Wisdom, Chapter 19 | ജ്ഞാനം, അദ്ധ്യായം 19 | Malayalam Bible | POC Translation

ചെങ്കടലിലൂടെ

1 അധര്‍മികള്‍ അങ്ങയുടെ ജനത്തെ തിടുക്കത്തില്‍ വിട്ടയച്ചെങ്കിലും മനംമാറി അനുധാവനം ചെയ്യുമെന്ന് അങ്ങ് മുന്‍കൂട്ടികണ്ടിരുന്നതിനാല്‍2 നിര്‍ദയമായ കോപം അവസാനംവരെ അവരുടെമേല്‍ ആഞ്ഞടിച്ചു.3 അവര്‍ ദുഃഖം ആചരിക്കുകയും തങ്ങളുടെ മൃതരുടെ ശവക്കുഴിയിങ്കല്‍ വിലപിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ ബുദ്ധിശൂന്യമായ മറ്റൊരു തീരുമാനം എടുത്തു. നിര്‍ബന്ധിച്ചുംയാചിച്ചുംയാത്രയാക്കിയവരെ ഒളിച്ചോടുന്നവരെയെന്നപോലെ അവര്‍ പിന്തുടര്‍ന്നു.4 തങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷാവിധിയാണ് അവരെ അതിനു പേര്രിപ്പിക്കുകയും കഴിഞ്ഞസംഭവങ്ങള്‍ വിസ്മരിക്കാന്‍ ഇടയാക്കുകയും ചെയ്തത്. ഏറ്റ പീഡനങ്ങളുടെ കുറവുതീര്‍ത്തു പൂര്‍ത്തിയാക്കാനായിരുന്നു അത്.5 അങ്ങയുടെ ജനത്തിന് അദ്ഭുതാവഹമായയാത്രാനുഭവം ഉണ്ടാക്കാനും, ശത്രുക്കളെ അസാധാരണമായ മരണത്തിന് ഇരയാക്കാനും വേണ്ടിയായിരുന്നു അത്.6 അങ്ങയുടെ മക്കളെ ഉപദ്രവമേല്‍ക്കാതെ പരിരക്ഷിക്കാന്‍ അവിടുത്തെ ഇഷ്ടത്തിനു വിധേയമായി സൃഷ്ടികളുടെ സ്വഭാവം നവ്യരൂപമെടുത്തു.7 മേഘം, പാളയത്തിനുമേല്‍ നിഴല്‍ വിരിച്ചു. ജലം നിറഞ്ഞുകിടന്നിടത്ത് വരണ്ട ഭൂമി, ചെങ്കടലിന്റെ മധ്യത്തില്‍ നിര്‍ബാധമായ പാത, ഇളകുന്നതിരമാലകളുടെ സ്ഥാനത്ത് പുല്‍പരപ്പ്.8 അങ്ങയുടെ കരത്തിന്റെ പരിരക്ഷ അനുഭവിക്കുന്ന ജനം അദ്ഭുതദൃശ്യങ്ങള്‍ കണ്ട്, ഒരൊറ്റ ജനമായി അതിലൂടെ കടന്നു. അവരുടെ രക്ഷകനായ കര്‍ത്താവേ,9 അങ്ങയെ സ്തുതിച്ചുകൊണ്ട്,മേച്ചില്‍പുറത്തെ കുതിരകളെപ്പോലെയും, തുള്ളിച്ചാടുന്ന കുഞ്ഞാടുകളെപ്പോലെയും അവര്‍ കാണപ്പെട്ടു.10 തങ്ങളുടെ പരദേശവാസകാലത്ത് ഭൂമി, മൃഗങ്ങള്‍ക്കു പകരംകൊതുകുകളെയും, നദി, മത്‌സ്യങ്ങള്‍ക്കുപകരം തവളക്കൂട്ടങ്ങളെയും പുറപ്പെടുവിച്ചത് അവരോര്‍മിച്ചു.11 ആര്‍ത്തിപിടിച്ച് വിശിഷ്ടഭോജ്യത്തിന് അപേക്ഷിച്ച12 തങ്ങളെ തൃപ്തിപ്പെടുത്താന്‍ പുതിയതരം പക്ഷികള്‍ – കടലില്‍നിന്നു കാടപ്പക്ഷികള്‍- പറന്നെത്തിയത് അവര്‍ കണ്ടതാണ്.13 ഇടിമുഴക്കത്തിന്റെ മുന്നറിയിപ്പോടെയത്രേ, പാപികളുടെമേല്‍ ശിക്ഷകള്‍ നിപതിച്ചത്. അവര്‍ ദുഷ് കൃത്യങ്ങള്‍ നിമിത്തംയഥാര്‍ഹം പീഡനം ഏറ്റു. അന്യജനതയോടു കഠിനമായ വെറുപ്പാണ് അവര്‍ കാണിച്ചത്.14 മറ്റുള്ളവര്‍, തങ്ങളെ സമീപിച്ച അന്യജനതയെ സ്വീകരിച്ചില്ല. എന്നാല്‍, ഇവരാകട്ടെ തങ്ങള്‍ക്ക് ഉപകാരം ചെയ്ത അതിഥികളെ അടിമകളാക്കി.15 അതു മാത്രമല്ല അന്യജനതയുടെനേരേ ശത്രുതാമനോഭാവം കാണിച്ച ആദ്യത്തെ കൂട്ടര്‍ക്കും ശിക്ഷ ലഭിക്കും.16 രണ്ടാമത്തെ കൂട്ടര്‍ അതിഥികളെ സ്വാഗതം ചെയ്ത് തങ്ങള്‍ക്കൊപ്പം അവകാശം അനുഭവിച്ച അവരെ കഠോരമായി പീഡിപ്പിച്ചു.17 ധര്‍മിഷ്ഠന്റെ വാതില്‍ക്കല്‍ നിന്നവരെപ്പോലെ അവര്‍ കടന്നുപോകാന്‍ വഴികാണാതെ, കൂരിരു ളില്‍ തപ്പിത്തടഞ്ഞു.18 വീണയില്‍ സ്വരസ്ഥാനഭേദം അനുസരിച്ച് താളം മാറുന്നെങ്കിലും രാഗം മാറാത്തതുപോലെ മൂലവസ്തുക്കള്‍ പരസ്പരം മാറി. സംഭവിച്ചതു കാണുമ്പോള്‍ ഇതു വ്യക്തമാകും.19 കരയിലെ ജീവികള്‍ ജലജീവികളായി; ജലത്തില്‍ നീന്തിനടന്നവ കരയില്‍ വിഹരിച്ചു.20 അഗ്‌നി ജലത്തില്‍പോലും തന്റെ ശക്തി പ്രകടിപ്പിച്ചു. ജലം അഗ്‌നിയെ കെടുത്തുന്ന സ്വഭാവം വിസ്മരിച്ചു.21 മറിച്ച്, അഗ്‌നിജ്വാല അതില്‍ പതിക്കുന്ന ജീവികളുടെ നശ്വരശരീരം ദഹിപ്പിച്ചില്ല. നിഷ്പ്രയാസം ഉരുകുന്ന, സ്ഫടികസദൃശമായ സ്വര്‍ഗീയഭോജനത്തെ ഉരുക്കിയില്ല.22 കര്‍ത്താവേ, സ്വജനത്തെ അങ്ങ് എല്ലാറ്റിലും ഉയര്‍ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്തു; എന്നുമെവിടെയും അവരെ തുണയ്ക്കാന്‍ അങ്ങ് മടിച്ചില്ല.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment