Daniel, Chapter 10 | ദാനിയേൽ, അദ്ധ്യായം 10 | Malayalam Bible | POC Translation

കാവല്‍ദൂതന്‍മാര്‍ തമ്മില്‍യുദ്ധം

  • 1 : പേര്‍ഷ്യാ രാജാവായ സൈറസിന്റെ മൂന്നാം ഭരണവര്‍ഷം, ബല്‍ത്തെഷാസര്‍ എന്നു വിളിക്കുന്ന ദാനിയേലിന് ഒരു വെളിപാടുണ്ടായി. അത് സത്യവും വലിയയുദ്ധത്തെക്കുറിച്ചുള്ളതുമായിരുന്നു. ഒരു ദര്‍ശനത്തിലൂടെ അതിന്റെ അര്‍ഥം ഗ്രഹിക്കാന്‍ അവനു കഴിഞ്ഞു.   
  • 2 : ദാനിയേലെന്ന ഞാന്‍ മൂന്നാഴ്ചക്കാലത്തേക്ക് വിലാപം ആചരിക്കുകയായിരുന്നു.   
  • 3 : ആ മൂന്നാഴ്ചക്കാലം മുഴുവന്‍ ഞാന്‍ രുചികരമായ ഭക്ഷണം കഴിക്കുകയോ മാംസവും വീഞ്ഞും ആസ്വദിക്കുകയോ സുഗന്ധലേപനം നടത്തുകയോ ചെയ്തില്ല.   
  • 4 : ഒന്നാംമാസം ഇരുപത്തിനാലാം ദിവസം ഞാന്‍ ടൈഗ്രീസ് എന്ന മഹാന ദിയുടെ കരയില്‍ നില്‍ക്കുകയായിരുന്നു.   
  • 5 : ഞാന്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍, ചണ വസ്ത്രവും ഊഫാസിലെ സ്വര്‍ണം കൊണ്ടുള്ള അരപ്പട്ടയും ധരിച്ച ഒരുവനെ കണ്ടു.   
  • 6 : അവന്റെ ശരീരം ഗോമേദകം പോലെയും മുഖം മിന്നല്‍ പോലെയും കണ്ണുകള്‍ ജ്വലിക്കുന്ന പന്തം പോലെയും ആയിരുന്നു. അവന്റെ കൈകാലുകള്‍ മിനുക്കിയ ഓടിന്റെ ഭംഗിയുള്ളവയും സ്വരം ജനക്കൂട്ടത്തിന്റെ ഇര മ്പല്‍ പോലയും ആയിരുന്നു.   
  • 7 : ദാനിയേലായ ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടൊപ്പമുണ്ടായിരുന്നവര്‍ അതു കണ്ടില്ല. മഹാഭീതി പിടിപെട്ട് അവര്‍ ഓടിയൊളിച്ചു.   
  • 8 : അങ്ങനെ തനിച്ചായ ഞാന്‍ ഈ മഹാദര്‍ശനം കണ്ടു; എന്റെ ശക്തി ചോര്‍ന്നുപോയി. എന്റെ മുഖം തിരിച്ചറിയാന്‍ വയ്യാത്തവിധം മാറിപ്പോയി. എന്റെ ശക്തിയറ്റു.   
  • 9 : അപ്പോള്‍ ഞാന്‍ അവന്റെ സ്വരം കേട്ടു, അവന്റെ സ്വരം ശ്രവിച്ച ഞാന്‍ പ്രജ്ഞയറ്റ് നിലംപതിച്ചു.   
  • 10 : എന്നാല്‍, ഒരു കരം എന്നെ സ്പര്‍ശിച്ചു. അവന്‍ എന്നെ എഴുന്നേല്‍പിച്ചു. വിറയലോടെയാണെങ്കിലും മുട്ടും കൈയും ഊന്നി ഞാന്‍ നിന്നു.   
  • 11 : അവന്‍ എന്നോടു പറഞ്ഞു: ഏറ്റവും പ്രിയങ്കരനായ ദാനിയേലേ, എഴുന്നേല്‍ക്കുക; ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. എന്നെ നിന്റെ അടുത്തേക്ക് അയച്ചിരിക്കുകയാണ്. അവന്‍ ഇതു പറഞ്ഞപ്പോള്‍ ഞാന്‍ വിറയലോടെ നിവര്‍ന്നുനിന്നു.   
  • 12 : അവന്‍ പറഞ്ഞു: ദാനിയേലേ, ഭയപ്പെടേണ്ടാ; ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. നിന്റെ പ്രാര്‍ഥന നിമിത്തമാണ് ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത്.   
  • 13 : പേര്‍ഷ്യാരാജ്യത്തിന്റെ കാവല്‍ദൂതന്‍ ഇരുപത്തൊന്നു ദിവസം എന്നോട് എതിര്‍ത്തുനിന്നു; എങ്കിലും പ്രധാന ദൂതന്‍മാരില്‍ ഒരാളായ മിഖായേല്‍ എന്റെ സഹായത്തിനെത്തി. അതുകൊണ്ട്, അവനെ പേര്‍ഷ്യാരാജ്യത്തിന്റെ കാവല്‍ ദൂതനോട് എതിരിടാന്‍ വിട്ട്,   
  • 14 : വരാനിരിക്കുന്ന നാളുകളില്‍ നിന്റെ ജനത്തിന് എന്തു സംഭവിക്കുമെന്ന് നിന്നെ ഗ്രഹിപ്പിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. ദര്‍ശനം ഭാവിയെ സംബന്ധിക്കുന്നതാണ്.   
  • 15 : അവന്‍ എന്നോട് ഇപ്രകാരം പറഞ്ഞപ്പോള്‍ ഞാന്‍ മുഖം കുനിച്ചു മൂകനായി നിന്നു.   
  • 16 : മനുഷ്യനെപ്പോലെയുള്ള ഒരുവന്‍ എന്റെ അധരങ്ങളെ സ്പര്‍ശിച്ചു; അപ്പോള്‍ ഞാന്‍ വായ് തുറന്നു സംസാരിച്ചു. എന്റെ അടുത്തു നിന്നിരുന്നവനോടു ഞാന്‍ പറഞ്ഞു: പ്രഭോ, ദര്‍ശനം നിമിത്തം ഞാന്‍ വേദന അനുഭവിക്കുന്നു. എന്റെ ശക്തി ക്ഷയിച്ചു.   
  • 17 : എങ്ങനെ ഈ ദാസന് അങ്ങയോടു സംസാരിക്കാനാവും? ശക്തിയോ ശ്വാസമോ എന്നില്‍ശേഷിച്ചിട്ടില്ല.   
  • 18 : മനുഷ്യരൂപമുണ്ടായിരുന്നവന്‍ എന്നെ സ്പര്‍ശിച്ചു ശക്തി പകര്‍ന്നു.   
  • 19 : അവന്‍ പറഞ്ഞു: ഏറ്റവും പ്രിയപ്പെട്ടവനായ മനുഷ്യാ, നീ ഭയപ്പെടേണ്ടാ, നിനക്കു സമാധാനം! ശക്തനും ധീരനുമായിരിക്കുക. അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ശക്തി പ്രാപിച്ച ഞാന്‍ പറഞ്ഞു: പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ശക്തനാക്കിയിരിക്കുന്നു.   
  • 20 : അവന്‍ പറഞ്ഞു: ഞാന്‍ നിന്റെ അടുത്തേക്കു വന്നത് എന്തിനാണെന്നു നിനക്കറിയാമോ? ഞാന്‍ ഇപ്പോള്‍ പേര്‍ഷ്യായുടെ കാവല്‍ദൂതനെതിരേയുദ്ധം ചെയ്യാന്‍മടങ്ങിപ്പോകും.   
  • 21 : ഞാന്‍ അവനെ തോല്‍പിച്ചു കഴിയുമ്പോള്‍യവനരാജ്യത്തിന്റെ കാവല്‍ ദൂതന്‍ വരും. സത്യത്തിന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നത് എന്തെന്നു ഞാന്‍ നിന്നോടു പറയാം. നിന്റെ കാവല്‍ദൂതനായ മിഖായേല്‍ ഒഴികെ എന്റെ പക്ഷത്തുനിന്ന് ഇവര്‍ക്കെതിരേ പൊരുതാന്‍ ആരുമില്ല.   
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment