ദിവ്യബലി വായനകൾ Saint Monica on Friday of week 21 in Ordinary Time

ദിവ്യബലി വായനകൾ

27-Aug-2021, വെള്ളി

Saint Monica on Friday of week 21 in Ordinary Time

Liturgical Colour: White.

____

ഒന്നാം വായന

1 തെസ 4:1-8

നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്.

സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍ നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതു പോലെ ഇനിയും മുന്നേറുവിന്‍. കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനുശാസനങ്ങളാണു നല്‍കിയതെന്നു നിങ്ങള്‍ക്കറിയാം. നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്. അസന്മാര്‍ഗികതയില്‍ നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം; നിങ്ങളോരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയണം; ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്; ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെ തന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് കര്‍ത്താവ്. അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. അതിനാല്‍, ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ മനുഷ്യനെയല്ല, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്.

കർത്താവിന്റെ വചനം
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 97:1,2b,5-6,10,11-12

R. നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

കര്‍ത്താവു വാഴുന്നു; ഭൂമി സന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ! നീതിയും ന്യായവും അവിടുത്തെ സിംഹാസനത്തിന്റെ
അടിസ്ഥാനമാണ്.

R. നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

കര്‍ത്താവിന്റെ മുന്‍പില്‍, ഭൂമി മുഴുവന്റെയും അധിപനായ കര്‍ത്താവിന്റെ മുന്‍പില്‍,
പര്‍വതങ്ങള്‍ മെഴുകു പോലെ ഉരുകുന്നു. ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു; എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.

R. നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

തിന്മയെ ദ്വേഷിക്കുന്നവനെ കര്‍ത്താവു സ്‌നേഹിക്കുന്നു; അവിടുന്നു തന്റെ ഭക്തരുടെ ജീവനെ പരിപാലിക്കുന്നു; ദുഷ്ടരുടെ കൈയില്‍ നിന്ന് അവരെ മോചിക്കുന്നു.

R. നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

നീതിമാന്മാരുടെമേല്‍ പ്രകാശം ഉദിച്ചിരിക്കുന്നു; പരമാര്‍ഥഹൃദയര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു. നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍, അവിടുത്തെ വിശുദ്ധനാമത്തിന് കൃതജ്ഞതയര്‍പ്പിക്കുവിന്‍.

R. നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.

____

സുവിശേഷ പ്രഘോഷണവാക്യം

cf.സങ്കീ 130:5

അല്ലേലൂയാ, അല്ലേലൂയാ!
എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.
അല്ലേലൂയാ!


Or:

ലൂക്കാ 21:36

അല്ലേലൂയാ, അല്ലേലൂയാ!
സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു
ജാഗരൂകരായിരിക്കുവിന്‍.
അല്ലേലൂയാ!

____

സുവിശേഷം

മത്താ 25:1-13

ഇതാ, മണവാളന്‍! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരുപമ അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തു കന്യകമാര്‍ക്കു സദൃശം. അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും അഞ്ചു പേര്‍ വിവേകവതികളുമായിരുന്നു. വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല. വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു. മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി. അര്‍ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍! എന്ന് ആര്‍പ്പുവിളിയുണ്ടായി. ആ കന്യകമാരെല്ലാം ഉണര്‍ന്ന് വിളക്കുകള്‍ തെളിച്ചു. വിവേകശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക. വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തു പോയി വാങ്ങിക്കൊള്ളുവിന്‍. അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് മറ്റു കന്യകമാര്‍ വന്ന്, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന് അപേക്ഷിച്ചു. അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല. അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment