ബേദ് ലേഹം സന്ദർശിച്ച ശേഷം ക്രിസ്തുവിന്റെ എളിയ ജനനം അനുകരിക്കണമെന്നു ഫ്രാൻസീസിനു തോന്നി. 1223 ൽ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസീസിനു ക്രിസ്തുവിന്റെ ജനനം ഒരു പുതിയ രീതിയിൽ ആഘോഷിക്കാൻ ഒരു ആഗ്രഹം. ആദ്യത്തെ ക്രിസ്തുമസിന്റെ തനിമയിലേക്കൊരു തിരിച്ചു നടത്തം. അതിനായി ദൈവാലയങ്ങളോ അതിലെ രൂപങ്ങളല്ല മറിച്ചു മലമുകളിലെ മൃഗങ്ങളുടെ എളിയ കാലിത്തൊഴുതന്നെയാണ് ഫ്രാൻസീസ് തെരഞ്ഞെടുത്തത്.

വിശുദ്ധനാട്ടിലേക്കു തീർത്ഥാടനം നടത്തി ക്രിസ്തു ജനിച്ച യഥാർത്ഥ സ്ഥലം കണ്ടതിനു ശേഷമാണു ഫ്രാൻസീസിനു ഇപ്രകാരമൊരു ചിന്ത ഉദിച്ചത്. പുൽക്കൂടിന്റെ ദാരിദ്യമായിരുന്നു അസീസിയിലെ അ യുവാവിനെ ഏറ്റവും സ്വാധീനിച്ചത്. ആ ദാരിദ്യമാണ് ഇപ്രകാരമൊരു ക്രിസ്തുമസ് ആഘോഷത്തിനു ഫ്രാൻസീസിനെ പ്രേരിപ്പിച്ചത്.

ഫ്രാൻസിസ്കൻ സന്യാസിയായ ചേലാനോയിലെ തോമസ് ഇപ്രകാരം രേഖപ്പെടുത്തുന്നു: തിരുപ്പിറവിയുടെ 15 ദിവസങ്ങൾക്കു മുമ്പു ഫ്രാൻസീസ് ഒരു സഹോദരനോടു പറഞ്ഞു, “ ബേദ്ലേഹമിൽ പിറന്ന ഉണ്ണിക്കു എനിക്കൊരു സ്മാരകം തീർക്കണം. … അവന്റെ ശൈശവകാല ദുരിതങ്ങൾ കണ്ണുകൾ കൊണ്ടു കാണാൻ കഴിയുന്ന ഒരു സ്മാരകം ,അവൻ പുൽത്തൊട്ടിലിൽ പിള്ളക്കച്ചയിൽ ആടുമാടുകൾക്കിടയിൽ ഉറങ്ങുന്നതിന്റെ ഓർമ്മ. ” അവിടെ ലാളിത്യം ആദരിക്കപ്പെട്ടു, ദാരിദ്യം വാഴ്ത്തപ്പെട്ടു, എളിമ പ്രശംസിക്കപ്പെട്ടു. ഫ്രാൻസീസിന്റെ തുണ സഹോദരൻ പുതിയ ബേദ്ലേഹം ഉണ്ടാക്കി. രാത്രി പകലുപോലെ പ്രകാശമുള്ളതായി , മനുഷ്യരും മൃഗങ്ങളും ഫ്രാൻസീസിനൊപ്പം പുൽക്കൂടിനു മുമ്പിൽ സന്തോഷത്തോടെ നിന്നു. അവരുടെ നെടുവീർപ്പുകൾ ആർദ്രതയിലും സന്തോഷത്തിലും അലിഞ്ഞു പോയി. പുൽക്കൂട്ടിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാന അർപ്പണം നടന്നു. പുരോഹിതൻ നവ്യമായ ഒരു ആശ്വാസം ഹൃദയത്തിലേറ്റു വാങ്ങി. “

ആ രാത്രിയിൽ ഫ്രാൻസീസിന്റെ കൈകളിൽ ഉണ്ണിശോ ഇരിക്കുന്നതു കണ്ടതയായി ചിലർ പറയുന്നതിനെപ്പറ്റി വി. ബൊനവെന്തൂര സാക്ഷ്യപ്പെടുത്തുന്നു. ധീരനും സത്യസന്ധനുമായ ഒരു പടയാളി ഇപ്രകാരം പറയുന്നു :”ആ രാത്രിയിൽ പുൽത്തൊട്ടിലിൽ …. അതി സുന്ദരനായ ഒരു ശിശുവിനെ ഫ്രാൻസിസ് പിതാവു ഇരു കരങ്ങളും കൊണ്ടു ആലിംഗനം ചെയ്തു, ഉണ്ണിയേശു ഉറക്കത്തിൽ നിന്നു എണീറ്റു ഫ്രാൻസീസിനെ നോക്കി പുഞ്ചരിച്ചു. . ഫ്രാൻസീസിന്റെ പുൽക്കൂടിന്റെ വാർത്ത നാട്ടിലെങ്ങും പരന്നു.

1291 ൽ ആദ്യത്തെ ഫ്രാൻസിസ്കൻ പാപ്പയായ നിക്കോളാസ് നാലാമൻ റോമിലെ പരിശുദ്ധ മാതാവിന്റെ ബസിലിക്കയിൽ ക്രിസ്തുവിന്റെ ജനനത്തിന്റെ ദൃശ്യം സ്ഥിരമായി ഒരുക്കാൻ കൽപ്പന പുറപ്പെടുവിച്ചു. അതിനു ശേഷം പുൽക്കൂടും പുൽക്കൂട്ടിലെ ഉണ്ണിയേശുവും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറമുള്ള ഭാഗമായി.

ക്രിസ്മസ് പുൽക്കൂട് ദൈവത്തിന്‍റെ സ്നേഹക്കരുതലിന്‍റെ അടയാളമാണന്നു പുൽക്കൂടിന്‍റെ പ്രധാന്യത്തെയും അതിന്‍റെ ആത്മീയവശങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ഫ്രാൻസിസ് പാപ്പാ 2019 ൽ പുറത്തിക്കിയ അദ്മിറാബിലെ സീഞ്ഞൂ “Admirabile signum” എന്ന അപ്പോസ്തോലിക രേഖയിൽ വ്യക്തമാക്കി പറയുന്നു: പുൽക്കൂട് നമ്മിൽ ഇത്രമാത്രം ചലനങ്ങൾ സൃഷ്ടിക്കാൻ കാരണം ദൈവത്തിന്‍റെ കരുതലാർന്ന സ്നേഹമാണ്. ഫ്രാൻസിസ് അസ്സീസിയുടെ കാലം മുതൽക്കേ പുൽക്കൂട് മനുഷ്യാവതാരത്തിൽ ദൈവപുത്രൻ സ്വീകരിച്ച ദാരിദ്യത്തെ തൊടാനും അനുഭവിക്കാനും നമ്മെ ക്ഷണിച്ചു കൊണ്ട് അത്യാവശ്യക്കാരായ നമ്മുടെ സഹോദരീ സഹോദരന്മാരിൽ ഈശോയെ കണ്ട് കരുണയോടെ സഹായിക്കാൻ ആവശ്യപ്പെടുന്നു എന്നു പഠിപ്പിക്കുന്നു.

പുൽകൂട്ടിലെ ഉണ്ണീശോയിൽ നിന്നു ഫ്രാൻസീസ് അസീസിയെപ്പോലെ ദൈവസ്നേഹത്തിൻ്റെ അനുഭവം സ്വന്തമാക്കാൻ നമുക്കു പരിശ്രമിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Fediverse reactions
December 2024
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading