1 Maccabees, Chapter 2 | 1 മക്കബായർ, അദ്ധ്യായം 2 | Malayalam Bible | POC Translation

മത്താത്തിയാസും പുത്രന്‍മാരും

1 ശിമയോന്റെ പുത്രനായ യോഹന്നാന്റെ പുത്രനും യൊവാറിബ് കുടുംബത്തില്‍പ്പെട്ട പുരോഹിതനുമായ മത്താത്തിയാസ് ജറുസലെമില്‍നിന്നു മൊദെയിനിലേക്കു മാറിത്താമസിച്ചു.2 അവന് അഞ്ചു പുത്രന്‍മാരുണ്ടായിരുന്നു. ഗദ്ദി എന്ന യോഹന്നാന്‍,3 താസി എന്ന ശിമയോന്‍,4 മക്കബേയൂസ് എന്ന യൂദാസ്,5 അവരാന്‍ എന്ന എലെയാസര്‍, ആഫൂസ് എന്ന ജോനാഥാന്‍.6 യൂദായിലും ജറുസലെമിലും നടമാടുന്ന ദൈവദൂഷണങ്ങള്‍ കണ്ട് മത്താത്തിയാസ് വിലപിച്ചു:7 കഷ്ടം! ഞാന്‍ എന്തിനു ജനിച്ചു! എന്റെ ജനം നശിക്കുന്നതും വിശുദ്ധനഗരം തകരുന്നതും കാണാനോ! ജനങ്ങള്‍ ശത്രുക്കള്‍ക്ക് അടിയറവയ്ക്കപ്പെടുന്നതും വിശുദ്ധസ്ഥലം പരദേശികള്‍ക്ക് ഏല്‍പിക്കപ്പെടുന്നതും കണ്ട് വെറുതെയിരിക്കാനോ!8 അവളുടെ ദേവാലയം മഹത്വമറ്റവനെപ്പോലെയായിരിക്കുന്നു.9 അവളുടെ വിശിഷ്ടപാത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. അവളുടെ കുഞ്ഞുങ്ങള്‍ തെരുവുകളില്‍ വച്ചു വധിക്കപ്പെട്ടു.യുവാക്കള്‍ ശത്രുക്കളുടെ വാളിന് ഇരയായി.10 അവളുടെ കൊട്ടാരങ്ങള്‍ കൈയടക്കുകയും അവളെ കൊള്ളയടിക്കുകയും ചെയ്യാത്ത ഏതു രാജ്യമുണ്ട്?11 അവളുടെ ആടയാഭരണങ്ങള്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. ഇനിമേല്‍ അവള്‍ സ്വതന്ത്രയല്ല, അടിമയാണ്.12 നമ്മുടെ അഴകും മഹിമയുമായ വിശുദ്ധ സ്ഥലം നശിപ്പിക്കപ്പെട്ടിരിക്കുന്നു. വിജാതീയര്‍ അതിനെ അശുദ്ധമാക്കിയിരിക്കുന്നു.13 നാം ഇനി എന്തിനു ജീവിക്കുന്നു?14 മത്താത്തിയാസും പുത്രന്‍മാരും വസ്ത്രം കീറി, ചാക്കുടുത്ത്, ഏറെ വിലപിച്ചു.

മത്താത്തിയാസ് എതിര്‍ക്കുന്നു

15 ജനങ്ങളെ മതത്യാഗത്തിനു നിര്‍ബന്ധിച്ചിരുന്ന രാജസേവകര്‍ അവരെക്കൊണ്ടു ബലിയര്‍പ്പണം ചെയ്യിക്കാന്‍ മൊദെയിന്‍ നഗരത്തിലെത്തി.16 ഇസ്രായേലില്‍നിന്നു വളരെപ്പേര്‍ അവരുടെ അടുത്തുചെന്നു. മത്താത്തിയാസും പുത്രന്‍മാരും അവിടെ ഒരുമിച്ചുകൂടി.17 രാജസേവകര്‍ മത്താത്തിയാസിനോടു പറഞ്ഞു: നീ ഈ നഗരത്തില്‍ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ്. പുത്രന്‍മാരുടെയും സഹോദരന്‍മാരുടെയും പിന്തുണയും നിനക്കുണ്ട്.18 സകല വിജാതീയരും യൂദായിലെ ജനങ്ങളും ജറുസലെ മില്‍ അവശേഷിച്ചിട്ടുള്ളവരും ചെയ്തതുപോലെ ഇപ്പോള്‍ രാജശാസനമനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നീ ഒന്നാമനായിരിക്കണം. എങ്കില്‍, നീയും പുത്രന്‍മാരും രാജാവിന്റെ സുഹൃത്തുക്കളായി പരിഗണിക്കപ്പെടും. സ്വര്‍ണവും വെള്ളിയും മറ്റനവധി പാരിതോഷികങ്ങളുംകൊണ്ട് നീയും പുത്രന്‍മാരും ബഹുമാനിതരാവുകയും ചെയ്യും.19 എന്നാല്‍, മത്താത്തിയാസ് മറുപടിയായി ദൃഢസ്വരത്തില്‍ പറഞ്ഞു: രാജാവിന്റെ ഭരണത്തിന്‍ കീഴിലുള്ള എല്ലാ ജനതകളും അവനെ അനുസരിക്കുകയും ഓരോരുത്തരും താന്താങ്ങളുടെ പിതാക്കന്‍മാരുടെ മതവിശ്വാസത്തില്‍ നിന്നു വ്യതിചലിച്ച് അവന്റെ കല്‍പനകള്‍ പാലിക്കാന്‍ തീരുമാനിക്കുകയുംചെയ്താലും20 ഞാനും എന്റെ പുത്രന്‍മാരും എന്റെ സഹോദരന്‍മാരും ഞങ്ങളുടെ പിതാക്കന്‍മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും.21 നിയമവും കല്‍പനകളും ഞങ്ങള്‍ ഒരുനാളും തിരസ്‌കരിക്കുകയില്ല.22 രാജ കല്‍പന അനുസരിക്കാനായി ഞങ്ങളുടെ മതവിശ്വാസത്തില്‍നിന്നു ഞങ്ങള്‍ അണുവിട വ്യതിചലിക്കുകയില്ല.23 മത്താത്തിയാസ് ഈ വാക്കുകള്‍ അവ സാനിപ്പിച്ചപ്പോള്‍, എല്ലാവരും നോക്കിനില്‍ക്കേ, മൊദെയിനിലെ ബലിപീഠത്തില്‍ രാജ കല്‍പനപ്രകാരം ബലിയര്‍പ്പിക്കാന്‍ ഒരു യഹൂദന്‍മുന്നോട്ടുവന്നു.24 അതുകണ്ട് മത്താത്തിയാസ് തീക്ഷ്ണതകൊണ്ടു ജ്വലിച്ചു; അവന്റെ ഹൃദയം പ്രക്ഷുബ്ധമായി. ധാര്‍മികരോഷം പൂണ്ട് അവന്‍ പാഞ്ഞുചെന്ന് ആ യഹൂദനെ ബലിപീഠത്തില്‍വച്ചുതന്നെ വധിച്ചു.25 ബലിയര്‍പ്പിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്ന രാജസേവകനെയും അവന്‍ വധിച്ചു; ബലിപീഠം ഇടിച്ചുനിരത്തി.26 സാലുവിന്റെ പുത്രനായ സിമ്രിക്കെതിരേ ഫിനെഹാസ് എന്നപോലെ, നിയമത്തെപ്രതിയുള്ള തീക്ഷ്ണതയാല്‍ അവന്‍ ജ്വലിച്ചു.27 മത്താത്തിയാസ് സ്വരമുയര്‍ത്തി നഗരത്തില്‍ വിളിച്ചുപറഞ്ഞു: നിയമത്തെപ്രതി തീക്ഷ്ണതയുള്ളവരും ഉടമ്പടി ആദരിക്കുന്നവരും എന്നോടൊത്തു വരുവിന്‍!28 അതിനുശേഷം അവനും പുത്രന്‍മാരും തങ്ങള്‍ക്കു നഗരത്തിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് മലകളിലേക്ക് ഓടിപ്പോയി.

സാബത്തില്‍ യുദ്ധം

29 നീതിക്കുംന്യായത്തിനുംവേണ്ടി നിലകൊണ്ടിരുന്ന വളരെപ്പേര്‍ വനാന്തരങ്ങളിലേക്കു താമസം മാറ്റി;30 അവരോടൊപ്പം പുത്രന്‍മാരും ഭാര്യമാരും ആടുമാടുകളും ഉണ്ടായിരുന്നു. ദുരിതങ്ങളുടെ ആധിക്യമാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്.31 രാജകല്‍പന നിരസിച്ചവര്‍ വനാന്തരങ്ങളിലെ ഒളിസ്ഥലങ്ങളിലേക്കുപോയി എന്നു രാജസേവകന്‍മാര്‍ക്കും ദാവീദിന്റെ നഗരമായ ജറുസലെമിലെ ഭടന്‍മാര്‍ക്കും വിവരംകിട്ടി.32 വളരെപ്പേര്‍ അവരെ അനുധാവനം ചെയ്തു. അവരെ മറികടന്ന് അവര്‍ക്കെതിരായി പാളയമടിച്ചു. സാബത്തുദിവസം അവരെ ആക്രമിക്കാന്‍ സന്നാഹങ്ങളൊരുക്കി. അവര്‍ വിളിച്ചു പറഞ്ഞു:33 എതിര്‍പ്പ് അവസാനിപ്പിക്കുവിന്‍. പുറത്തുവന്ന് രാജാവു കല്‍പിക്കുന്നത് അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങളുടെ ജീവന്‍ സുരക്ഷിതമായിരിക്കും.34 അവര്‍ പ്രതിവചിച്ചു: ഞങ്ങള്‍ വരുകയില്ല. രാജശാസനപ്രകാരം പ്രവര്‍ത്തിച്ച് ഞങ്ങള്‍ സാബത്തുദിവസം അശുദ്ധമാക്കുകയില്ല.35 ഉടനെ ശത്രുക്കള്‍ അവരെ ആക്രമിക്കാന്‍ പാഞ്ഞടുത്തു.36 എന്നാല്‍, അവര്‍ ശത്രുക്കള്‍ക്ക് ഉത്തരം നല്‍കുകയോ അവര്‍ക്കുനേരേ കല്ലെറിയുകയോ തങ്ങളുടെ ഒളിസങ്കേതങ്ങളില്‍ പ്രതിരോധം ഏര്‍പ്പെടുത്തുകയോ ചെയ്തില്ല.37 നിഷ്‌കളങ്കരായിത്തന്നെ ഞങ്ങള്‍ മരിക്കട്ടെ. അന്യായമാണ് നിങ്ങള്‍ ഞങ്ങളെകൊല്ലുന്നത് എന്നതിന് ആകാശവും ഭൂമിയും സാക്ഷി – ഇതായിരുന്നു അവരുടെ പ്രതികരണം.38 ശത്രുക്കള്‍ സാബത്തുദിവസം അവരെ ആക്രമിച്ചു. ആയിരത്തോളമാളുകള്‍ ഭാര്യമാരോടും കുട്ടികളോടും ആടുമാടുകളോടുമൊപ്പം മരണമടഞ്ഞു.39 ഇതറിഞ്ഞ് മത്താത്തിയാസും സ്‌നേഹിതരും അവരെയോര്‍ത്തു തീവ്രമായി വിലപിച്ചു.40 അവര്‍ പരസ്പരം പറഞ്ഞു: നമ്മുടെ സഹോദരരെ അനുകരിച്ചു ജീവനും പ്രമാണങ്ങള്‍ക്കുംവേണ്ടി നമ്മളും വിജാതീയര്‍ക്കെതിരേയുദ്ധം ചെയ്യാതിരുന്നാല്‍, അവര്‍ വേഗം നമ്മെ ഭൂമുഖത്തുനിന്നു നിര്‍മാര്‍ജനം ചെയ്യും.41 അന്ന് അവര്‍ ഇങ്ങനെ തീരുമാനിച്ചു: സാബത്തുദിവസം നമ്മെ ആക്രമിക്കാന്‍ വരുന്നവരോടു നാംയുദ്ധം ചെയ്യണം; നമ്മുടെ സഹോദരര്‍ ഒളിസങ്കേതങ്ങളില്‍ മരിച്ചു വീണതുപോലെ നമുക്കു സംഭവിക്കാന്‍ ഇടയാകരുത്.42 ഇസ്രായേലിലെ ധീരയോദ്ധാക്കളായ ഹസിദേയരുടെ ഒരു സമൂഹം അവരോടു ചേര്‍ന്നു. നിയമത്തിനുവേണ്ടി സ്വമനസാ തങ്ങളെത്തന്നെ സമര്‍പ്പിച്ചവരായിരുന്നു അവര്‍.43 ക്ലേശങ്ങളില്‍ നിന്നു രക്ഷനേടാന്‍വേണ്ടി പലായനം ചെയ്തവരും അവരോടു ചേര്‍ന്ന് അവരുടെ ശക്തി വര്‍ദ്ധിപ്പിച്ചു.44 അവര്‍ ഒരു സൈന്യം സംഘടിപ്പിച്ച് പാപികളെയും നിയമനിഷേധകരെയും ഉഗ്രകോപത്തോടെ അരിഞ്ഞുവീഴ്ത്തി. രക്ഷപെട്ടവര്‍ വിജാതീയരുടെ അടുക്കല്‍ അഭയംതേടി.45 മത്താത്തിയാസും കൂട്ടരും ചുറ്റിനടന്നു ബലിപീഠങ്ങള്‍ തകര്‍ത്തു.46 ഇസ്രായേ ലിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ അപരിച് ഛേദിതരായി കണ്ട ബാലന്‍മാരെ അവര്‍ ബലമായി പരിച്‌ഛേദനം ചെയ്തു.47 ധിക്കാരികളെ അവര്‍ വേട്ടയാടി. അവരുടെ ഉദ്യമം ഫലമണിഞ്ഞു.48 വിജാതീയരുടെയും രാജാക്കന്‍മാരുടെയും കൈകളില്‍ നിന്നു നിയമത്തെ അവര്‍ പരിരക്ഷിച്ചു. പാപിയുടെ കരം പ്രബലമാകാന്‍ അവര്‍ അനുവദിച്ചില്ല.

മത്താത്തിയാസിന്റെ അന്ത്യശാസനം

49 മത്താത്തിയാസിന്റെ മരണം അടുത്തു. അവന്‍ പുത്രന്‍മാരെ വിളിച്ചു പറഞ്ഞു: അഹങ്കാരവും നിന്ദയും ശക്തി പ്രാപിച്ചിരിക്കുന്നു. ഉഗ്രകോപത്തിന്റെയും നാശത്തിന്റെയും നാളുകളാണിത്.50 അതിനാല്‍, എന്റെ മക്കളേ, നിയമത്തെപ്രതി തീക്ഷ്ണ തയുള്ളവരായിരിക്കുവിന്‍. നമ്മുടെ പിതാക്കന്‍മാരുടെ ഉടമ്പടിക്കായി ജീവന്‍തന്നെ അര്‍പ്പിക്കുവിന്‍.51 തലമുറകളായി പിതാക്കന്‍മാര്‍ ചെയ്ത പ്രവൃത്തികള്‍ ഓര്‍ക്കുവിന്‍. ഉന്നതമഹത്വവും അനശ്വരകീര്‍ത്തിയും ആര്‍ജിക്കുവിന്‍.52 പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം വിശ്വസ്തനായി കാണപ്പെട്ടില്ലേ? അത് അവനു നീതിയായി പരിഗണിക്കപ്പെട്ടുവല്ലോ.53 കഷ്ടതയുടെ കാലത്ത് ജോസഫ് കല്‍പനകള്‍ പാലിക്കുകയും ഈജിപ്തിന്റെ അധികാരിയായി ഉയരുകയും ചെയ്തു.54 നമ്മുടെ പിതാവ് ഫിനെഹാസ് തീക്ഷ്ണത നിറഞ്ഞവനാകയാല്‍, ശാശ്വതമായ പൗരോഹിത്യത്തിന്റെ ഉടമ്പടിക്ക് അര്‍ഹ നായി.55 കല്‍പന നിറവേറ്റിയതിനാല്‍ ജോഷ്വ ഇസ്രായേലിലെന്യായാധിപനായി.56 സഭയില്‍ സാക്ഷ്യം നല്‍കിയ കാലെബിന് ദേശത്ത് അവകാശം ലഭിച്ചു.57 ദയാലുവായ ദാവീദ് സിംഹാസനത്തിനു ശാശ്വതാവകാശിയായി.58 നിയമത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ച ഏലിയാ സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു.59 ഹനനിയായും അസറിയായും മിഷായേലും വിശ്വാസം നിമിത്തം അഗ്‌നിയില്‍നിന്നു രക്ഷിക്കപ്പെട്ടു.60 ദാനിയേല്‍ തന്റെ നിഷ്‌കളങ്കതയാല്‍ സിംഹവക്ത്രത്തില്‍നിന്നു രക്ഷനേടി.61 തലമുറ തലമുറയായി ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാരും അശക്തരാവുകയില്ല എന്നു ഗ്രഹിക്കുവിന്‍.62 പാപിയുടെ വാക്കുകളെ ഭയപ്പെടേണ്ടാ. അവന്റെ പ്രതാപം ചാണകവും പുഴുക്കളുമായി മാറും.63 ഇന്ന് അവന്‍ പ്രകീര്‍ത്തിക്കപ്പെടുന്നു; നാളെ അവനെ കാണുകയില്ല. അവന്‍ പൊടിയിലേക്കു മടങ്ങിക്കഴിഞ്ഞു; അവന്റെ പദ്ധതികള്‍ തകര്‍ന്നടിഞ്ഞു.64 എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. നിയമത്തില്‍ ഉറച്ചുനില്‍ക്കുവിന്‍. അതുവഴി നിങ്ങള്‍ക്കു ബഹുമതി ലഭിക്കും.65 നിങ്ങളുടെ സഹോദരനായ ശിമയോന്‍ ഉപദേശം നല്‍കുന്നതില്‍ വിജ്ഞനാണ്. അവനെ സദാ അനുസരിക്കുവിന്‍. അവന്‍ നിങ്ങള്‍ക്കു പിതാവായിരിക്കും.66 യൂദാസ് മക്കബേയൂസ്‌യൗവനംമുതലേ ശക്തനായ യോദ്ധാവാണ്. അവന്‍ നിങ്ങളുടെ സൈന്യത്തെനയിച്ച് ജനതകള്‍ക്കെതിരേയുദ്ധംചെയ്യും.67 നിയമം അനുഷ്ഠിക്കുന്നവരായി നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാവരെയുംകൂട്ടി നിങ്ങളുടെ ജനത്തോടു ചെയ്യപ്പെട്ട ദ്രോഹത്തിനു പ്രതികാരം ചെയ്യണം.68 വിജാതീയര്‍ക്കു തക്ക തിരിച്ചടി നല്‍കുവിന്‍; നിയമം പാലിക്കുകയും ചെയ്യുവിന്‍.69 അനന്തരം, അവന്‍ അവരെ അനുഗ്രഹിച്ചു. അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു.70 നൂറ്റിനാല്‍പത്താറാംവര്‍ഷം അവന്‍ മരിച്ചു. മൊദെയിനില്‍ പിതാക്കന്‍മാരുടെ ശവകുടീരത്തില്‍ അവനെ സംസ്‌കരിച്ചു. ഇസ്രായേല്‍ മുഴുവന്‍ വലിയ വിലാപത്തോടെ അവനെപ്രതി ദുഃഖമാചരിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment