*
മാതാപിതാക്കളറിയാൻ
*
——————————————-
ഞാനൊരിക്കൽ ഇന്നത്തെ യുവ തലമുറയിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കവേ,
മതബോധനത്തിന്റെയും , മതബോധകരുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
ഇന്നത്തെ കുട്ടികളെ ശരിയായ വിശ്വാസത്തിലും വിശുദ്ധിയിലും, ധാർമ്മികതയിലും വളർത്തുന്നതിൽ വൈദീകർക്കും , സന്യസ്തർക്കും , മതബോധനാധ്യാപകർക്കുള്ള പ്രാധാന്യത്തെ പരാമർശിച്ച് സംസാരിച്ചപ്പോൾ കേട്ട എല്ലാവരും അതിനെ ശരിവച്ചു.
എന്നാൽ,
കുട്ടികളെ വിശ്വാസത്തിലും ധാർമികതയിലും വിശുദ്ധിയിലും വളർത്തുന്നതിൽ മതബോധന അധ്യാപകർക്കും വൈദികർക്കും സിസ്റ്റേഴ്സിനും മാത്രമാണോ പൂർണ്ണമായ ഉത്തരവാദിത്വമുള്ളത് ?
അല്ല എന്നതാണ് യാഥാർത്ഥ്യം.
കുടുംബമാണ് യഥാർത്ഥത്തിൽ എല്ലാ അടിസ്ഥാന പുണ്യങ്ങളുടെയും പരിശീലന കളരി.മക്കളെ വിശുദ്ധരായി വളർത്തുന്നതിൽ ഏറ്റവും ഉത്തരവാദിത്വമുള്ളത് മാതാ പിതാക്കന്മാർക്കാണ്.അവരായിരിക്കണം മക്കളുടെ മാതൃകകൾ.
*”മാതാപിതാക്കളാണ് മക്കളുടെ പ്രഥമ അധ്യാപകരും പ്രധാനധ്യാപകരും.”*
*(മതബോധന ഗ്രന്ഥം 1653)*
വി.അൽഫോൻസാമ്മ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നുണ്ട് : “എൻറെ അപ്പൻ പ്രാർത്ഥിക്കുന്നത് കണ്ടാണ് ത്യാഗം അനുഷ്ഠിച്ച് പ്രാർത്ഥിക്കാൻ ഞാൻ പഠിച്ചത് . അദ്ദേഹം ആരുടെയും ശ്രദ്ധയിൽപ്പെടാതെ മണലിൽ മുട്ടുകുത്തി കൈകൾ വിരിച്ച് പ്രാർത്ഥിക്കാറുണ്ടായിരുന്നു. മഠത്തിൽ ചേരാൻ ദൈവകൃപക്കായും അതിനു വീട്ടിൽ നിന്ന് അനുവാദം കിട്ടാനും ഞാനും അങ്ങനെ പ്രാർത്ഥിച്ചു. പ്രാർത്ഥനയിൽ മാത്രമായിരുന്നില്ല അപ്പൻ മാതൃകയായി നിലകൊണ്ടത് ” അൽഫോൻസാമ്മ തുടരുന്നു : “വേദനിപ്പിക്കുന്നവരോട് ക്ഷമിക്കാനും ദ്രോഹിക്കുന്നവരെ സ്നേഹിക്കാനും എനിക്ക് മാതൃകയായത് എൻറെ അപ്പൻ തന്നെയായിരുന്നു.”
“വിശുദ്ധ കുർബാനയിൽ എൻറെ പിതാവിന് ഉണ്ടായിരുന്ന വലിയ ഭക്തി എനിക്ക് എന്നും മാതൃകയായിരുന്നു” എന്നാണ് വിശുദ്ധ ആന്റണി മേരി ക്ലാരറ്റ് പറഞ്ഞത്.
പ്രാർത്ഥനയുടെ അപ്പസ്തോലയായ വിശുദ്ധ അമ്മത്രേസ്യ തൻറെ മാതാപിതാക്കന്മാരെ കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്:
“എൻറെ അപ്പൻറെ വലിയ ആനന്ദം സദ്ഗ്രന്ഥപാരായണം ആയിരുന്നു. തൻറെ മക്കളും ധാരാളം നല്ല പുസ്തകങ്ങൾ വായിക്കണമെന്ന് അപ്പൻ ആഗ്രഹിച്ചിരുന്നു. അപ്പനിൽ നിന്ന് വായനാശീലം സമ്പാദിച്ചു .അമ്മയാകട്ടെ പ്രാർത്ഥനയിലും മാതാവിനോടുള്ള ഭക്തിയിലും പുണ്യവാന്മാരോടുള്ള മധ്യസ്ഥ പ്രാർത്ഥനയിലും ഞങ്ങളെ വളർത്തി. അങ്ങനെ എന്നിൽ ഭക്തി വളരാൻ ഇടയായി. പുണ്യാഭിവൃദ്ധിയിലല്ലാതെ മറ്റൊന്നിലും മാതാപിതാക്കന്മാർക്ക് താല്പര്യമില്ലായിരുന്നു.പുണ്യത്തിൽ നിർബാധം വളരുന്നതിന് അത് എന്നെ വളരെയധികം സഹായിച്ചു. “
നമ്മുടെ മക്കൾ വിശ്വാസ വിഷയങ്ങളെക്കുറിച്ചും, നിത്യ സത്യങ്ങളെക്കുറിച്ചും കേൾക്കേണ്ടതും, പരിശീലിക്കേണ്ടതും പ്രഥമമായി കുടുംബത്തിൽ നിന്നാകണം, മാതാപിതാക്കളിൽ നിന്നാകണം.മാതാപിതാക്കന്മാരുടെ അനുഗ്രഹമാണ് കുടുംബത്തിൻറെ ഭദ്രതയും തലമുറകളുടെ നന്മയും.
“നിൻറെ പിതാവിൻറെ അനുഗ്രഹങ്ങൾ നിത്യ പർവ്വതങ്ങളുടെ ഔദാര്യത്തെക്കാളും ശാശ്വത ഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്തങ്ങളാണ്. “
(ഉല്പ. 49:26).
ഷിജു കാർമ്മൽ ![]()


Leave a comment