August 18 വിശുദ്ധ ഹെലേന

♦️♦️♦️ August 1️⃣8️⃣♦️♦️♦️
വിശുദ്ധ ഹെലേന
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വിശുദ്ധ ഹെലേന ഏഷ്യാമൈനറിലെ ബിഥിനിയായില്‍ ജനിച്ചതായാണ് കരുതപ്പെടുന്നത്. യേശുവിനെ തറച്ച യഥാര്‍ത്ഥ കുരിശ് ജെറുസലേമില്‍ നിന്നും കണ്ടെത്തിയത് വിശുദ്ധ ഹെലേനയാണ് എന്ന വിശ്വാസം സഭയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചരിത്രത്തിന് പിന്നിലേക്ക് അല്‍പ്പം ചലിക്കേണ്ടി വരും. ജൂതന്‍മാരുടെ പ്രക്ഷോഭത്തിനും മുന്‍പ് റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ (A.D. 117-38) ‘ജൂദിയ’ പ്രദേശത്തെ ‘സിറിയ പലസ്തീന’ എന്ന് പുനര്‍നാമകരണം ചെയ്തു.

ജെറുസലേമിനെ അദ്ദേഹം തന്റെ പുതിയ തലസ്ഥാനമാക്കി മാറ്റി. അവിടെയെങ്ങും ജൂതന്‍മാര്‍ക്ക് പ്രവേശനമില്ലായിരുന്നു. A.D. 70-ലെ കലാപത്തെ തുടര്‍ന്ന്‍ അവശേഷിപ്പുകളുടെ ഒരു നഗരമായിരുന്ന ജെറുസലേമിനെ ഹഡ്രിയാന്‍ പൂര്‍ണ്ണമായും തകര്‍ത്തു. ജൂതമതവും, ക്രിസ്തുമതവും അടിച്ചമര്‍ത്തപ്പെടേണ്ടവയായിട്ടാണ് ഹഡ്രിയാന്‍ കരുതിപ്പോന്നത്.

ക്രിസ്തുമതത്തിന്റെ വളര്‍ച്ചയെ തടയുന്നതിനായി അദ്ദേഹം കാല്‍വരി മലയുടെ മുകള്‍ ഭാഗം നികത്തി അവിടെ വിജാതീയരുടെ ദേവതയായ വീനസിന്റെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു. കൂടാതെ യേശുവിന്റെ കല്ലറ സ്ഥിതിചെയ്തിരുന്ന ഭാഗം ചെത്തിയൊരുക്കി അവിടെ വിജാതീയരുടെ ദേവനായ ജൂപ്പിറ്റര്‍ കാപ്പിറ്റോളിനൂസിനായും ഒരു ക്ഷേത്രം പണികഴിപ്പിച്ചു. വാസ്തവത്തില്‍ ഈ നടപടികള്‍ വഴി അദ്ദേഹം അറിയാതെ തന്നെ ക്രിസ്തീയരുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുകയായിരുന്നു ചെയ്തത്.

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അധികാരത്തില്‍ കയറി. എ.ഡി. 312-ല്‍ വലിയ സൈന്യവുമായി മാക്സെന്റിയൂസ് കോണ്‍സ്റ്റന്റൈനെ ആക്രമിച്ചു. ടൈബർ നദിക്ക് കുറുകെയുള്ള മിൽവിയാൻ പാലത്തില്‍ ആയിരിന്നു ഏറ്റുമുട്ടല്‍. മാക്സെന്റിയൂസിന്റെ വലിയ സൈന്യത്തെ കണ്ട് കോൺസ്റ്റന്റൈൻ ഭയചകിതനായി. അദ്ദേഹത്തിന്റെ മുഴുവന്‍ സാമ്രാജ്യവും നാശത്തിന്റെ ഭീതിയിലായി.

ഈ സാഹചര്യത്തില്‍ ചക്രവര്‍ത്തി മുട്ട് കുത്തി നിന്ന് തനിക്ക്‌ വിജയം നേടിതരുവാന്‍ പ്രാര്‍ത്ഥിച്ചു. പെട്ടെന്ന്‍ തന്നെ തെളിഞ്ഞതും ശാന്തവുമായ ആകാശത്ത് അഗ്നികൊണ്ടുള്ള ഒരു കുരിശടയാളം പ്രത്യക്ഷപ്പെട്ടു. അതിനടിയിലായി “ഈ അടയാളം വഴി നിങ്ങള്‍ വിജയം വരിക്കും” (in hoc signo vinces) എന്ന വാക്കുകള്‍ അവര്‍ ദര്‍ശിച്ചു. ദൈവീക കല്‍പ്പനയാല്‍ കോണ്‍സ്റ്റന്റൈന്‍ താന്‍ കണ്ട രീതിയിലുള്ള ഒരു കുരിശ്‌ നിര്‍മ്മിക്കുകയും തന്റെ സൈന്യത്തിന്റെ ഏറ്റവും മുന്‍പിലായി സൈനീക തലവന്‍ അത് ഉയര്‍ത്തി പിടിച്ചു കൊണ്ട്, അതിനു പിറകിലായി മുഴുവന്‍ സൈന്യവും ശത്രുവിനെ നേരിടുവാനായി പടനീക്കം നടത്തുകയും ചെയ്തു. ആ യുദ്ധത്തില്‍ അവര്‍ അത്ഭുതകരമായി പരിപൂര്‍ണ്ണ വിജയം കൈവരിച്ചു.

കുരിശടയാളം അതോടെ ക്രിസ്തുവിന്റെയും റോമാസാമ്രാജ്യത്തിന്റെയും യുദ്ധവിജയത്തിന്റെയും അടയാളമായി മാറുകയാണുണ്ടായത്. അധികാരത്തിലേറിയതിന്റെ അടുത്തവര്‍ഷം തന്നെ കോണ്‍സ്റ്റന്റൈന്‍ ഉത്തരവ് വഴി ക്രിസ്തുമതത്തിന് നിയമപരമായ സാധുത നല്‍കി. അദ്ദേഹത്തിന്റെ മാതാവായ വിശുദ്ധ ഹെലേന ഇക്കാലയളവിലാണ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. തന്റെ ഉന്നതമായ പദവിയെ വകവെക്കാതെ പാവപ്പെട്ടവര്‍ക്കിടയില്‍ ദൈവ സേവനം ചെയ്യുന്നതില്‍ വിശുദ്ധ സന്തോഷം കണ്ടെത്തി. അവളുടെ വിശാലമായ കാരുണ്യ പ്രവര്‍ത്തികള്‍ അഗതികളുടെയും, ദുഃഖമനുഭവിക്കുന്നവരുടേയും മാതാവ്‌ എന്ന ഖ്യാതി വിശുദ്ധക്ക് നേടികൊടുത്തു.

ഏതാണ്ട് 324-ല്‍ എൺപതാം വയസിൽ തന്റെ മകന്റെ അംഗീകാരത്തോടെ വിശുദ്ധ സ്ഥലങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ ഹെലേന പലസ്തീനായിലേക്ക് യാത്രയായി. യേശു മരിച്ച കുരിശ്‌ കണ്ടെടുക്കുക എന്ന തീവ്രമായ ആഗ്രഹത്താലായിരുന്നു അവളുടെ യാത്ര.

326 ആയപ്പോള്‍ ജൂപ്പിറ്റര്‍ കാപ്പിറ്റോളിനൂസിന്റെ ക്ഷേത്രം തകര്‍ക്കുകയും അവിടം ഖനനം ചെയ്തു കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. അധികം താമസിയാതെ തന്നെ യേശുവിന്റെ കല്ലറയുടെ അവശേഷിപ്പുകള്‍ കണ്ടെത്തി. തുടര്‍ന്ന്‍ കല്ലറക്ക് മുകളിലായി ഒരു ചെറിയ ദേവാലയം പണികഴിപ്പിച്ചു. നൂറ്റാണ്ടുകളായി പലവിധ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുള്ള ആ ദേവാലയമാണ് ജെറുസലേമിലെ ഇന്നത്തെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം.

കഠിനമായ പരിശ്രമങ്ങള്‍ക്ക് ശേഷം വിശുദ്ധ കാല്‍വരിയില്‍ നിന്നും മൂന്നു കുരിശുകള്‍ കണ്ടെടുത്തു. സുവിശേഷകര്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍ക്കും, ആണികള്‍ക്കുമൊപ്പമായിരുന്നു അവ കണ്ടെടുക്കപ്പെട്ടത്. എന്നാല്‍ അവയില്‍ നിന്നും യേശു മരണം വരിച്ച കുരിശ്‌ ഏതാണെന്ന് കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അതേതുടര്‍ന്ന് മക്കാരിയൂസ് മെത്രാന്റെ ഉപദേശപ്രകാരം, രോഗ സൗഖ്യത്തിന് ഒട്ടും സാധ്യതയില്ലാത്ത അസുഖം ബാധിച്ച ഒരു സ്ത്രീയുടെ ശരീരത്തില്‍ ആ മൂന്ന് കുരിശുകളും കൊണ്ട് സ്പര്‍ശിച്ചു നോക്കുവാന്‍ അവള്‍ തീരുമാനിച്ചു.

അപ്രകാരം മൂന്നാമത്തെ കുരിശ്‌ മുട്ടിച്ചപ്പോള്‍ ഉടനെതന്നെ ആ സ്ത്രീ എഴുന്നേല്‍ക്കുകയും പരിപൂര്‍ണ്ണമായി സൗഖ്യം പ്രാപിക്കുകയും ചെയ്തു. സന്തോഷത്താല്‍ മതിമറന്ന ആ ചക്രവര്‍ത്തിനി കാല്‍വരിയില്‍ ഒരു ദേവാലയം പണികഴിപ്പിക്കുകയും ഈ കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷം അധികം താമസിയാതെ ഹെലേന റോമിലേക്ക് പോയി. എ‌ഡി 330-ല്‍ വിശുദ്ധ മരണപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. ആഗാപിറ്റസ്
  2. റോമായിലെ ജോണും ക്രിസ്പൂസും
  3. അയര്‍ലന്‍റിലെ എര്‍നാന്‍
  4. സ്കോട്ടിഷ് സന്യാസിയായിരുന്ന എവാന്‍
  5. മെറ്റ്സിലെ ഫിര്‍മിനൂസ്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.
മത്തായി 7 : 7

ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.
മത്തായി 7 : 8

മകന്‍ അപ്പംചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ?
മത്തായി 7 : 9

അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ?
മത്തായി 7 : 10

മക്കള്‍ക്കു നല്ല വസ്‌തുക്കള്‍ കൊടുക്കണമെന്നു ദുഷ്‌ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌, തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയോ കൂടുതല്‍ നന്‍മകള്‍ നല്‍കും!
മത്തായി 7 : 11

Advertisements

ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്‌മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.
റോമാ 8 : 13

ദൈവാത്‌മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്‌.
റോമാ 8 : 14

നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്‌മാവിനെയല്ല, മറിച്ച്‌, പുത്രസ്വീകാരത്തിന്റെ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഈ ആത്‌മാവു മൂലമാണു നാം ആബാ – പിതാവേ – എന്നു വിളിക്കുന്നത്‌.
റോമാ 8 : 15

നാം ദൈവത്തിന്റെ മക്കളാണെന്ന്‌ ഈ ആത്‌മാവു നമ്മുടെ ആത്‌മാവിനോട്‌ ചേര്‍ന്ന്‌ സാക്‌ഷ്യം നല്‍കുന്നു.
റോമാ 8 : 16

നാം മക്കളെങ്കില്‍ അവകാശികളുമാണ്‌; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന്‌ ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.
റോമാ 8 : 17

Advertisements

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്‌തിയെ അവലംബമാക്കുകയും ചെയ്‌ത്‌ കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്‌തന്‍.
ജറെമിയാ 17 : 5

അവന്‍ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്‌. അവനു ഋതുഭേദം ഉണ്ടാവുകയില്ല. മരുഭൂമിയിലെ വരണ്ട, നിര്‍ജനമായ ഓരുനിലത്ത്‌ അവന്‍ വസിക്കും.
ജറെമിയാ 17 : 6

കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ.
ജറെമിയാ 17 : 7

അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്‌. അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്‌; വരള്‍ച്ചയുടെ കാലത്തും അതിന്‌ ഉത്‌കണ്‌ഠയില്ല; അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും.
ജറെമിയാ 17 : 8

ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്‌; ശോചനീയമാംവിധം ദുഷിച്ചതുമാണ്‌. അതിനെ ആര്‍ക്കാണു മനസ്‌സിലാക്കാന്‍ കഴിയുക?
ജറെമിയാ 17 : 9

കര്‍ത്താവായ ഞാന്‍ മനസ്‌സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്‌ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച്‌ ഞാന്‍ പ്രതിഫലം നല്‍കും.
ജറെമിയാ 17 : 10

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading