Job, Chapter 21 | ജോബ്, അദ്ധ്യായം 21 | Malayalam Bible | POC Translation

ജോബിന്റെ മറുപടി

1 ജോബ് പറഞ്ഞു:
2 എന്റെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങളെനിക്കു തരുന്ന ഏറ്റവും വലിയസമാശ്വാസം അതായിരിക്കട്ടെ.
3 അല്‍പം സംസാരിക്കാന്‍ എന്നെ അനുവദിക്കൂ; ഞാന്‍ പറഞ്ഞുകഴിഞ്ഞിട്ട് നിങ്ങള്‍ക്കുപരിഹാസം തുടരാം.
4 എന്റെ ആവലാതി മനുഷ്യനെതിരായിട്ടാണോ? എങ്ങനെ ഞാന്‍ അക്ഷമനാകാതിരിക്കും?
5 എന്നെ നോക്കി നിങ്ങള്‍ സംഭീതരാകുവിന്‍; കൈകൊണ്ടു വായ്‌പൊത്തുവിന്‍.
6 അതെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്റെ ശരീരം വിറകൊള്ളുന്നു.
7 ദുഷ്ടന്‍മാര്‍ ജീവിച്ചിരിക്കുന്നത് എന്തുകൊണ്ട്? അവര്‍ വാര്‍ധക്യം പ്രാപിക്കുകയും, ശക്തരാവുകയും ചെയ്യുന്നതെന്തുകൊണ്ട്?
8 സന്തതിപരമ്പരകള്‍ അഭിവൃദ്ധിപ്പെടുന്നതു കാണാന്‍ അവര്‍ ജീവിച്ചിരിക്കുന്നു.
9 അവരുടെ ഭവനങ്ങള്‍ ഭയമറിയാതെസുരക്ഷിതമായിരിക്കുന്നു. ദൈവത്തിന്റെ ശിക്ഷാദണ്‍ഡ് അവരുടെമേല്‍ പതിച്ചിട്ടില്ല.
10 അവരുടെ കാളകള്‍ പാഴാകാതെ ഇണചേരുകയും അവരുടെ പശുക്കള്‍ അലസിപ്പോകാതെപ്രസവിക്കുകയും ചെയ്യുന്നു.
11 അവര്‍ തങ്ങളുടെ മക്കളെ ആട്ടിന്‍പറ്റത്തെ എന്നപോലെ പുറത്തേക്കയയ്ക്കുന്നു. അവര്‍ സോല്ലാസം നൃത്തംചെയ്യുന്നു.
12 അവര്‍ വീണയും തംബുരുവും മീട്ടി പാടുകയും കുഴല്‍നാദത്തില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു.
13 അവര്‍ ഐശ്വര്യത്തോടെ ദിനങ്ങള്‍ കഴിക്കുന്നു. സമാധാനത്തോടെ അവര്‍ പാതാളത്തിലേക്ക് ഇറങ്ങുന്നു.
14 അവര്‍ ദൈവത്തോടു പറയുന്നു:ഞങ്ങളെവിട്ടു പോവുക; അങ്ങയുടെ മാര്‍ഗങ്ങള്‍ അറിയാന്‍ഞങ്ങളാഗ്രഹിക്കുന്നില്ല.
15 ഞങ്ങള്‍ സര്‍വശക്തനെ സേവിക്കാന്‍അവന്‍ ആരാണ്? അവനോടു പ്രാര്‍ഥിക്കുന്നതുകൊണ്ട് എന്തുപ്രയോജനം?
16 അവരുടെ ഐശ്വര്യം അവര്‍ക്ക് അധീനമല്ലേ? ദുഷ്ടന്റെ ആലോചന എനിക്കു സ്വീകാര്യമല്ല.
17 ദുഷ്ടരുടെ ദീപങ്ങള്‍ അണച്ചുകളയുന്നത് എത്ര സാധാരണം! അവര്‍ക്കു വിനാശം വരുന്നതും ദൈവം തന്റെ കോപത്തില്‍ അവരുടെ മേല്‍ വേദനകള്‍ അയയ്ക്കുന്നതും
18 അവരെ കാറ്റില്‍ വൈക്കോല്‍പോലെയും കൊടുങ്കാറ്റില്‍ പതിരുപോലെയുംപറത്തുന്നതും എത്ര സാധാരണം!
19 ദൈവം അവരുടെ അകൃത്യങ്ങള്‍ അവരുടെ സന്താനങ്ങള്‍ക്കുവേണ്ടി കരുതിവയ്ക്കുന്നുഎന്നു നിങ്ങള്‍ പറയുന്നു. അവര്‍ അറിയുന്നതിന് അവിടുന്ന്അവര്‍ക്കുതന്നെ പ്രതിഫലംനല്‍കിയിരുന്നെങ്കില്‍!
20 അവരുടെ നാശം അവരുടെ കണ്ണുകള്‍തന്നെ ദര്‍ശിക്കട്ടെ, സര്‍വശക്തന്റെ ക്രോധത്തില്‍നിന്ന്അവര്‍ പാനം ചെയ്യട്ടെ.
21 ആയുസ്‌സ് ഒടുങ്ങിക്കഴിഞ്ഞിട്ട്തങ്ങള്‍ക്കുശേഷം ഭവനത്തിന് എന്തു സംഭവിക്കുമെന്ന് അവര്‍ ആകുലരാകുമോ?
22 ഉന്നതത്തില്‍ ഉള്ളവരെപ്പോലും വിധിക്കുന്ന ദൈവത്തിനു ബുദ്ധി ഉപദേശിക്കാന്‍ആര്‍ക്കുകഴിയും?
23 ഐശ്വര്യപൂര്‍ണനായ, ക്ലേശരഹിതനായ, സുരക്ഷിതനായ ഒരുവന്‍ മരിക്കുന്നു.
24 അവന്റെ ശരീരം മേദസ്‌സുറ്റതുംമജ്ജ അയവുള്ളതുമാണ്.
25 ഒരിക്കലും സുഖം ആസ്വദിക്കാതെമറ്റൊരുവന്‍ അസ്വസ്ഥനായി മരിക്കുന്നു.
26 ഇരുവരും ഒന്നുപോലെ പൊടിയില്‍ കിടക്കുന്നു; പുഴു അവരെ പൊതിയുന്നു.
27 നിങ്ങളുടെ ആലോചനകളും എന്നെദ്രോഹിക്കാനുള്ള പദ്ധതികളും ഞാനറിയുന്നു.
28 നിങ്ങള്‍ പറയുന്നു, പ്രഭുവിന്റെ കൊട്ടാരം എവിടെ? ദുഷ്ടന്‍ അധിവസിച്ചിരുന്ന കൂടാരം എവിടെ?
29 നിങ്ങള്‍ വഴിപോക്കനോടു ചോദിച്ചറിഞ്ഞിട്ടില്ലേ?
30 ദുഷ്ടന്‍ വിനാശത്തിന്റെ ദിനങ്ങളില്‍അതില്‍നിന്ന് ഒഴിവാക്കപ്പെടുന്നു, ക്രോധത്തിന്റെ നാളുകളില്‍ അവന്‍ രക്ഷിക്കപ്പെടുന്നു എന്ന അവരുടെസാക്ഷ്യം നിങ്ങള്‍ സ്വീകരിച്ചിട്ടില്ലേ?
31 അവന്റെ മാര്‍ഗങ്ങളെ ആര്‍കുറ്റപ്പെടുത്തും? അവന്റെ മുഖത്തുനോക്കി അവന്റെ പ്രവൃത്തികള്‍ക്ക് ആര്‍ അവനോടുപകരം ചോദിക്കും?
32 അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുമ്പോള്‍ അവന്റെ ശവകുടീരത്തിനു മുകളില്‍കാവലേര്‍പ്പെടുത്തുന്നു.
33 താഴ്‌വരയിലെ മണ്‍കട്ട അവനുപ്രിയങ്കരമായിരിക്കും. എല്ലാവരും അവനെ അനുയാത്ര ചെയ്യുന്നു. അവന്റെ മുന്‍പേ പോയവരും അസംഖ്യമാണ്.
34 അര്‍ഥശൂന്യമായ വാക്കുകൊണ്ട് നിങ്ങളെന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? നിങ്ങളുടെ മറുപടി കപടമാണ്.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment