വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 14
യേശുവിനെ വധിക്കാന്‍ ആലോചന
(മത്തായി 26 : 1 – 26 : 5 ) (ലൂക്കാ 22 : 1 – 22 : 2 ) (യോഹന്നാന്‍ 11 : 45 – 11 : 53 )
1 പെസഹായ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിനും രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. യേശുവിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് പ്രധാന പുരോഹിതന്‍മാരും നിയമജ്ഞരും ആലോചിച്ചുകൊണ്ടിരുന്നു.2 അവര്‍ പറഞ്ഞു: തിരുനാളില്‍ വേണ്ട; ജനങ്ങള്‍ ബഹ ളമുണ്ടാക്കും.
ബഥാനിയായിലെ തൈലാഭിഷേകം
(മത്തായി 26 : 6 – 26 : 13 ) (യോഹന്നാന്‍ 12 : 1 – 12 : 8 )
3 അവന്‍ ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കവേ, ഒരു വെണ്‍കല്‍ഭരണി നിറയെ വിലയേറിയ ശുദ്ധ നാര്‍ദീന്‍ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള്‍ ഭരണി തുറന്ന് അത് അവന്റെ ശിരസ്‌സില്‍ ഒഴിച്ചു.4 അവിടെയുണ്ടായിരുന്ന ചിലര്‍ അമര്‍ഷത്തോടെ പരസ്പരം പറഞ്ഞു:5 ഈ തൈലം പാഴാക്കിക്കളഞ്ഞത് എന്തിന്? ഇതു മുന്നൂറിലധികം ദനാറയ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ. അവര്‍ അവളെ കുറ്റപ്പെടുത്തി.6 യേശു പറഞ്ഞു: ഇവളെ സൈ്വരമായി വിടുക, എന്തിന് ഇവളെ വിഷമിപ്പിക്കുന്നു? ഇവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.7 ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും അവര്‍ക്കു നന്‍മചെയ്യാന്‍ സാധിക്കും. ഞാനാകട്ടെ, എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.8 ഇവള്‍ക്കു സാധിക്കുന്നത് ഇവള്‍ ചെയ്തു. എന്റെ സംസ് കാരത്തിനുവേണ്ടി ഇവള്‍ എന്റെ ശരീരം മുന്‍കൂട്ടി തൈലം പൂശുകയാണു ചെയ്തത്.9 ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.
യൂദാസിന്റെ വഞ്ചന.
(മത്തായി 26 : 14 – 26 : 16 ) (ലൂക്കാ 22 : 3 – 22 : 6 )
10 പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്‌ക്കറിയോത്താ യേശുവിനെ ഒറ്റിക്കൊടുക്കാന്‍വേണ്ടി പ്രധാനപുരോഹിതന്‍മാരുടെ അടുത്തു ചെന്നു.11 അവര്‍ ഇതറിഞ്ഞു സന്തോഷിച്ച്, അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. അവനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്നു വിചാരിച്ച് അവന്‍ അവസരം പാര്‍ത്തിരുന്നു.
പെസഹാ ആചരിക്കുന്നു.
(മത്തായി 26 : 17 – 26 : 25 ) (ലൂക്കാ 22 : 7 – 22 : 14 ) (ലൂക്കാ 22 : 21 – 22 : 23 ) (യോഹന്നാന്‍ 13 : 21 – 13 : 30 )
12 പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?13 അവന്‍ രണ്ടു ശിഷ്യന്‍മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കുചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവനെ അനുഗമിക്കുക.14 അവന്‍ എവിടെ ചെന്നു കയറുന്നുവോ അവിടത്തെ ഗൃഹ നാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്‍മാരുമൊത്തു പെ സഹാ ഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാല എവിടെയാണ്?15 സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവര്‍ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കുക.16 ശിഷ്യന്‍മാര്‍ പുറപ്പെട്ട് നഗരത്തിലെത്തി, അവന്‍ പറഞ്ഞിരുന്നതുപോലെ കണ്ടു.17 അവര്‍ പെസഹാ ഒരുക്കി. സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു.18 അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശു പറഞ്ഞു: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: എന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും. അവര്‍ ദുഃഖിതരായി.19 അതു ഞാനല്ലല്ലോ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി.20 അവന്‍ പറഞ്ഞു: പന്ത്രണ്ടുപേരില്‍ എന്നോടൊപ്പം പാത്രത്തില്‍ കൈമുക്കുന്നവന്‍ തന്നെ.21 മനുഷ്യപുത്രന്‍ തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു.
പുതിയ ഉടമ്പടി
(മത്തായി 26 : 26 – 26 : 30 ) (ലൂക്കാ 22 : 15 – 22 : 20 )
22 അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്.23 അനന്തരം, പാനപാത്രം എടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, അവര്‍ക്കു നല്‍കി. എല്ലാവരും അതില്‍നിന്നു പാനംചെയ്തു.24 അവന്‍ അവരോട് അരുളിച്ചെയ്തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്.25 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തില്‍ ഞാന്‍ ഇതു നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല.26 സ്‌തോത്രഗീതം ആലപിച്ചതിനുശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.
പത്രോസ് ഗുരുവിനെ നിഷേധിക്കും.
(മത്തായി 26 : 31 – 26 : 35 ) (ലൂക്കാ 22 : 31 – 22 : 34 ) (യോഹന്നാന്‍ 13 : 36 – 13 : 38 )
27 യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടര്‍ച്ചയുണ്ടാകും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോ കും എന്ന് എഴുതപ്പെട്ടിരിക്കുന്നു.28 ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കുപോകും.29 പത്രോസ് പറഞ്ഞു: എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല.30 യേശു അവനോടു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഇന്ന്, ഈ രാത്രിയില്‍ത്തന്നെ, കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറയും.31 അവന്‍ തറപ്പിച്ചു പറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല. അങ്ങനെതന്നെ എല്ലാവരും പറഞ്ഞു.
ഗത്‌സെമനിയില്‍ പ്രാര്‍ഥിക്കുന്നു.
(മത്തായി 26 : 36 – 26 : 46 ) (ലൂക്കാ 22 : 39 – 22 : 46 )
32 അവര്‍ ഗത്‌സെമനി എന്നു വിളിക്ക പ്പെടുന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഞാന്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുവിന്‍.33 അവന്‍ പത്രോസിനെയും യാക്കോബി നെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി, പര്യാകുലനാകാനും അസ്വസ്ഥനാകാനും തുടങ്ങി.34 അവന്‍ അവരോടു പറഞ്ഞു: എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ഉണര്‍ന്നിരിക്കുവിന്‍.35 അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന്, നിലത്തുവീണ്, സാധ്യമെങ്കില്‍ ആ മണിക്കൂര്‍ തന്നെ കടന്നുപോകട്ടെ എന്നു പ്രാര്‍ഥിച്ചു.36 അവന്‍ പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം.37 അ നന്തരം അവന്‍ വന്ന്, അവര്‍ ഉറങ്ങുന്നതു കണ്ട്, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ?38 പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്.39 അവന്‍ വീണ്ടും പോയി, അതേ വചനം പറഞ്ഞുപ്രാര്‍ഥിച്ചു.40 തിരിച്ചു വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതാണ് കണ്ടത്. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. അവനോട് എന്തു മറുപടി പറയണമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു.41 അവന്‍ മൂന്നാമതും വന്ന് അവരോടു പറഞ്ഞു: ഇനിയും നിങ്ങള്‍ ഉറങ്ങി വിശ്രമിക്കുന്നുവോ? മതി. സമയമായിരിക്കുന്നു. ഇതാ, മനുഷ്യപുത്രന്‍ പാപികളുടെ കൈകളില്‍ ഏല്‍പിക്കപ്പെടുന്നു.42 എഴുന്നേല്‍ക്കുവിന്‍; നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.
യൂദാസ് ഒറ്റിക്കൊടുക്കുന്നു.
(മത്തായി 26 : 47 – 26 : 56 ) (ലൂക്കാ 22 : 47 – 22 : 53 ) (യോഹന്നാന്‍ 13 : 3 – 13 : 12 )
43 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാന പുരോഹിതന്‍മാരുടെയും നിയമജ്ഞരുടെയും ജനപ്രമാണികളുടെയും അടുത്തുനിന്നു വാളും വടിയുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു.44 ഒറ്റുകാരന്‍ അവര്‍ക്ക് ഒരടയാളം നല്‍കിയിരുന്നു; ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ. അവനെ പിടിച്ച് സുരക്ഷിതമായി കൊണ്ടുപൊയ്‌ക്കൊള്ളുക.45 അവന്‍ യേശുവിനെ സമീപിച്ച്, ഗുരോ! എന്നു വിളിച്ചുകൊണ്ട് അവനെ ഗാഢമായി ചുംബിച്ചു.46 അപ്പോള്‍ അവര്‍ അവനെ പിടിച്ചു ബന്ധിച്ചു.47 സമീപത്തു നിന്നിരുന്ന ഒരുവന്‍ വാള്‍ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ ചെവി ഛേദിച്ചുകളഞ്ഞു.48 യേശു അവരോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നതുപോലെ, വാളും വടിയുമായി എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ വന്നിരിക്കുന്നുവോ?49 ഞാന്‍ ദിവ സവും ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ട് നിങ്ങളോടുകൂടെ ഉണ്ടായിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍, വിശുദ്ധലിഖിതങ്ങള്‍ പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു.50 അപ്പോള്‍, ശിഷ്യന്‍മാരെല്ലാവരും അവനെ വിട്ട് ഓടിപ്പോയി.51 എന്നാല്‍, ഒരുയുവാവ് അവനെ അനുഗമിച്ചു. അവന്‍ ഒരു പുതപ്പു മാത്രമേ തന്റെ ശരീരത്തില്‍ ചുറ്റിയിരുന്നുള്ളൂ. അവര്‍ അവനെ പിടിച്ചു.52 അവന്‍ പുതപ്പുപേക്ഷിച്ച് നഗ്‌നനായി ഓടിപ്പോയി.
ന്യായാധിപസംഘത്തിന്റെ മുമ്പില്‍
(മത്തായി 26 : 57 – 26 : 68 ) (ലൂക്കാ 22 : 54 – 22 : 71 ) (യോഹന്നാന്‍ 18 : 13 – 18 : 24 )
53 അവര്‍ യേശുവിനെ പ്രധാന പുരോഹിതന്റെ അടുത്തേക്കു കൊണ്ടുപോയി. എല്ലാ പുരോഹിതപ്രമുഖന്‍മാരും ജനപ്രമാണികളും നിയമജ്ഞരും ഒരുമിച്ചുകൂടി.54 പത്രോസ് പ്രധാന പുരോഹിതന്റെ മുറ്റംവരെ അവനെ അല്‍പം അകലെയായി അനുഗമിച്ചു. പിന്നീട്, അവന്‍ പരിചാരകരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.55 പുരോഹിതപ്രമുഖന്‍മാരുംന്യായാധിപസംഘം മുഴുവനും യേശുവിനെ വധിക്കുന്നതിന് അവനെതിരേ സാക്ഷ്യം അന്വേഷിച്ചു. പക്‌ഷേ, അവര്‍ കണ്ടെത്തിയില്ല.56 പലരും അവനെ തിരേ കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവ തമ്മില്‍ പൊരുത്തപ്പെട്ടില്ല.57 ചിലര്‍ എഴുന്നേറ്റ് അവനെതിരേ ഇപ്രകാരം കള്ളസാക്ഷ്യം പറഞ്ഞു:58 കൈകൊണ്ടു പണിത ഈ ദേവാലയം ഞാന്‍ നശിപ്പിക്കുകയും കൈകൊണ്ടു പണിയാത്ത മറ്റൊന്ന് മൂന്നു ദിവസംകൊണ്ടു നിര്‍മിക്കുകയും ചെയ്യും എന്ന് ഇവന്‍ പറയുന്നതു ഞങ്ങള്‍ കേട്ടിട്ടുണ്ട്.59 ഇക്കാര്യത്തിലും അവരുടെ സാക്ഷ്യങ്ങള്‍ പൊരുത്തപ്പെട്ടില്ല.60 പ്രധാന പുരോഹിതന്‍മധ്യത്തില്‍ എഴുന്നേറ്റുനിന്ന് യേശുവിനോടു ചോദിച്ചു: ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതിന് നിനക്കു മറുപടിയൊന്നും പറയാനില്ലേ?61 അവന്‍ നിശ്ശ ബ്ദനായിരുന്നു: മറുപടിയൊന്നും പറഞ്ഞില്ല. പ്രധാന പുരോഹിതന്‍ വീണ്ടും ചോദി ച്ചു: നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു?62 യേശു പറഞ്ഞു: ഞാന്‍ തന്നെ. മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.63 അപ്പോള്‍ പ്രധാന പുരോഹി തന്‍ വസ്ത്രം വലിച്ചുകീറിക്കൊണ്ടു പറഞ്ഞു: ഇനി സാക്ഷികളെക്കൊണ്ട് നമുക്ക് എന്താവശ്യം?64 ദൈവദൂഷണം നിങ്ങള്‍കേട്ടുവല്ലോ? നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവന്‍ മരണത്തിന് അര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു.65 ചിലര്‍ അവനെ തുപ്പാനും അവന്റെ മുഖം മൂടിക്കെട്ടി മുഷ്ടികൊണ്ട് ഇടിക്കാനും, നീ പ്രവചിക്കുക എന്ന് അവനോടു പറയാനും തുടങ്ങി. ഭൃത്യന്‍മാര്‍ അവന്റെ ചെകിട്ടത്തടിച്ചു.
പത്രോസ് തള്ളിപ്പറയുന്നു.
(മത്തായി 26 : 69 – 26 : 75 ) (ലൂക്കാ 22 : 56 – 22 : 62 ) (യോഹന്നാന്‍ 18 : 15 – 18 : 18 ) (യോഹന്നാന്‍ 18 : 25 – 18 : 27 )
66 പത്രോസ് താഴെ മുറ്റത്തിരിക്കുമ്പോള്‍, പ്രധാനപുരോഹിതന്റെ പരിചാരികമാരില്‍ ഒരുവള്‍ വന്ന്,67 അവന്‍ തീ കാഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട് അവനെ നോക്കിപ്പറഞ്ഞു: നീയും നസറായനായ യേശുവിന്റെ കൂടെയായിരുന്നല്ലോ.68 അവനാകട്ടെ, നീ പറയുന്നതെന്തെന്നു ഞാന്‍ അറിയുന്നില്ല; എനിക്കു മനസ്‌സിലാകുന്നുമില്ല എന്നു നിഷേധിച്ചു പറഞ്ഞു. പിന്നെ, അവന്‍ പുറത്ത് പടിവാതില്‍ക്കലേക്കു പോയി. ആ പരി ചാരിക അവനെ പിന്നെയുംകണ്ടപ്പോള്‍, അടുത്തു നിന്നവരോടു പറഞ്ഞു: ഇവന്‍ അവരില്‍ ഒരുവനാണ്.69 ആ പരിചാരിക അവനെ പിന്നെയും കണ്ടപ്പോള്‍, അടുത്തു നിന്നവരോടു പറഞ്ഞു: ഇവന്‍ അവരില്‍ ഒരുവനാണ്.70 അവന്‍ വീണ്ടും അതു നിഷേധിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍, അടുത്തു നിന്നവര്‍ പത്രോസിനോടു പറഞ്ഞു: നിശ്ചയമായും നീ അവരില്‍ ഒരുവനാണ്. നീയും ഗലീലിയക്കാരനാണല്ലോ.71 നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നുപറഞ്ഞ് അവന്‍ ശപിക്കാനും ആണയിടുവാനും തുടങ്ങി.72 ഉടന്‍തന്നെ കോഴി രണ്ടാം പ്രാവശ്യം കൂവി. കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ നിഷേധിക്കുമെന്ന് യേശു പറഞ്ഞവാക്ക് അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ ഉള്ളുരുകിക്കരഞ്ഞു.
