ദിവ്യബലി വായനകൾ Wednesday of week 21 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 25/8/2021

Wednesday of week 21 in Ordinary Time 
or Saint Louis 
or Saint Joseph of Calasanz, Priest 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,
അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനും
അങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹം
അങ്ങേ ജനത്തിനു നല്കണമേ.
അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,
എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,
ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 തെസ 2:9-13
നിങ്ങളോടു സുവിശേഷം പ്രസംഗിച്ചിരുന്ന കാലത്തു ഞങ്ങള്‍ രാപകല്‍ അധ്വാനിച്ചു.

സഹോദരരേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങള്‍ക്ക് ഓര്‍മയുണ്ടല്ലോ. ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളിലാര്‍ക്കും ഭാരമായിത്തീരരുതെന്നു കരുതി രാപകല്‍ അധ്വാനിച്ചു. വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം എത്ര പവിത്രവും നീതിപൂര്‍വകവും നിഷ്‌കളങ്കവുമായിരുന്നു എന്നതിനു നിങ്ങളും ദൈവവും സാക്ഷികളാണ്. പിതാവു മക്കളെയെന്നപോലെ ഞങ്ങള്‍ നിങ്ങളെ ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും അനുശാസിക്കുകയും ചെയ്തുവെന്ന കാര്യം നിങ്ങള്‍ക്കറിയാമല്ലോ. അത് തന്റെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായ വിധം നിങ്ങള്‍ ജീവിക്കാന്‍ വേണ്ടിയാണ്. ഞങ്ങളില്‍ നിന്നു നിങ്ങള്‍ ശ്രവിച്ച ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ദൈവത്തിന്റെ വചനമായിട്ടാണു നിങ്ങള്‍ സ്വീകരിച്ചത്. അതിനു ഞങ്ങള്‍ നിരന്തരം ദൈവത്തിനു നന്ദിപറയുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 139:7-8,9-10,11-12ab

കര്‍ത്താവേ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു.

കര്‍ത്താവേ, അങ്ങയില്‍ നിന്നു ഞാന്‍ എവിടെപ്പോകും?
അങ്ങേ സന്നിധിവിട്ടു ഞാന്‍ എവിടെ ഓടിയൊളിക്കും?
ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്;
ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്.

കര്‍ത്താവേ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു.

ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചു
സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ ചെന്നുവസിച്ചാല്‍
അവിടെയും അങ്ങേ കരം എന്നെ നയിക്കും;
അങ്ങേ വലത്തുകൈ എന്നെ പിടിച്ചുനടത്തും.

കര്‍ത്താവേ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു.

ഇരുട്ട് എന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ള പ്രകാശം
ഇരുട്ടായിത്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍,
ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല;
രാത്രി പകല്‍പോലെ പ്രകാശപൂര്‍ണമായിരിക്കും.

കര്‍ത്താവേ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 23:27-32
നിങ്ങള്‍ പ്രവാചകഘാതകരുടെ മക്കളാണ്.

അക്കാലത്ത്, യേശു അരുളിച്ചെയ്തു: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്മാര്‍ക്കു ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുകയുംചെയ്തുകൊണ്ടുപറയുന്നു, ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്മാരുടെ രക്തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്. അങ്ങനെ, നിങ്ങള്‍ പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന് നിങ്ങള്‍ക്കുതന്നെ എതിരായി സാക്ഷ്യം നല്‍കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ചെയ്തികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, എന്നേക്കുമായി അര്‍പ്പിക്കപ്പെട്ട ഏകബലിയാല്‍,
ദത്തെടുപ്പിന്റെ ജനതയെ അങ്ങേക്കു വേണ്ടി അങ്ങു നേടിയെടുത്തുവല്ലോ.
അങ്ങേ സഭയില്‍, ഐക്യത്തിന്റെയും സമാധാനത്തിന്റെയും
ദാനങ്ങള്‍ കാരുണ്യപൂര്‍വം അങ്ങ് ഞങ്ങള്‍ക്കു പ്രദാനംചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 104:13-15

കര്‍ത്താവേ, അങ്ങേ പ്രവൃത്തികളുടെ ഫലങ്ങളാല്‍
ഭൂമി തൃപ്തിയടയുന്നു.
ഭൂമിയില്‍നിന്ന് അപ്പവും
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും
അങ്ങ് പ്രദാനംചെയ്യുന്നു.


Or:
cf. യോഹ 6:54

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം
പാനംചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്.
അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കാരുണ്യത്തിന്റെ സമ്പൂര്‍ണഔഷധം
ഞങ്ങളെ ഫലമണിയിക്കുകയും
കാരുണ്യപൂര്‍വം പൂര്‍ണതയിലെത്തിക്കുകയും
ഞങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യണമേ.
അങ്ങനെ, എല്ലാറ്റിലും അങ്ങയെ പ്രസാദിപ്പിക്കാന്‍
ഞങ്ങള്‍ പ്രാപ്തരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment