ദിവ്യബലി വായനകൾ | Monday of week 33 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 15/11/2021


Saint Albert the Great, Bishop, Doctor 
or Monday of week 33 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദൈവികവിശ്വാസത്തോട്
മാനുഷികവിജ്ഞാനം സമന്വയിപ്പിക്കുന്നതിലൂടെ
മെത്രാനായ വിശുദ്ധ ആല്‍ബര്‍ട്ടിനെ
അങ്ങു മഹാനാക്കി തീര്‍ത്തുവല്ലോ.
അദ്ദേഹം പഠിപ്പിച്ച ദിവ്യസത്യങ്ങള്‍ അനുവര്‍ത്തിച്ച്,
ശാസ്ത്രപുരോഗതിയിലൂടെ,
അങ്ങയെപ്പറ്റിയുള്ള അഗാധമായ അറിവിലും സ്‌നേഹത്തിലും
എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 മക്ക 1:10-15,41-43,54-57,62-64
ഇസ്രായേലിന്റെമേല്‍ അത്യുഗ്രമായ ക്രോധം നിപതിച്ചു.

അക്കാലത്ത്, അന്തിയോക്കസ് രാജാവിന്റെ പുത്രനായി തിന്മയുടെ വേരായ അന്തിയോക്കസ് എപ്പിഫാനസ് ജനിച്ചു. ഗ്രീക്കുസാമ്രാജ്യം സ്ഥാപിതമായതിന്റെ നൂറ്റിമുപ്പത്തേഴാം വര്‍ഷം, ഭരണമേല്‍ക്കുന്നതിനു മുന്‍പ്, അവന്‍ റോമായില്‍ തടവിലായിരുന്നു. അക്കാലത്ത് നിയമനിഷേധകരായ ചിലര്‍ മുന്‍പോട്ടുവന്ന് ഇസ്രായേലില്‍ അനേകം പേരെ വഴിതെറ്റിക്കും വിധം പറഞ്ഞു: ചുറ്റുമുള്ള വിജാതീയരുമായി നമുക്ക് ഉടമ്പടി ചെയ്യാം. കാരണം, അവരില്‍ നിന്നു പിരിഞ്ഞതില്‍പ്പിന്നെ വളരെയേറെ അനര്‍ഥങ്ങള്‍ നമുക്കു ഭവിച്ചിരിക്കുന്നു. ഈ നിര്‍ദേശം അവര്‍ക്ക് ഇഷ്ടപ്പെട്ടു. കുറെ ആളുകള്‍ താത്പര്യപൂര്‍വം രാജാവിന്റെ അടുക്കലെത്തി. വിജാതീയരുടെ ആചാരങ്ങളനുഷ്ഠിക്കാന്‍ അവന്‍ അവര്‍ക്ക് അനുവാദം നല്‍കി. അവര്‍ ജറുസലെമില്‍ വിജാതീയ രീതിയിലുള്ള ഒരു കായികാഭ്യാസക്കളരി സ്ഥാപിച്ചു. പരിച്‌ഛേദനത്തിന്റെ അടയാളങ്ങള്‍ അവര്‍ മായിച്ചുകളഞ്ഞു; വിശുദ്ധ ഉടമ്പടി പരിത്യജിച്ചു; വിജാതീയരോടു ചേര്‍ന്ന് ദുഷ്‌കൃത്യങ്ങളില്‍ മുഴുകുകയും ചെയ്തു. രാജ്യം തന്റെ കൈയില്‍ ഭദ്രമായി എന്നുകണ്ട്, ഈജിപ്തിന്റെകൂടി രാജാവാകാന്‍ അന്തിയോക്കസ് തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും അധിപനാകാനായിരുന്നു അവന്റെ മോഹം. സ്വന്തം ആചാരങ്ങള്‍ ഉപേക്ഷിച്ച് എല്ലാവരും ഒരു ജനതയായി തീരണമെന്ന് രാജാവ് രാജ്യത്തെങ്ങും കല്‍പന വിളംബരം ചെയ്തു. വിജാതീയരെല്ലാം രാജകല്‍പന സ്വാഗതം ചെയ്തു. ഇസ്രായേലില്‍ നിന്നുപോലും വളരെപ്പേര്‍ അവന്റെ ഇംഗിതം സസന്തോഷം സ്വീകരിച്ചു. അവര്‍ വിഗ്രഹങ്ങള്‍ക്കു ബലി സമര്‍പ്പിക്കുകയും സാബത്ത് അശുദ്ധമാക്കുകയും ചെയ്തു.
നൂറ്റിനാല്‍പത്തഞ്ചാം വര്‍ഷത്തില്‍ കിസ്‌ലേവ് മാസം പതിനഞ്ചാംദിവസം ദഹനബലിപീഠത്തിന്മേല്‍ അവര്‍ വിനാശത്തിന്റെ മ്ലേച്ഛവസ്തു പ്രതിഷ്ഠിച്ചു. ചുറ്റുമുള്ള യൂദാനഗരങ്ങളിലും അവര്‍ ബലിപീഠങ്ങള്‍ നിര്‍മിച്ചു. വീടുകളുടെ വാതിലുകളിലും തെരുവീഥികളിലും അവര്‍ ധൂപമര്‍പ്പിച്ചു. കിട്ടിയ നിയമഗ്രന്ഥങ്ങള്‍ കീറി തീയിലിട്ടു. ഉടമ്പടിഗ്രന്ഥം കൈവശം വയ്ക്കുകയോ നിയമത്തോടു കൂറുപുലര്‍ത്തുകയോ ചെയ്യുന്നവന്‍ രാജശാസനപ്രകാരം മരണത്തിന് അര്‍ഹനായിരുന്നു. എങ്കിലും ഇസ്രായേലില്‍ വളരെപ്പേര്‍ അചഞ്ചലരായി നിന്നു. അശുദ്ധഭക്ഷണം കഴിക്കുകയില്ലെന്ന് അവര്‍ ദൃഢനിശ്ചയംചെയ്തു. ഭക്ഷണത്താല്‍ മലിനരാകുകയോ വിശുദ്ധ ഉടമ്പടി അശുദ്ധമാക്കുകയോ ചെയ്യുന്നതിനേക്കാള്‍ മരിക്കാന്‍ അവര്‍ സന്നദ്ധരായി. അവര്‍ മരണം വരിക്കുകയുംചെയ്തു. ഇസ്രായേലിന്റെമേല്‍ അത്യുഗ്രമായ ക്രോധം നിപതിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:53,61,134,150,155,158

കര്‍ത്താവേ, എന്റെ ജീവന്‍ രക്ഷിക്കണമേ. അങ്ങേ കല്‍പനകള്‍ ഞാന്‍ അനുസരിക്കട്ടെ.

അങ്ങേ പ്രമാണങ്ങളെ ഉപേക്ഷിക്കുന്ന ദുഷ്ടര്‍മൂലം
രോഷം എന്നില്‍ ജ്വലിക്കുന്നു.
ദുഷ്ടരുടെ കെണികളില്‍ കുടുങ്ങിയെങ്കിലും
ഞാന്‍ അങ്ങേ നിയമം മറന്നില്ല.

കര്‍ത്താവേ, എന്റെ ജീവന്‍ രക്ഷിക്കണമേ. അങ്ങേ കല്‍പനകള്‍ ഞാന്‍ അനുസരിക്കട്ടെ.

മര്‍ദകരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ!
ഞാന്‍ അങ്ങേ പ്രമാണങ്ങള്‍ പാലിക്കട്ടെ!
ക്രൂരമര്‍ദകര്‍ എന്നെ സമീപിക്കുന്നു,
അവര്‍ അങ്ങേ നിയമത്തില്‍ നിന്നു വളരെ അകലെയാണ്.

കര്‍ത്താവേ, എന്റെ ജീവന്‍ രക്ഷിക്കണമേ. അങ്ങേ കല്‍പനകള്‍ ഞാന്‍ അനുസരിക്കട്ടെ.

രക്ഷ ദുഷ്ടരില്‍ നിന്ന് അകന്നിരിക്കുന്നു;
എന്തെന്നാല്‍, അവര്‍ അങ്ങേ ചട്ടങ്ങള്‍ അന്വേഷിക്കുന്നില്ല.
അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്;
അവര്‍ അങ്ങേ പ്രമാണങ്ങള്‍ അനുസരിക്കുന്നില്ല.

കര്‍ത്താവേ, എന്റെ ജീവന്‍ രക്ഷിക്കണമേ. അങ്ങേ കല്‍പനകള്‍ ഞാന്‍ അനുസരിക്കട്ടെ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 18:35-43
ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണം? എനിക്കു കാഴ്ച വീണ്ടുകിട്ടണം.

അക്കാലത്ത്, യേശു ജറീക്കോയെ സമീപിച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്ന് ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദംകേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ അന്വേഷിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ! മുമ്പേ പൊയ്‌ക്കൊണ്ടിരുന്നവര്‍, നിശ്ശബ്ദനായിരിക്കാന്‍ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു. യേശു അവിടെനിന്നു; അവനെ തന്റെ അടുത്തേക്കു കൊണ്ടുവരാന്‍ കല്‍പിച്ചു. അവന്‍ അടുത്തുവന്നപ്പോള്‍ യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലെ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ സ്തുതിച്ചു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ N ന്റെ തിരുനാളില്‍
സന്തോഷത്തോടെ അര്‍പ്പിക്കുന്ന ഈ ബലി
അങ്ങയെ പ്രസാദിപ്പിക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഉദ്‌ബോധനത്താല്‍,
അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങളെയും പൂര്‍ണമായി അങ്ങേക്ക് സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.


Or:
cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,
അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ജീവന്റെ അപ്പമായ ക്രിസ്തുവാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
ഗുരുനാഥനായ ക്രിസ്തുവഴി പഠിപ്പിക്കണമേ.
അങ്ങനെ, വിശുദ്ധ N ന്റെ തിരുനാളില്‍,
അങ്ങേ സത്യം അവര്‍ ഗ്രഹിക്കുകയും
സ്‌നേഹത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment