Ezekiel, Chapter 20 | എസെക്കിയേൽ, അദ്ധ്യായം 20 | Malayalam Bible | POC Translation

ഇസ്രായേലിന്റെ അവിശ്വസ്തത

1 ഏഴാംവര്‍ഷം അഞ്ചാംമാസം പത്താംദിവസം ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരില്‍ ചിലര്‍ കര്‍ത്താവിന്റെ ഹിതം ആരായാന്‍ എന്റെ മുമ്പില്‍ വന്നു.2 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:3 മനുഷ്യപുത്രാ, നീ ഇസ്രായേല്‍ശ്രേഷ്ഠന്‍മാരോടു പറയുക, ദൈവമായ കര്‍ത്താവ് അവരോട് അരുളിച്ചെയ്യുന്നു: എന്റെ ഹിതം ആരായാനാണോ നിങ്ങള്‍ വന്നിരിക്കുന്നത്? ഞാനാണേ, എന്നില്‍നിന്ന് നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയില്ല- ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.4 നീ അവരെ വിധിക്കുകയില്ലേ? മനുഷ്യപുത്രാ, നീ അവരെ വിധിക്കുകയില്ലേ? അവരുടെ പിതാക്കന്‍മാരുടെ മ്ലേച്ഛതകള്‍ നീ അവരെ അറിയിക്കുക.5 നീ അവരോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ ഇസ്രായേലിനെ തിരഞ്ഞെടുത്ത ദിവസം യാക്കോബു ഭവനത്തിലെ സന്തതിയോടു ശപഥം ചെയ്തു. നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ് എന്നു ശപഥം ചെയ്തുകൊണ്ട് ഈജിപ്തില്‍വച്ചു ഞാന്‍ അവര്‍ക്ക് എന്നെ വെളിപ്പെടുത്തി.6 ഞാന്‍ അവര്‍ക്കായി കണ്ടുവച്ചതും, തേനും പാലും ഒഴുകുന്നതും എല്ലാ ദേശങ്ങളെയുംകാള്‍ ശ്രേഷ്ഠവും ആയ ഈ ദേശത്തേക്ക് അവരെ ഈജിപ്തില്‍നിന്നു കൊണ്ടുപോകുമെന്ന് അന്നു ഞാന്‍ ശപഥം ചെയ്തു.7 ഞാന്‍ അവരോടു പറഞ്ഞു: നിങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിക്കുന്ന മ്ലേ ച്ഛവസ്തുക്കള്‍ നിങ്ങള്‍ ഓരോരുത്തരും ദൂരെയെറിഞ്ഞുകളയണം. ഈജിപ്തിലെ വിഗ്രഹങ്ങള്‍വഴി നിങ്ങളിലാരും അശുദ്ധരാകരുത്. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.8 എന്നാല്‍, അവര്‍ എന്നെ ധിക്ക രിച്ചു. അവര്‍ എന്റെ വാക്കു കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ആരും തങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിച്ചിരുന്ന മ്ലേച്ഛവസ്തുക്കള്‍ ദൂരെയെറിഞ്ഞില്ല. ഈജിപ്തിലെ വിഗ്രഹങ്ങളെ അവര്‍ ഉപേക്ഷിച്ചില്ല. ഈജിപ്തില്‍ വച്ചുതന്നെ എന്റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും എന്റെ കോപം അവരില്‍ പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ ചിന്തിച്ചു.9 എങ്കിലും, ആരുടെയിടയില്‍ അവര്‍ കഴിഞ്ഞുകൂടിയോ, ആരുടെ മധ്യത്തില്‍വച്ച് ഞാന്‍ അവരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരുമെന്നു പറഞ്ഞ് എന്നെത്തന്നെ വെളിപ്പെടുത്തിയോ, ആ ജനതയുടെ മുമ്പില്‍ എന്റെ നാമം അശുദ്ധമാകാതിരിക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചു.10 അതുകൊണ്ടു ഞാന്‍ അവരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നു മരുഭൂമിയിലെത്തിച്ചു.11 എന്റെ കല്‍പനകള്‍ ഞാന്‍ അവര്‍ക്കു നല്‍കുകയും എന്റെ പ്രമാണങ്ങള്‍ അവരെ അറിയിക്കുകയും ചെയ്തു. അവ അനുഷ്ഠിക്കുന്നവന്‍ ജീവിക്കും.12 തങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ് ഞാനാണെന്ന് അവര്‍ അറിയാന്‍വേണ്ടി അവര്‍ക്കും എനിക്കുമിടയില്‍ അടയാളമായി എന്റെ സാബത്തുകളും ഞാന്‍ അവര്‍ക്കു നല്‍കി.13 എങ്കിലും, ഇസ്രായേല്‍ഭവനം മരുഭൂമിയില്‍വച്ച് എന്നെ ധിക്കരിച്ചു. അവര്‍ എന്റെ കല്‍പനകള്‍ അനുസരിച്ചില്ല. ജീവിക്കേണ്ടതിനു മനുഷ്യര്‍ പാലിക്കേണ്ട എന്റെ പ്രമാണങ്ങള്‍ അവര്‍ ഉപേക്ഷിച്ചു. എന്റെ സാബത്തുകള്‍ അവര്‍ അശുദ്ധമാക്കി. അവരെ പൂര്‍ണമായി നശിപ്പിക്കാന്‍വേണ്ടി മരുഭൂമിയില്‍വച്ചു തന്നെ എന്റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്ന് ഞാന്‍ വീണ്ടും ചിന്തിച്ചു.14 എന്നാല്‍ ഞാന്‍ അവരെ പുറത്തുകെണ്ടുവരുന്നതു കണ്ട ജനതകളുടെ ദൃഷ്ടിയില്‍ എന്റെ നാമം അശുദ്ധമാകാതിരിക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചു.15 ഞാന്‍ അവര്‍ക്കു നല്‍കിയിരുന്നതും തേനും പാലും ഒഴുകുന്നതും എല്ലാ ദേശങ്ങളെക്കാള്‍ ശ്രേഷ്ഠവുമായ ദേശത്ത് അവരെ പ്രവേശിപ്പിക്കുകയില്ലെന്നു മരുഭൂമിയില്‍വച്ച് ഞാന്‍ അവരോടു ശപഥം ചെയ്തു.16 എന്തെന്നാല്‍ അവര്‍ എന്റെ പ്രമാണങ്ങള്‍ നിരാകരിച്ചു, അവര്‍ എന്റെ കല്‍പനകള്‍ അനുസരിച്ചില്ല. എന്റെ സാബത്തുകള്‍ അവര്‍ അശുദ്ധമാക്കി. അവരുടെ ഹൃദയം വിഗ്രഹങ്ങളുടെ പിന്നാലെ പോയി.17 എന്നിട്ടും ഞാന്‍ അവരെ കാരുണ്യപൂര്‍വം വീക്ഷിച്ചു. ഞാന്‍ അവരെ നശിപ്പിക്കുകയോ മരുഭൂമിയില്‍വച്ച് അവരെ നിശ്‌ശേഷം സംഹരിക്കുകയോ ചെയ്തില്ല.18 മരുഭൂമിയില്‍വച്ച് അവരുടെ സന്തതികളോടു ഞാന്‍ പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാരുടെ കല്‍പനകളനുസരിച്ച് നടക്കുകയോ അവരുടെ പ്രമാണങ്ങള്‍ പാലിക്കുകയോ അരുത്. അവര്‍ പൂജിച്ചവിഗ്രഹങ്ങള്‍ കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കരുത്.19 ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്. എന്റെ കല്‍പനകള്‍ അനുസരിക്കുകയും എന്റെ പ്രമാണങ്ങള്‍ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യുക.20 നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ് എന്നു നിങ്ങള്‍ ഗ്രഹിക്കാന്‍ വേണ്ടി നിങ്ങള്‍ക്കും എനിക്കുമിടയില്‍ ഒരു അടയാളമായി എന്റെ സാബത്തുകള്‍ നിങ്ങള്‍ വിശുദ്ധമായി ആചരിക്കുക.21 എന്നാല്‍, അവരുടെ മക്കളും എന്നെ ധിക്കരിച്ചു. അവര്‍ എന്റെ കല്‍പനകള്‍ അനുസരിച്ചില്ല. ജീവിക്കേണ്ടതിനു മനുഷ്യന്‍ പാലിക്കേണ്ട എന്റെ പ്രമാണങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ ശ്രദ്ധ വച്ചില്ല. അവര്‍ എന്റെ സാബത്തുകള്‍ അശുദ്ധമാക്കി. മരുഭൂമിയില്‍വച്ചുതന്നെ എന്റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും അവരുടെ മേല്‍ എന്റെ കോപം പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ വിചാരിച്ചു.22 എന്നിട്ടും ഞാന്‍ കരം ഉയര്‍ത്തിയില്ല. ഞാന്‍ അവരെ പുറത്തുകൊണ്ടുവരുന്നതു കണ്ട ജനതകളുടെ ദൃഷ്ടിയില്‍ എന്റെ നാമം അശുദ്ധമാകാതിരിക്കാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചു.23 അവരെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ചിതറിച്ചുകളയുമെന്നും മരുഭൂമിയില്‍വച്ച് അവരോടു ഞാന്‍ ശപഥം ചെയ്തു.24 എന്തെന്നാല്‍, അവര്‍ എന്റെ പ്രമാണങ്ങള്‍ പാലിച്ചില്ല. അവര്‍ എന്റെ കല്‍പനകള്‍ നിരാകരിക്കുകയും എന്റെ സാബത്തുകള്‍ അശുദ്ധമാക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ പിതാക്കന്‍മാര്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളില്‍ കണ്ണുറപ്പിച്ചിരുന്നു.25 തന്‍മൂലം ഞാന്‍ അവര്‍ക്കു ദോഷകരമായ കല്‍പനകളും ജീ വന്‍ നേടാനുതകാത്ത പ്രമാണങ്ങളും നല്‍കി.26 അവരുടെ ആദ്യജാതരെ ദഹനബലിയായി അര്‍പ്പിക്കാന്‍ ഇടയാക്കിയതുവഴി ഞാന്‍ അവരെ അശുദ്ധരാക്കി. അവരെ ഭയപ്പെടുത്തുന്നതിനും അങ്ങനെ ഞാന്‍ തന്നെയാണ് കര്‍ത്താവ് എന്ന് അവര്‍ അറിയുന്നതിനും വേണ്ടിയായിരുന്നു അത്.27 മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനത്തോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങളുടെ പിതാക്കന്‍മാര്‍ അവിശ്വസ്തമായി പെരുമാറിക്കൊണ്ട് എന്നെ വീണ്ടും നിന്ദിക്കുകയായിരുന്നു.28 ഞാന്‍ അവര്‍ക്കു കൊടുക്കാമെന്നു ശപഥം ചെയ്തിരുന്ന ദേശത്തേക്കു അവരെ കൊണ്ടുവന്നപ്പോള്‍ ഉയര്‍ന്ന മലയും തഴച്ച മരവും കണ്ടിടത്തെല്ലാം അവര്‍ ബലിയര്‍പ്പിച്ചു. അവരുടെ ബലി എന്നെ പ്രകോപിപ്പിച്ചു. അവിടെ അവര്‍ സുഗന്ധധൂപമുയര്‍ത്തുകയും പാനീയബലി ഒഴുക്കുകയും ചെയ്തു.29 നിങ്ങള്‍ പോകുന്ന ആ പൂജാഗിരി എന്താണ് എന്നു ഞാന്‍ ചോദിച്ചു. അതുകൊണ്ട് ഇന്നും ആ സ്ഥലം ബാമാ എന്നു വിളിക്കപ്പെടുന്നു.30 ഇസ്രായേല്‍ ഭവനത്തോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരെപ്പോലെ നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ മ്ലേച്ഛവ സ്തുക്കളുടെ പിന്നാലെ വഴിപിഴച്ചു പോവുകയും ചെയ്യുമോ?31 നിങ്ങള്‍ കാഴ്ചകളര്‍പ്പിക്കുമ്പോഴും പുത്രന്‍മാരെ ദഹനബലിയായി കൊടുക്കുമ്പോഴും നിങ്ങളുടെ വിഗ്രഹംമൂലം നിങ്ങളെത്തന്നെ ഇന്നും അശുദ്ധരാക്കുന്നു. ഇസ്രായേല്‍ ഭവനമേ, നിങ്ങള്‍ക്ക് എന്നില്‍ നിന്ന് ഉത്തരം ലഭിക്കുമോ? ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയില്ല.32 ജനതകളെപ്പോലെയും വിദേശീയ ഗോത്രങ്ങളെപ്പോലെയും നമുക്കു കല്ലിനെയും മരത്തെയും ആരാധിക്കാം എന്ന നിങ്ങളുടെ വിചാരം ഒരിക്ക ലും നിറവേറുകയില്ല.33 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ശക്തിയേറിയ കരത്തോടും, നീട്ടിയ ഭുജത്തോടും കോരിച്ചൊരിയുന്ന ക്രോധത്തോടും കൂടെ ഞാന്‍ നിങ്ങളെ ഭരിക്കും.34 ശക്തിയേറിയ കരത്തോടും നീട്ടിയ ഭുജത്തോടും കോരിച്ചൊരിയുന്ന ക്രോധത്തോടുംകൂടെ ജനതകളുടെയിടയില്‍നിന്നു നിങ്ങളെ ഞാന്‍ പുറത്തു കൊണ്ടുവരുകയും, നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യും.35 നിങ്ങളെ ഞാന്‍ ജനതകളുടെ മരുഭൂമിയിലേക്കു കൊണ്ടുപോകും. അവിടെവച്ച് മുഖാഭിമുഖം നിങ്ങളെ ഞാന്‍ വിചാരണ ചെയ്യും.36 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തിലെ മരുഭൂമിയില്‍ വച്ച് നിങ്ങളുടെ പിതാക്കന്‍മാരെ ഞാന്‍ വിചാരണ ചെയ്തതുപോലെ നിങ്ങളെയും വിചാരണ ചെയ്യും.37 നിങ്ങളെ ഞാന്‍ വടിക്കീഴില്‍ നടത്തുകയും ഉടമ്പടിയുടെ ബന്ധനത്തിനു വിധേയരാക്കുകയും ചെയ്യും.38 എന്നെ ധിക്കരിക്കുന്നവരെയും എനിക്കെതിരെ അതിക്രമം