ദിവ്യകാരുണ്യം കൊണ്ടു മാത്രം അരനൂറ്റാണ്ടു ജീവിച്ച വനിത

“എന്നോടു ഭക്ഷണം കഴിക്കുമോ എന്നു ചോദിക്കുന്നവരോടു ഇപ്രകാരം വിളിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവരെക്കാൾ ഭക്ഷിക്കുന്നു കാരണം ദിവ്യകാരുണ്യത്തിലൂടെ ഈശോയുടെ ശരീരവും രക്തവുമാണ് ഞാൻ ഭക്ഷിക്കുന്നത്. ഈ ഭക്ഷണമാണ് നിങ്ങൾ സ്വീകരിക്കേണ്ടതും ഫലം അനുഭവിക്കേണ്ടതും” മർത്താ റോബിൻ.

ജോസഫ് അമേലിയേ സെലസ്റ്റീൻ എന്ന കർഷക ദമ്പതികളുടെ ആറു മക്കളിൽ ഇളയവളായി ഫ്രാൻസിലെ ദ്രോമോയിൽ 1902 മാർച്ചുമാസം പതിമൂന്നാം തീയതി മർത്താ റോബിൻ ഭൂജാതനായി. ഉപജീവനത്തിനായി അവർ കൃഷിയിടങ്ങളിൽ കഠിനധ്വാനം നടത്തി. മാതാപിതാക്കൾ കത്തോലിക്കലായിരുന്നെങ്കിലും പള്ളിയിൽ പോകുന്നതു വിളരളമായിരുന്നു. ഇതു മറ്റു കുട്ടികളെ സ്വാധീനിച്ചെങ്കിലും മർത്തയെ കാര്യമായി സ്വാധീനിച്ചില്ല. ചെറുപ്പം മുതൽ അവൾ ദൈവത്തോടു അടുക്കുകയും സ്വന്തമായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

രണ്ടാം വയസ്സിൽ മർത്തയ്ക്കും സഹോദരിയായ ക്ലമൻസിയായിക്കും ടൈഫോയിഡ് പനി പിടിപെട്ടു . മർത്താ മരണത്തെ അതിജീവിച്ചെങ്കിലും അന്നു മുതൽ അവൾ നിത്യരോഗിയായി . പതിമൂന്നാം വയസ്സിൽ സ്കൂൾ ജീവിതം അവസാനിച്ചെങ്കിലും മതപഠന ക്ലാസളിൽ പോകുന്നതു തുടർന്നു.1912 ഓഗസ്റ്റു മാസം പതിനഞ്ചാം തീയതി അവൾ ആദ്യ കുർബാന സ്വീകരണം നടത്തി. രോഗം മർത്തായുടെ സന്തത സഹചാരി ആയിരുന്നെങ്കിലും അവൾ അവളുടെ കൗമാരക്കാലം സന്തോഷത്തോടെ ചിലവഴിച്ചു. 1918ൽ മർത്ത കിടപ്പു രോഗിയായി, ഡോക്ടർമാർക്കു അവളെ ശരിയായി രോഗനിർണ്ണയം നടത്താൻ സാധിച്ചില്ല. ചിലർ ബ്രിയിൻ ട്യൂമറായും മറ്റു ചിലർ ഹിസ്റ്റീരിയായും വിധി എഴുതി.

1928ൽ മത്തായുടെ അരയ്ക്കു താഴേക്കു തളർന്നു 1929 ൽ കൈകളും തളർന്നു. മസ്തിഷ്ക വീക്കം മൂലമാണ് ഇതു സംഭവിച്ചതെന്നു ചില ഡോക്ടർമാർ സ്ഥിരീകരിച്ചു. .പ്രകാശത്തോടുള്ള അതിമൃദുപ്രകൃതം (hypersensitivity) കൊണ്ടു വിട്ടിലെ ഒരു ഇരുട്ടുമുറിയിലാണ് അവൾ കഴിഞ്ഞിരുന്നത്. ഇരുപത്തിയെട്ടാം വയസ്സിൽ അവളുടെ ശരീരം പൂർണ്ണമായി തളർന്നു. അതിനു മുമ്പുവരെ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു കൊന്ത മണികൾ ചലിപ്പിച്ചിരുന്നു. പിന്നീടു അതിനുള്ള ശേഷിയും അവൾക്കു നഷ്ടപ്പെട്ടു. തലയനക്കാൻ മാത്രം മർത്തയ്ക്കു സാധിച്ചിരുന്നു. ആഹാരം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ അവൾക്കു കഴിയുമായിരുന്നില്ല. ഡോക്ടർമാർ നിർബദ്ധപൂർവ്വം വെള്ളം കൊടുത്തിരുന്നെങ്കിലും മൂക്കിലൂടെ ഉടൻ തന്നെ അവ പുറത്തു വന്നിരുന്നു. വിശുദ്ധ കുർബാന ഉൾകൊണ്ടാൽ മാത്രം മർത്തയ്ക്കു ബുദ്ധിമുട്ടില്ലായിരുന്നു.

മർത്തയുടെ രോഗത്തിന്റെ പ്രാരംഭ ദശയിൽ പരിശുദ്ധ കന്യകാമറിയം അവൾക്കു പ്രത്യക്ഷപ്പെടുകയും ആശ്വസിപ്പിക്കുയും ചെയ്തിരുന്നു. 1928 ക്രിസ്തു അവൾക്കു പ്രത്യക്ഷപ്പെട്ടതായി സാക്ഷ്യപ്പെടുത്തുന്നു.ക്രിസ്തുവിന്റെ ഈ പ്രത്യക്ഷപ്പെടൽ മർത്തായുടെ ജീവിതത്തെ മാറ്റിമറിച്ചു ദൈവത്തിനായി സമ്പൂർണ്ണമായി സമർപ്പിക്കാൻ അവൾ തുടങ്ങിയത് അന്നു മുതലാണ്. അവളുടെ സഹനങ്ങൾ ക്രിസ്തുവിനോടുള്ള ഐക്യത്തിൽ പ്രാർത്ഥനയോടും സ്നേഹത്തോടും കൂടെ സമർപ്പിക്കാൻ ആരംഭിച്ചു. സഹനങ്ങൾ അവൾക്കു ക്രിസ്തുവിന്റെ പീഡാസഹനങ്ങൾ ജീവിത കേന്ദ്രമാക്കുവാനും പരിശുദ്ധ മറിയത്തോടു കൂടുതൽ അടുക്കുവാനും സഹായിച്ചു.

1930 മുതൽ ദിവ്യകാരുണ്യത്തിലെ ഈശോ ആയിരുന്നു മർത്തായുടെ ഏക ജീവസന്ധാരണ ഉപാധി. മറ്റൊരു ഭക്ഷണപാനീയങ്ങളും അവളുടെ അധങ്ങൾ ഉൾകൊണ്ടിരുന്നില്ല. വെള്ളിയഴ്ചകളിൽ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ ക്രിസ്തുവിന്റെ പീഡാസഹനം അവൾ പുനർജ്ജിവിക്കുക ആയിരുന്നു. ആദ്യം അതു ആത്മീയമായിരുന്നു എങ്കിലും പിന്നിടു അതു ദൃശ്യമാകാൻ തുടങ്ങി. പഞ്ചക്ഷതമെന്ന ആമൂല്യ ദാനം ദൈവം അവൾക്കു നൽകിയിരുന്നു.

മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരു ആത്മീയ പ്രതിഭാസമായിരുന്നു ഓരോ പഞ്ചക്ഷതവും വെള്ളിയാഴ്ചകളിൽ രക്തം മുറിവുകളിൽ വരുകയും ശനിയാഴ്ചകളിൽ രക്തം കട്ടപിടിക്കുകയും ഞായറാഴ്ചകളിൽ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. 1981 മർത്താ മരിക്കുന്നതുവരെ നീണ്ട 51 വർഷം ദിവ്യകാരുണ്യം മാത്രമായിരുന്നു മർത്തായുടെ ഏക ജീവാമൃതം.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ലെങ്കിലും അവളെ സന്ദർശിച്ചിരുന്നവർക്കു ആത്മീയ ഉപദേശങ്ങളും വിജ്ഞാനവും പകരാൻ അവൾക്കു കഴിഞ്ഞിരുന്നു. മർത്തായുടെ ഉപദേശവും പ്രാർത്ഥനാ സഹായവും തേടി ഒരു ലക്ഷം പേരങ്കിലും അവളെ സന്ദർശിച്ചട്ടുണ്ട്. അങ്ങനെ കിടപ്പുമുറി മധ്യസ്ഥ പ്രാർത്ഥനയുടെ പുണ്യാലയമായി അവൾ മാറ്റി.

മർത്താ റോബിനെ 2014 നവംബർ ഏഴിനു ഫ്രാൻസീസ് പാപ്പ ധന്യയയായി പ്രഖ്യാപിച്ചു. പ്രതിദിനം ഏകദേശം നാൽപ്പതിനായിരം ജനങ്ങൾ ഇന്നു അവളുടെ സഹന മുറി സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading