അഹസ്വേരൂസിന്റെ വിരുന്ന്
1 ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകള്‍ ഭരിച്ചിരുന്ന 2 അഹസ്വേരൂസ്രാജാവ് തലസ്ഥാനമായ സൂസായിലെ സിംഹാസനത്തില്‍ വാഴുമ്പോള്‍, തന്റെ 3 മൂന്നാംഭരണവര്‍ഷം തന്റെ സകല പ്രഭുക്കന്മാര്ക്കും സേവകന്മാര്ക്കും പേര്‍ഷ്യയിലെയും മേദിയായിലെയും സേനാധിപന്മാര്ക്കും പ്രവിശ്യകളിലെ പ്രഭുക്കന്മാര്ക്കും നാടുവാഴികള്‍ക്കും ഒരു വിരുന്നു നല്കി. 4 നൂറ്റിയെണ്‍പതുദിവസം അവന് തന്റെ രാജകീയ മഹത്വത്തിന്റെ സമൃദ്ധിയും തന്റെ പ്രതാപൈശ്വര്യങ്ങളുടെ ആഡംബരപൂര്‍ണതയും അവരുടെ മുന്പില് പ്രദര്‍ശിപ്പിച്ചു. 5 അതു കഴിഞ്ഞ് തലസ്ഥാനമായ സൂസായില്‍ ഉണ്ടായിരുന്ന വലിയവരും ചെറിയവരുമായ സകലര്‍ക്കും, കൊട്ടാരത്തിലെ ഉദ്യാനാങ്കണത്തില്‍വച്ച് ഏഴു ദിവസം നീണ്ടുനിന്ന വിരുന്നു നല്കി. 6 അവിടെ മാര്‍ബിള്‍ സ്തംഭങ്ങളിലുള്ള വെള്ളിവളയങ്ങളില്‍ ചെമന്ന നേര്‍ത്ത ചണനൂലുകള്‍ കോര്‍ത്ത് പരുത്തിത്തുണികൊണ്ടുള്ള വെളുപ്പും നീലയുമായയവനികകള്‍ തൂക്കിയിട്ടിരുന്നു. അമൃതശില, വെണ്ണക്കല്ല്, മുത്തുച്ചിപ്പി, രത്നക്കല്ലുകള്‍ ഇവ പടുത്ത് വര്‍ണശബളമാക്കിയ തളത്തില്‍ പൊന്നുകൊണ്ടും വെള്ളികൊണ്ടും നിര്‍മിച്ച തല്പങ്ങളും ഉണ്ടായിരുന്നു. 7 വിവിധതരം പൊന്‍ചഷകങ്ങളിലാണു പാനീയങ്ങള്‍ പകര്‍ന്നിരുന്നത്; രാജകീയവീഞ്ഞും രാജാവിന്റെ ഔദാര്യമനുസരിച്ച് നിര്‍ലോപം വിളമ്പി. 8 കുടിക്കുന്നതു നിയമാനുസൃതമായിരുന്നു; എന്നാല്‍ കുടിക്കാന്‍ ആരെയും നിര്‍ബന്ധിച്ചില്ല. ഓരോരുത്തരുടെയും ഇഷ്ടം നോക്കണമെന്നു സേവകന്മാര്ക്കു രാജാവ് കല്പന കൊടുത്തിരുന്നു. 9 അഹസ്വേരൂസ്രാജാവിന്റെ കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് വാഷ്തിരാജ്ഞിയും ഒരു വിരുന്നു നല്കി. 10 ഏഴാംദിവസം രാജാവിന്റെ ഹൃദയം വീഞ്ഞുകുടിച്ചു സന്തുഷ്ടമായപ്പോള്‍, 11 വാഷ്തിരാജ്ഞിയുടെ സൗന്ദര്യം ജനങ്ങള്‍ക്കും പ്രഭുക്കന്മാര്ക്കും കാണിച്ചുകൊടുക്കാന്‍വേണ്ടി അവളെ, രാജകീയകിരീടം ധരിപ്പിച്ച്, രാജസന്നിധിയില്‍ ആനയിക്കാന്‍ അഹസ്വേരൂസ്രാജാവ് കൊട്ടാരത്തിലെ സേവകന്മാരായ മെഹുമാന്‍, ബിസ്താ, ഹര്‍ബോണാ, ബിഗ്താ, അബാഗ്താ,സേതാര്‍, കാര്‍ക്കാസ് എന്നീ ഏഴു ഷണ്ഡന്മാരോടു കല്പിച്ചു. രാജ്ഞി കാഴ്ചയ്ക്കു വളരെ അഴകുള്ള വളായിരുന്നു. 12 ഷണ്ഡന്മാര് അറിയിച്ച രാജകല്പന അനുസരിച്ചു വരുന്നതിന് വാഷ്തിരാജ്ഞി വിസമ്മതിച്ചു. തന്മൂലം രാജാവു കോപിച്ചു; കോപം ഉള്ളില്‍ ആളിക്കത്തി. 13 നിയമത്തിലുംന്യായത്തിലും പാണ്ഡിത്യമുള്ളവരോട് ആലോചന ചോദിക്കുക രാജാവിനു പതിവായിരുന്നു. 14 തന്റെ മുഖ ഭാവം ശ്രദ്ധിച്ചുകൊണ്ടിരുന്ന പേര്‍ഷ്യയിലെയും മേദിയായിലെയും പ്രഭുക്കന്മാരായ കര്‍ഷേന, ഷെത്താര്‍, അദ്മാഥാ, താര്‍ഷീഷ്, മേരെസ്, മര്‍സേന, മെമുക്കാന്‍ എന്നീ ജ്ഞാനികളും പ്രമുഖന്മാരുമായ ഏഴു പേരോടു രാജാവ് ആരാഞ്ഞു. 15 നിയമമനുസരിച്ച് വാഷ്തിരാജ്ഞിയോട് എന്താണു ചെയ്യേണ്ടത്? അഹസ്വേരൂസ്രാജാവ് ഷണ്ഡന്മാര് മുഖേന അറിയിച്ച കല്പന അവള് അനുസരിച്ചില്ല. 16 അപ്പോള്‍, മെമുക്കാന്‍ രാജാവിനോടും പ്രഭുക്കന്മാരോടുമായി പറഞ്ഞു: രാജാവിനോടു മാത്രമല്ല, പ്രഭുക്കന്മാരോടും അഹസ്വേരൂസ്രാജാവിന്റെ എല്ലാ പ്രവിശ്യകളിലും നിന്നുള്ള സകല ജനങ്ങളോടുമാണ് വാഷ്തിരാജ്ഞി തെറ്റു ചെയ്തിരിക്കുന്നത്. 17 രാജ്ഞിയുടെ ഈ പ്രവൃത്തി എല്ലാ സ്ത്രീകളും അറിയുകയും ഭര്ത്താക്കന്മാരെ അവര്‍ അവജ്ഞയോടെ വീക്ഷിക്കുന്നതിന് ഇടയാകുകയും ചെയ്യും; അവര്‍ പറയും, തന്റെ മുന്പില് വരാന്‍ അഹസ്വേരൂസ് രാജാവ് വാഷ്തി രാജ്ഞിയോട് ആജ്ഞാപിച്ചു; അവള് ചെന്നില്ല. 18 രാജ്ഞിയുടെ പെരുമാറ്റത്തെപ്പറ്റി കേട്ട പേര്‍ഷ്യയിലെയും മേദിയായിലെയും വനിതകള്‍ അതിനെപ്പറ്റി ഇന്നുതന്നെ രാജാവിന്റെ സകല പ്രഭുക്കന്‍മാരോടുംപറയും; അങ്ങനെ എങ്ങും വലിയ അവജ്ഞയും അമര്‍ഷവും ഉണ്ടാകും. 19 രാജാവിനു ഹിതമെങ്കില്‍ വാഷ്തി ഇനി ഒരിക്കലും അഹസ്വേരൂസ്രാജാവിന്റെ മുന്പില് വരരുതെന്ന് ഒരു രാജശാസനം പുറപ്പെടുവിച്ച്, അതിനു മാറ്റം വരാതിരിക്കത്തക്കവിധം അതു പേര്‍ഷ്യക്കാരുടെയും മേദിയാക്കാരുടെയും നിയമങ്ങളില്‍ എഴുതട്ടെ. രാജ്ഞീപദം അവളെക്കാള്‍ ശ്രേഷ്ഠയായ ഒരുവള്‍ക്ക് രാജാവു നല്‍കുകയും ചെയ്യട്ടെ. 20 അപ്രകാരം രാജകല്പന വിസ്തൃതമായരാജ്യത്തെങ്ങും വിളംബ രം ചെയ്യുമ്പോള്‍ സകല സ്ത്രീകളും, വലിയ വരും ചെറിയവരും തങ്ങളുടെ ഭര്ത്താക്കന്മാരെ ബഹുമാനിക്കും. 21 ഈ ഉപദേശം രാജാവിനും പ്രഭുക്കന്മാര്ക്കും ഇഷ്ടപ്പെട്ടു; മെമുക്കാന്‍ നിര്‍ദേശിച്ചതുപോലെ രാജാവു ചെയ്തു. 22 പുരുഷന്മാര് വീടുകളില്‍ നാഥന്മാരായിരിക്കണമെന്നു രാജാവ് തന്റെ സകല പ്രവിശ്യകളിലേക്കും എഴുത്തുകള്‍ അയച്ചു; ഓരോ പ്രവിശ്യയ്ക്കും അതിന്റെ ലിപിയിലും ഓരോ ജനതയ്ക്കും അതിന്റെ ഭാഷയിലും ആണ് എഴുതിയത്.


Leave a comment