വിശുദ്ധ പന്തലെയോൻ: വിശ്വാസത്തെ വിസ്മയിപ്പിക്കുന്ന ഒരു കഥ
ഇന്ന് ജൂലൈ 27, തിരുസഭ മഹാനായ രക്തസാക്ഷി വിശുദ്ധ പന്തലെയോന്റെ തിരുനാൾ ആഘോഷിക്കുന്നു.
ഏകദേശം പതിനേഴു നൂറ്റാണ്ടുകൾക്കു മുമ്പ്, ഇന്നത്തെ തുർക്കിയിലെ നിക്കോമീദിയ നഗരത്തിൽ ഒരു ബാലൻ ജനിച്ചു—പന്തലെയോൻ. പിതാവ് വിജാതീയനും, മാതാവ് തീക്ഷ്ണവിശ്വാസിയായ ക്രൈസ്തവയുമായിരുന്നു. അമ്മയുടെ സ്നേഹപൂർവമായ ബോധനങ്ങളിലൂടെ ബാലന്റെ ഹൃദയത്തിൽ ദൈവവിശ്വാസത്തിന്റെ വിത്തുകൾ മുളപൊട്ടി.
വളർന്നപ്പോൾ അദ്ദേഹം വൈദ്യശാസ്ത്രം അഭ്യസിച്ചു, വൈകാതെതന്നെ കഴിവുറ്റ വൈദ്യനെന്ന് പേരെടുത്തു. എന്നാൽ ക്രിസ്തുവിനെ സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം പൂർണമായി രൂപാന്തരപ്പെട്ടു. ഇനിമേൽ മരുന്നുകൾ മാത്രമല്ല, ഈശോയുടെ നാമത്തിലുള്ള പ്രാർത്ഥനയും രോഗികൾക്ക് സൗഖ്യമേകി. അന്ധർക്ക് കാഴ്ച ലഭിച്ചു, രോഗികൾ സുഖം പ്രാപിച്ചു, നിരാശരായവർക്ക് പുതിയ പ്രത്യാശ കൈവന്നു.
ഈ അത്ഭുതങ്ങൾ ദർശിച്ച് അനേകർ ക്രിസ്തുവിൽ വിശ്വസിച്ചു. അതിലേറ്റവും വലിയ സന്തോഷം സ്വന്തം പിതാവിന്റെ മാനസാന്തരമായിരുന്നു. ഒടുവിൽ പിതാവും ക്രിസ്തുവിശ്വാസിയായി, വിശുദ്ധജീവിതം നയിച്ച് കാലം ചെയ്തു.
എന്നാൽ പന്തലെയോന്റെ പ്രശസ്തി വർധിച്ചതോടെ അസൂയയും വളർന്നു. സഹവൈദ്യന്മാർ അദ്ദേഹത്തിനെതിരെ റോമൻ ചക്രവർത്തി മാക്സിമിയാന്റെ മുന്നിൽ കുറ്റം ചുമത്തി: “ഇയാൾ ഒരു ക്രിസ്ത്യാനിയാണ്.”
ക്രിസ്തുവിനെ തള്ളിപ്പറയാൻ ചക്രവർത്തി ആവശ്യപ്പെട്ടപ്പോൾ, “ഞാൻ എന്റെ കർത്താവിനെ ഒരിക്കലും ഉപേക്ഷിക്കില്ല.”
എന്നായിരുന്നു പന്തലെയോൻ്റെ മറുപടി.
അതിനെത്തുടർന്ന് ഭയാനകമായ പീഡനങ്ങൾ ആരംഭിച്ചു—തീകൊണ്ട് ദഹിപ്പിക്കാൻ ശ്രമിച്ചതും മറ്റനേകം ക്രൂരയാതനകളും. എന്നാൽ പുരാതനപാരമ്പര്യമനുസരിച്ച്, ഓരോ പീഡനവേളയിലും ഈശോതന്നെ വിശുദ്ധന്റെ അരികിലെത്തി, “ഞാൻ നിന്നോടൊപ്പമുണ്ട്” എന്ന് ആശ്വസിപ്പിച്ചു ധൈര്യം പകർന്നു.
ഒടുവിൽ എ.ഡി. 311 ജൂലൈ 27-ന് പന്തലെയോൻ്റെ ശിരസ്സ് ഛേദിക്കപ്പെട്ടു. അങ്ങനെ വിശ്വാസത്തിനുവേണ്ടി ജീവൻ സമർപ്പിച്ച മഹാനായ രക്തസാക്ഷിയായി അദ്ദേഹം സ്വർഗ്ഗമഹത്വത്തിലേക്ക് പ്രവേശിച്ചു.
നൂറ്റാണ്ടുകൾ കടന്നുപോയെങ്കിലും വിശുദ്ധന്റെ സ്മരണ മാഞ്ഞില്ല. ഇന്ന് സ്പെയിനിലെ മാഡ്രിഡിലുള്ള തിരുജനനത്തിൻ്റെ (ഇൻകാർനേഷൻ) ആശ്രമത്തിൽ, വിശുദ്ധ പന്തലെയോന്റെ രക്തം സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ കുപ്പി കാണാം.
ഈ വിശുദ്ധ തിരുശേഷിപ്പ് അവിടെ എത്തിയതിനെക്കുറിച്ച് പല കഥകളുമുണ്ട്. ഏറ്റവും പ്രചാരമുള്ള പാരമ്പര്യമനുസരിച്ച്, ഇറ്റലിയിലെ റവെല്ലോ കത്തീഡ്രലിൽ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം, പതിനേഴാം നൂറ്റാണ്ടിൽ നേപ്പിൾസിലെ വൈസ്രോയി മാഡ്രിഡിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന്റെ പുത്രി സിസ്റ്റർ അൽഡോൻസ സന്യാസിനിയായപ്പോൾ, ഈ വിലയേറിയ തിരുശേഷിപ്പ് മാഡ്രിഡിലെ അഗസ്റ്റീനിയൻ സന്യാസിനിമഠമായ ഇൻകാർനേഷൻ ആശ്രമത്തിന് സമർപ്പിക്കപ്പെട്ടു.
ഈ രക്തകുപ്പി ആദ്യം പോൾ അഞ്ചാമൻ മാർപാപ്പ സമ്മാനിച്ചതായിരുന്നു—റവെല്ലോയിൽ സൂക്ഷിച്ചിരുന്ന വലിയ കുപ്പിയിൽനിന്നെടുത്ത ഭാഗം. അതിനുമുമ്പ്, കോൺസ്റ്റാന്റിനോപ്പിളിൽനിന്ന് വ്യാപാരികളാണ് ഈ തിരുശേഷിപ്പ് ഇറ്റലിയിലെത്തിച്ചതെന്ന് പാരമ്പര്യം പറയുന്നു.
-എല്ലാ വർഷവും ആവർത്തിക്കുന്ന അത്ഭുതം
ഈ തിരുശേഷിപ്പിനെക്കുറിച്ചുള്ള ഏറ്റവും വിസ്മയകരമായ വസ്തുത, അതിലടങ്ങിയ രക്തമാണ്.
സാധാരണ ദിവസങ്ങളിൽ കുപ്പിക്കുള്ളിലെ രക്തം കട്ടപിടിച്ച നിലയിലാണ് കാണപ്പെടുന്നത്—കുപ്പിയുടെ ചുവരിൽ പറ്റിപ്പിടിച്ച കടുംചുവപ്പ് നിറമുള്ള ഒരു പാളിപോലെ.
എന്നാൽ എല്ലാ വർഷവും ജൂലൈ 26-ന്റെ സായാഹ്നം മുതൽ ഒരു അസാധാരണ മാറ്റം സംഭവിക്കാൻ തുടങ്ങുന്നു. പതുക്കെപ്പതുക്കെ, ആ കട്ടപിടിച്ച രക്തം ദ്രവരൂപം പ്രാപിക്കാൻ തുടങ്ങുന്നു. ജൂലൈ 27-ന്, വിശുദ്ധന്റെ രക്തസാക്ഷിത്വദിനത്തിൽ, അത് പൂർണമായും ദ്രാവകമായി മാറുന്നു. കുപ്പി പതുക്കെ ചെരിച്ചാൽ, യഥാർത്ഥ രക്തംപോലെതന്നെ അതിനുള്ളിലെ ദ്രാവകം ഇളകി ഒഴുകുന്നത് വ്യക്തമായി ദൃശ്യമാകും.
ജൂലൈ 28 മുതൽ അത് വീണ്ടും പതുക്കെ കട്ടപിടിക്കാൻ തുടങ്ങുന്നു. ചില വർഷങ്ങളിൽ ഈ ദ്രവാവസ്ഥ കൂടുതൽ ദിവസങ്ങൾ നീണ്ടുനിന്നിട്ടുമുണ്ട്.
ഈ അത്ഭുതത്തെക്കുറിച്ചുള്ള രേഖകൾ പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ ലഭ്യമാണ്. 1733-ൽ ടൊളീഡോയുടെ സഹായമെത്രാൻ മാനുവൽ ക്വിന്റാനോ ബോണിഫാസ് ഈ അത്ഭുതത്തിന് പൊതുവേദിയിൽ സാക്ഷ്യം വഹിച്ചു.
അദ്ദേഹം മറ്റൊരു കൗതുകകരമായ പാരമ്പര്യവും രേഖപ്പെടുത്തിയിട്ടുണ്ട്: രാജ്യത്തിന് സന്തോഷകരമായ സംഭവങ്ങൾ വരാനിരിക്കുമ്പോൾ രക്തത്തിന് തിളക്കമുള്ള ചുവപ്പുനിറം കൈവരുമെന്നും, ദുഃഖകരമായ സംഭവങ്ങൾ അടുക്കുമ്പോൾ അതിന്റെ നിറം മങ്ങുമെന്നുമാണ് വിശ്വാസം.
–
ഈ അത്ഭുതം കാണാനെത്തുന്ന ആയിരക്കണക്കിന് തീർഥാടകർക്കായി, ആ ചെറിയ കുപ്പിയുടെ ദൃശ്യം വലിയ സ്ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കാറുണ്ട്.
അങ്ങനെ ഓരോ വർഷവും ജൂലൈ 26-27 ദിവസങ്ങളിൽ, നൂറ്റാണ്ടുകളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ അത്ഭുതത്തിന് അനേകം വിശ്വാസികൾ സാക്ഷികളാകുന്നു. ശാസ്ത്രീയ ചോദ്യങ്ങൾ ഈ പ്രതിഭാസം ഉയർത്തുന്നുണ്ടെങ്കിലും, വിശ്വാസികൾക്ക് ഇത് വലിയൊരു ഓർമ്മപ്പെടുത്തലാണ്—ക്രിസ്തുവിനുവേണ്ടി ജീവൻ സമർപ്പിച്ച വിശുദ്ധരുടെ സാക്ഷ്യം ഇന്നും ലോകത്തെ വിശ്വാസത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നു എന്നത്.
✍ ഫാ. ജയ്സൺ കുന്നൽ MCBS


Leave a Reply