{പുലർവെട്ടം 423}

 
അയാളെ പിടികൂടി ബിഷപ്പിന്റെ ഗൃഹത്തിലേക്ക് എത്തിക്കുമ്പോൾ അവർ കരുതിയത് അഭിനന്ദനങ്ങൾ തന്നെയാവണം. എന്നാലങ്ങനെയല്ല കാര്യങ്ങൾ സംഭവിച്ചത്. അയാളുടെ മാറാപ്പിൽ വിശേഷപ്പെട്ട വെള്ളിപ്പാത്രങ്ങളുണ്ടായിരുന്നു. അതയാൾ അവിടെനിന്ന് മോഷ്ടിച്ചതാണ്. അവയൊക്കെ അയാൾക്ക് താൻ കൈമാറിയ ഉപഹാരങ്ങളാണെന്നും താനേല്പിച്ച വെള്ളി മെഴുകുതിരിക്കാലുകൾ മറന്നുവച്ചതിനെക്കുറിച്ച് അയാളെ സ്നേഹപൂർവം ശകാരിക്കുകയും ചെയ്തു. ആ വെള്ളിമെഴുകുതിരിക്കാലുകൾ പിന്നെയും പലയിടങ്ങളിൽ ആ തടിച്ച ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. അതിന്റെ വെളിച്ചത്തിലാണ് ആ മനുഷ്യൻ കടന്നുപോകുന്നത്. കൃതി ‘പാവങ്ങൾ’ ആണെന്നും മോഷ്ടാവ് ഴാങ് വാൽ ഴാങ് ആണെന്നും ലീ എന്ന നഗരത്തിലെ മെറിൻ ആണ് ബിഷപ്പെന്നും ആർക്കാണ് അറിയാത്തത്! പള്ളിയും അതിന്റെ അനുബന്ധ ഇടങ്ങളുമായി പരിചയം ഇല്ലാത്തവർക്കും അറിയാവുന്ന ഒരേയൊരു ബിഷപ്പ് അയാളാവണം.
 
ഒരുപക്ഷേ ബിഷപ്പ് നിക്കോളാസിനെയും കേട്ടിട്ടുണ്ടാവും. കാരണം സാന്തോക്ലോസ് എന്ന സങ്കല്പം നാലാം നൂറ്റാണ്ടിലെ ഗ്രീസിൽ ജീവിച്ചിരുന്ന ഹൃദയാർദ്രതയുള്ള ആ മനുഷ്യനിൽ നിന്നാണ് രൂപപ്പെട്ടത്. രണ്ടു സഹസ്രാബ്ദങ്ങളായി പതിനായിരക്കണക്കിന് മെത്രാന്മാരുടെ ചരിത്രമുള്ള ഒരു സമൂഹത്തിൽനിന്ന് രണ്ടേ രണ്ടുപേർ മാത്രം അനുസരിക്കപ്പെടുകയും അവരുടെ പ്രോട്ടോടൈപ്പിനെക്കാളും വർണ്ണാഭമായ ഭാവനയായി നിലനിൽക്കുന്നുവെങ്കിൽ ഒരേയൊരു കാരണമേ പറയാനുള്ളൂ- വക്കോളം അവർ കൊണ്ടുനടന്ന കരുണ. ഓർമ്മിക്കപ്പെടാൻ പോകുന്ന അദ്ധ്യാപകനും അധികാരിയും ബന്ധുവും ഒക്കെ പൊതുവായി പുലർത്തുന്ന സവിശേഷത കരുണയല്ലാതെ മറ്റെന്തായിരിക്കും. അവർക്ക് വേണ്ടിയുള്ള വാഴ്ത്ത് തച്ചന്റെ ഗിരിഗീതയിൽ മുഴങ്ങുന്നുണ്ട്: കരുണയുള്ളവർ ഭാഗ്യവാൻമാർ അവർക്ക് കരുണ ലഭിക്കും. മണലിലെഴുതിയ പേരുകളെ തന്റെ അലകൾ കൊണ്ട് തുടച്ചുമാറ്റാതെ, കാലമാണ് അവരോട് കരുണ കാണിച്ചുകൊണ്ടിരിക്കുന്നത്.
 
അനുകമ്പാദശകം എഴുതിയ ദേശത്തിന്റെ ആചാര്യനെ ഓർമ്മവരുന്നു. ഇത്തരിപ്പോന്ന മനുഷ്യന് പരമേശപവിത്രപുത്രനാകാനും കരുണാവാൻ നബി മുത്തുരത്നമാകാനും അനുകമ്പയെന്നൊരു സരളവഴിയുണ്ടെന്നാണ് ഗുരു പാടിത്തരുന്നത്. കേരളീയാബോധത്തിൽ മയങ്ങിക്കിടക്കുന്ന ബുദ്ധസാന്നിധ്യത്തിന്റെ ഏറ്റവും നല്ല തളിർപ്പായിരുന്നു ഗുരു. അനുകമ്പയല്ലാതെ മറ്റെന്താണ് തഥാഗതൻ! മനുഷ്യസംസ്കാരത്തിന്റെ നാന്ദി, ഒടിഞ്ഞിട്ട് കൂട്ടിച്ചേർത്ത ഒരു തുടയെല്ലുമായി ബന്ധപ്പെടുത്തിയുള്ള വായന ലഭിച്ചിട്ടുണ്ട്. മാസങ്ങളോളം ഇര തേടാതെ വിശ്രമിക്കേണ്ട ബാധ്യതയുള്ള അയാൾ വിശന്നുചാവാത്തതും കാട്ടുമൃഗത്തിന്റെ ഇരയാവാത്തതിനും മറ്റൊരു മനുഷ്യന്റെ അനുകമ്പയെന്ന ഒരേയൊരർത്ഥം മാത്രമേയുള്ളൂ. അനുകമ്പയിലേക്കെത്താത്ത ഒരാളും അയാളുടെ ആന്തരിക പരിണാമത്തിന്റെ കടശ്ശിയിലേക്ക് എത്തിയിട്ടില്ലെന്ന് സാരം. അരുൾ, അൻപ്, അനുകമ്പ ഇങ്ങനെയാണ് ഗുരുവിന്റെ പത്തിതൾപ്പൂവ് വിരിയുന്നത്.
 
ഒരുമിച്ച് സഹിക്കുക – Co-suffering എന്നാണ് compassion ന്റെ ലത്തീൻ എറ്റിമോളജി. നിന്റെ ഷൂവിൽ എന്റെ കാല്പാദങ്ങൾ തിരുകിക്കയറ്റുക എന്ന് സാരം. എംപതിയുടെയോ അൽട്രൂയിസത്തിന്റെയോ മറുപദമല്ല കരുണ. ഒരു വൈകാരികതയെന്ന നിലയിലല്ല, പ്രായോഗികമായ ചില പരിഹാരങ്ങൾ തേടുക എന്നൊരു ധർമ്മം കൂടി ഇതിനുണ്ട്. അതിനാണ് അയാൾ നല്ല സമരിയാക്കാരന്റെ കഥ പറഞ്ഞത്. ലോകം മുഴുവൻ ആ ഒരു വായ്ത്താരിയുടെ പല താളങ്ങൾകൊണ്ട് മുഖരിതമാവുകയാണ്: കരുണ ചെയ്‌വാൻ എന്തു താമസം … അതിന് ഉത്തരം നൽകുമ്പോഴാണ് ദൈവങ്ങൾ മനുഷ്യരാവുന്നതും മനുഷ്യർ ദൈവങ്ങളാവുന്നതും. അങ്ങനെയാണ് നിങ്ങൾ കുഞ്ഞിന് റഹിമെന്ന് പേരിട്ടത്.
 
– ബോബി ജോസ് കട്ടികാട്
 
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading