Holy Mass Readings Malayalam, Wednesday of week 3 in Ordinary Time | Saints Timothy and Titus

🔥 🔥 🔥 🔥 🔥 🔥 🔥

26 Jan 2022

Saints Timothy and Titus, Bishops 
on Wednesday of week 3 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരായ തിമോത്തിയെയും തീത്തൂസിനെയും
അപ്പസ്‌തോലിക പുണ്യങ്ങളാല്‍ അങ്ങ് അലങ്കരിച്ചുവല്ലോ.
ഇവര്‍ ഇരുവരുടെയും മധ്യസ്ഥത വഴി
ഈ കാലയളവില്‍ നീതിയോടും ഭക്തിയോടുംകൂടെ ജീവിതം നയിച്ച്,
സ്വര്‍ഗീയ പിതൃരാജ്യത്തില്‍ എത്തിച്ചേരാന്‍
ഞങ്ങള്‍ അര്‍ഹരാകുന്നതിന് അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.


2 തിമോ 1:1-8b
നിന്റെ നിര്‍വ്യാജമായ വിശ്വാസം ഞാന്‍ അനുസ്മരിക്കുന്നു.

യേശുക്രിസ്തുവിനോടുള്ള ഐക്യംവഴി ലഭിക്കുന്ന ജീവനെ സംബന്ധിക്കുന്ന വാഗ്ദാനമനുസരിച്ച് ദൈവഹിതത്താല്‍ യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ്, പ്രേഷ്ഠപുത്രനായ തിമോത്തേയോസിന് പിതാവായ ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും കാരുണ്യവും സമാധാനവും.
രാവും പകലും എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ സദാ നിന്നെ സ്മരിക്കുമ്പോള്‍, എന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ ഞാന്‍ ആരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു. നിന്റെ കണ്ണീരിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു സന്തോഷഭരിതനാകാന്‍ ഞാന്‍ അതിനായി ആഗ്രഹിക്കുന്നു. നിന്റെ നിര്‍വ്യാജമായ വിശ്വാസം ഞാന്‍ അനുസ്മരിക്കുന്നു. നിന്റെ വലിയമ്മയായ ലോവീസിനും അമ്മയായ എവുനിക്കെയിക്കും ഉണ്ടായിരുന്ന വിശ്വാസം ഇപ്പോള്‍ നിനക്കും ഉണ്ടെന്ന് എനിക്കു ബോധ്യമുണ്ട്. എന്റെ കൈവയ്പിലൂടെ നിനക്കുലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു. എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്. നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.


സങ്കീ 96:1-2a,2b-3,7-8a,10

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍.

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.
ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍;
മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം
അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍:
കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവേ, അരുൾ ചെയ്താലും, അങ്ങേ ദാസൻ ഇതാ ശ്രവിക്കുന്നു നിത്യജീവൻ്റെ വചന അൾ അങ്ങേ പക്കൽ ഉണ്ട്.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 4:1-20
ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു.

അക്കാലത്ത്, കടല്‍ത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ അവന്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു. അവന്‍ ഉപമകള്‍വഴി പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു. അവരെ ഉപദേശിച്ചുകൊണ്ട് അവന്‍ പറഞ്ഞു: കേള്‍ക്കുവിന്‍, ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. വിതച്ചപ്പോള്‍ വിത്തുകളില്‍ ചിലതു വഴിയരികില്‍ വീണു. പക്ഷികള്‍വന്ന് അവ തിന്നുകളഞ്ഞു. മറ്റുചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്നു മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല. ശേഷിച്ച വിത്തുകള്‍ നല്ല മണ്ണില്‍ പതിച്ചു. അവ തഴച്ചുവളര്‍ന്ന്, മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയിച്ചു. അവന്‍ പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
അവന്‍ തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.
അവന്‍ അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലേ? അങ്ങനെയെങ്കില്‍, ഉപമകളെല്ലാം നിങ്ങള്‍ എങ്ങനെ മനസ്സിലാക്കും? വിതക്കാരന്‍ വചനം വിതയ്ക്കുന്നു. ചിലര്‍ വചനം ശ്രവിക്കുമ്പോള്‍ത്തന്നെ സാത്താന്‍വന്ന്, അവരില്‍ വിതയ്ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു. ഇവരാണ് വഴിയരികില്‍ വിതയ്ക്കപ്പെട്ട വിത്ത്. ചിലര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്. വേരില്ലാത്തതിനാല്‍, അവ അല്‍പസമയത്തേക്കു മാത്രം നിലനില്‍ക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്ക്ഷണം അവര്‍ വീണുപോകുന്നു. മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടത് മറ്റുചിലരാണ്. അവര്‍ വചനം ശ്രവിക്കുന്നു. എന്നാല്‍, ലൗകികവ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും മറ്റു വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. നല്ല മണ്ണില്‍ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്. അവര്‍ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, അങ്ങേ വിശുദ്ധരായ
തിമോത്തിയുടെയും തീത്തൂസിന്റെയും തിരുനാളില്‍ അര്‍പ്പിക്കുന്ന
അങ്ങേ ജനത്തിന്റെ കാണിക്കകള്‍ സ്വീകരിക്കുകയും
ആത്മാര്‍ഥഹൃദയത്തോടെ ഞങ്ങളെ അങ്ങേക്ക്
കാരുണ്യപൂര്‍വം സ്വീകാര്യരാക്കിത്തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മര്‍ക്കോ 16:15; മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിക്കുവിന്‍;
എല്ലാ ദിവസവും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അപ്പസ്‌തോലിക പ്രബോധനങ്ങള്‍ പഠിപ്പിച്ചതും
വിശുദ്ധരായ തിമോത്തിയുടെയും തീത്തോസിന്റെയും
പ്രയത്‌നത്താല്‍ സംരക്ഷിച്ചതുമായ വിശ്വാസത്തെ
ഞങ്ങള്‍ സ്വീകരിച്ച കൂദാശ ഞങ്ങളിലും പരിപോഷിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment