വിശുദ്ധ കുരിശിൻ്റെ വാഹകരാവുക
സന്യാസസഭ സ്ഥാപിച്ചതിന് കുറച്ച് കാലം കഴിഞ്ഞപ്പോൾ ഫ്രാൻസിസ് ഭയങ്കര ആശങ്കയിലായിരുന്നു. വളരെയധികം സഹോദരന്മാർ അദ്ദേഹത്തോടൊപ്പം ചേർന്നിരുന്നുവെങ്കിലും തന്റെ ജീവിതപാതയെക്കുറിച്ച് ഫ്രാൻസീസ് ആശയക്കുഴപ്പത്തിലായിരുന്നു. താൻ പൂർണ്ണമായും പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകിക്കഴിയണോ? അല്ലെങ്കിൽ ലോകമെമ്പാടും പോയി ദൈവവചനം പ്രസംഗിക്കണോ? എളിമകൊണ്ട് സ്വന്തം പദ്ധതിയെക്കുറിച്ച് അദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു. ദൈവഹിതം മറ്റുള്ളവരുടെ പ്രാർത്ഥനകളിലൂടെ വ്യക്തമാകുമെന്നായിരുന്നു ഫ്രാൻസീസിൻ്റെ വിശ്വാസം.
അതിനാൽ ഫ്രാൻസീസ് സഹോദരൻ മാസ്സെയോയോട് ക്ലാരയെയും അവളുടെ സഹോദരിമാരെയും സമീപിച്ച് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. ദൈവസാന്നിധ്യത്തിൽ ജീവിച്ചിരുന്ന സഹോദരൻ സിൽവെസ്റ്ററിനെയും ഈ ആവശ്യം അറിയിക്കണം എന്നു പറഞ്ഞു. ഇരുവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അവർക്കു ലഭിച്ച ഉത്തരമൊന്നായിരുന്നു: ഫ്രാൻസിസ് തന്റെ ആത്മരക്ഷയ്ക്കായി മാത്രമല്ല വിളിക്കപ്പെട്ടിരിക്കുന്നത് അനേകം ആത്മാക്കളെ രക്ഷിക്കാനായി വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ദൈവഹിതമെന്നു അവർ പറഞ്ഞു
ഈ സന്ദേശം കേട്ടപ്പോൾ ഫ്രാൻസിസ് വിനയത്തോടെ മുട്ടുകുത്തി ദൈവഹിതം വ്യക്തമായതിനാൽ നന്ദി പറയുകയും ആവേശത്തോട “കർത്താവിന്റെ നാമത്തിൽ നമുക്കു പുറപ്പെടാം.” എന്നു പറയുയും ചെയ്തു.
സഹോദരൻ മാസ്സെയോയെയും സഹോദരൻ അഗ്നോളോയെയും കൂട്ടി പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ഫ്രാൻസീസ് യാത്ര ആരംദിച്ചു. സാവൂർനിയാനോ എന്ന പട്ടണത്തിൽ എത്തിയപ്പോൾ ഫ്രാൻസീസ് പ്രസംഗിക്കാൻ തുടങ്ങി. മുകളിൽ പറന്നുനടന്ന തത്തകൾ വലിയ ശബ്ദമുണ്ടാക്കിയിരുന്നു. അവരോട് അദ്ദേഹം സ്നേഹത്തോടെ, പ്രസംഗം തീരുന്നതുവരെ മൗനം പാലിക്കാൻ കല്പിച്ചു. അത്ഭുതകരമായി അവ അനുസരിച്ചു. ജനങ്ങൾ അദ്ദേഹത്തിന്റെ വചനങ്ങളാൽ ആഴമായി സ്വാധീനിക്കപ്പെട്ടു. അവർ ഫ്രാൻസിസിനെ പിന്തുടരാൻ ആഗ്രഹിച്ചു; എന്നാൽ അദ്ദേഹം അവരെ അവരുടെ വീടുകളിൽ തന്നെ വിശുദ്ധജീവിതം നയിക്കാൻ പ്രോത്സാഹിപ്പിച്ചു. അവിടെയാണ് ഫ്രാൻസീസ് മൂന്നാം സഭ (Third Order) സ്ഥാപിച്ചത്.
മറ്റൊരിക്കൽ സഹോദരന്മാരോപ്പം ഫ്രാൻസീസ് യാത്രചെയ്യുമ്പോൾ വഴിയരികിലെ മരങ്ങളിലും വയലുകളിലും അനേകം പക്ഷികളെ കണ്ടു. സന്തോഷത്തോടെ, സഹോദരന്മാരെ വഴിയിൽ കാത്തിരിക്കുവാൻ പറഞ്ഞു “ചെറിയ സഹോദരിമാരായ പക്ഷികളോട്” പ്രസംഗിക്കാൻ ഫ്രാൻസീസ് പോയി. അദ്ദേഹം സംസാരിക്കുമ്പോൾ, പക്ഷികൾ ചുറ്റുമെത്തി ശ്രദ്ധയോടെ കേട്ടു.
ദൈവത്തിന്റെ മഹത്തായ കരുതലിനെക്കുറിച്ച് അദ്ദേഹം പക്ഷികളെ ഓർമ്മിപ്പിച്ചു ,വിതയ്ക്കാതെയും കൊയ്യാതെയും അവർ ഭക്ഷണം ലഭിക്കുന്നു; നൂൽ നെയ്യാതെയും തുന്നാതെയും അവർ വസ്ത്രധാരികളാണ്; നദികളും മരങ്ങളും മലകളും അവർക്കായി ദൈവം നൽകിയിരിക്കുന്നു. ഒരേയൊരു മുന്നറിയിപ്പ് ഫ്രാൻസീസ് നൽകി കൃതജ്ഞതയില്ലായ്മയുടെ പാപത്തിൽ വീഴരുത്; സദാ ദൈവത്തെ സ്തുതിക്കണം.
ഫ്രാൻസീസ് അവരെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോൾ പക്ഷികൾ നാലു കൂട്ടങ്ങളായി ആകാശത്തേക്ക് പറന്നു കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്. അത് ഒരു അടയാളമായിരുന്നു: ക്രിസ്തുവിന്റെ ക്രൂശിന്റെ സന്ദേശം ലോകമെമ്പാടും വ്യാപിക്കണമെന്നതിന്. പക്ഷികളെപ്പോലെ ലളിതരായ സന്യാസികൾ ലോകത്തിൽ ഒന്നും സ്വന്തമാക്കാതെ, ദൈവപരിപാലനത്തിൽ മുഴുവൻ വിശ്വാസം വെച്ച് ജീവിക്കുമെന്നതിന്റെ അടയാളമായിരുന്നു അത്.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment