സൂസന്ന
- 1 : യൊവാക്കിം എന്നൊരുവന്‍ ബാബിലോണില്‍ ജീവിച്ചിരുന്നു.
- 2 : ഹില്ക്കിയായുടെ മകളും അതീവസുന്ദരിയും ദൈവ ഭക്തയും ആയ സൂസന്നയെ അവന് വിവാഹംചെയ്തു.
- 3 : അവളുടെ മാതാപിതാക്കന്മാര് നീതിനിഷ്ഠരായിരുന്നു; മോശയുടെ നിയമമനുസരിച്ച് അവര്‍ തങ്ങളുടെ മകളെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടായിരുന്നു.
- 4 : യൊവാക്കിം വളരെ സമ്പന്നനായിരുന്നു; വീടിനോടു ചേര്‍ന്ന് അവനു വിസ്തൃതമായ ഒരു ഉദ്യാനമുണ്ടായിരുന്നു; അവന് എല്ലാവരെയുംകാള്‍ ആദരണീയനായിരുന്നതിനാല്‍ യഹൂദര്‍ അവനെ കാണാന്‍ വരുക പതിവായിരുന്നു.
- 5 : അക്കൊല്ലം ജനത്തിന്റെ ഇടയില്‍നിന്നു രണ്ടു ശ്രേഷ്ഠന്‍മാര്‍ന്യായാധിപന്‍മാരായി നിയമിക്കപ്പെട്ടു. അവരെപ്പറ്റി കര്‍ത്താവ് അരുളിച്ചെയ്തിരുന്നു: ബാബിലോണില്‍നിന്ന് ജനത്തെ ഭരിക്കേണ്ടവരുംന്യായാധിപന്‍മാരുമായ ശ്രേഷ്ഠന്മാരില്നിന്ന് അകൃത്യം പുറപ്പെട്ടു.
- 6 : ഇവര്‍ കൂടെക്കൂടെ യൊവാക്കിമിന്റെ വീട്ടില്‍ പോയിരുന്നു. വ്യവഹാരങ്ങളുള്ളവര്‍ അവരെ സമീപിക്കുമായിരുന്നു.
- 7 : ഉച്ചയ്ക്ക് ആളുകള്‍ പിരിഞ്ഞു പോയതിനുശേഷം, സൂസന്ന ഭര്‍ത്താവിന്റെ ഉദ്യാനത്തില്‍ ഉലാത്താന്‍ പോകും.
- 8 : എല്ലാ ദിവസ വും അവളെ ഈ രണ്ടു ശ്രേഷ്ഠന്മാരും കാണാറുണ്ട്. അവര്‍ക്ക് അവളില്‍ അഭിലാഷം ജനിച്ചു.
- 9 : അവര്‍ വിവേകശൂന്യരായി ദൈവവിചാരവും ധര്‍മബോധവും കൈവെടിഞ്ഞു.
- 10 : അവളോടുള്ള അത്യാസക്തി അവര്‍ ഇരുവരെയും കീഴടക്കി; പക്ഷേ, തങ്ങളുടെ മനോവ്യഥ അവര്‍ പരസ്പരം പറഞ്ഞില്ല;
- 11 : അവളെ പ്രാപിക്കാനുള്ള ആസക്തി വെളിപ്പെടുത്താന്‍ അവര്‍ ലജ്ജിച്ചു.
- 12 : എന്നാല്‍, ദിനംതോറും അവര്‍ അവളെ നോക്കിക്കൊണ്ടിരുന്നു.
- 13 : അവര്‍ അന്യോന്യം പറഞ്ഞു: ഭക്ഷണ സമയമായി. നമുക്കു വീട്ടിലേക്കു പോകാം. പുറത്തിറങ്ങിയ അവര്‍ രണ്ടു വഴിക്കുപോയി.
- 14 : എന്നാല്‍ മടങ്ങിവന്ന് അവര്‍ വീണ്ടും കണ്ടുമുട്ടി. ഇരുവരും കാരണം പറയാന്‍ നിര്‍ബന്ധിച്ചപ്പോള്‍, അവര്‍ തങ്ങളുടെ അഭിലാഷം പരസ്പരം വെളിപ്പെടുത്തി. അവളെ തനിച്ചു കണ്ടുമുട്ടാവുന്ന ഒരു സമയം അവര്‍ പറഞ്ഞൊത്തു.
- 15 : അവര്‍ തക്കം നോക്കിയിരിക്കവേ, പതിവുപോലെ അവള് രണ്ടു തോഴിമാരോടൊപ്പം ഉദ്യാനത്തില്‍ കടന്നു. വലിയ ചൂടായിരുന്നതുകൊണ്ട് അവള് കുളിക്കാന്‍ ഒരുങ്ങി.
- 16 : ഒളിച്ചുനിന്ന് നോക്കിയിരുന്ന ആ രണ്ടുശ്രേഷ്ഠന്മാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.
- 17 : അവള് തോഴിമാരോടു പറഞ്ഞു: എനിക്കു കുളിക്കാന്‍ എണ്ണയും ലേപനങ്ങളും കൊണ്ടുവരുവിന്‍.
- 18 : വാതില്‍ അടയ്ക്കുവിന്. അ തനുസരിച്ച്, അവര്‍ വാതില്‍ അടച്ചിട്ട്, തങ്ങളോടാവശ്യപ്പെട്ടവ കൊണ്ടുവരാന്‍ പിന്‍വാതിലിലൂടെ പോയി. ഒളിച്ചുനിന്ന ശ്രേഷ്ഠന്മാരെ അവര്‍ കണ്ടില്ല.
- 19 : തോഴിമാര് പോയിക്കഴിഞ്ഞപ്പോള്‍ ആ രണ്ടു ശ്രേഷ്ഠന്മാര് അവളുടെ അടുത്ത് ഓടിയെത്തി പറഞ്ഞു:
- 20 : ഇതാ, ഉദ്യാനകവാടങ്ങള്‍ അടച്ചിരിക്കുന്നു; ആരും നമ്മെ കാണുന്നില്ല; ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു. അതുകൊണ്ട്, നീ മടികൂടാതെ ഞങ്ങളോടൊത്തു ശയിക്കുക.
- 21 : നീ വിസമ്മതിച്ചാല്‍, നിന്റെ കൂടെ ഒരുയുവാവ് ഉണ്ടായിരുന്നതുകൊണ്ടാണ് തോഴിമാരെ നീ പറഞ്ഞയച്ചതെന്ന് ഞങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തും.
- 22 : സൂസന്ന നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എല്ലാത്തരത്തിലും ഞാന്‍ അകപ്പെട്ടു. ഞാന്‍ സമ്മതിച്ചാല്‍, അതെന്റെ മരണമാണ്. സമ്മതിച്ചില്ലെങ്കില്‍, നിങ്ങളുടെ കൈയില്‍നിന്ന് രക്ഷപെടുകയില്ല.
- 23 : കര്‍ത്താവിന്റെ മുന്പില് പാപം ചെയ്യുന്നതിനെക്കാള്‍ നിങ്ങള്‍ക്കു വഴങ്ങാതെ നിങ്ങളുടെ പിടിയില്‍പ്പെടുന്നതാണു ഞാന്‍ ഇഷ്ടപ്പെടുന്നത്.
- 24 : സൂസന്ന ഉച്ചത്തില്‍ നിലവിളിച്ചു. ആ ശ്രേഷ്ഠന്മാര് അവള്‍ക്കെതിരേ അട്ടഹസിച്ചു.
- 25 : അവരിലൊരാള്‍ ഓടിച്ചെന്ന് ഉദ്യാനവാതില്‍ തുറന്നു.
- 26 : ഉദ്യാനത്തില്‍നിന്ന് അട്ടഹാസം കേട്ടപ്പോള്‍ സൂസന്നയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ വീട്ടിലെ വേലക്കാരെല്ലാവരും ഉദ്യാനത്തിലെ പിന്‍വാതിലിലൂടെ ഓടിക്കൂടി.
Advertisements
Advertisements
Advertisements
Advertisements


Leave a comment