ഇസ്രായേലിന്റെ അന്തിമവിധി
- 1 : എഫ്രായിം സംസാരിച്ചപ്പോള്‍ ആളുകള്‍ വിറച്ചു. അവര്‍ ഇസ്രായേലില്‍ സമുന്നതനായിരുന്നു. എന്നാല്‍, ബാല്‍നിമിത്തം അവന്‍ പാപം ചെയ്തു; അവന്‍ മരിച്ചു.
- 2 : അവര്‍ ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ പാപംചെയ്യുന്നു. തങ്ങള്‍ക്കുവേണ്ടി വാര്‍പ്പുവിഗ്ര ഹങ്ങള്‍ നിര്‍മിക്കുന്നു. വെള്ളികൊണ്ടു വിദഗ്ധമായി നിര്‍മിച്ച ബിംബങ്ങള്‍! അവയെല്ലാം ശില്‍പിയുടെ കരവേല മാത്രം. അവയ്ക്കു ബലിയര്‍പ്പിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. മനുഷ്യര്‍ കാളക്കുട്ടികളെ ചുംബിക്കുന്നു.
- 3 : അതുകൊണ്ട്, അവര്‍ പ്രഭാതത്തിലെ മൂടല്‍മഞ്ഞുപോലെയോ മെതിക്കളത്തില്‍നിന്നു പറത്തിക്കളയുന്ന പതിരുപോലെയോ പുകക്കുഴലില്‍ നിന്നുയരുന്ന പുകപോലെയോ ആയിത്തീരും.
- 4 : നീ ഈജിപ്ത് ദേശത്തായിരുന്ന നാള്‍മുതല്‍ നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്. എന്നെയല്ലാതെ മറ്റൊരു ദൈവത്തെനീ അറിയുന്നില്ല. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.
- 5 : മരുഭൂമിയില്‍ വച്ച്, വരണ്ട ദേശത്തുവച്ച്, നിന്നെ അറിഞ്ഞതു ഞാനാണ്.
- 6 : എന്നാല്‍, അവര്‍ ഭക്ഷിച്ചു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം അഹങ്കരിക്കുകയും, അവര്‍ എന്നെ വിസ്മരിക്കുകയും ചെയ്തു.
- 7 : ആകയാല്‍, ഞാന്‍ അവര്‍ക്ക് ഒരു സിംഹത്തെപ്പോലെയായിരിക്കും. പുള്ളിപ്പുലിയെപ്പോലെ വഴിയരികില്‍ ഞാന്‍ പതിയിരിക്കും.
- 8 : കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട കരടിയെപ്പോലെ ഞാന്‍ അവരുടെമേല്‍ ചാടിവീഴും. അവരുടെ മാറിടം ഞാന്‍ വലിച്ചുകീറും. സിംഹത്തെപ്പോലെ ഞാന്‍ അവിടെവച്ച് അവരെ വിഴുങ്ങും. വന്യമൃഗത്തെപ്പോലെ അവരെ ഞാന്‍ ചീന്തിക്കളയും.
- 9 : ഇസ്രായേല്‍, നിന്നെ ഞാന്‍ നശിപ്പിക്കും. ആര്‍ക്കു നിന്നെ സഹായിക്കാന്‍ കഴിയും?
- 10 : നിന്നെ രക്ഷിക്കാന്‍ നിന്റെ രാജാവ് എവിടെ? നിന്നെ സംരക്ഷിക്കാന്‍ പ്രഭുക്കന്‍മാരെവിടെ? എനിക്കു രാജാവിനെയും പ്രഭുക്കന്‍മാരെയും തരുക എന്നു നീ ആരെക്കുറിച്ചു പറഞ്ഞുവോ അവര്‍ എവിടെ?
- 11 : എന്റെ കോപത്തില്‍ നിനക്കു ഞാന്‍ രാജാക്കന്‍മാരെ തന്നു. എന്റെ ക്രോധത്തില്‍ ഞാന്‍ അവരെ നീക്കംചെയ്തു.
- 12 : എഫ്രായിമിന്റെ അകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ പാപത്തിന്റെ കണക്കു സൂക്ഷിച്ചിട്ടുണ്ട്.
- 13 : അവനു വേണ്ടിയുള്ള ഈറ്റുനോവ് തുടങ്ങി. പക്‌ഷേ, അവന്‍ ബുദ്ധിഹീനനായ ശിശുവാണെന്നു തെളിയിച്ചു. അവന്‍ യഥാസമയം പുറത്തേക്കു വരുന്നില്ല.
- 14 : പാതാളത്തിന്റെ പിടിയില്‍നിന്നു ഞാന്‍ അവരെ വിടുവിക്കുകയോ? മരണത്തില്‍നിന്നു ഞാന്‍ അവര്‍ക്കു മോചനമരുളുകയോ? മരണമേ, നിന്റെ മഹാമാരികളെവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? അനുകമ്പ എന്റെ കണ്ണില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു.
- 15 : ഞാങ്ങണപോലെ അവന്‍ തഴച്ചു വളര്‍ന്നാലും കിഴക്കന്‍കാറ്റ്, കര്‍ത്താവിന്റെ കാറ്റ്, മരുഭൂമിയില്‍നിന്നുയര്‍ന്നുവരും. അവന്റെ നീരുറവ വറ്റിപ്പോകും. അവന്റെ അരുവി വരണ്ടുപോകും. അത് അവന്റെ ഭണ്‍ഡാരത്തില്‍ വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നെടുക്കും.
- 16 : സമരിയാ തന്റെ തെറ്റിനു ശിക്ഷയേല്‍ക്കണം. അവള്‍ തന്റെ ദൈവത്തെ ധിക്കരിച്ചു. അവര്‍ വാളിനിരയാകും. അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ചു കൊല്ലും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളരും.
Advertisements
Advertisements
Advertisements
Advertisements


Leave a comment