Daniel, Chapter 3 | ദാനിയേൽ, അദ്ധ്യായം 3 | Malayalam Bible | POC Translation

മൂന്നുയുവാക്കന്‍മാര്‍ തീച്ചൂളയില്‍

  • 1 : നബുക്കദ്‌നേസര്‍രാജാവ് അറുപതു മുഴം ഉയരവും ആറു മുഴം വണ്ണവുമുള്ള ഒരു സ്വര്‍ണ വിഗ്രഹമുണ്ടാക്കി. ബാബിലോണ്‍ദേശത്തെ ദൂരാ താഴ്‌വരയില്‍ അവന്‍ അതു സ്ഥാപിച്ചു.   
  • 2 : താന്‍ നിര്‍മിച്ച പ്രതിമയുടെ പ്രതിഷ്ഠയ്ക്കു പ്രധാന ദേശാധിപതികളെയും സ്ഥാനപതികളെയും നാടുവാഴികളെയും ഉപദേശകരെയും ഭണ്‍ഡാരം വിചാരിപ്പുകാരെയുംന്യായാധിപന്‍മാരെയും നിയമജ്ഞരെയും ദേശത്തുള്ള സകല സ്ഥാനികളെയും വിളിച്ചുകൂട്ടാന്‍ നബുക്കദ്‌നേസര്‍ ആളയച്ചു.   
  • 3 : എല്ലാവരും രാജാവ് നിര്‍മിച്ച പ്രതിമയുടെ പ്രതിഷ്ഠയ്ക്കു വന്നു ചേര്‍ന്നു. അവര്‍ പ്രതിമയ്ക്കു ചുററുംനിന്നു.   
  • 4 : അപ്പോള്‍ വിളംബ രം ചെയ്യുന്നവര്‍ വിളിച്ചുപറഞ്ഞു: ജനതകളേ, ജനപദങ്ങളേ, വിവിധ ഭാഷക്കാരേ, നിങ്ങളോടു കല്‍പിക്കുന്നു:   
  • 5 : കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേള്‍ക്കുമ്പോള്‍, നിങ്ങള്‍ സാഷ്ടാംഗംവീണ് നബുക്കദ്‌നേസര്‍ രാജാവ് പ്രതിഷ്ഠിച്ച സ്വര്‍ണബിംബത്തെ ആരാധിക്കണം.   
  • 6 : ആരെങ്കിലും അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ അവനെ തത് ക്ഷണം എരിയുന്നതീച്ചൂളയില്‍ എറിയും.   
  • 7 : അതുകൊണ്ട് കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ വാദ്യനാദങ്ങള്‍ കേട്ടമാത്രയില്‍ ആ ജനതകളും രാജ്യക്കാരും വിവിധഭാഷക്കാരും നബുക്കദ്‌നേസര്‍ സ്ഥാപിച്ച സ്വര്‍ണബിംബത്തെ സാഷ്ടാംഗംവീണു നമസ്‌കരിച്ചു.   
  • 8 : അപ്പോള്‍ ചില കല്‍ദായര്‍ മുന്‍പോട്ടു വന്നു ദുരുദ്ദേശത്തോടെ യഹൂദരുടെമേല്‍ കുറ്റം ചുമത്തി.   
  • 9 : അവര്‍ നബുക്കദ്‌നേസര്‍ രാജാവിനോടു പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ!   
  • 10 : രാജാവേ, കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ വാദ്യനാദങ്ങള്‍ മുഴങ്ങുമ്പോള്‍ എല്ലാവരും സ്വര്‍ണപ്രതിമയെ താണുവീണ് ആരാധിക്കണമെന്നു നീ കല്‍പിച്ചിരുന്നല്ലോ.   
  • 11 : സാഷ്ടാംഗം വീണ് ആരാധന നടത്താത്തവന്‍ ആരായാലും അവന്‍ കത്തിക്കാളുന്ന അഗ്‌നികുണ്‍ഡത്തില്‍ എറിയപ്പെടുമെന്നും നീ കല്‍പിച്ചിരുന്നു.   
  • 12 : രാജാവേ, ബാബിലോണ്‍ദേശത്തെ ഭരണാധികാരികളായി നീ നിയമിച്ചിരുന്ന ഷദ്രാക്, മെഷാക്, അബെദ്‌നെഗോ എന്നീ യഹൂദര്‍ നിന്നെ അനുസരിക്കുന്നില്ല. അവര്‍ നിന്റെ ദേവന്‍മാരെ സേവിക്കുകയോ നീ പ്രതിഷ്ഠിച്ച സ്വര്‍ണവിഗ്രഹത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല.   
  • 13 : അപ്പോള്‍, ഉഗ്രകോപം പൂണ്ട നബുക്കദ്‌നേസര്‍ ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും കൊണ്ടുവരാന്‍ കല്‍പിച്ചു. അവരെ രാജസന്നിധിയില്‍ കൊണ്ടുവന്നു.   
  • 14 : നബുക്കദ്‌നേസര്‍ ചോദിച്ചു: ഹേ ഷദ്രാക്, മെഷാക്, അബെദ്‌നെഗോ, നിങ്ങള്‍ എന്റെ ദേവന്‍മാരെ സേവിക്കുന്നില്ലെന്നും ഞാന്‍ സ്ഥാപിച്ച പ്രതിമയെ ആരാധിക്കുന്നില്ലെന്നും കേട്ട തു സത്യമാണോ?   
  • 15 : കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ വയുടെ നാദം കേള്‍ക്കുമ്പോള്‍, ഞാന്‍ പ്രതിഷ്ഠിച്ച പ്രതിമയെ താണുവീണ് ആരാധിക്കുന്നെങ്കില്‍ നിങ്ങള്‍ക്കു നന്ന്, അല്ലെങ്കില്‍ ഉടന്‍ തന്നെ നിങ്ങളെ എരിയുന്നതീച്ചൂളയില്‍ എറിഞ്ഞുകളയും; ഏതു ദേവന്‍ എന്റെ കരങ്ങളില്‍നിന്നു നിങ്ങളെ രക്ഷിക്കും?   
  • 16 : ഷദ്രാക്കും മെഷാക്കും അബെദ്‌നെഗോയും രാജാവിനോടു പറഞ്ഞു: അല്ലയോ, നബുക്കദ്‌നേസര്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടതില്ല.   
  • 17 : രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്നതീച്ചൂളയില്‍നിന്നു ഞങ്ങളെ രക്ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്റെ കൈയില്‍നിന്നു മോചിപ്പിക്കും.   
  • 18 : ഇക്കാര്യം നീ അറിഞ്ഞുകൊള്ളുക. അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍പ്പോലും ഞങ്ങള്‍ നിന്റെ ദേവന്‍മാരെയോ നീ നിര്‍മിച്ച സ്വര്‍ണ ബിംബത്തെയോ ആരാധിക്കുകയില്ല.   
  • 19 : ഷദ്രാക്കിനും മെഷാക്കിനും അബെദ്‌നെഗോയ്ക്കും നേരേ കോപംകൊണ്ടു നിറഞ്ഞനബുക്കദ്‌നേസറിന്റെ മുഖഭാവം മാറി. ചൂള പതിവില്‍ ഏഴു മടങ്ങ് ജ്വലിപ്പിക്കാന്‍ അവന്‍ കല്‍പിച്ചു.   
  • 20 : ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ബന്ധിച്ച് ആളിക്കത്തുന്ന ചൂളയിലേക്കു വലിച്ചെറിയാന്‍ തന്റെ ശക്തരായ ഭടന്‍മാരോട് ആജ്ഞാപിച്ചു.   
  • 21 : പടയാളികള്‍ അവരെ അങ്കി, തൊപ്പി, മറ്റുവസ്ത്രങ്ങള്‍ എന്നിവയോടുകൂടെ ബന്ധിച്ച് ആളിക്കത്തുന്ന അഗ്‌നികുണ്‍ഡത്തിലേക്ക് എറിഞ്ഞു.   
  • 22 : കര്‍ശനമായരാജകല്‍പന അനുസരിച്ച് തീച്ചൂള അത്യുഗ്രമായി ജ്വലിച്ചിരുന്നതുകൊണ്ട്, ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ചൂളയിലേക്കു കൊണ്ടുചെന്നവരെ തീജ്വാലകള്‍ ദഹിപ്പിച്ചുകളഞ്ഞു.   
  • 23 : ഷദ്രാക്, മെഷാക്, അബെദ്‌നെഗോ എന്നീ മൂന്നുപേരും ബന്ധിതരായി ജ്വലിക്കുന്നതീച്ചൂളയില്‍ പതിച്ചു. 
  • മൂന്നുയുവാക്കന്‍മാരുടെ കീര്‍ത്തനം 
  •  
  • 24 : നബുക്കദ്‌നേസര്‍ പരിഭ്രമിച്ചു പിടഞ്ഞെഴുന്നേറ്റു. തന്റെ ഉപദേശകന്‍മാരോട് അവന്‍ ചോദിച്ചു: മൂന്നുപേരെയല്ലേ നാം ബന്ധിച്ചു തീയിലെറിഞ്ഞത്?   
  • 25 : അതേ, രാജാവേ, അവര്‍ പറഞ്ഞു. രാജാവ് പറഞ്ഞു: എന്നാല്‍, അഗ്‌നിയുടെ നടുവില്‍ ബന്ധനം കൂടാതെ നാലുപേര്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്ക് ഒരുപദ്രവവും ഏറ്റിട്ടില്ല; നാലാമത്തവന്‍ കാഴ്ചയില്‍ ദേവകുമാരനെപ്പോലെയിരിക്കുന്നു.   
  • 26 : ജ്വലിക്കുന്നതീച്ചൂളയുടെ വാതില്‍ക്കലെത്തി നബുക്കദ്‌നേസര്‍ പറഞ്ഞു: ഷദ്രാക്, മെഷാക്, അബെദ്‌നെഗോ, അത്യുന്നതനായ ദൈവത്തിന്റെ ദാസന്‍മാരായ നിങ്ങള്‍ പുറത്തുവരുവിന്‍.   
  • 27 : അവര്‍ അഗ്‌നിയില്‍ നിന്നു പുറത്തുവന്നു. പ്രധാനദേശാധിപന്‍മാരും സ്ഥാനപതികളും നാടുവാഴികളും രാജാവിന്റെ ഉപദേശകരും വന്നുകൂടുകയും ആ മൂവരുടെയുംമേല്‍ അഗ്‌നിക്ക് ഒരു ശക്തിയും ഉണ്ടായിരുന്നില്ലെന്നു കാണുകയും ചെയ്തു. അവരുടെ തലമുടി കരിയുകയോ വസ്ത്രത്തിനു കേടുപറ്റുകയോ, അവര്‍ക്കു തീയുടെ ഗന്ധം ഏല്‍ക്കുകയോ ചെയ്തില്ല.   
  • 28 : നബുക്കദ്‌നേസര്‍ പറഞ്ഞു: ഷദ്രാക്കിന്റെയും മെഷാക്കിന്റെയും അബെദ്‌നെഗോയുടെയും ദൈവം വാഴ്ത്തപ്പെടട്ടെ! സ്വന്തം ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നതിനെക്കാള്‍ സ്വശരീരങ്ങളെ പീഡനത്തിനു വിട്ടുകൊടുക്കുന്നതിനും രാജകല്‍പനയെപ്പോലും അവഗണിക്കുന്നതിനും തക്കവിധം, തന്നില്‍ ആശ്രയിച്ച തന്റെ ദാസന്‍മാരെ അവിടുന്ന് സ്വന്തം ദൂതനെ അയച്ചു മോചിപ്പിച്ചുവല്ലോ.   
  • 29 : അതുകൊണ്ട് ഞാനിതാ ഒരു കല്‍പന പുറപ്പെടുവിക്കുന്നു: ഷദ്രാക്കിന്റെയും മെഷാക്കിന്റെയും അബെദ്‌നെഗോയുടെയും ദൈവത്തിനെതിരേ എന്തെങ്കിലും പറയുന്ന ജനതകളെയും ജനപദങ്ങളെയും ഭാഷക്കാരെയും കഷണം കഷണമായി ചീന്തിക്കളയും; അവരുടെ ഭവനങ്ങള്‍ നിലംപരിചാക്കും; എന്തെന്നാല്‍, ഈ വിധത്തില്‍ രക്ഷിക്കാന്‍ കഴിവുള്ള വേറൊരു ദേവനില്ല.   
  • 30 : രാജാവ് ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ബാബിലോണ്‍ പ്രവിശ്യയില്‍ ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ചു.   
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment