1 Maccabees, Chapter 6 | 1 മക്കബായർ, അദ്ധ്യായം 6 | Malayalam Bible | POC Translation

അന്തിയോക്കസ് എപ്പിഫാനസിന്റെ മരണം

1 അന്തിയോക്കസ്‌രാജാവ് ഉത്തരപ്രവിശ്യകളിലൂടെ കടന്നുപോകുമ്പോള്‍, പേര്‍ഷ്യായിലെ എലിമായിസ് സ്വര്‍ണത്തിനും വെള്ളിക്കും പ്രശസ്തിയാര്‍ജിച്ച ഒരു നഗരമാണെന്നു കേട്ടു.2 ഫിലിപ്പിന്റെ പുത്രനും ഗ്രീക്കുകാരെ ആദ്യം ഭരിച്ച മക്കെദോനിയാരാജാവുമായ അലക്‌സാണ്ടര്‍ ഉപേക്ഷിച്ചിട്ടുപോയ സ്വര്‍ണപരിചകള്‍, കവചങ്ങള്‍, ആയുധങ്ങള്‍ എന്നിവ സൂക്ഷിക്കപ്പെട്ടിരുന്നു. അവിടത്തെ ക്‌ഷേത്രം വളരെ സമ്പന്നമായിരുന്നു.3 അതിനാല്‍, അന്തിയോക്കസ് വന്ന് നഗരം പിടിച്ചടക്കി കൊള്ളചെയ്യാന്‍ ശ്രമിച്ചു. പക്‌ഷേ, അതു സാധിച്ചില്ല. കാരണം, അവന്റെ തന്ത്രം മനസ്‌സിലാക്കിയ നഗരവാസികള്‍ അവനോടുയുദ്ധംചെയ്തു ചെറുത്തുനിന്നു.4 യുദ്ധക്കളത്തില്‍നിന്നു പലായനംചെയ്ത അന്തിയോക്കസ് ഭഗ്‌നാശനായി ബാബിലോണിലേക്കു പിന്‍വാങ്ങി.5 യൂദാദേശം ആക്രമിക്കാന്‍ പോയ സൈന്യം പരാജയപ്പെട്ടുവെന്നു പേര്‍ഷ്യയില്‍വച്ച് ഒരു ദൂതന്‍ അന്തിയോക്കസിനെ അറിയിച്ചു.6 ലിസിയാസ് ആദ്യം ശക്തമായൊരു സൈന്യവുമായി ചെന്നെങ്കിലും യഹൂദര്‍ അവനെ തുരത്തിയോടിച്ചു. തങ്ങള്‍ തോല്‍പിച്ച സൈന്യങ്ങളില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങള്‍, വിഭവങ്ങള്‍, കൊള്ളവസ്തുക്കള്‍ എന്നിവകൊണ്ടു യഹൂദരുടെ ശക്തി വര്‍ദ്ധിച്ചിരിക്കുന്നു.7 ജറുസലെമിലെ ബലിപീഠത്തില്‍ അവന്‍ സ്ഥാപിച്ച മ്ലേച്ഛവിഗ്രഹം അവര്‍ തച്ചുടച്ചു; വിശുദ്ധമന്ദിരത്തിനു ചുറ്റും മുന്‍പുണ്ടായിരുന്നതുപോലെ ഉയരമുള്ള മതിലുകള്‍ പണിയുകയും അവന്റെ നഗരമായ ബത്‌സൂ റിനെ കോട്ടകെട്ടി സുശക്തമാക്കുകയും ചെയ്തിരിക്കുന്നു.8 ഈ വാര്‍ത്ത കേട്ടപ്പോള്‍ രാജാവ് അദ്ഭുതസ്തബ്ധനായി. തന്റെ പദ്ധതികളനുസരിച്ചു കാര്യങ്ങള്‍ നടക്കാഞ്ഞതുമൂലം ദുഃഖാര്‍ത്തനും രോഗിയുമായിത്തീര്‍ന്ന അവന്‍ കിടപ്പിലായി.9 ആഴമേറിയ ദുഃഖത്തിന് അധീനനായിത്തീര്‍ന്ന അവന്‍ വളരെനാള്‍ കിടക്കയില്‍ത്തന്നെ കഴിഞ്ഞു. മരണമടുത്തുവെന്ന് അവന് ഉറപ്പായി.10 അതിനാല്‍, സുഹൃത്തുക്കളെ അടുക്കല്‍ വിളിച്ചുപറഞ്ഞു: എനിക്ക് ഉറക്കമില്ലാതായിരിക്കുന്നു. ആകുലതയാല്‍ എന്റെ ഹൃദയം തകരുന്നു. ഞാന്‍ എന്നോടുതന്നെ പറഞ്ഞുപോകുന്നു,11 പ്രതാപകാലത്ത് ദയാലുവും ജനസമ്മതനുമായിരുന്ന എനിക്ക് എത്ര വലിയ ദുരിതമാണു വന്നു ഭവിച്ചിരിക്കുന്നത്! എത്ര ആഴമുള്ള കയത്തില്‍ ഞാന്‍ വീണുപോയിരിക്കുന്നു!12 ജറുസലെമില്‍ ഞാന്‍ ചെയ്ത അകൃത്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അവളുടെ കനകരജതപാത്രങ്ങളെല്ലാം ഞാന്‍ കവര്‍ച്ചചെയ്തു. ഒരു കാരണവും കൂടാതെ യൂദാനിവാസികളെ നശിപ്പിക്കാന്‍ ഞാന്‍ സൈന്യത്തെ വിട്ടു.13 ഇതിനാലാണ് ഈ അനര്‍ഥങ്ങള്‍ എനിക്കു വന്നുകൂടിയതെന്നു ഞാനറിയുന്നു. ഇതാ അന്യദേശത്തു കിടന്നു ദുഃഖാധിക്യത്താല്‍ ഞാന്‍ മരിക്കുന്നു.

അന്തിയോക്കസ് അഞ്ചാമന്‍

14 അനന്തരം, അവന്‍ സ്‌നേഹിതന്‍മാരിലൊരുവനായ ഫിലിപ്പിനെ വിളിച്ച് അവനെ തന്റെ സാമ്രാജ്യത്തിന്റെ അധിപനായി നിയമിച്ചു.15 തന്റെ പുത്രനായ അന്തിയോക്കസിനെ കിരീടാവകാശിയായി വളര്‍ത്തിക്കൊണ്ടുവരണമെന്ന നിര്‍ദേശത്തോടുകൂടി അവന്‍ ഫിലിപ്പിനു തന്റെ കിരീടവും മേലങ്കിയും മുദ്രമോതിരവും നല്‍കി.16 അന്തിയോക്കസ്‌രാജാവ് നൂറ്റിനാല്‍പത്തിയൊന്നാം വര്‍ഷം അവിടെവച്ചു മരണമടഞ്ഞു.17 രാജാവു മരിച്ചതറിഞ്ഞലിസിയാസ്, രാജാവിന്റെ പുത്രനും താന്‍ ബാല്യംമുതലേ വളര്‍ത്തിക്കൊണ്ടുവന്നവനുമായ അന്തിയോക്കസിനെ രാജ്യഭാരമേല്‍പിക്കുകയും അവന്‌യുപ്പാത്തോര്‍ എന്നു പേരുനല്‍കുകയും ചെയ്തു.

ലിസിയാസിന്റെ രണ്ടാം ആക്രമണം

18 ഇക്കാലത്തു കോട്ടയിലുണ്ടായിരുന്നവര്‍ വിശുദ്ധമന്ദിരത്തിനു ചുറ്റും ഇസ്രായേ ലിനെ വളഞ്ഞ് അവരെ ദ്രോഹിക്കാനും വിജാതീയരെ ശക്തിപ്പെടുത്താനും കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.19 അവരെ നശിപ്പിക്കാന്‍ യൂദാസ് നിശ്ചയിച്ചു. അതിനായി അവന്‍ ജനത്തെ വിളിച്ചുകൂട്ടി.20 നൂറ്റിയന്‍പതാംവര്‍ഷം അവര്‍ ഒത്തൊരുമിച്ചു കോട്ട ആക്രമിച്ചു. ഉപരോധത്തിനായി യൂദാസ് ഗോപുരങ്ങളുംയന്ത്രമുട്ടികളും സ്ഥാപിച്ചു.21 എന്നാല്‍, ശത്രുക്കളുടെ കാവല്‍സേനയില്‍ ചിലര്‍ ആക്രമണത്തില്‍നിന്നു രക്ഷപെട്ടു. അധര്‍മികളായ കുറെ ഇസ്രായേല്യരും അവരോടുചേര്‍ന്നു.22 അവര്‍ രാജാവിന്റെ അടുക്കല്‍ ചെന്നുപറഞ്ഞു: നീതിനടത്താനും ഞങ്ങളുടെ സഹോദരന്‍മാര്‍ക്കുവേണ്ടി പ്രതികാരം ചെയ്യാനും അങ്ങ് എത്രകാലം വൈകും?23 അങ്ങയുടെ പിതാവിനെ സേവിക്കാനും അവന്റെ കല്‍പനകള്‍ പാലിക്കാനും ആജ്ഞകള്‍ അനുസരിക്കാനും ഞങ്ങള്‍ തയ്യാ റായിരുന്നു.24 അതിന്റെ പേരില്‍ ഞങ്ങളുടെ ആളുകള്‍ തന്നെ കോട്ട ആക്രമിക്കുകയും ഞങ്ങളുടെ ശത്രുക്കളാവുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, ഞങ്ങളില്‍ പിടികിട്ടിയവരെ അവര്‍ വധിക്കുകയും ഞങ്ങളുടെ വസ്തുവകകള്‍ കൈയടക്കുകയും ചെയ്തു.25 ഞങ്ങളെ മാത്രമല്ല അയല്‍രാജ്യങ്ങളെയും അവര്‍ ആക്രമിച്ചിരിക്കുന്നു.26 ഇപ്പോള്‍ അവര്‍ ജറുസലെംകോട്ട പിടിച്ചടക്കാന്‍ അതിനെതിരേ പാളയമടിച്ചിരിക്കയാണ്. വിശുദ്ധ മന്ദിരവും ബത്‌സൂറും അവര്‍ കോട്ടകെട്ടി സുരക്ഷിതമാക്കിക്കഴിഞ്ഞു.27 അങ്ങ് അവരെ ഉടനെ തടയുന്നില്ലെങ്കില്‍ അവര്‍ ഇനിയും മുന്നേറും. പിന്നീട്, അവരെ നിയന്ത്രണത്തിലാക്കാന്‍ അങ്ങേക്കു സാധിക്കാതെ വരും.28 ഇതുകേട്ട രാജാവ് ക്രുദ്ധനായി. അവന്‍ സ്‌നേഹിതരെയും സൈന്യാധിപന്‍മാരെയും അധികാരികളെയും വിളിച്ചുകൂട്ടി.29 അന്യരാജ്യങ്ങളിലും ദ്വീപുകളിലും നിന്നുള്ള കൂലിപ്പട്ടാളവും അവനോടു ചേര്‍ന്നു.30 ഒരു ലക്ഷം ഭടന്‍മാരും ഇരുപതിനായിരം കുതിരപ്പടയാളികളുംയുദ്ധപരിചയമുള്ള മുപ്പത്തിരണ്ട് ആനകളും അടങ്ങിയതായിരുന്നു അവന്റെ സൈന്യം.31 അവര്‍ ഇദുമെയായിലൂടെ കടന്ന് ബത്‌സൂറിനെതിരേ പാളയമടിച്ചു.യന്ത്രമുട്ടിയും സ്ഥാപിച്ച്, അനേകം ദിവസംയുദ്ധംചെയ്തു. എന്നാല്‍, യഹൂദര്‍ കോട്ടയ്ക്കു പുറത്തുവന്ന് ഇവ തീവച്ചു നശിപ്പിക്കുകയും പൗരുഷത്തോടെ പൊരുതുകയും ചെയ്തു.32 യൂദാസ് കോട്ടയില്‍നിന്നു പിന്‍വാങ്ങി. രാജാവിന്റെ പാളയത്തിനെതിരേ ബത്‌സഖറിയായില്‍ പാളയമടിച്ചു.33 അതിരാവിലെ രാജാവ് സൈന്യത്തെ ബത്‌സഖറിയായിലേക്കുള്ള വഴിയിലൂടെ അതിവേഗം നയിച്ചു. അവന്‍ യുദ്ധത്തിനു തയ്യാറായി കാഹളം മുഴക്കി.34 മുന്തിരിച്ചാറും മള്‍ബറിനീരും നല്‍കി അവര്‍ ആനകളുടെയുദ്ധവീര്യമുണര്‍ത്തി.35 സേനാവ്യൂഹത്തില്‍ പലയിടത്തായി അവയെ നിര്‍ത്തി; ഓരോ ആനയോടുംകൂടെ ഇരുമ്പുകവചവും പിത്തളത്തൊപ്പിയും ധരിച്ച ആയിരം ഭടന്‍മാരെയും സമര്‍ഥരായ അഞ്ഞൂറു കുതിരപ്പടയാളികളെയും നിര്‍ത്തി.36 അവര്‍ ആനയുടെ അടുക്കല്‍ സജ്ജരായിനിന്നു. അതു പോകുന്നിടത്തേക്ക് അവരും പോയി. അവര്‍ അതിനെ വിട്ടുമാറിയില്ല.37 ഓരോ ആനയുടെയും പുറത്തു തടികൊണ്ടുള്ള സുശക്തവും മറയ്ക്കപ്പെട്ടിരുന്നതുമായ അ മ്പാരി ഉണ്ടായിരുന്നു. പ്രത്യേകമായ പടച്ച മയങ്ങള്‍കൊണ്ടാണ് അവയെ ആനയോടു ബന്ധിച്ചിരുന്നത്. ഓരോന്നിലുംയുദ്ധം ചെയ്യുന്ന ആയുധധാരികളായ നാലു പടയാളികളും ഇന്ത്യാക്കാരനായ പാപ്പാനും ഉണ്ടായിരുന്നു.38 കുതിരപ്പടയാളികളില്‍ ശേഷിച്ചവര്‍ ശത്രുക്കളെ ആക്രമിക്കാന്‍ സൈന്യത്തിന്റെ ഇരുപാര്‍ശ്വങ്ങളിലും നിലയുറപ്പിച്ചു. സേനാവ്യൂഹം അവര്‍ക്കു സംരക്ഷണം നല്‍കി.39 സ്വര്‍ണവും പിത്തളയും കൊണ്ടുള്ള പരിചകളില്‍ തട്ടി സൂര്യപ്രകാശം പ്രതിഫലിച്ചപ്പോള്‍ കുന്നുകള്‍ തിളങ്ങുകയും കത്തുന്ന പന്തങ്ങള്‍പോലെ കാണപെടുകയും ചെയ്തു.40 രാജസൈന്യത്തില്‍ ഒരുവിഭാഗം ഉയര്‍ന്ന കുന്നുകളിലൂടെയും മറ്റേ വിഭാഗം സമതലത്തിലൂടെയും ക്രമമായി ധീരതയോടെ മുന്നേറി.41 ആ വലിയ പടനീക്കത്തിന്റെ ആരവവും ആയുധങ്ങളുടെ ഇരമ്പലുകളും കേട്ടവരെല്ലാം ഭയചകിതരായി. ആ വ്യൂഹം അത്രയ്ക്കു വലുതും ശക്തവുമായിരുന്നു.42 യൂദാസും സൈന്യവും അവരോടേറ്റുമുട്ടി. രാജസൈന്യത്തിലെ അറുനൂറുപേര്‍ കൊല്ലപ്പെട്ടു.43 അവരാന്‍ എന്നു വിളിക്കപ്പെടുന്ന എലെയാസര്‍യുദ്ധമൃഗങ്ങളിലൊന്നിന്‍മേല്‍ രാജകീയമായ പടച്ചട്ട സജ്ജീകരിച്ചിരിക്കുന്നതായി കണ്ടു. മറ്റുള്ളവയെക്കാള്‍ ഉയരമുണ്ടായിരുന്നു ആ മൃഗത്തിന്. രാജാവ് അതിന്റെ പുറത്തായിരിക്കുമെന്ന് അവന്‍ കരുതി.44 സ്വജനങ്ങളെ രക്ഷിക്കാനും തനിക്കു ശാശ്വതകീര്‍ത്തിനേടാനും വേണ്ടി അവന്‍ ജീവന്‍ സമര്‍പ്പിക്കാന്‍ സന്നദ്ധനായി.45 ആ മൃഗത്തിന്റെ അടുക്കലെത്താന്‍ അവന്‍ വീറോടെ സൈന്യവ്യൂഹത്തിനിടയിലേക്കു കുതിച്ചു. ഇടത്തും വലത്തുമുള്ളവരെ അവന്‍ അരിഞ്ഞുവീഴ്ത്തി. ശത്രുക്കള്‍ ഇരുവശങ്ങളിലേക്കും ചിതറി.46 അവന്‍ ചെന്ന് ആനയുടെ കീഴെയെത്തി അതിനെ അടിയില്‍നിന്നു കുത്തിക്കൊന്നു. അത് അവന്റെ മേല്‍ വീണ് അവന്‍ അവിടെവച്ചുതന്നെ മരിച്ചു.47 രാജസൈന്യത്തിന്റെ ശക്തിയും ഭീകരമായ ആക്രമണവും കണ്ട് യഹൂദര്‍ പിന്തിരിഞ്ഞോടി.48 രാജാവിന്റെ പടയാളികള്‍ അവര്‍ക്കെതിരേ ജറുസലെമിലേക്കു നീങ്ങി. അവര്‍ യൂദായിലും സീയോന്‍മലയിലും പാളയമടിച്ചു.49 രാജാവ് ബത്‌സൂര്‍ നിവാസികളുമായി സമാധാനയുടമ്പടിചെയ്തു. അവര്‍ നഗരം ഒഴിഞ്ഞുകൊടുത്തു. കാരണം, ഉപരോധത്തെ ചെറുക്കാന്‍ വേണ്ടത്ര ഭക്ഷണസാധനങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല. അതു ദേശത്തിന്റെ സാബത്തുവര്‍ഷമായിരുന്നു.50 അങ്ങനെ രാജാവ് ബത്‌സൂര്‍ കൈ വശപ്പെടുത്തി. അവിടെ ഒരു കാവല്‍സൈന്യത്തെ ഏര്‍പ്പെടുത്തുകയും ചെയ്തു.51 അനന്തരം, അവന്‍ വിശുദ്ധമന്ദിരത്തിനു മുമ്പില്‍ പാളയമടിച്ചു. വളരെനാള്‍, അവിടെ കഴിഞ്ഞു. അവന്‍ ഉപരോധഗോപുരങ്ങളും, അഗ്‌നിയും കല്ലും വര്‍ഷിക്കാനുത കുന്നയന്ത്രങ്ങളും, അമ്പ് എയ്യാനുള്ള ഉപ കരണങ്ങളും, തെറ്റാലികളും സജ്ജമാക്കി.52 അവരുടേതിനോടു കിടപിടിക്കുന്നയുദ്ധയന്ത്രങ്ങള്‍ നിര്‍മിച്ച് യഹൂദര്‍ അവരെ ഏറെക്കാലത്തേക്കു ചെറുത്തുനിന്നു.53 എന്നാല്‍, അത് ഏഴാംവത്‌സരമായിരുന്നതിനാല്‍ കല വറകളില്‍ ഭക്ഷണസാധനങ്ങള്‍ ഇല്ലായിരുന്നു. വിജാതീയരില്‍നിന്നു രക്ഷപെട്ടു യൂദായില്‍ അഭയം പ്രാപിച്ചവര്‍ കലവറകളില്‍ ശേഷിച്ചവയെല്ലാം ഭക്ഷിച്ചുകഴിഞ്ഞിരുന്നു. വിശുദ്ധമന്ദിരത്തില്‍ ഏതാനുംപേര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു.54 ക്ഷാമം രൂക്ഷമായിരുന്നതിനാല്‍ മറ്റുള്ളവര്‍ ചിതറി താന്താങ്ങളുടെ ഭവനങ്ങളിലേക്കു പോയി.

മതസ്വാതന്ത്ര്യം

55 തന്റെ മകന്‍ അന്തിയോക്കസിനെ കിരീടാവകാശിയായി വളര്‍ത്തുന്നതിന് അന്തിയോക്കസ്‌രാജാവ് മരണത്തിനുമുമ്പു നിയോഗിച്ചിരുന്ന ഫിലിപ്പ്,56 രാജാവിനോടുകൂടെപോയിരുന്ന പടയാളികളുമായി പേര്‍ഷ്യ, മേദിയാ എന്നിവിടങ്ങളില്‍നിന്നു മടങ്ങിവന്നുവെന്നും ഭരണം കൈയടക്കാന്‍ ശ്രമിക്കുന്നുവെന്നും ലിസിയാസ് കേട്ടു.57 അതിനാല്‍, പെട്ടെന്നു സ്ഥലം വിടാന്‍ അവന്‍ കല്‍പന നല്‍കി. രാജാവിനോടും സൈന്യാധിപന്‍മാരോടും ജനങ്ങളോടും അവന്‍ പറഞ്ഞു: നമ്മള്‍ ദിവസം ചെല്ലുന്തോറും കൂടുതല്‍ ക്ഷീണിച്ചുവരുന്നു; ഭക്ഷണസാധനങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. നാം ഉപരോധിക്കുന്ന സ്ഥലം സുശക്തമാണ്. രാജ്യകാര്യങ്ങളില്‍ നമ്മുടെ അടിയന്തിര ശ്രദ്ധ ആവശ്യമായും വന്നിരിക്കുന്നു.58 അതിനാല്‍, നമുക്ക് ഈ ജനത്തോടും രാജ്യത്തോടും ഉടമ്പടിചെയ്തു സമാധാനം സ്ഥാപിക്കാം.59 അവര്‍ മുന്‍പത്തെപ്പോലെ സ്വന്തം നിയമങ്ങള്‍ അ നുസരിച്ചു ജീവിക്കട്ടെ. നമ്മള്‍ അവരുടെ നിയമങ്ങള്‍ നീക്കിക്കളഞ്ഞതിന്റെ പേരിലാണല്ലോ അവര്‍ കുപിതരായി ഈ വിധം പ്രവര്‍ത്തിച്ചത്.60 ഈ അഭിപ്രായം രാജാവിനും സൈന്യാധിപന്‍മാര്‍ക്കും സ്വീകാര്യമായി. രാജാവ് യഹൂദരുമായി സമാധാനയുടമ്പടിക്ക് സന്‌ദേശമയച്ചു. അവര്‍ അതിനു സമ്മതിച്ചു.61 രാജാവും സൈന്യാധിപന്‍മാരും ശപഥ പൂര്‍വം ഉറപ്പുകൊടുത്ത വ്യവസ്ഥകളിന്‍മേല്‍ യഹൂദര്‍ ആ കോട്ട വിട്ടുപോയി.62 എന്നാല്‍, സീയോന്‍മലയിലെത്തിയരാജാവ് ആ സ്ഥലം എത്ര ബലവത്തായ കോട്ടയാണെന്നു കണ്ടപ്പോള്‍, താന്‍ ചെയ്ത ശപഥം ലംഘിച്ച് അതിനുചുറ്റുമുള്ള മതിലുകള്‍ തകര്‍ക്കാന്‍ ആജ്ഞനല്‍കി.63 അനന്തരം, അതിവേഗം അന്ത്യോക്യായിലേക്കു തിരിച്ചു. നഗരം ഫിലിപ്പ് കൈയടക്കിയിരിക്കുന്നതായി അവന്‍ കണ്ടു. ഉടനെ ഫിലിപ്പിനെതിരേയുദ്ധംചെയ്തു. അവന്‍ നഗരം വീണ്ടെടുത്തു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment