സകല വിശുദ്ധരുടെയും തിരുന്നാൾ | November 1

‘നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത് ‘ ( 1 തെസ 4:3)..

ദൈവത്തിന്റെ വിളിയോട് yes പറഞ്ഞ് തങ്ങളുടെ ജീവിതത്താൽ സാക്ഷ്യം വഹിച്ച, നാമകരണം ചെയ്യപ്പെട്ടവരും അല്ലാത്തവരുമായ എണ്ണമറ്റ വിശുദ്ധരെ നമ്മൾ സകല വിശുദ്ധരുടെയും ദിനത്തിൽ ഓർക്കുമ്പോൾ, സാഹചര്യങ്ങളും ജീവിതാവസ്ഥകളും വ്യത്യസ്തമാണെങ്കിലും നമുക്കെല്ലാവർക്കുമുള്ള വിളി ഒന്നേ ഒന്നാണെന്ന് കൂടി ഓർക്കാം അല്ലേ.

“ജീവിതത്തിൽ അവസ്ഥകളും കടമകളും പലതാണ്. പക്ഷേ വിശുദ്ധി ഒന്നേ ഉള്ളു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ചലിപ്പിക്കപ്പെടുന്നവരും പിതാവിന്റെ ശബ്ദം അനുസരിക്കുന്നവരും ആത്മാവിലും സത്യത്തിലും പിതാവായ ദൈവത്തെ ആരാധിക്കുന്നവരുമായ എല്ലാവരും പരിപോഷിപ്പിക്കുന്ന വിശുദ്ധി ആണത്”. (ജനതകളുടെ പ്രകാശം. 41)

നാമകരണം ചെയ്യപ്പെട്ട വിശുദ്ധരുടെ നിര നോക്കിയാൽ, വിശുദ്ധിയിൽ പുരോഗമിക്കുന്നത് നമുക്ക്‌ കിട്ടാക്കനി ആണെന്ന് ആർക്കും ചിന്തിക്കേണ്ടി വരില്ല. അതുപോലെ വൈവിധ്യമാർന്ന ചുറ്റുപാടുകളോടും പാപസാഹചര്യങ്ങളോടും പടവെട്ടി വിശുദ്ധരായവരുണ്ട്. പുരോഹിതന്മാർ, സന്യസ്തർ മാത്രമല്ല, വേശ്യാവൃത്തി തൊഴിലാക്കിയിരുന്ന ഈജിപ്തിലെ വിശുദ്ധ മേരിയെപോലുള്ളവർ, ദാരിദ്യത്തിന്റെ പടുകുഴിയിൽ ആയിരുന്ന മാർട്ടിൻ ഡി പോറസിനെപോലുള്ളവർ, കുടുംബജീവിതം നയിച്ചു കൊണ്ടും വിശുദ്ധരായ വിശുദ്ധ റീത്തയെയും കൊച്ചുത്രേസ്സ്യയുടെ മാതാപിതാക്കളെയും പോലുള്ളവർ, ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്ക്യുട്ടിസ്, അങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വന്ന്, വിശുദ്ധി തങ്ങൾക്കും അപ്രാപ്യമല്ല എന്ന് തെളിയിച്ച വിജയസഭയിലെ എണ്ണമറ്റ വിശുദ്ധർ നമുക്ക് വഴികാട്ടികളാണ്.

ബെനഡിക്ട് പതിനാറാമൻ പാപ്പ കർദ്ദിനാൾ റാറ്റ്സിംഗർ ആയിരിക്കവേ ഒരു പത്രലേഖകൻ ചോദിച്ചു ദൈവത്തിലേക്കെത്താൻ എത്ര വഴികളുണ്ടെന്ന്. കർദ്ദിനാൾ ഇങ്ങനെ മറുപടി പറഞ്ഞു,”എത്രയുമധികം ആളുകളുണ്ടോ അത്രയും വഴികൾ!” അതായത് ദൈവം ഇടപെടുന്ന, അവനിലേക്ക് വിളിക്കുന്ന, വിശുദ്ധവഴിയിൽ നയിക്കുന്ന രീതികൾ, തരുന്ന കൃപകൾ, ഓരോരുത്തർക്കും വ്യത്യസ്തമാണ്.

വിശുദ്ധരുടെ ജീവിതമാതൃകയിലും അവരുടെ മാധ്യസ്ഥത്തിൽ നടന്നിട്ടുള്ള അത്ഭുതങ്ങളിലും നോട്ടമുടക്കി അവരോടുള്ള ആരാധനാമനോഭാവത്തിൽ നിന്നുപോകാനല്ല സഭാമാതാവ് അവരെ നമുക്ക് കാണിച്ചുതരുന്നത്. വലിയ കലാകാരന്മാർ കൊത്തിവെച്ച വിശ്വപ്രസിദ്ധ രൂപങ്ങൾ കാണുമ്പോൾ, ഛായാചിത്രങ്ങൾ കാണുമ്പോൾ നമ്മുടെ ആശ്ചര്യവും അഭിനന്ദനവാക്കുകളും അതിന്റെ സൃഷ്ടാക്കളുടെ പ്രാഗല്ഭ്യം എത്ര എന്നോർത്താണല്ലോ. അതുപോലെ, അത്ഭുതപ്രവർത്തകരായ, വേദപാരംഗതരായ, പഞ്ചക്ഷതധാരികളായ വിശുദ്ധരെയൊക്കെ ഓർക്കുമ്പോൾ, അവരിൽ ഏറെ കൃപ ചൊരിഞ്ഞ ദൈവത്തെ നമുക്ക് മഹത്വപെടുത്താം. സകല വിശുദ്ധരുടെയും രാജ്ഞിയായ പരിശുദ്ധ അമ്മ പറഞ്ഞത് “അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ ” എന്നാണല്ലോ.

വിശുദ്ധർ ദൈവത്തിന്റെ മാസ്റ്റർപീസ് മാത്രമല്ല, മൌത്ത്പീസ് ( വക്താക്കൾ ) കൂടെയായിരുന്നു. ദൈവഹിതത്തിൽ അടിസ്ഥാനമിട്ട്, തങ്ങളുടെ ലക്ഷ്യത്തിലെത്താനായി അവർ ദൈവകൃപയിൽ തന്നെ ശരണപ്പെട്ടു. സാധാരണ കാര്യങ്ങൾ അസാധാരണവിധത്തിൽ വലിയ സ്നേഹത്തോടെ ചെയ്തു. ജീവിതത്തെ മുഴുവൻ ക്രിസ്തുവിന്റെ നേതൃത്വത്തിന്റെ കീഴിൽ കൊണ്ടുവന്നു. അവനിൽ നോട്ടമുറപ്പിച്ചു.

സ്നേഹത്തിലുള്ള – വിശുദ്ധിയിലുള്ള വളർച്ചയെ, ആദ്ധ്യാത്മികയാത്രയെ, മൂന്ന് ഘട്ടമായിട്ടാണ് സിയന്നയിലെ വിശുദ്ധ കാതറിൻ വിവരിക്കുന്നത്. കുരിശിൽ കിടക്കുന്ന ഈശോയുടെ ശരീരത്തെ അടിസ്ഥാനപ്പെടുത്തി സ്നേഹത്തിലുള്ള ആഴപ്പെടൽ അവൾ പറഞ്ഞു,

ഒന്നാമത്തെ ഘട്ടത്തിൽ, നമ്മുടെ താല്പര്യങ്ങൾക്ക് പരിവർത്തനമുണ്ടാവുകയും പാപത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനമെടുക്കുകയും ചെയ്യുമ്പോൾ ഈശോയുടെ കാൽപാദങ്ങളെ നമ്മൾ ആശ്ലേഷിക്കുന്നു. ഈ ഘട്ടത്തിൽ നമ്മുടെ സ്നേഹം നമ്മെത്തന്നെ കേന്ദ്രീകരിച്ചായിരിക്കും. ചിലപ്പോൾ ഭയത്തിൽ അടിസ്ഥാനപ്പെട്ടുമായിരിക്കും. നിത്യശിക്ഷയിൽ നിന്നും ശുദ്ധീകരണസ്ഥലത്തെ വേദനയിൽ നിന്നുമൊക്കെ ഒഴിവാകാനുള്ള ആഗ്രഹമായിരിക്കാം പാപത്തിൽ നിന്ന് അകന്നുനിൽക്കാൻ ഈ ഘട്ടത്തിൽ നമ്മളെ പ്രേരിപ്പിക്കുന്നത്.

ആദ്ധ്യാത്മികയാത്രയുടെ രണ്ടാമത്തെ ഘട്ടം ഈശോയുടെ മുറിവേറ്റ പാർശ്വമാണ്. ദൈവസ്നേഹത്തെക്കുറിച്ച് നമ്മൾ കൂടുതൽ അറിയുന്നു, എങ്കിലും ഈ ഘട്ടത്തിലും നമ്മുടെ സ്നേഹം ഒരു അടിമയുടേതോ ലാഭേഛയുള്ളവന്റെയോ സ്നേഹമാണ്. നമുക്ക് ഈശോയെയും അവനുവേണ്ടി മറ്റുള്ളവരെയും സ്നേഹിക്കാനും ശുശ്രൂഷിക്കാനും ഇഷ്ടമാണ്, പക്ഷേ ഈലോകജീവിതത്തിലും നിത്യതയിലും നമ്മൾ ധാരാളം പ്രതിഫലം ആഗ്രഹിക്കുന്നു. സ്നേഹത്തിലുള്ള സ്വാർത്ഥത തുടരുന്നു.

ഈശോയുടെ മുഖമാണ് മൂന്നാമത്തെ ഘട്ടം. ഇവിടെ ഐക്യപ്പെടുന്ന ഘട്ടമാണ്. ദൈവവുമായി അഗാധവും സ്ഥിരവുമായ ഐക്യം സ്ഥാപിക്കപ്പെടുന്നു, നമ്മുടെ സ്നേഹം വളരുകയും വിശുദ്ധീകരിക്കപെടുകയും ചെയ്യുന്നു, വിശ്വസ്തതയുള്ള പുത്രന്റെയോ പുത്രിയുടെയോ സുഹൃത്തിന്റെയോ ജീവിതപങ്കാളിയുടെയോ സ്നേഹം പോലെ അത് വിശുദ്ധീകരിക്കപെട്ടിരിക്കുന്നു. കർത്താവിനെയും മറ്റുള്ളവരെയും ഇപ്പോൾ ലാഭേഛയില്ലാതെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നു. അവനെപ്രതി ആത്മാക്കളെ രക്ഷിക്കാൻ ആഗ്രഹിക്കുന്നു. എന്ത് കിട്ടുമെന്നല്ല എന്ത് കൊടുക്കാൻ സാധിക്കും എന്നാണ് ഇപ്പോഴത്തെ ചിന്ത.

ഒരു വ്യക്തിയിൽ ഒരേ സമയത്ത് തന്നെ വിവിധ ഘട്ടങ്ങളുടെ വശങ്ങൾ ഉണ്ടാകാം എന്നും വിശുദ്ധ പറയുന്നുണ്ട്.

ദൈവത്തിന്റെ സ്നേഹത്തിൽ ആത്മാവ് വളരുന്നതിനനുസരിച്ച് അയൽക്കാരോടുള്ള സ്നേഹത്തിലും അത് വളരും. ഈ സ്നേഹം നിലക്കുന്നില്ല. മരിച്ചുകഴിഞ്ഞാലും പൂർവ്വാധികം ശക്തിയോടെ നിലനിൽക്കും. ദൈവത്തോടുള്ള സ്നേഹം അതിന്റെ പരമകോടിയിൽ എത്തുന്നതിനൊപ്പം സമരസഭയിൽ ആയിരിക്കുന്ന ഭൂമിയിലെ മനുഷ്യരെ സ്നേഹിക്കാനും കഴിയുന്നത്ര സഹായിക്കാനും ‘പുണ്യവാന്മാരുടെ ഐക്യം ‘ കാരണമാകുന്നു.

ഈ ജീവിതം ദൈവത്തിലേക്കുള്ള തീർത്ഥാടനമല്ലേ. അതിൽ നമുക്ക് പ്രോത്സാഹനവും സഹായവും നൽകാൻ വിശുദ്ധിയിൽ ജീവിച്ചു കടന്നു പോയവർ ഉത്സുകരാണ്.

‘ജ്ഞാനസ്നാനം സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?’എന്ന ചോദ്യം വിശുദ്ധരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ എന്ന് ചോദിക്കുന്നതിന് തുല്യമാണെന്നല്ലേ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞത്. പരിപൂർണ്ണതയിലേക്കുള്ള വിളി നമുക്ക് ഓരോരുത്തർക്കുമുണ്ട്. ഫ്രാൻസിസ് പാപ്പ പറഞ്ഞത് പോലെ വിശുദ്ധരാരും സൂപ്പർമാനോ സൂപ്പർവുമണോ ആയിരുന്നില്ല, പരിപൂർണ്ണരായി ജനിച്ചവരുമല്ല…വീണും എഴുന്നേറ്റും കർത്താവിന്റെ കൈ പിടിച്ചും യാത്ര ചെയ്തവരാണ്.

യേശുവിനെ അനുഗമിക്കുന്നത് ഭാരമല്ല, കൂടുതൽ സന്തോഷത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹത്തിലേക്കുമേ അത് നയിക്കുകയുള്ളു. തീരുമാനമെടുത്താലും ഈശോക്ക് വാഗ്ദാനങ്ങൾ കൊടുത്താലും, ഇന്നോ നാളെയോ വീണ്ടും നമ്മൾ വീണു പോയെന്ന് വരാം.അവന്റെ കൈ പിടിച്ച് എഴുന്നേൽക്കാം. നമുക്ക് മുൻപേ പോയവർ നമുക്ക് സഹായത്തിനായി വിജയസഭയിലുണ്ട്. അവരുടെ മാധ്യസ്ഥം തേടാം. പൗലോസ് ശ്ലീഹയുടെ ഭാഷയിൽ, നമ്മളും വിശുദ്ധരാണ്. ഒരിക്കൽ നിത്യമഹത്വത്തിൽ കുഞ്ഞാടിന്റെ സിംഹാസനത്തിന് ചുറ്റും നിന്ന് അവനെ ആരാധിക്കേണ്ടവർ.

Loving Jesus, In their lives on earth you give us examples. In our communion with them you give us their friendship. In their prayer for the Church you give us strength and protection. Help us to unite them in heaven to praise you forever…

എല്ലാവർക്കും സകല വിശുദ്ധരുടെയും തിരുന്നാൾ ആശംസകൾ ❤️

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment