Job, Chapter 30 | ജോബ്, അദ്ധ്യായം 30 | Malayalam Bible | POC Translation

1 ഇപ്പോഴാകട്ടെ, എന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ എന്നെ പരിഹസിക്കുന്നു. അവരുടെ പിതാക്കന്‍മാരെ എന്റെ ആട്ടിന്‍കൂട്ടത്തിന്റെ നായ്ക്കളോടുകൂടെപ്പോലും എണ്ണാന്‍ഞാന്‍ കൂട്ടാക്കുമായിരുന്നില്ല.
2 യുവത്വം ക്ഷയിച്ച അവരുടെകരബലത്തില്‍നിന്ന് എനിക്കെന്തുനേട്ടമാണുള്ളത്?
3 ദാരിദ്ര്യവും കഠിനമായ വിശപ്പും നിമിത്തം അവര്‍ വരണ്ടു ശൂന്യമായ ഭൂമി കാര്‍ന്നു തിന്നുന്നു.
4 വിശപ്പടക്കാന്‍വേണ്ടി അവര്‍ കാട്ടുചെടികളും പച്ചിലകളും കാട്ടുകിഴങ്ങുകളും പറിച്ചെടുക്കുന്നു.
5 ജനമധ്യത്തില്‍നിന്ന് അവര്‍ തുരത്തപ്പെടുന്നു; കള്ളനെ എന്നപോലെ അവരെആട്ടിപ്പായിക്കുന്നു.
6 മലയിടുക്കുകളില്‍ കുഴികളിലുംഗുഹകളിലും അവര്‍ക്കു പാര്‍ക്കേണ്ടിവരുന്നു.
7 കുറ്റിച്ചെടികള്‍ക്കിടയില്‍ അവര്‍ ഓരിയിടുന്നു. കൊടിത്തൂവയുടെ കീഴെ അവര്‍ ഒന്നിച്ചുകൂടുന്നു.
8 ഭോഷരും നീചരുമായ ആ വര്‍ഗം നാട്ടില്‍നിന്ന് അടിച്ചോടിക്കപ്പെടുന്നു.
9 ഇപ്പോള്‍ ഞാന്‍ അവര്‍ക്കു പാട്ടും പഴമൊഴിയും ആയിത്തീര്‍ന്നിരിക്കുന്നു.
10 അവര്‍ എന്നെ വെറുക്കുകയുംഎന്നില്‍നിന്ന് അകന്നുപോവുകയും ചെയ്യുന്നു; എന്നെ കാണുമ്പോള്‍ തുപ്പാനും അവര്‍ മടിക്കുന്നില്ല.
11 ദൈവം എന്റെ വില്ലിന്റെ ഞാണ്‍ അയച്ച് എന്നെ എളിമപ്പെടുത്തിയതിനാല്‍ അവര്‍ക്കു കടിഞ്ഞാണ്‍ ഇല്ലാതായിരിക്കുന്നു.
12 എന്റെ വലത്തുവശത്തു നീചര്‍ ഉയരുന്നു. അവര്‍ എന്നെ ഓടിക്കുന്നു. അവരുടെ വിനാശകരമായ മാര്‍ഗങ്ങള്‍എന്റെ മേല്‍ പ്രയോഗിക്കുന്നു.
13 അവര്‍ എന്റെ പാത തകര്‍ക്കുകയും എനിക്കു വിപത്തു വരുത്തുകയും ചെയ്യുന്നു; ആരും അവരെ തടയുന്നില്ല.
14 വലിയ വിടവിലൂടെയെന്നപോലെ അവര്‍ വരുന്നു. കോട്ട ഇടിയുമ്പോള്‍ അവര്‍ എന്റെ മേല്‍ ഉരുണ്ടുകയറുന്നു.
15 ഭീകരതകള്‍ എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു. കാറ്റുകൊണ്ടെന്നപോലെ എന്റെ മഹത്വത്തെ പറത്തിക്കളയുന്നു; എന്റെ ഐശ്വര്യം മേഘമെന്നപോലെകടന്നുപോകുന്നു.
16 ഇപ്പോള്‍ എന്റെ ജീവന്‍ ഉള്ളില്‍ തൂകിപ്പോയിരിക്കുന്നു; കഷ്ടതയുടെ ദിനങ്ങള്‍ എന്നെ പിടികൂടിയിരിക്കുന്നു.
17 എന്റെ അസ്ഥികളെ രാത്രി തകര്‍ക്കുന്നു, എന്നെ കരളുന്ന വേദനയ്ക്കു വിശ്രമമില്ല.
18 ക്രൂരമായി അത് എന്റെ വസ്ത്രത്തില്‍പിടികൂടിയിരിക്കുന്നു. എന്റെ അങ്കിയുടെ കഴുത്തുപോലെഅതെന്നെ ബന്ധിച്ചിരിക്കുന്നു.
19 ദൈവം എന്നെ ചെളിക്കുണ്ടില്‍തള്ളിയിട്ടിരിക്കുന്നു, ഞാന്‍ പൊടിയും ചാരവുംപോലെ ആയിത്തീര്‍ന്നു.
20 ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു, അങ്ങെനിക്ക് ഉത്തരം നല്‍കുന്നില്ല; ഞാന്‍ എഴുന്നേറ്റു നില്‍ക്കുന്നു, അങ്ങെന്നെ ശ്രദ്ധിക്കുന്നില്ല.
21 അങ്ങെന്നോടു ക്രൂരമായി വര്‍ത്തിക്കുന്നു; കരബലംകൊണ്ട് എന്നെ പീഡിപ്പിക്കുന്നു;
22 അങ്ങ് എന്നെ കാറ്റില്‍ ഉയര്‍ത്തിഅതിന്‍മേല്‍ സവാരിചെയ്യിക്കുന്നു; കൊടുങ്കാറ്റിന്റെ ഇരമ്പലില്‍ ഞാന്‍ ആടിയുലയാന്‍ ഇടയാക്കുന്നു.
23 അങ്ങെന്നെ മരണത്തിലേക്കും എല്ലാ ജീവികള്‍ക്കും വിധിച്ചിരിക്കുന്നഭവനത്തിലേക്കും കൊണ്ടുപോകുമെന്ന് എനിക്കറിയാം.
24 എന്നിട്ടും ഒരുവന്‍ നാശകൂമ്പാരത്തില്‍ നിന്നു കൈനീട്ടി സഹായത്തിനുവേണ്ടി നിലവിളിക്കുന്നില്ലേ?
25 ക്ലേശകരമായ ദിനങ്ങള്‍ കഴിച്ചവര്‍ക്കുവേണ്ടി ഞാന്‍ നിലവിളിച്ചിട്ടില്ലയോ? ദരിദ്രര്‍ക്കുവേണ്ടി എന്റെ മനസ്‌സ് വ്യസനിച്ചിട്ടില്ലയോ?
26 എന്നാല്‍, ഞാന്‍ നന്‍മ അന്വേഷിച്ചപ്പോള്‍ തിന്‍മ കൈവന്നു; ഞാന്‍ പ്രകാശം കാത്തിരുന്നപ്പോള്‍ അന്ധകാരം വന്നു.
27 എന്റെ ഹൃദയം പ്രക്ഷുബ്ധമായിരിക്കുന്നു; അതൊരിക്കലും പ്രശാന്തമല്ല.പീഡയുടെ ദിനങ്ങള്‍ എന്നെപിടികൂടിയിരിക്കുന്നു.
28 എന്റെ ശരീരം ഇരുണ്ടുപോയി;എന്നാല്‍, വെയില്‍ ഏറ്റിട്ടില്ല;ഞാന്‍ സഭയില്‍ എഴുന്നേറ്റുനിന്ന്‌സഹായത്തിനുവേണ്ടി നിലവിളിക്കുന്നു.
29 ഞാന്‍ കുറുക്കന്‍മാരുടെ സഹോദരനും, ഒട്ടകപ്പക്ഷിയുടെസ്‌നേഹിതനുമായിരിക്കുന്നു.
30 എന്റെ ചര്‍മം കറുക്കുകയും പൊളിഞ്ഞു പോവുകയും ചെയ്യുന്നു; എന്റെ അസ്ഥികള്‍ ചൂടുകൊണ്ടു ദഹിക്കുന്നു.
31 എന്റെ വീണാനാദം വിലാപമായും എന്റെ കുഴല്‍നാദം കരച്ചിലായും മാറിയിരിക്കുന്നു.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment