിയായത്. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും, നിര്‍ദ്ദേശങ്ങളും തന്റെ സഹോദര സന്യാസിമാരെ പൂര്‍ണ്ണതയിലേക്കെത്തിക്കുകയും, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ ഭവനത്തില്‍ നിന്നും മൂന്ന്‍ സമൂഹങ്ങള്‍ കൂടി ഉണ്ടാവുകയും, ഈ ആശ്രമം വിശുദ്ധിയുടെ കേന്ദ്രമായി മാറുകയും ചെയ്തു. കൂടാതെ 1143-ല്‍ പൈപ്‌വെല്ലിലും, 1147-ല്‍ റോച്ചെയിലും, 1148-ല്‍ സാവ്‌ലിയിലുമായി മൂന്ന്‍ ആശ്രമങ്ങള്‍ കൂടി വിശുദ്ധന്‍ സ്ഥാപിച്ചു.

വിശുദ്ധ റോബര്‍ട്ട്‌ അദ്ദേഹത്തിന്റെ ദയ, വിശുദ്ധി, ആഴമായ ആത്മീയത തുടങ്ങിയ കാരണങ്ങളാല്‍ വളരെയേറെ അറിയപ്പെട്ടിരുന്നു. അദ്ദേഹം പ്രാര്‍ത്ഥനയില്‍ ശക്തമായി ആശ്രയിക്കുകയും, അതില്‍ മുഴുകുകയും ചെയ്തു. കൂടാതെ ഒരു ആത്മീയ എഴുത്ത്കാരനും, പിശാച് ബാധയൊഴിപ്പിക്കുന്നവനുമായിരുന്നു വിശുദ്ധന്‍. കഠിനമായ ജീവിതം നയിക്കുകയും, ആഹാരവും, വെള്ളവുമുപേക്ഷിച്ചുകൊണ്ട് ഉപവസിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു, പ്രത്യേകിച്ച് നോമ്പിന്റെ അവസരത്തില്‍.

ഒരു ഈസ്റ്റര്‍ ദിനത്തില്‍ നോമ്പിലെ ഉപവാസം കാരണം വിശുദ്ധന്റെ ഉദരം ക്ഷയിക്കുകയും വളരെ ക്ഷീണിതനാകുകയും ചെയ്തു. അവസാനം വിശുദ്ധന്‍ തേനില്‍ അപ്പം മുക്കി കഴിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ആ ഭക്ഷണം വരുന്നതിനു മുന്‍പ്‌ വിശുദ്ധന്‍ തന്റെ തീരുമാനം മാറ്റുകയും അതില്‍ തൊടുകപോലും ചെയ്യാതെ അത് പാവങ്ങള്‍ക്ക്‌ കൊടുക്കുകയും ചെയ്തു.

ദിവ്യനായിരുന്ന ഫിന്‍ചാലേയിലെ വിശുദ്ധ ഗോഡ്‌റിക്കിനെ വിശുദ്ധ റോബര്‍ട്ട് ഇടക്കിടക്ക്‌ സന്ദര്‍ശിക്കുമായിരുന്നു. 1159-ല്‍ വിശുദ്ധന്‍ മരിക്കുന്ന അവസരത്തില്‍ ഒരു തീഗോളത്തിന്റെ രൂപത്തില്‍ വിശുദ്ധ റോബര്‍ട്ടിന്റെ ആത്മാവിനെ വിശുദ്ധ ഗോഡ്‌റിക്ക് കണ്ടു. പ്രകാശപൂരിതമായ മാര്‍ഗ്ഗത്തിലൂടെ അദ്ദേഹത്തിന്റെ ആത്മാവിനെ മാലാഖമാര്‍ കൊണ്ട് പോവുന്നതും, സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ അവര്‍ക്കായി തുറക്കുന്നതുമാണ് അദ്ദേഹം കണ്ടത്‌. 1159 ജൂണ്‍ 7ന് വിശുദ്ധന്‍ മരിക്കുന്നത് വരെ അദ്ദേഹവും, അദ്ദേഹത്തിന്റെ സന്യാസിമാരും താമസിച്ചിരുന്ന ന്യൂമിന്‍സ്റ്റര്‍ ആശ്രമത്തിന്റെ പേരും വിശുദ്ധ റോബര്‍ട്ട് തന്റെ നാമത്തോടൊപ്പം ചേര്‍ത്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ആന്‍റണി മേരിജിയാനെല്ലി

2. ലാര്‍ബുഷു താഴ്വരയില്‍ വച്ചു വധിക്കപ്പെട്ട അവെന്തിനൂസ്

3. അയര്‍ലന്‍റിലെ ദ്രോമാറിലെ കോള്‍മന്‍

4. ജര്‍മ്മനിയിലെ ദയോച്ചാര്‍

5. ബ്രിട്ടനിലെ ഗോട്ടെഷാള്‍ക്ക്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 07
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആഴമായ ദുഃഖം അനുഭവിക്കുന്ന ഈശോയുടെ ദിവ്യഹൃദയം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മനുഷ്യരില്‍ പലര്‍ക്കും പുണ്യജീവിതത്തില്‍ താത്പര്യവും തീക്ഷ്ണതയും ഇല്ലാത്തതുകൊണ്ട് ഈശോയുടെ ദിവ്യഹൃദയം ആഴമായ ദുഃഖം അനുഭവിക്കുന്നു. ഈ ദിവ്യഹൃദയം സ്നേഹത്താല്‍ എരിയുന്ന ഒരു തീച്ചൂളയായിരിക്കുന്നു. ഇതിലെ അഗ്നി ഭൂലോകത്തിന്‍റെ നാനാഭാഗങ്ങളിലും കത്തിച്ചു ലോകം മുഴുവനും വ്യാപിക്കുന്നതിനു ആഗ്രഹിക്കുകയും ചെയ്യുന്നു. “ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നു. അത് കത്തിജ്ജ്വലിക്കുന്നതിനല്ലാതെ എന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്?” എന്ന്‍ ഈശോ തന്നെ അരുള്‍ച്ചെയ്തിരിക്കുന്നു. തീക്ഷ്ണത ഇല്ലാത്ത ആത്മാക്കളുടെ സ്ഥിതി എത്രയോ ഭയങ്കരമാകുന്നു എന്ന്‍ ആലോചിക്കുക.

നാശാവസ്ഥയില്‍ ഇരിക്കുന്ന ഈ ആത്മാക്കളില്‍ ദൈവസ്നേഹത്തിനുള്ള താല്പര്യം ഒട്ടും അവശേഷിക്കുന്നില്ല. മാത്രമല്ല ദൈവസ്നേഹം എന്താകുന്നുവെന്ന് ഗ്രഹിക്കാൻ ഇവര്‍ക്ക് സാധിക്കുന്നില്ല. ഇപ്രകാരമുള്ള ആത്മാക്കളുടെ സ്ഥിതി എത്രയോ ആപത്ക്കരവും ദയനീയവുമായിരിക്കുന്നു. തീക്ഷ്ണതയും സ്നേഹവുമില്ലാത്ത ആത്മാക്കള്‍ പ്രാര്‍ത്ഥനയിലും കൂദാശകളുടെ സ്വീകരണത്തിലും ഭക്തിയും ഒരുക്കവും കൂടാതെ അശ്രദ്ധയും മന്ദതയും പ്രദര്‍ശിപ്പിക്കുന്നു. അവര്‍ ഒരു പ്രവൃത്തിയിലും ദൈവസ്തുതിയാകട്ടെ ദൈവപ്രസാദമാകട്ടെ അന്വേഷിക്കുന്നില്ല. നേരെമറിച്ച്‌ സ്വന്തമഹിമയും പ്രസിദ്ധിയും ലഭിക്കുന്നതിനു സദാ ശ്രദ്ധാലുക്കളായി കാണപ്പെടുന്നു.

അന്ധകാരം നിറഞ്ഞതും മഞ്ഞുപോലെ തണുത്തിരിക്കുന്നതുമായ എന്‍റെ ആത്മാവേ! നിന്‍റെ ഹൃദയം ഈശോയുടെ തിരുഹൃദയത്തോട് ഒത്തുനോക്കുമ്പോള്‍ എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കും? തീക്ഷ്ണതയില്ലാത്ത ഒരു ഹൃദയവും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയവും തമ്മില്‍ ചേരുന്നതിനേക്കാള്‍ എളുപ്പത്തില്‍ തീയും മഞ്ഞുകട്ടയും തമ്മില്‍ ചേരുമെന്നതിനു സംശയമില്ല. പാപം നിറഞ്ഞ എന്‍റെ ആത്മാവേ! നിത്യനാശത്തിന്‍റെ വഴിയില്‍ നീ ആയിരിക്കുന്നുവെന്ന് മനസ്സിലാക്കി ജീവിതശിഷ്ടമെങ്കിലും ദൈവശുശ്രൂഷയില്‍ വിനിയോഗിക്കുവാന്‍ ശ്രമിക്കുക.

ജപം
❤️❤️

പിതാവായ ദൈവത്തിന്‍റെ നേരെയുള്ള സ്നേഹത്താല്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈശോയുടെ സ്നേഹം നിറഞ്ഞ ദിവ്യഹൃദയമേ! മഞ്ഞുപോലെ തണുത്തുറച്ചിരിക്കുന്ന എന്‍റെ ആത്മാവിന്‍റെ ഭയങ്കരസ്ഥിതി കാണണമേ. ഇതിന്മേല്‍ അങ്ങ് ദയയായിരിക്കണമേ. എന്നിലുള്ള അന്ധകാരവും ഭക്തിശൂന്യതയും നീക്കി എന്നെ പ്രകാശിപ്പിക്കണമേ. എന്‍റെ ഹൃദയത്തില്‍ ദിവ്യസ്നേഹാഗ്നി കത്തിച്ചു വിശുദ്ധ സ്നേഹത്താല്‍ എന്നെ ജ്വലിപ്പിക്കണമേ.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഈശോയുടെ തിരുഹൃദയമേ! അങ്ങേ ദിവ്യസ്നേഹാഗ്നി എന്‍റെ ഹൃദയത്തിലും കത്തിക്കേണമ.

സല്‍ക്രിയ
❤️❤️❤️❤️❤️

ഭക്തിശൂന്യരായ ആത്മാക്കള്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥിക്കുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌹വി കുർബാനകൾ മുറിയപ്പെടേണ്ടേ?🌹

കഥയല്ല ജീവിതമാണ്! മൂന്ന് കൊച്ചുകുട്ടിക ൾ. ഇവർ അലീഷ, അനീഷ, അജീഷ. ഇവരുടെ വീട്ടിൽ ഞാൻ പോയി. എല്ലാവരും ഒരുമിച്ച് പ്രാർത്ഥിച്ചു. സംസാരിച്ചു. എനിക്ക് തന്ന ചായ കുടിച്ചു. വീട്ടിൽനിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഈ കുട്ടികൾ അവരുടെ വീടിന്റെ മുറ്റത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽ എന്നെ കൊണ്ടുപോയി. അവിടെ അവർ ഒരുക്കിയ ചെറിയ ഒരു കട എന്നെ കാണിച്ചു. എന്നോട് പ്രാർത്ഥിക്കാൻ പറഞ്ഞു. ആ കടയിൽ കുട്ടികൾ ഇഷ്ട്ടമുള്ള മിട്ടായിയും ബിസ്കറ്റും ലെയിസും പേനയും അങ്ങനെ കുറച്ചു സാധനങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നു. അവരുടെ കടയിൽ നിന്നും ഒന്നും എനിക്ക് വാങ്ങാൻ സാധിച്ചില്ലെങ്കിലും അവരുടെ ഉത്സ്സാകത്തിൽ എനിക്ക് സന്തോഷം തോന്നി. എന്നെ ഏറെ ചിന്തിപ്പിച്ചത് അവരുടെ മറ്റൊരു പ്രവർത്തിയാണ്. ഈ കഴിഞ്ഞ പെസഹാ ദിനത്തിൽ കുർബാനക്ക് പോകാൻ തയ്യാറാകുമ്പോൾ ഈ കുഞ്ഞുങ്ങൾ ഒരു പൊതി എന്നെ ഏല്പിച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ അച്ചൻ തുറന്നു നോക്കാൻ പറഞ്ഞു. ഞാൻ ആ പൊതി അഴിച്ചപ്പോൾ അതിൽ 1000 രൂപ വെച്ചിരിക്കുന്നു. പല ചെറിയ നോട്ടുകൾ. അവരുടെ കടയിലെ ആദ്യത്തെ വിറ്റ് വരവ് എന്നെ ഏല്പിച്ചു. അച്ചൻ ആർക്കെങ്കിലും സഹായം ചെയ്‌തോളാൻ പറഞ്ഞിട്ട് അവർ പോയി. അന്ന് വി കുർബാന സ്ഥാപന ദിനമായിരുന്നു. മുറിയപ്പെട്ടവെനെക്കുറിച്ച് പറയാൻ ആശയങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിലും വലിയ ആശയം ആവിശ്യമാണോയെന്ന് ഞാൻ ഒരു നിമിഷം ഓർത്തുപോയി. ഇങ്ങെനെ എത്രെയോ കണ്ണ് നനയും അനുഭവങ്ങൾ. കൊടുക്കുന്നവരും വാങ്ങുന്നവരും മുറിയപ്പെടുന്നു……

ഇന്ന് വി കുർബാനയുടെ തിരുന്നാൾ. മുറിയപ്പെട്ടതിന്റെ തിരുന്നാൾ. ചിന്തപ്പെട്ടതിന്റെ തിരുന്നാൾ. ഈ അലങ്കാരം അവനു ചാർത്താൻ തുടങ്ങിയിട്ട് നാള് കുറേ ആയില്ലേ. അവൻ മുറിഞ്ഞാൽ മതിയോ? ഞാൻ മുറിയേണ്ടേ? വി കുർബാനകൾ ഓർമ്മകൾ ആകുന്ന കാലമാണ്. ഓർമ്മകൾ ആയാൽ മതിയോ? ജീവിക്കേണ്ട? അർപ്പിച്ച ബലികൾ പങ്കെടുത്ത ബലികൾ… എണ്ണമറിയില്ല. ഇന്ന് വി കുർബാനയുടെ നിക്ഷേപം മാത്രമേ ഉള്ളു. ഓരോ കുർബാനയും പോയി മുറിയപ്പെടാൻ പറഞ്ഞയക്കുന്നു. നമ്മൾ പോയി പരിക്കേൽകാതെ തിരിച്ചു വരുകയായിരുന്നു. കുർബാന ഇല്ലാത്ത ഈ ഒരു മഹാമാരിയുടെ കാലത്ത് നമ്മളെ മുറിയപ്പെടാൻ വിളിക്കുന്നു.കാൽവരിയിൽ കുർബാനയായി മുറിയപ്പെട്ടവൻ ഇന്ന് ദൂരെ മറഞ്ഞുനിന്ന് കാഴ്ചക്കാരാനാകുകയും നിന്നെ വിലയിരുത്തുകയുമാണ്. ഇന്ന് നിയാണ് വി കുർബാനയകേണ്ടത്. വെറും കുർബാനയായാൽ പോരാ, മുറിയപ്പെടേണം, മുറിക്കപ്പെടെണം.. കർത്താവ് ദേവാലയത്തിൽകണ്ട ഏറ്റുവും വലിയ വി കുർബാന ദരിദ്രയായ വിധവയായിരുന്നു. പുകയാത്ത അടുപ്പുകൾ, നീണ്ട മുടി, നിശ്ചലമായ മൊബൈലുകൾ, ആശുപത്രിയിലെ നീണ്ട നിലവിളികൾ, വിടപറഞ്ഞതിന്റെ ഓർമ്മകൾ, കരയും കരവും കരുതലും ഒരു തിരമാലയിൽ നഷ്ടപ്പെട്ട വേദന, മണ്ണിൽ വെള്ളം നിറയുബോൾ കണ്ണ് നിറഞ്ഞു നോക്കി നിൽക്കുന്ന കർഷകൻ ഇവരെല്ലാം പ്രണവായുവിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ഞാനും നീയും കൊടുക്കാതെ കരുതിവെച്ചിട്ടുണ്ടോ? ഈ പ്രണവായു വി കുർബാനയാണ്. തരുന്നവരെല്ലാം എല്ലാം ഉള്ളവരല്ല, തരാത്തവെരെല്ലാം ഒന്നും ഇല്ലാത്തവരുമല്ല. ഉള്ളത് മുറിയപ്പെടട്ടെ, മുറിക്കപ്പെടട്ടെ….. ഓരോ വ്യക്തിയും കുർബാനയാകെട്ടെ. നിന്റെ ജീവിതം മറ്റൊരാൾക്ക്‌ തീൻമേശ്ശയാകട്ടെ.ദാനധർമ്മം അത്യുന്നതെന്റെ സന്നിധിയിൽ വിശിഷ്ടമായ കാഴ്ചയാണ് (തോ. 4:11). എന്റെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ മാറ്റിവെക്കണം. അപരന്റെ വീട്ടിലേയ്ക്കൊരു കണ്ണ് വേണം. എങ്കിൽ ഓരോ കുടുംബവും കുർബാനയാകും. പള്ളികൾ തുറക്കുമ്പോൾ കുർബാന പള്ളികളിൽ അല്ല ജനിക്കേണ്ടത്, പള്ളികളിലേയ്ക്ക് വി കുർബാനകൾ വരണം. ദിവ്യകാരുണ്യ തിരുന്നാളിന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്… എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ.

Advertisements

Leave a comment