കാട്ടുന്നവരെയും ഞാന്‍ നിങ്ങളില്‍നിന്നു നീക്കം ചെയ്യും. അവര്‍ ചെന്നു പാര്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് അവരെ ഞാന്‍ പുറത്തുകൊണ്ടുവരും. എന്നാല്‍ അവര്‍ ഇസ്രായേല്‍ ദേശത്തു പ്രവേശിക്കുകയില്ല. ഞാനാണ് കര്‍ത്താവെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.39 ഇസ്രായേല്‍ ഭവനമേ, ദൈവമായ കര്‍ത്താവ് നിങ്ങളോട് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കുകയില്ലെങ്കില്‍ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊള്ളുക. എന്നാല്‍, ഇനിമേല്‍ നിങ്ങളുടെ കാഴ്ചകളും വിഗ്രഹങ്ങളുംവഴി എന്റെ വിശുദ്ധ നാമം അശുദ്ധ മാക്കരുത്.40 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനം മുഴുവന്‍, ദേശത്തുള്ളവരെല്ലാം, എന്റെ വിശുദ്ധ ഗിരിയില്‍, ഇസ്രായേലിലെ പര്‍വതശൃംഗത്തില്‍, എന്നെ ആരാധിക്കും. അവിടെ അവരെ ഞാന്‍ സ്വീകരിക്കും. നിങ്ങളുടെ കാഴ്ചകളും ആദ്യഫലങ്ങളും നേര്‍ച്ചകളും അവിടെ ഞാന്‍ ആവശ്യപ്പെടും.41 നിങ്ങള്‍ ചിതറിപ്പാര്‍ത്തിരുന്ന ദേശത്തുനിന്നു നിങ്ങളെ ഒരുമിച്ചു കൂട്ടുകയും ജനതകളുടെ ഇടയില്‍ നിന്നു നിങ്ങളെ പുറത്തുകൊണ്ടുവരുകയും ചെയ്യുമ്പോള്‍ നിങ്ങളെ സുഗന്ധധൂപംപോലെ ഞാന്‍ സ്വീകരിക്കും. ജനതകള്‍ കാണ്‍കേ നിങ്ങളുടെ ഇടയില്‍ ഞാന്‍ എന്റെ വിശുദ്ധി വെളിപ്പെടുത്തും.42 നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു നല്‍കുമെന്നു ഞാന്‍ ശപഥം ചെയ്ത ഇസ്രായേല്‍ ദേശത്തേക്കു നിങ്ങളെ ആനയിക്കുമ്പോള്‍ ഞാനാണു കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.43 നിങ്ങളെത്തന്നെ മലിനമാക്കിയ നിങ്ങളുടെ ജീവിതരീതിയും പ്രവൃത്തികളും അപ്പോള്‍ നിങ്ങള്‍ അനുസ്മരിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള തിന്‍മകളോര്‍ത്തു നിങ്ങള്‍ക്കു നിങ്ങളോടുതന്നെ വെറുപ്പു തോന്നും.44 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനമേ, നിങ്ങളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കും ദുഷിച്ച മാര്‍ഗങ്ങള്‍ക്കും അനുസൃതമായിട്ടല്ല, എന്റെ നാമത്തെ പ്രതി, ഞാന്‍ നിങ്ങളോടു പെരുമാറുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.45 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:46 മനുഷ്യപുത്രാ, ദക്ഷിണദിക്കിലേക്കു മുഖം തിരിച്ച് അതിനെതിരേ പ്രഘോഷിക്കുക, നെഗെബിലെ വനങ്ങള്‍ക്കെതിരേ പ്രവചിക്കുക.47 നെഗെബിലെ വനത്തോടു പറയുക: കര്‍ത്താവിന്റെ വചനം ശ്രവിക്കുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നില്‍ തീ കൊളുത്തും. അതു നിന്നിലുള്ള പച്ചയും ഉണങ്ങിയതുമായ എല്ലാ വൃക്ഷങ്ങളും ദഹിപ്പിക്കും. അഗ്‌നിജ്വാലകള്‍ അണയുകയില്ല. തെക്കു മുതല്‍ വടക്കു വരെയുള്ള എല്ലാവരും അതില്‍ കരിയും.48 കര്‍ത്താവായ ഞാനാണ് അതു കൊളുത്തിയതെന്ന് എല്ലാ മര്‍ത്ത്യരും അറിയും. അത് അണയുകയില്ല.49 അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, അവന്‍ കടംകഥക്കാരനല്ലേ എന്ന് അവര്‍ എന്നെക്കുറിച്ചു പറയുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment