The Book of Psalms, Chapter 31 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 31 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 31

കര്‍ത്താവ് എന്റെ സങ്കേതം

1 കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു, ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ!

2 എന്റെ നേരേ ചെവിചായിച്ച്, എന്നെ അതിവേഗം വിടുവിക്കണമേ! അവിടുന്ന് എന്റെ അഭയശിലയും എനിക്കു രക്ഷ നല്‍കുന്നശക്തിദുര്‍ഗവുമായിരിക്കണമേ!

3 അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ;എനിക്കു വഴികാട്ടി ആയിരിക്കണമേ!

4 എനിക്കായി ഒളിച്ചുവച്ചിരിക്കുന്നവലയില്‍നിന്ന് എന്നെ രക്ഷിക്കണമേ! അവിടുന്നാണ് എന്റെ അഭയസ്ഥാനം.

5 അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു; കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു.

6 വ്യര്‍ഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്നു വെറുക്കുന്നു; എന്നാല്‍, ഞാന്‍ കര്‍ത്താവില്‍ആശ്രയിക്കുന്നു;

7 അങ്ങയുടെ അചഞ്ചലസ്‌നേഹത്തില്‍ഞാന്‍ ആനന്ദമടയും; അവിടുന്ന് എന്റെ ദുരിതങ്ങള്‍കണ്ടിരിക്കുന്നു; എന്റെ യാതനകള്‍ അങ്ങു ശ്രദ്ധിച്ചിരിക്കുന്നു.

8 ശത്രുകരങ്ങളില്‍ അങ്ങ് എന്നെഏല്‍പിച്ചുകൊടുത്തില്ല; വിശാലസ്ഥലത്ത് എന്റെ പാദങ്ങളെ അങ്ങ് ഉറപ്പിച്ചിരിക്കുന്നു.

9 കര്‍ത്താവേ, എന്നോടു കരുണതോന്നണമേ! ഞാന്‍ ദുരിതമനുഭവിക്കുന്നു; ദുഃഖംകൊണ്ട് എന്റെ നയനങ്ങള്‍ക്ഷയിച്ചിരിക്കുന്നു; എന്റെ ജീവനും ശരീരവും തളര്‍ന്നിരിക്കുന്നു.

10 എന്റെ ആയുസ്‌സു ദുഃഖത്തിലുംഎന്റെ വത്‌സരങ്ങള്‍ നെടുവീര്‍പ്പിലും കടന്നുപോകുന്നു; ദുരിതംകൊണ്ട് എന്റെ ശക്തി ക്ഷയിക്കുന്നു,എന്റെ അസ്ഥി ദ്രവിച്ചുപോകുന്നു.

11 ശത്രുക്കള്‍ക്കു ഞാന്‍ പരിഹാസപാത്രമായി, അയല്‍ക്കാര്‍ക്കു ഞാന്‍ ഭീകരസത്വമാണ്; പരിചയക്കാര്‍ എന്നെ കണ്ടു നടുങ്ങുന്നു, തെരുവില്‍ എന്നെ കാണുന്നവര്‍ ഓടിയകലുന്നു.

12 മൃതനെപ്പോലെ ഞാന്‍ വിസ്മൃതനായിരിക്കുന്നു; ഞാന്‍ ഉടഞ്ഞുചിതറിയപാത്രംപോലെയായിത്തീര്‍ന്നു.

13 പലരും മന്ത്രിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു; ചുറ്റും ഭീഷണിതന്നെ; എനിക്കെതിരേ അവര്‍ ഒന്നുചേര്‍ന്നുഗൂഢാലോചന നടത്തുന്നു; എന്റെ ജീവന്‍ അപഹരിക്കാന്‍അവര്‍ ആലോചിക്കുന്നു.

14 കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു; അങ്ങാണ് എന്റെ ദൈവമെന്നുഞാന്‍ പ്രഖ്യാപിക്കുന്നു.

15 എന്റെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്; ശത്രുക്കളുടെയും പീഡകരുടെയുംകൈകളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ!

16 അങ്ങയുടെ ദൃഷ്ടി ഈദാസന്റെ മേല്‍ പതിക്കണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ!

17 കര്‍ത്താവേ, ഞാനങ്ങയെ വിളിച്ച്അപേക്ഷിക്കുന്നു;ഞാന്‍ ലജ്ജിതനാകാന്‍ ഇടയാക്കരുതേ! ദുഷ്ടരെ ലജ്ജിതരാക്കണമേ! അവര്‍ മൂകരായി പാതാളത്തില്‍ പതിക്കട്ടെ!

18 അസത്യം പറയുന്ന അധരങ്ങള്‍ മൂകമാകട്ടെ! അവര്‍ അഹന്തയോടും അവജ്ഞയോടുംകൂടെ നീതിമാന്‍മാര്‍ക്കെതിരേ സംസാരിക്കുന്നു.

19 കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്! തന്റെ ഭക്തര്‍ക്കുവേണ്ടിഅവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയില്‍ അഭയം തേടുന്നവര്‍ക്ക്അവ പരസ്യമായി നല്‍കുന്നു.

20 അങ്ങ് അവരെ മനുഷ്യരുടെഗൂഢാലോചനയില്‍നിന്നു രക്ഷിക്കാന്‍ അങ്ങയുടെ സാന്നിധ്യത്തിന്റെ മറവില്‍ ഒളിപ്പിച്ചു. നിന്ദാവചനങ്ങള്‍ ഏല്‍ക്കാതെഅങ്ങയുടെ കൂടാരത്തില്‍ അവരെ മറച്ചുവച്ചു.

21 കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! ആക്രമിക്കപ്പെട്ട നഗരത്തിലെന്നപോലെ ഞാന്‍ അസ്വസ്ഥനായിരുന്നു; അവിടുന്നു വിസ്മയകരമാംവിധംഎന്നോടു കാരുണ്യം കാണിച്ചു.

22 അങ്ങയുടെ ദൃഷ്ടിയില്‍നിന്നുഞാന്‍ പുറന്തള്ളപ്പെട്ടു എന്ന് എന്റെ പരിഭ്രമത്തില്‍ ഞാന്‍ പറഞ്ഞുപോയി; എന്നാല്‍, ഞാന്‍ സഹായത്തിനുയാചിച്ചപ്പോള്‍ അവിടുന്ന്എന്റെ അപേക്ഷ കേട്ടു.

23 കര്‍ത്താവിന്റെ വിശുദ്ധരേ,അവിടുത്തെ സ്‌നേഹിക്കുവിന്‍; അവിടുന്നു വിശ്വസ്തരെ പരിപാലിക്കുന്നു; അഹങ്കാരികളെ കഠിനമായി ശിക്ഷിക്കുന്നു.

24 കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment