Ecclesiasticus, Chapter 7 | പ്രഭാഷകൻ, അദ്ധ്യായം 7 | Malayalam Bible | POC Translation

വിവിധോപദേശങ്ങള്‍

1 തിന്‍മ പ്രവര്‍ത്തിക്കരുത്; നിനക്കു തിന്‍മ ഭവിക്കുകയില്ല.2 ദുഷ്ടതയില്‍നിന്ന് അകലുക;അതു നിന്നില്‍നിന്ന് അകന്നുപോകും.3 മകനേ, അനീതിയുടെ ഉഴവുചാലുകളില്‍ വിതയ്ക്കരുത്; ഏഴിരട്ടി നീ അതില്‍നിന്നു കൊയ്യുകയില്ല.4 കര്‍ത്താവിനോട് ഉയര്‍ന്ന സ്ഥാനവുംരാജാവിനോടു ബഹുമതിയുംഅപേക്ഷിക്കരുത്.5 കര്‍ത്താവിന്റെ മുമ്പില്‍ നീതിമാനെന്നുംരാജാവിന്റെ സന്നിധിയില്‍വിജ്ഞനെന്നും നടിക്കരുത്.6 അനീതി തുടച്ചുനീക്കാന്‍ കരുത്തില്ലെങ്കില്‍, ന്യായാധിപനാകാന്‍ ശ്രമിക്കരുത്; ശക്തനെ നീ ഭയപ്പെടുകയും അങ്ങനെ നിന്റെ നീതിനിഷ്ഠകളങ്കിതമാവുകയും ചെയ്യും.7 സമൂഹത്തെനിന്ദിക്കരുത്. ജനങ്ങളുടെ മുമ്പാകെ നിനക്ക്അപകീര്‍ത്തി വരുത്തുകയുമരുത്.8 പാപം ആവര്‍ത്തിക്കരുത്; ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.9 എന്റെ നിരവധിയായ കാഴ്ചകള്‍അവിടുന്ന് പരിഗണിക്കും, ഞാന്‍ അര്‍പ്പിക്കുന്നത് അത്യുന്നതനായദൈവം സ്വീകരിക്കും എന്നു പറയരുത്.10 പ്രാര്‍ഥനയില്‍ മടുപ്പു തോന്നരുത്; ദാനധര്‍മത്തില്‍ വൈമുഖ്യം കാണിക്കരുത്.11 സന്തപ്തഹൃദയനെ പരിഹസിക്കരുത്;ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഒരുവന്‍ ഉണ്ട്.12 സഹോദരനെ ചതിക്കാന്‍ ശ്രമിക്കരുത്; സ്‌നേഹിതനോടും അങ്ങനെതന്നെ.13 കള്ളം പറയരുത്; കളവുപറയുന്ന ശീലം നന്‍മ വരുത്തുകയില്ല.14 മുതിര്‍ന്നവരുടെ മുമ്പില്‍ പുലമ്പരുത്;പ്രാര്‍ഥനയില്‍ വാചാലത വേണ്ടാ.15 കഠിനാദ്ധ്വാനമോ വയലിലെവേലയോ വെറുക്കരുത്; അത്യുന്നതന്‍ നിശ്ചയിച്ചതാണ് അത്.16 പാപികളുടെ ഗണത്തില്‍ ചേരരുത്. ശിക്ഷ വിദൂരത്തല്ലെന്നോര്‍ക്കുക.17 അത്യന്തം വിനീതനാകുക; എന്തെന്നാല്‍, അധര്‍മിക്ക് അഗ്‌നിയുംപുഴുവുമാണു ശിക്ഷ.18 സ്‌നേഹിതനെ പണത്തിനുവേണ്ടിയോ സഹോദരനെ ഓഫീര്‍പ്പൊന്നിനു വേണ്ടിയോ കൈമാറരുത്.19 നല്ലവളും വിവേകിനിയുമായ ഭാര്യയെ ഉപേക്ഷിക്കരുത്; എന്തെന്നാല്‍, അവളുടെ സ്വഭാവവൈശിഷ്ട്യം സ്വര്‍ണത്തെക്കാള്‍ വിലയേറിയതാണ്.20 വിശ്വസ്തനായ ദാസനോടോ സത്യസന്ധനായ വേലക്കാരനോടോനീചമായി പെരുമാറരുത്.21 ബുദ്ധിമാനായ ദാസനെ ഹൃദയപൂര്‍വം സ്‌നേഹിക്കുക; അവന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തരുത്.22 നിന്റെ ആടുമാടുകളെ പരിപാലിക്കുക; പ്രയോജനകരമെങ്കില്‍ അവയെ സൂക്ഷിക്കുക.23 നിന്റെ പുത്രന്‍മാരെ അച്ചടക്കത്തില്‍ വളര്‍ത്തുക; ചെറുപ്പംമുതലേ അനുസരണം ശീലിപ്പിക്കുക.24 നിന്റെ പുത്രിമാര്‍ ചാരിത്രവതികളായിരിക്കാന്‍ ശ്രദ്ധ പതിക്കുക;അതിലാളനമരുത്.25 പുത്രിയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍, വലിയൊരു ചുമതല തീരുന്നു; വിവേകമുള്ള ഒരുവനുവേണം അവളെ നല്‍കാന്‍.26 ഇഷ്ടപത്‌നിയെ ഉപേക്ഷിക്കരുത്; ഇഷ്ടമില്ലാത്ത ഭാര്യയെ വിശ്വസിക്കരുത്.27 പൂര്‍ണഹൃദയത്തോടെ പിതാവിനെബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്കരുത്.28 മാതാപിതാക്കന്‍മാരാണു നിനക്കുജന്‍മം നല്‍കിയതെന്ന് ഓര്‍ക്കുക; നിനക്ക് അവരുടെ ദാനത്തിന്എന്തു പ്രതിഫലം നല്‍കാന്‍ കഴിയും?29 പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ ഭയപ്പെടുക; അവിടുത്തെ പുരോഹിതന്‍മാരെ ബഹുമാനിക്കുക.30 സര്‍വശക്തിയോടുംകൂടി സ്രഷ്ടാവിനെ സ്‌നേഹിക്കുക; അവിടുത്തെ ശുശ്രൂഷകരെ പരിത്യജിക്കരുത്.31 കര്‍ത്താവിനെ ഭയപ്പെടുകയും പുരോഹിതനെ ബഹുമാനിക്കുകയുംകല്‍പനപ്രകാരമുള്ള വിഹിതംഅവനു നല്‍കുകയും ചെയ്യുക. ആദ്യഫലങ്ങള്‍, പ്രായശ്ചിത്തബലി, ബലിമൃഗത്തിന്റെ കുറക്, പ്രതിഷ്ഠാബലി, വിശുദ്ധവസ്തുക്കളുടെ ഓഹരി എന്നിവയാണ് അവന്റെ വിഹിതം.32 ദരിദ്രനു കൈതുറന്നു കൊടുക്കുക; അങ്ങനെ നീ അനുഗ്രഹപൂര്‍ണനാകട്ടെ.33 ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക; മരിച്ചവരോടുള്ള കടമ മറക്കരുത്.34 കരയുന്നവനില്‍നിന്നു മുഖം തിരിക്കരുത്; വിലപിക്കുന്നവനോടുകൂടെ വിലപിക്കുക.35 രോഗിയെ സന്ദര്‍ശിക്കുന്നതില്‍ വൈമനസ്യം കാണിക്കരുത്; അത്തരം പ്രവൃത്തികള്‍ നിന്നെ പ്രിയങ്കരനാക്കും.36 ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം; എന്നാല്‍, നീ പാപംചെയ്യുകയില്ല.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment