Daniel, Chapter 2 | ദാനിയേൽ, അദ്ധ്യായം 2 | Malayalam Bible | POC Translation

നബുക്കദ്‌നേസറിന്റെ സ്വപ്നം

  • 1 : നബുക്കദ്‌നേസറിന്റെ രണ്ടാം ഭരണവര്‍ഷം രാജാവിനു ചില സ്വപ്നങ്ങളുണ്ടായി. തന്‍മൂലം അവന്റെ മനസ്‌സ് കലങ്ങി, ഉറക്കം നഷ്ടപ്പെട്ടു.   
  • 2 : സ്വപ്നം വ്യാഖ്യാനിക്കാന്‍മന്ത്രവാദികളെയും ആഭിചാരകന്‍മാരെയും ക്ഷുദ്രപ്രയോഗക്കാരെയും കല്‍ദായരെയും വരുത്താന്‍ രാജാവ് കല്‍പിച്ചു. അവരെല്ലാവരും രാജസന്നിധിയില്‍ വന്നു.   
  • 3 : രാജാവ് അവരോടു പറഞ്ഞു: എനിക്ക് ഒരു സ്വപ്ന മുണ്ടായി; അതിന്റെ അര്‍ഥം അറിയാന്‍ എനിക്ക് ഉത്കണ്ഠയുണ്ട്.   
  • 4 : കല്‍ദായര്‍ രാജാവിനോടു പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ! സ്വപ്നം എന്തെന്ന് ഈ ദാസരോടു പറഞ്ഞാലും. ഞങ്ങള്‍ വ്യാഖ്യാനിക്കാം.   
  • 5 : രാജാവ് കല്‍ദായരോടു പറഞ്ഞു: എന്റെ വാക്കിനു മാറ്റമില്ല. സ്വപ്നവും അതിന്റെ വ്യാഖ്യാനവും പറയുന്നില്ലെങ്കില്‍ നിങ്ങളെ കഷണം കഷണമായി അരിയുകയും നിങ്ങളു ടെ ഭവനങ്ങള്‍ നശിപ്പിക്കുകയും ചെയ്യും.   
  • 6 : എന്നാല്‍, സ്വപ്നവും അതിന്റെ വ്യാഖ്യാനവും നല്‍കിയാല്‍ വിശേഷസമ്മാനങ്ങളും പ്രതിഫലവും വലിയ ബഹുമതിയും നിങ്ങള്‍ക്കു ലഭിക്കും. അതുകൊണ്ട്, സ്വപ്നവും അതിന്റെ അര്‍ഥവും പറയുവിന്‍.   
  • 7 : അവര്‍ വീണ്ടും പറഞ്ഞു: സ്വപ്നം എന്തെന്ന് ഈ ദാസരോടു പറയുക; ഞങ്ങള്‍ വ്യാഖ്യാനിക്കാം.   
  • 8 : രാജാവു പറഞ്ഞു: നിങ്ങള്‍ കൂടുതല്‍ സമയം ലഭിക്കാന്‍ ശ്രമിക്കുകയാണെന്ന് എനിക്കറിയാം. എന്റെ വാക്കിന് ഇളക്കമില്ലെന്നു നിങ്ങള്‍ക്കറിയാം.   
  • 9 : സ്വപ്നം എന്തെന്നു പറയുന്നില്ലെങ്കില്‍ നിങ്ങളുടെ വിധി ഒന്നുമാത്രമാണെന്നു നിങ്ങള്‍ക്കറിയാം. അതിനാല്‍ ഈ സ്ഥിതിക്കു മാറ്റം വരുന്നതുവരെ എന്റെ മുന്‍പില്‍ വ്യാജവും ദുഷിച്ചവാക്കുകളും പറയാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. സ്വപ്നം എന്തെന്നു പറയുക; അപ്പോള്‍ അതു വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ എന്ന് എനിക്കറിയാം.   
  • 10 : കല്‍ദായര്‍ രാജാവിനോടു പറഞ്ഞു: രാജഹിതം നിറവേറ്റാന്‍ കഴിയുന്ന ഒരുവനും ഭൂമുഖത്തില്ല. ശ്രേഷ്ഠനും ശക്തനുമായ ഒരു രാജാവും ഇത്തരം ഒരു കാര്യം ഒരു മാന്ത്രികനോടോ ആഭിചാരകനോടോ കല്‍ദായനോടോ ആവശ്യപ്പെട്ടിട്ടില്ല.   
  • 11 : രാജാവ് ആവശ്യപ്പെടുന്ന കാര്യം ദുഷ്‌കരമാണ്. അതു വ്യക്തമാക്കിത്തരാന്‍ ദേവന്‍മാര്‍ക്കല്ലാതെ ആര്‍ക്കും സാധിക്കയില്ല. അവരാകട്ടെ, മനുഷ്യരുടെയിടയില്‍ ഇല്ലതാനും.   
  • 12 : ഇതുകേട്ട് രാജാവ് അത്യന്തം കോപാക്രാന്തനായി, ബാബിലോണിലെ ജ്ഞാനികളെയെല്ലാം നശിപ്പിക്കാന്‍ കല്‍പിച്ചു.   
  • 13 : ജ്ഞാനികളെയെല്ലാം വധിക്കണമെന്ന കല്‍പന പുറപ്പെട്ടു. അതിനാല്‍ ദാനിയേലിനെയും കൂട്ടുകാരെയും കൊല്ലേണ്ടതിന് അവര്‍ അന്വേഷിച്ചു.   
  • 14 : ബാബിലോണിലെ ജ്ഞാനികളെയെല്ലാം വധിക്കാന്‍ പുറപ്പെട്ട രാജസേനാനിയായ അരിയോക്കിനോട് ദാനിയേല്‍ ബുദ്ധിപൂര്‍വമായും വിവേകത്തോടുകൂടെയും ചോദിച്ചു:   
  • 15 : എന്തുകൊണ്ടാണ് രാജകല്‍പന ഇത്ര ക്രൂരമായിരിക്കുന്നത്? അരിയോക്ക് ദാനിയേലിനെ കാര്യം ധരിപ്പിച്ചു.   
  • 16 : ദാനിയേല്‍ രാജസന്നിധിയിലെത്തി, സ്വപ്നം വ്യാഖ്യാനിക്കാന്‍ തനിക്ക് സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചു.   
  • 17 : പിന്നീട് ദാനിയേല്‍ വാസ സ്ഥലത്തുചെന്ന് തന്റെ സ്‌നേഹിതരായ ഹനനിയായെയും മിഷായേലിനെയും അസ റിയായെയും കാര്യം അറിയിച്ചു.   
  • 18 : ബാബിലോണിലെ മറ്റു ജ്ഞാനികളോടൊപ്പം താനും കൂട്ടുകാരും നശിക്കാതിരിക്കേണ്ടതിന്, ഈ രഹസ്യത്തെപ്പറ്റി സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ കരുണയാചിക്കണമെന്ന് ദാനിയേല്‍ അവരോട് ആവശ്യപ്പെട്ടു.   
  • 19 : രാത്രിയില്‍ ഒരു ദര്‍ശനത്തില്‍ ദാനിയേലിന് രഹ സ്യം വെളിപ്പെട്ടു. അപ്പോള്‍ അവന്‍ സ്വര്‍ഗ സ്ഥനായ ദൈവത്തെ സ്തുതിച്ചു.   
  • 20 : അവന്‍ പറഞ്ഞു: ദൈവത്തിന്റെ നാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ! ജ്ഞാനവും ശക്തിയും അവിടുത്തേതാണ്.   
  • 21 : സമയങ്ങളുടെയും കാലങ്ങളുടെയും മാറ്റം അവിടുന്ന് നിശ്ചയിക്കുന്നു, രാജാക്കന്‍മാരെ നീക്കുന്നതും വീണ്ടും പ്രതിഷ്ഠിക്കുന്നതും അവിടുന്നാണല്ലോ. ജ്ഞാനിക്ക് ജ്ഞാനവും അറിവുള്ളവന് അറിവും പ്രദാനം ചെയ്യുന്നത് അവിടുന്നാണ്.   
  • 22 : അഗാധവും അജ്‌ഞേയവുമായ കാര്യങ്ങള്‍ അവിടുന്ന് വെളിപ്പെടുത്തുന്നു;അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നത് എന്താണെന്ന് അവിടുന്ന് അറിയുന്നു; പ്രകാശം അവിടുത്തോടൊപ്പം വസിക്കുന്നു.   
  • 23 : എന്റെ പിതാക്കന്‍മാരുടെ ദൈവമേ, ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു; അങ്ങയെ സ്തുതിക്കുന്നു. അങ്ങ് എനിക്ക് ജ്ഞാനവും ശക്തിയും നല്‍കി; ഞങ്ങള്‍ അപേക്ഷിച്ചത് അവിടുന്ന് എന്നെ അറിയിച്ചു. രജാവിന്റെ സ്വപ്നം അങ്ങ് ഞങ്ങള്‍ക്കു വെളിപ്പെടുത്തി.   
  • 24 : ബാബിലോണിലെ ജ്ഞാനികളെ നശിപ്പിക്കാന്‍ രാജാവ് നിയമിച്ചിരുന്ന അരിയോക്കിനെ സമീപിച്ച് ദാനിയേല്‍ പറഞ്ഞു: ബാബിലോണിലെ ജ്ഞാനികളെ നശിപ്പിക്ക രുത്; എന്നെ രാജസന്നിധിയില്‍ കൊണ്ടുപോവുക; ഞാന്‍ രാജാവിന്റെ സ്വപ്നം വ്യാഖ്യാനിക്കാം.   
  • 25 : അരിയോക്ക് ഉടന്‍ തന്നെ ദാനിയേലിനെ രാജസന്നിധിയില്‍ കൊണ്ടു ചെന്നു പറഞ്ഞു: രാജാവിന്റെ സ്വപ്നം വ്യാഖ്യാനിക്കാന്‍ കഴിവുള്ള ഒരുവനെ യൂദായില്‍ നിന്നുള്ള പ്രവാസികളുടെയിടയില്‍ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.   
  • 26 : ബല്‍ത്തെഷാസര്‍ എന്നു പേരുള്ള ദാനിയേലിനോടു രാജാവു ചോദിച്ചു: ഞാന്‍ കണ്ട സ്വപ്നവും അതിന്റെ വ്യാഖ്യാനവും വെളിപ്പെടുത്താന്‍ നിനക്കു കഴിയുമോ?   
  • 27 : ദാനിയേല്‍ പറഞ്ഞു: ഒരു ജ്ഞാനിക്കും ആഭിചാരകനും മാന്ത്രികനും ജ്യോത്‌സ്യനും രാജാവ് ആവശ്യപ്പെട്ട രഹസ്യം വെളിപ്പെടുത്താനാവില്ല.   
  • 28 : എന്നാല്‍, രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗത്തിലുണ്ട്; അവിടുന്ന് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ നബുക്കദ്‌നേസര്‍രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. നിന്റെ സ്വപ്നവും, കിടക്കയില്‍ വച്ചുണ്ടായ ദര്‍ശനങ്ങളും ഇവയാണ്.   
  • 29 : രാജാവേ, ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെപ്പറ്റി ചില ചിന്തകള്‍, കിടക്കയിലായിരിക്കുമ്പോള്‍ നിനക്ക് ഉണ്ടായി, രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവന്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ നിന്നെ അറിയിച്ചിരിക്കുന്നു.   
  • 30 : ഈ രഹസ്യം എനിക്കു വെളിപ്പെടുത്തിയത് ജീവിച്ചിരിക്കുന്ന മറ്റാരെയുംകാള്‍ കൂടുതലായ ജ്ഞാനം എനിക്കുള്ളതുകൊണ്ടല്ല; പ്രത്യുത, രാജാവ് വ്യാഖ്യാനം അറിയേണ്ടതിനും മനസ്‌സിലുള്ള വിചാരങ്ങള്‍ ഗ്രഹിക്കേണ്ടതിനും ആണ്.   
  • 31 : രാജാവേ, നീ വലിയ ഒരു പ്രതിമ കണ്ടു. തിളങ്ങുന്ന ആ വലിയ പ്രതിമ നിന്റെ മുന്‍പില്‍ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.   
  • 32 : ആ പ്രതിമയുടെ ശിരസ്‌സ് തങ്കംകൊണ്ടും, മാറിടവും കരങ്ങളും വെള്ളികൊണ്ടും, വയറും തുടകളും ഓടുകൊണ്ടും,   
  • 33 : കാലുകള്‍ ഇരുമ്പുകൊണ്ടും ആയിരുന്നു; പാദങ്ങള്‍ ഇരുമ്പും കളിമണ്ണും ചേര്‍ന്നതും.   
  • 34 : നീ നോക്കിക്കൊണ്ടിരിക്കേ, ഒരു കല്ല് ആരും തൊടാതെ അടര്‍ന്നു വന്നു ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും ചേര്‍ന്ന പാദങ്ങളില്‍ പതിച്ച്, അതിനെ ഛിന്നഭിന്നമാക്കി.   
  • 35 : ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വര്‍ണവുമെല്ലാം ഒന്നുപോലെ പൊടിഞ്ഞ് വേനല്‍ക്കാലത്തു മെതിക്കളത്തിലെ പതിരുപോലെയായി; അവയുടെ ഒരു തരിപോലും കാണാനില്ലാത്തവിധം കാറ്റ് അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമ തകര്‍ത്ത കല്ലാകട്ടെ, ഒരു മഹാപര്‍വതമായിത്തീര്‍ന്ന് ഭൂമി മുഴുവന്‍ നിറഞ്ഞു.   
  • 36 : ഇതായിരുന്നു സ്വപ്നം. ഞങ്ങള്‍ ഇതിന്റെ വ്യാഖ്യാനവും നിന്നോടു പറയാം.   
  • 37 : രാജാവേ, രാജാധിരാജനായ നിനക്ക്, സ്വര്‍ഗസ്ഥനായ ദൈവം അധികാരവും ശക്തിയും മഹത്വവും നല്‍കി,   
  • 38 : എല്ലായിടത്തുമുള്ള മനുഷ്യമക്കളെയും വന്യമൃഗങ്ങളെയും ആകാശപ്പറവകളെയും അടക്കിഭരിക്കാന്‍ ദൈവം നിന്നെ ഏല്‍പിച്ചു! സ്വര്‍ണംകൊണ്ടുള്ള തല നീതന്നെ.   
  • 39 : നിനക്കുശേഷം നിന്‍േറ തിനേക്കാള്‍ പ്രതാപം കുറഞ്ഞഒരു സാമ്രാജ്യം ഉണ്ടാകും; മൂന്നാമതാകട്ടെ, ഭൂമി മുഴുവന്‍ അടക്കി ഭരിക്കുന്ന ഓടുകൊണ്ടുള്ള സാമ്രാജ്യവും.   
  • 40 : നാലാമത് ഇരുമ്പുപോലെ ശക്തിയുള്ള രാജ്യമാണ്; ഇരുമ്പ് എല്ലാ വസ്തുക്കളെയും തകര്‍ത്തു തരിപ്പണമാക്കുന്നു; ഞെരിച്ചുതകര്‍ക്കുന്ന ഇരുമ്പുപോലെ അത് എല്ലാറ്റിനെയും തകര്‍ത്തുഞെരിക്കും.   
  • 41 : നീ കണ്ട പാദങ്ങളും വിരലുകളും ഭാഗികമായി കുശവന്റെ കളിമണ്ണും ഭാഗികമായി ഇരുമ്പും കൊണ്ടായിരുന്നതുപോലെ, അതൊരു വിഭക്തരാജ്യമായിരിക്കും; എന്നാല്‍, ഉടഞ്ഞുപോകുന്ന കളിമണ്ണിനോട് ഇരുമ്പ് ചേര്‍ക്കപ്പെട്ടിരുന്നതായി നീ ദര്‍ശിച്ചതുപോലെ, ഇരുമ്പിന്റെ ഉറപ്പ് അതിനും ഭാഗികമായി ഉണ്ടായിരിക്കും.   
  • 42 : വിരലുകള്‍ ഭാഗികമായി ഇരുമ്പും കളിമണ്ണും ആയിരുന്നതുപോലെ, രാജ്യവും, ഭാഗികമായി ശക്തവും ഭാഗികമായി ദുര്‍ബലവും ആയിരിക്കും.   
  • 43 : ഉറപ്പില്ലാത്ത കളിമണ്ണിനോട് ഇരുമ്പ് ചേര്‍ക്കപ്പെട്ടതായി നീ കണ്ടതുപോലെ, അവര്‍ വിവാഹത്തില്‍ പരസ്പരം ഇടകലരും; പക്‌ഷേ, ഇരുമ്പ് കളിമണ്ണുമായി കലരാത്തതുപോലെ അവരും തമ്മില്‍ ചേരുകയില്ല.   
  • 44 : ആ രാജാക്കന്‍മാരുടെ നാളുകളില്‍, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വര്‍ഗസ്ഥനായ ദൈവം പടുത്തുയര്‍ത്തും. മേല്‍പറഞ്ഞരാജ്യങ്ങളെ എല്ലാം തകര്‍ത്ത്, ഇല്ലാതാക്കി, അത് എന്നേക്കും നിലനില്‍ക്കും.   
  • 45 : മലമുകളില്‍ നിന്ന് ആരും തൊടാതെ കല്ല് അടര്‍ന്നുവരുന്നതും ഇരുമ്പും ഓടും കളിമണ്ണും വെള്ളിയും സ്വര്‍ണവും ഇടിച്ചുപൊടിയാക്കുന്നതും നീ ദര്‍ശിച്ചതുപോലെതന്നെ. ഉന്നതനായ ദൈവമാണ് ഭാവികാര്യങ്ങള്‍ നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്നം തീര്‍ച്ചയായും ഇതുതന്നെ. വ്യാഖ്യാനത്തിനും മാറ്റമില്ല.   
  • 46 : അപ്പോള്‍ നബുക്കദ്‌നേസര്‍രാജാവ് സാഷ്ടാംഗം വീണ് ദാനിയേലിനെ വന്ദിച്ചു; കാഴ്ചയും ധൂപവും അവനുവേണ്ടി അര്‍പ്പിക്കാന്‍ കല്‍പിക്കുകയും ചെയ്തു.   
  • 47 : രാജാവ് ദാനിയേലിനോടു പറഞ്ഞു: നിന്റെ ദൈവം സത്യമായും ദേവന്‍മാരുടെ ദൈവവും, രാജാക്കന്‍മാരുടെ കര്‍ത്താവും രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനുമാണ്. എന്തെന്നാല്‍, ഈ രഹസ്യം വെളിപ്പെടുത്താന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.   
  • 48 : രാജാവ് ഉന്നത ബഹുമതികളും വിലപ്പെട്ട സമ്മാനങ്ങളും ദാനിയേലിനു കൊടുത്തു. അവനെ ബാബിലോണ്‍ പ്രവിശ്യയുടെ ഭരണകര്‍ത്താവും, ബാബിലോണിലെ എല്ലാ ജ്ഞാനികളുടെയും തലവനും ആയി നിയമിക്കുകയും ചെയ്തു.   
  • 49 : ഷദ്രാക്ക്, മെഷാക്, അബെദ്‌നെഗോ എന്നിവരെ ദാനിയേലിന്റെ അപേക്ഷയനുസരിച്ച്, അവന്‍ ബാബിലോണ്‍ പ്രവിശ്യയുടെ ചുമ തല ഏല്‍പിച്ചു. ദാനിയേല്‍ രാജകൊട്ടാരത്തില്‍ വസിച്ചു.   
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment