സങ്കീർത്തനങ്ങൾ, അദ്ധ്യായം 108
ശത്രുവിനെതിരേ സഹായം
1 എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ദൈവമേ, എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
2 എന്റെ ആത്മാവേ, ഉണരുക; വീണയും കിന്നരവും ഉണരട്ടെ! ഉഷസ്‌സിനെ ഞാന്‍ വിളിച്ചുണര്‍ത്തും.
3 കര്‍ത്താവേ, ജനതകളുടെ ഇടയില്‍ഞാന്‍ അങ്ങേക്കു നന്ദിപറയും; ജനപദങ്ങളുടെ ഇടയില്‍ ഞാന്‍ അങ്ങേക്കു സ്‌തോത്രങ്ങളാലപിക്കും.
4 അങ്ങയുടെ കാരുണ്യം ആകാശത്തെക്കാള്‍ ഉന്നതമാണ്, അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളമെത്തുന്നു.
5 ദൈവമേ, ആകാശത്തിനുമേല്‍അങ്ങ് ഉയര്‍ന്നുനില്‍ക്കണമേ! അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങുംവ്യാപിക്കട്ടെ!
6 അങ്ങു സ്‌നേഹിക്കുന്നവര്‍ മോചിതരാകട്ടെ! വലത്തുകൈ നീട്ടി എന്നെ സഹായിക്കുകയും എനിക്ക് ഉത്തരമരുളുകയും ചെയ്യണമേ!
7 ദൈവം തന്റെ വിശുദ്ധമന്ദിരത്തില്‍ വച്ചു വാഗ്ദാനം ചെയ്തു: ജയഘോഷത്തോടെ ഞാന്‍ ഷെക്കെമിനെ വിഭജിക്കും, സുക്കോത്തുതാഴ്‌വരയെ അളന്നുതിരിക്കും.
8 ഗിലയാദ് എനിക്കുള്ളതാണ്; മനാസ്‌സെയും എന്‍േറതാണ്; എഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്.
9 മൊവാബ് എന്റെ ക്ഷാളനപാത്രം; ഏദോമില്‍ ഞാന്‍ എന്റെ പാദുകം വയ്ക്കുന്നു; ഫിലിസ്ത്യദേശത്തു ഞാന്‍ ജയഭേരി മുഴക്കും.
10 സുരക്ഷിതനഗരത്തിലേക്ക് ആരെന്നെ നയിക്കും? ഏദോമിലേക്ക് ആരെന്നെ കൊണ്ടുപോകും?
11 ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചില്ലേ? ദൈവമേ, അങ്ങു ഞങ്ങളുടെ സൈന്യത്തോടൊത്തു നീങ്ങുന്നില്ലല്ലോ?
12 ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! എന്തെന്നാല്‍, മനുഷ്യന്റെ സഹായം നിഷ്ഫലമാണ്.
13 ദൈവം കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കാന്‍ പോകുന്നത്.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment