ഇവൻ കാപട്യമില്ലാത്തവൻ: അപ്പസ്തോലനായ വിശുദ്ധ ബർത്തലോമിയോ

ഇവൻ കാപട്യമില്ലാത്തവനാണെന്ന് ഈശോയുടെ അപ്പ്രൂവൽ കിട്ടുന്നതെത്ര ഭാഗ്യമാണ്. കുറ്റമില്ലാത്ത ജീവിതം ആകാൻ ഭാഗ്യം മാത്രം പോരാ നല്ല രീതിയിൽ തന്നെ നമ്മുടെ ശ്രമങ്ങളും ആവശ്യമാണ്‌, പ്രലോഭനങ്ങളോട് പടവെട്ടിയും ക്ഷമിച്ചും സഹിച്ചുമൊക്കെ. ഇന്ന് അപ്പസ്തോലനായ വിശുദ്ധ ബർത്തലോമിയോയുടെ (നഥാനയേൽ) തിരുന്നാൾ സഭ ആഘോഷിക്കുമ്പോൾ ‘ ഇതാ, നിഷ്‌ക്കപടനായ ഒരു യഥാർത്ഥ ഇസ്രായേൽക്കാരൻ’ എന്ന ഈശോയുടെ അഭിനന്ദനമാണ് നമ്മളെ പ്രലോഭിപ്പിക്കേണ്ടത് അല്ലാതെ നമ്മുടെ പാപഹേതുക്കൾ അല്ല.

പലരും പറയാറുണ്ട് പ്രലോഭനങ്ങൾക്ക് വഴിപ്പെട്ടുപോകാതിരിക്കാൻ പ്രാർത്ഥിക്കണേ എന്ന്. നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം പ്രലോഭനങ്ങൾക്ക് വഴിപ്പെട്ട് പാപത്തിലേക്ക് വീഴാതിരിക്കാൻ, പരിശുദ്ധാത്മാവിനെ വേദനിപ്പിക്കാതിരിക്കാൻ ഉള്ള ആത്മാർത്ഥമായ ആഗ്രഹം നമുക്കുണ്ടോ? എന്തെങ്കിലും മുൻകരുതൽ നമ്മൾ സ്വീകരിക്കുന്നുണ്ടോ എന്നുള്ളതാണ്.

വിഗ്രഹങ്ങളെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുകയും പാപഹേതുക്കളെ കണ്മുന്നിൽ തന്നെ വെക്കുകയും (എസെക്കിയേൽ 14: 7) ചെയ്യുന്നുണ്ടോ നമ്മൾ?

മയക്കുമരുന്ന് കേസിൽ പോലീസിനാൽ പിടിക്കപ്പെടുന്നവർ എത്ര അലറിവിളിച്ചു കരഞ്ഞാലും നമുക്ക് നിസ്സംഗതയാണ്. അല്ലേ? ‘പാമ്പാട്ടിയെ പാമ്പുകടിച്ചാൽ ആർക്ക് സഹതാപം തോന്നും. ഹിംസ്രാജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാൽ ആർക്ക് അനുകമ്പ തോന്നും’ എന്ന ബൈബിൾ വചനവും നമ്മളോർത്തിരിക്കും. പക്ഷേ നമ്മളെ പാപത്തിലേക്ക് നയിക്കുന്നവരുടെ നമ്പറുകൾ നമ്മൾ ബ്ലോക്ക്‌ ചെയ്യുന്നുണ്ടോ? കൂട്ടുകെട്ട് വിടുന്നുണ്ടോ? അശ്ലീലവീഡിയോകൾ, സിനിമകൾ ഒഴിവാക്കുന്നുണ്ടോ? ഹൃദയം പരിശോധിക്കാം.

ഓർക്കേണ്ട ഒരു കാര്യം നമ്മുടെ പ്രവൃത്തിക്കനുസൃതമല്ല ദൈവം നമ്മെ സ്നേഹിക്കുന്നത്. I love you if…. എന്നല്ല ദൈവം പറയുന്നത്. അവന്റെ ഹൃദയത്തിൽ ifs ഇല്ല. നമ്മുടെ പ്രവൃത്തി നോക്കി സ്നേഹിക്കുന്ന ദൈവത്തെയല്ല പുതിയ നിയമത്തിൽ നമ്മൾ കണ്ടുമുട്ടുന്നത് . അവന്റേത് unconditional love ആണ്. പക്ഷേ നമ്മുടെ പാപം അവന്റെ സ്നേഹത്തെ നമ്മിൽ നിന്ന് മറയ്ക്കുന്നു. അത് നമുക്കും അവനുമിടയിൽ ഒരു മറയായി ഉയരുന്നു. അവന്റെ സ്നേഹം അനുഭവിക്കാൻ നമ്മൾ നമ്മളെ തന്നെ അനുവദിക്കുന്നില്ല. വിഷമത്തോടെ അവൻ നമ്മുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. നമ്മുടെ ഭാവി ഇരുളടഞ്ഞതല്ല. പ്രത്യാശഭരിതമാണ്.നമ്മൾ പശ്ചാത്തപിച്ച് അവനിലേക്ക് തിരിഞ്ഞാൽ നമ്മളെ അവനിൽ നിന്ന് അകറ്റുന്ന പുകമറ മാറി അവന്റെ സ്നേഹം വീണ്ടുമനുഭവിക്കാം. പക്ഷേ ആത്മാർത്ഥമായ അനുതാപമേ ശരിയായ സന്തോഷവും ദൈവമക്കളുടെ സ്വാതന്ത്ര്യവും തരുകയുള്ളു. തൽക്കാലത്തേക്കുള്ള ഒരു സെറ്റപ്പ് ആയി കുമ്പസാരത്തെയും ദൈവവുമായുള്ള പുനഃസമാഗമത്തെയും കാണരുത്.

കഴിഞ്ഞുപോയതോർത്തു, സമയം കുറെ waste ആക്കിയതോർത്തു മനസ്സ് വിഷമിപ്പിക്കുകയല്ല വേണ്ടത്, എത്രയും പെട്ടെന്ന് തിരിഞ്ഞുനടക്കുക. ഈ നിമിഷം വരെയും പാപത്തിന് വഴങ്ങിയിരിക്കാം. ഇനിയില്ലെന്ന് തീരുമാനിക്കുക. നിദ്ര വിട്ടുണരാം. അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിക്കാം. ഒരു തീരുമാനം..അത് ഈശോയെ വളരെ സന്തോഷിപ്പിക്കും. ‘ഇതാ നിഷ്‌ക്കപടനായ ഒരു ക്രിസ്ത്യാനി’ എന്ന് നമുക്കും അവനെക്കൊണ്ട് പറയിപ്പിക്കണ്ടേ?

എന്റെ ദൈവമായ കർത്താവേ, എന്നെ കടാക്ഷിച്ചു ഉത്തരമരുളേണമേ…ഞാൻ മരണനിദ്രയിൽ വഴുതി വീഴാതിരിക്കാൻ എന്റെ നയനങ്ങളെ പ്രകാശിപ്പിക്കണമേ…എന്റെ ആഗ്രഹവും പ്രവൃത്തിയും അല്ലല്ലോ അങ്ങയുടെ കൃപയാണല്ലോ എല്ലാറ്റിനും അടിസ്ഥാനം…അങ്ങയുടെ കൃപ എന്നിൽ ചൊരിയണമേ….തിരികെ വരാൻ, ഹൃദയപരിഛേദനം സ്വീകരിക്കാൻ എന്നെ ശക്തനാക്കണമേ.

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment