Micah, Chapter 2 | മിക്കാ, അദ്ധ്യായം 2 | Malayalam Bible | POC Translation

ചൂഷകര്‍ക്കെതിരേ

1 : കിടക്കയില്‍വച്ചു തിന്‍മ നിരൂപിക്കുകയും ദുരുപായങ്ങള്‍ ആലോചിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! കൈയൂക്കുള്ളതി നാല്‍, പുലരുമ്പോള്‍ അവരതു ചെയ്യുന്നു.   

2 : അവര്‍ വയലുകള്‍ മോഹിക്കുന്നു; അവ പിടിച്ചടക്കുന്നു. വീടുകള്‍ മോഹിക്കുന്നു; അവ സ്വന്തമാക്കുന്നു. വീട്ടുടമസ്ഥനെയും അവന്റെ കുടുംബത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും അവര്‍ പീഡിപ്പിക്കുന്നു.   

3 : അതിനാല്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ ഭവനത്തിനെതിരേ ഞാന്‍ അനര്‍ ഥങ്ങള്‍ ഒരുക്കിയിരിക്കുന്നു. അതില്‍നിന്നു തലവലിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. ഇത് അനര്‍ഥങ്ങളുടെ കാലമാകയാല്‍ നിങ്ങള്‍ക്കു തല ഉയര്‍ത്തി നടക്കാനാവില്ല.   

4 : ആദിവസങ്ങളില്‍ നിങ്ങളെ അധിക്‌ഷേപിച്ച് അവര്‍ ദയനീയമായ വിലാപഗാനം പാടും; ഞങ്ങള്‍ തീര്‍ത്തും നശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്റെ ജനത്തിന്റെ ഓഹരി അവിടുന്ന് എടുത്തുമാറ്റിയിരിക്കുന്നു. അവിടുന്ന് അത് എന്നില്‍നിന്നുനീക്കിക്കളഞ്ഞിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവര്‍ക്ക് അവിടുന്നു ഞങ്ങളുടെ വയലുകള്‍ വിഭജിച്ചുകൊടുത്തു.   

5 : അതിനാല്‍, നിങ്ങള്‍ക്കു സ്ഥലം അളന്നു തരാന്‍ കര്‍ത്താവിന്റെ സഭയില്‍ ആരുമുണ്ടായിരിക്കുകയില്ല.   

6 : പ്രസംഗിക്കരുത്, ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും പ്രസംഗിച്ചുകൂടാ, അപമാനം നമ്മെ പിടികൂടുകയില്ല എന്ന് അവര്‍ പ്രസംഗിക്കുന്നു.   

7 : യാക്കോബ്ഭവനമേ, ഇങ്ങനെ പറയണമായിരുന്നോ? കര്‍ത്താവിനു ക്ഷമയറ്റോ? ഇതൊക്കെ അവിടുത്തെ പ്രവൃത്തികളോ? നീതിനിഷ്ഠയോടെ വ്യാപരിക്കുന്നവന് എന്റെ വാക്കുകള്‍ നന്‍മചെയ്യുകയില്ലേ?   

8 : എന്നാല്‍, നീ എന്റെ ജനത്തിനെതിരേ ഒരു ശത്രുവിനെപ്പോലെ വരുന്നു.യുദ്ധഭീതിയില്ലാതെ, നിര്‍ഭയരായി കടന്നുപോകുന്ന സമാധാനപ്രിയരില്‍ നിന്നു നീ മേലങ്കി ഉരിഞ്ഞെടുക്കുന്നു.   

9 : നിങ്ങള്‍ എന്റെ ജനത്തിലെ സ്ത്രീകളെ, അവരുടെ മനോഹരമായ ഭവനങ്ങളില്‍ നിന്ന് ആട്ടിയോടിക്കുന്നു. അവരുടെ ശിശുക്കളില്‍നിന്ന് എന്റെ മഹത്വം എന്നേക്കുമായി നിങ്ങള്‍ അപഹരിക്കുന്നു.   

10 : നിങ്ങള്‍ ഇവിടംവിട്ടുപോകുവിന്‍. വിശ്രമയോഗ്യമായ സ്ഥല മല്ല ഇത്. ഇവിടം അശുദ്ധമാണ്. ഇതു നിങ്ങളെ നശിപ്പിക്കും, സമൂലം നശിപ്പിക്കും.   

11 : വീഞ്ഞിനെയും വീര്യമുള്ള പാനീയങ്ങളെയും കുറിച്ചു ഞാന്‍ പ്രസംഗിക്കും എന്ന് ആരെങ്കിലും പൊങ്ങച്ചം പറഞ്ഞാല്‍, അവനായിരിക്കും ഈ ജനത്തിനു ചേര്‍ന്ന പ്രസംഗകന്‍!   

12 : യാക്കോബേ, ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുമിച്ചുകൂട്ടും. ഇസ്രായേലില്‍ അവശേഷിച്ച എല്ലാവരെയും ഞാന്‍ ശേഖരിക്കും. ആലയില്‍ ആട്ടിന്‍പറ്റം എന്നപോലെയും മേ ച്ചില്‍സ്ഥലത്തു കാലിക്കൂട്ടം എന്നപോലെയും അവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. ശബ്ദമുഖരിതമായ സമൂഹമായിരിക്കും അത്.   

13 : മതിലില്‍ പഴുതുണ്ടാക്കുന്നവര്‍ അവര്‍ക്കു മുന്‍പേ പോകും. അവര്‍ കവാടം തകര്‍ത്ത് പുറത്തുകടക്കും. അവരുടെ രാജാവ് അവര്‍ക്കുമുന്‍പേ നടക്കും; കര്‍ത്താവ് അവരെ നയിക്കും.      

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment