2 Maccabees, Chapter 12 | 2 മക്കബായർ, അദ്ധ്യായം 12 | Malayalam Bible | POC Translation

യൂദാസിന്റെ പ്രതികാരം

1 ഉടമ്പടിയുണ്ടാക്കിയതിനുശേഷം ലിസിയാസ് രാജാവിന്റെ അടുക്കലേക്കും യഹൂദര്‍ തങ്ങളുടെ കൃഷിസ്ഥലങ്ങളിലേക്കും മടങ്ങി.2 എന്നാല്‍, സൈപ്രസ്‌ദേശാധിപതിയായ നിക്കാനോറും മറ്റു ദേശാധിപതികളായ തിമോത്തേയോസ്, ഗന്നേയൂസിന്റെ പുത്രന്‍ അപ്പൊളോണിയൂസ്, ഹിയെറോണിമൂസ്, ദമോഫോണ്‍ എന്നിവരും യഹൂദരെ ശാന്തിയിലും സമാധാനത്തിലും ജീവിക്കാന്‍ അനുവദിച്ചില്ല.3 ജോപ്പായില്‍നിന്നുള്ള ചിലര്‍ ഇങ്ങനെ ഒരു നീചകൃത്യം ചെയ്തു: തങ്ങള്‍ ഒരുക്കിനിര്‍ത്തിയിരുന്ന വഞ്ചിയില്‍ ഭാര്യമാരോടും കുട്ടികളോടുമൊപ്പം കയറാന്‍ തങ്ങളുടെ ഇടയില്‍ പാര്‍ത്തിരുന്ന യഹൂദരെ അവര്‍ ക്ഷണിച്ചു. യഹൂദരോടു വിരോധമൊന്നുമില്ലെന്ന് അവര്‍ നടിച്ചു.4 ശത്രു പൊതുസമ്മതപ്രകാരം ആസൂത്രണം ചെയ്ത പ്രവൃത്തിയായിരുന്നു അത്. അവരുമായി സമാധാനത്തില്‍ ജീവിക്കാന്‍ ആഗ്രഹിച്ച യഹൂദര്‍ അപകടശങ്കയെന്നിയേ ക്ഷണം സ്വീകരിച്ചു. ഇരുനൂറോളം വരുന്ന അവരെ ജോപ്പാക്കാര്‍ പുറങ്കടലിലേക്ക് നയിച്ചു മുക്കിക്കൊന്നു.5 തന്റെ നാട്ടുകാരോടു ചെയ്ത ഈ ക്രൂരതയെപ്പറ്റി കേട്ട യൂദാസ് സൈന്യത്തിനു നിര്‍ദേശം നല്‍കി.6 നീതിയുറ്റ വിധിയാള നായ ദൈവത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് സഹോദരരുടെ കൊലയാളികളെ ആക്രമിച്ചു. രാത്രി തുറമുഖത്തിനു തീവയ്ക്കുകയും വഞ്ചികള്‍ ചുട്ടെരിക്കുകയും അവിടെ അഭയം തേടിയവരെയെല്ലാം വധിക്കുകയും ചെയ്തു.7 നഗരകവാടങ്ങള്‍ അടച്ചിരുന്നതിനാല്‍ , പിന്നീടു വന്ന് ജോപ്പാവാസികളെ ഇല്ലായ്മ ചെയ്യാമെന്നു തീരുമാനിച്ച് അവന്‍ മടങ്ങി.8 എന്നാല്‍,യാമ്‌നിയാക്കാരും തങ്ങളുടെ മധ്യേ വസിച്ചിരുന്ന യഹൂദരെ ഇപ്രകാരം നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നെന്ന് അവന്‍ അറിഞ്ഞു.9 അവന്‍ രാത്രി അവരെ ആക്രമിക്കുകയും തുറമുഖത്തിനും കപ്പലുകള്‍ക്കും തീവയ്ക്കുകയും ചെയ്തു. തീജ്വാലയുടെപ്രകാശം ഇരുനൂറ്റിനാല്‍പത് സ്താദിയോണ്‍ അകലെ ജറുസലെമില്‍ ദൃശ്യമായിരുന്നു.10 പിന്നീട് അവര്‍ തിമോത്തേയോസിനെ തിരേ ഒന്‍പതു സ്താദിയോണിലധികം മുന്നേറിയപ്പോള്‍ അയ്യായിരത്തിലേറെ കാലാള്‍പ്പടയാളികളോടും അഞ്ഞൂറില്‍പ്പരം കുതിരപ്പടയാളികളോടും കൂടെ അറബികള്‍ അവരെ ആക്രമിച്ചു.11 ഉഗ്രമായ പോരാട്ടത്തിനുശേഷം, ദൈവസഹായത്താല്‍ യൂദാസും സൈന്യവും വിജയം നേടി. അപ്പോള്‍ പരാജയപ്പെട്ട ആ നാടോടികള്‍ യൂദാസിനോടുമൈത്രിക്ക് അപേക്ഷിച്ചു; കന്നുകാലികളെ നല്‍കാമെന്നും മറ്റ് എല്ലാവിധത്തിലും ജനത്തെ സഹായിക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു.12 തീര്‍ച്ചയായും അവരെക്കൊണ്ട് പല പ്രകാരത്തിലും ഉപകാരമുണ്ടാകുമെന്നു കരുതി അവന്‍ അവരുമായി സമാധാനം സ്ഥാപിക്കാന്‍ തയ്യാറായി. സഖ്യപ്രതിജ്ഞ ചെയ്തതിനുശേഷം അവര്‍ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി.13 അനന്തരം, യൂദാസ് കോട്ടകൊത്തളങ്ങളാല്‍ ബലിഷ്ഠവും വിവിധവര്‍ഗക്കാരായ വിജാതീയര്‍ വസിച്ചിരുന്നതുമായ കാസ്പിന്‍ നഗരം ആക്രമിച്ചു.14 കോട്ടയുടെ ബലത്തിലും ഭക്ഷണ സാധനങ്ങളുടെ സമൃദ്ധിയിലും വിശ്വസിച്ച് അഹങ്കരിച്ചിരുന്ന നഗരവാസികള്‍ യൂദാസിനെയും അനുയായികളെയും പരിഹസിക്കുകയും അവരുടെനേരെ അ സഭ്യം വര്‍ഷിക്കുകയും ദൈവദൂഷണം പറയുകയും ചെയ്തു.15 എന്നാല്‍, യൂദാസും സൈന്യവും,യന്ത്രമുട്ടികളോ മറ്റുയുദ്‌ധോപകരണങ്ങളോ കൂടാതെ ജോഷ്വയുടെ കാലത്തു ജറീക്കോയെ നിലംപതിപ്പിച്ച ലോകാധിനാഥനെ വിളിച്ചപേക്ഷിച്ചുകൊണ്ട്, കോട്ടയുടെമേല്‍ ഉഗ്രമായ ആക്രമണം ആരംഭിച്ചു.16 ദൈവേ ഷ്ടത്താല്‍ നഗരം അവര്‍ കീഴടക്കി; അസംഖ്യം പേരെ വധിച്ചു. തൊട്ടടുത്തുള്ളതും രണ്ടു സ്താദിയോണ്‍ വീതിയുള്ളതുമായ തടാകത്തില്‍ രക്തം കവിഞ്ഞൊഴുകുന്നതായി കാണപ്പെട്ടു.17 അവിടെനിന്ന് എഴുനൂറ്റിയന്‍പതു സ്താദിയോണ്‍ ചെന്നപ്പോള്‍ കരാക്‌സില്‍, തൂബിയാനി എന്നു വിളിക്കപ്പെടുന്ന യഹൂദരുടെ അടുത്തെത്തി.18 തിമോത്തേയോസിനെ ആ പ്രദേശത്ത് അവര്‍ കണ്ടെണ്ടത്തിയില്ല; ശക്ത മായ കാവല്‍സേനയെ ഒരു ദിക്കില്‍ നിയോഗിച്ചിരുന്നെങ്കിലും ഒന്നും നേടാതെ അവന്‍ സ്ഥലം വിട്ടിരുന്നു.19 മക്കബേയൂസിന്റെ കീഴിലുണ്ടായിരുന്ന ദൊസിത്തേവൂസ്, സോസിപ്പാത്തര്‍ എന്നീ പടനായകന്‍മാര്‍ സൈന്യത്തെനയിച്ച്, ശക്തിദുര്‍ഗങ്ങളില്‍ തിമോത്തേയോസ് നിര്‍ത്തിയിരുന്ന പതിനായിരത്തില്‍പരം പടയാളികളെ കൊന്നു.20 മക്കബേയൂസ് സൈന്യത്തെ പല ഗണങ്ങളായി വിഭജിച്ച്, ഓരോന്നിനും നായകന്‍മാരെ നിയോഗിച്ചതിനു ശേഷം, ഒരുലക്ഷത്തിയിരുപതിനായിരം കാലാള്‍പ്പടയാളികളും രണ്ടായിരത്തിയഞ്ഞൂറ് കുതിരപ്പടയാളികളുമൊത്ത് പലായനം ചെയ്ത് തിമോത്തേയോസിനെ അനുധാവനം ചെയ്തു.21 യൂദാസ് അടുത്തുവരുന്നു എന്ന് അറിഞ്ഞതിമോത്തേയോസ്, സ്ത്രീകളെയും കുട്ടികളെയും ഭാണ്‍ ഡങ്ങളോടൊപ്പം കര്‍നായിം എന്ന സ്ഥലത്തേക്ക് അയച്ചു. എന്തെന്നാല്‍, ആ സ്ഥലം ഇടുങ്ങിയ മാര്‍ഗങ്ങളോടുകൂടിയതും ദുര്‍ഗ മവും ആയതിനാല്‍ ആക്രമണസാധ്യത കുറഞ്ഞതായിരുന്നു.22 യൂദാസിന്റെ സൈ ന്യത്തില്‍ ആദ്യഗണത്തെ കണ്ടപ്പോള്‍ത്തന്നെ ശത്രുക്കള്‍ സര്‍വദര്‍ശിയായവന്റെ ദര്‍ശനത്തില്‍, ഭയവിഹ്വലരായി ഇടംവലം നോക്കാതെ ചിതറിപ്പായുകയും പലപ്പോഴും പരസ്പരം ഏറ്റുമുട്ടി, സ്വന്തം വാളാല്‍ മുറിവേല്‍ക്കുകയും ചെയ്തു.23 യൂദാസ് ആവേശ പൂര്‍വം പിന്തുടര്‍ന്ന് ആ പാപികളെ വാളിനിരയാക്കി; മുപ്പതിനായിരത്തോളം പേര്‍ വധിക്കപ്പെട്ടു.24 ദൊസിത്തേവൂസിന്റെയും സോസിപ്പാത്തറിന്റെയും സൈന്യത്തിന്റെ പിടിയില്‍ തിമോത്തേയോസ് അകപ്പെട്ടു. എന്നാല്‍, അവന്‍ അവരില്‍ പലരുടെയും മാതാപിതാക്കളും ചിലരുടെ സഹോദരരും തന്റെ അധീനതയിലുണ്ടെന്നും അവര്‍ക്ക് ഒരു പരിഗണനയും ലഭിക്കുകയില്ലെന്നും കൗശല പൂര്‍വം വ്യാജം പറഞ്ഞു തന്നെ സുരക്ഷിത നായി വിട്ടയയ്ക്കണമെന്നപേക്ഷിച്ചു.25 തങ്ങളുടെ സഹോദരരെ സുരക്ഷിതമായി തിരിച്ചേല്‍പിക്കാമെന്ന് തിമോത്തേയോസ് ഉറപ്പു കൊടുത്തതിനാല്‍, അവരുടെ രക്ഷയെ ഓര്‍ത്ത് അവനെ അവര്‍ വിട്ടയച്ചു.26 അനന്തരം, യൂദാസ് കര്‍നായിമിനും അതര്‍ഗാത്തിസ് ക്‌ഷേത്രത്തിനുമെതിരേ പടനയിച്ച്, ഇരുപത്തയ്യായിരം പേരെ വധിച്ചു.27 ഇവരെ നശിപ്പിച്ചതിനുശേഷം, അവന്‍ വിവിധ വര്‍ഗക്കാരായ ആളുകളോടുകൂടെ ലിസിയാസ് പാര്‍ത്തിരുന്ന സുരക്ഷിത നഗര മായ എഫ്രോണിന് എതിരേ നീങ്ങി. കോട്ടയുടെ രക്ഷയ്ക്കു നിലകൊണ്ടിരുന്ന ധീരരായയുവാക്കള്‍ ശക്തമായി എതിര്‍ത്തു. അവിടെയുദ്‌ധോപകരണങ്ങളും ചുഴറ്റുചക്രങ്ങളും ധാരാളമായി ശേഖരിച്ചുവച്ചിരുന്നു.28 എന്നാല്‍ യഹൂദര്‍, ശത്രുബലം തകര്‍ക്കുന്ന സര്‍വശക്തനെ വിളിച്ചപേക്ഷിച്ച് നഗരം കീഴടക്കി, അവിടെ ഉണ്ടായിരുന്നവരില്‍ ഇരുപത്തയ്യായിരത്തോളം പേരെ വധിച്ചു.29 അനന്തരം അവിടെനിന്നു പുറപ്പെട്ട് അവര്‍ ജറുസലെമിന് അറുന്നൂറു സ്താദിയോണ്‍ അകലെയുള്ള സ്‌കിത്തോപ്പോളിസിലേക്കു തിടുക്കത്തില്‍ പോയി.30 അവിടെ താമസിച്ചിരുന്ന യഹൂദര്‍, സ്‌കിത്തോപ്പോളിസിലെ ജനങ്ങള്‍ തങ്ങളോടു കാണിച്ച സന്‍മനസ്‌സിനും കഷ്ടകാലങ്ങളില്‍ തങ്ങള്‍ക്കു നല്‍കിയ പരിചരണത്തിനും സാക്ഷ്യം നല്‍കി.31 അതിനാല്‍, അവര്‍ക്കു നന്ദി പ്രകാശിപ്പിക്കുകയും ഭാവിയിലും തങ്ങളുടെ വംശത്തോടു സന്‍മനസ്‌സു കാണിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതിനുശേഷം, ആഴ്ചകളുടെ തിരുനാള്‍ ആസന്നമായിരുന്നതിനാല്‍ ജറുസലെമിലേക്ക് അവര്‍ മടങ്ങി.32 പന്തക്കുസ്താതിരുനാള്‍ കഴിഞ്ഞ് അതിവേഗം അവര്‍ ഇദുമിയായുടെ അധിപതിയായ ഗോര്‍ജിയാസിനെതിരേ നീങ്ങി.33 അവന്‍ മൂവായിരം കാലാള്‍പ്പടയാളികളോടും നാനൂറു കുതിരപ്പടയാളികളോടുമൊത്ത് അവര്‍ക്കെതിരേ വന്നു.34 ആ ഏറ്റുമുട്ടലില്‍ ഏതാനും യഹൂദര്‍ നിലംപതിച്ചു.35 അപ്പോള്‍ ബക്കെനോറിന്റെ അനുയായിയും ബലിഷ്ഠനുമായ ദൊസിത്തേവൂസ് അശ്വാരൂഢനായി വന്ന് ഗോര്‍ജിയാസിനെ കടന്നുപിടിച്ചു; ആ ശപിക്കപ്പെട്ടവനെ ജീവനോടെ സൂക്ഷിക്കണമെന്ന് ആഗ്രഹിച്ച് അവന്റെ മേലങ്കിയില്‍ പിടിച്ചു വലിച്ചിഴച്ചു. അപ്പോള്‍ ത്രാസിയാക്കാരനായ ഒരു കുതിരപ്പടയാളി ചാടിവീണ് ദൊസിത്തേവൂസിന്റെ കരം ഛേദിച്ചുകളഞ്ഞു. ഗോര്‍ജിയാസ് രക്ഷപെട്ട് മരീസായിലെത്തി.36 എസ്ദ്രീസും കൂട്ടരും വളരെനേരം പോരാടി. ക്ഷീണിച്ചപ്പോള്‍ കര്‍ത്താവാണ് തങ്ങളുടെ സഹായകനുംയുദ്ധനായകനും എന്നു തെളിയിക്കാന്‍ യൂദാസ് അവിടുത്തെ വിളിച്ചപേക്ഷിച്ചു.37 അനന്തരം, അവന്‍ പിതാക്കന്‍മാരുടെ ഭാഷയില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു പോര്‍വിളി നടത്തിക്കൊണ്ട് അപ്രതീക്ഷിതമായ സമയത്ത് ഗോര്‍ജിയാസിന്റെ സേനയെ ആക്രമിച്ച് അവരെ തുരത്തി.

മരിച്ചവര്‍ക്കുവേണ്ടി ബലി

38 യൂദാസ് തന്റെ സൈന്യത്തെ വിളിച്ചുകൂട്ടി അദുല്ലാംനഗരത്തിലേക്കു പോയി. ഏഴാംദിവസം സമീപിച്ചിരുന്നതിനാല്‍ അവര്‍ മുറപ്രകാരം തങ്ങളെത്തന്നെ ശുദ്ധീകരിച്ച് സാബത്ത് ആചരിച്ചു.39 യുദ്ധത്തില്‍ മൃതിയടഞ്ഞവരെ പിതൃകുടീരങ്ങളില്‍ അടക്കം ചെയ്യുക ആവശ്യമായിരുന്നതിനാല്‍ , യൂദാസും അനുയായികളും പിറ്റേന്നുതന്നെ, ജഡങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ പുറപ്പെട്ടു.40 അവര്‍ മൃതദേഹങ്ങളുടെ കുപ്പായങ്ങള്‍ക്കിടയില്‍,യാമ്‌നിയായിലെ വിഗ്രഹങ്ങളുടെ ചിഹ്‌നം ആലേഖനംചെയ്ത തകിടുകള്‍ കണ്ടു. യഹൂദര്‍ക്ക് ഇതു ധരിക്കുക നിഷിദ്ധമായിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം അതാണെന്ന് ഏവര്‍ക്കും വ്യക്തമായി.41 നീതിമാനായ വിധിയാളനും നിഗൂഢമായവയെ വെളിപ്പെടുത്തുന്നവനുമായ കര്‍ത്താവിന്റെ മാര്‍ഗങ്ങളെ അവര്‍ വാഴ്ത്തി.42 ഇവരുടെ ഈ പാപം തുടച്ചുമാറ്റണമെന്നുയാചിച്ച് അവര്‍ പ്രാര്‍ഥനയില്‍ മുഴുകി. പാപം നിമിത്തം മരണത്തിന് ഇരയായവര്‍ക്ക് സംഭവിച്ചതെന്തെന്ന് ഒരിക്കല്‍ കണ്ട ജനത്തോട് പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വീരപുരുഷനായ യൂദാസ് ഉപദേശിച്ചു.43 അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്ക് അയച്ചുകൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ.44 മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു.45 എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനു ഷ്ഠിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment