The Book of Joshua, Chapter 13 | ജോഷ്വാ, അദ്ധ്യായം 13 | Malayalam Bible | POC Translation

ജോഷ്വാ, അദ്ധ്യായം 13

ദേശവിഭജനം

1 ജോഷ്വ വൃദ്ധനായപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു: നീ വൃദ്ധനായിരിക്കുന്നു; ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട്.2 അവശേഷിക്കുന്ന സ്ഥലം ഇതാണ്; ഫിലിസ്ത്യരുടെയും ഗഷൂര്യരുടെയും ദേശങ്ങളും, കാനാന്യര്‍ക്കുള്ളതെന്നു കരുതപ്പെടുന്നതും3 ഈജിപ്തിനു കിഴക്ക് ഷീഹോര്‍ മുതല്‍ വടക്ക് എക്രോന്റെ അതിര്‍ത്തികള്‍വരെയുള്ള സ്ഥലവും ഫിലിസ്ത്യ രാജാക്കന്‍മാര്‍ ഭരിച്ചിരുന്ന ഗാസാ, അഷ്‌ദോദ്, അഷ്‌കലോണ്‍, ഗത്ത്, എക്രോണ്‍ എന്നീ അഞ്ചു പ്രദേശങ്ങളും4 തെക്ക് ആവിംദേശവും കാനാന്‍ദേശവും സീദോന്യരുടെ മൊറാറയും അമോര്യരുടെ അതിര്‍ത്തിയായ അഫേക്‌വരെയും;5 ഗബാല്യരുടെ ദേശവും, ഹെര്‍മോണ്‍ മലയുടെ താഴെ ബാല്‍ഗാദു മുതല്‍ ഹാമാത്തിലേക്കുള്ള പ്രവേശനംവരെയും,6 ലബനോനും, മിസ്രെഹോത്മായിമിന്നും ലബനോനും ഇടയ്ക്കുള്ള സീദോന്യരുടെ മലമ്പ്രദേശങ്ങളും ഇതില്‍പ്പെടുന്നു. ഇസ്രായേല്‍ജനം മുന്നേറുന്നതനുസരിച്ച് ഞാന്‍ തന്നെ അവരെ അവിടെനിന്ന് ഓടിക്കും. ഞാന്‍ നിന്നോടു കല്‍പിച്ചിട്ടുള്ളതുപോലെ നീ ആ ദേശം ഇസ്രായേല്‍ക്കാര്‍ക്ക് അവകാശമായിക്കൊടുക്കണം.7 ഈ ദേശം ഒന്‍പതു ഗോത്രക്കാര്‍ക്കും മനാസ്‌സെയുടെ അര്‍ധഗോത്രത്തിനും അവകാശമായി വിഭജിച്ചുകൊടുക്കുക.

ജോര്‍ദാനു കിഴക്ക്

8 റൂബന്‍ വേഗാദു ഗോത്രങ്ങളും മനാസ് സെയുടെ മറ്റേ അര്‍ധഗോത്രവും, കര്‍ത്താവിന്റെ ദാസനായ മോശ നല്‍കിയദേശം, നേരത്തെതന്നെ കൈവശമാക്കിയിരുന്നു. ജോര്‍ദാന്‍ നദിയുടെ കിഴക്കുവശത്തായിരുന്നു അത്.9 അര്‍നോണ്‍ താഴ്‌വരയുടെ മധ്യത്തിലുള്ള പട്ടണവും ആ താഴ്‌വരയുടെ അറ്റത്തുള്ള അരോവേര്‍ മുതല്‍ മെദേബാ സമതലം ഉള്‍പ്പെടെ ദീബോന്‍ വരെയും,10 ഹെഷ് ബോണ്‍ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ പട്ടണങ്ങളും, അമ്മോന്യരുടെ അതിര്‍ത്തികള്‍വരെയും,11 ഗിലയാദും ഗഷൂ റും മാക്കായും ഹെര്‍മോണ്‍മലയും സലേക്കാവരെയുള്ള ബാഷാനും12 എദ്രേയിലും അ സ്താരോത്തിലും ഭരിച്ചിരുന്ന ബാഷാന്‍രാജാവായ ഓഗിന്റെ ദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു അത്. ഓഗ് മാത്രമേ റഫായിംകുലത്തില്‍ അവശേഷിച്ചിരുന്നുള്ളു.13 ഇവരെ മോശ തോല്‍പിച്ചു പുറത്താക്കി. എങ്കിലും ഇസ്രായേല്‍ജനം ഗഷൂര്യരെയോ മാക്കാത്യരെയോ തുരത്തിയില്ല. അവര്‍ ഇന്നും ഇസ്രായേല്‍ക്കാരുടെ ഇടയില്‍ വസിക്കുന്നു.14 ലേ വിയുടെ ഗോത്രത്തിനു മോശ അവകാശമൊന്നും നല്‍കിയില്ല. അവന്‍ അവരോടു പറഞ്ഞതുപോലെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് അര്‍പ്പിക്കുന്ന ദഹനബലികളാണ് അവരുടെ അവകാശം.

റൂബന്റെ ഓഹരി

15 റൂബന്റെ ഗോത്രത്തിനും കുടുംബമനുസരിച്ച് മോശ അവകാശം കൊടുത്തു.16 മെദേബായോടു ചേര്‍ന്നു കിടക്കുന്ന സമതലങ്ങളും അര്‍നോണ്‍ താഴ്‌വരയുടെ മധ്യത്തിലുള്ള പട്ടണവും ആ താഴ്‌വരയുടെ അറ്റത്തുള്ള അരോവേറും ഉള്‍പ്പെട്ടതാണ് അവരുടെദേശം.17 ഹെഷ്‌ബോണും സമതലവും അതിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ബാലും ബേത്ബാല്‍മേയോനും18 യാഹാസും, കെദേമോത്തും, മെഫാത്തും19 കിരിയാത്തായിമും, സിബ്മായും സമതലത്തിലെ ചെറുകുന്നിലുള്ള സെരെത്ഷാഹാറും20 ബത്‌പെയോറും പിസ്ഗാ ചരിവുകളും ബേത്ജഷിമോത്തും21 ഹെഷ്‌ബോണ്‍ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യം മുഴുവനും സമതലത്തിലെ പട്ടണങ്ങളും ഇതിലുള്‍പ്പെടുന്നു. അവന്റെയും മിദിയാനിലെ നേതാക്കന്‍മാരായ ഏവി, റേക്കം, സുര്‍, ഹൂര്‍, റേബാ എന്നിവരെയും മോശ തോല്‍പിച്ചു. സീഹോനിലെ പ്രഭുക്കന്‍മാരായ ഇവര്‍ അവിടെ വസിച്ചിരുന്നു.22 ഇസ്രായേല്‍ജനം വാളിനിരയാക്കിയവരുടെ കൂട്ടത്തില്‍ ബയോറിന്റെ മകനും മന്ത്രവാദിയുമായ ബാലാമും ഉണ്ടായിരുന്നു.23 ജോര്‍ദാന്‍ തീരം ആയിരുന്നു റൂബന്‍ ഗോത്രത്തിന്റെ പശ്ചിമ അതിര്‍ത്തി. അവര്‍ക്കു കുടുംബക്രമമനുസരിച്ച് അവകാശമായി ലഭിച്ച പട്ടണങ്ങളുംഗ്രാമങ്ങളുമാണിവ.

ഗാദിന്റെ ഓഹരി

24 ഗാദ്‌ഗോത്രത്തിനും കുടുംബക്രമമനുസരിച്ചു മോശ അവകാശം നല്‍കി.25 അവരുടെ ദേശങ്ങള്‍യാസാര്‍, ഗിലയാദിലെ പട്ടണങ്ങള്‍, റബ്ബായുടെ കിഴക്ക് അരോവേര്‍വരെ അമ്മോന്യരുടെ ദേശത്തിന്റെ പകുതി,26 ഹെഷ്‌ബോണ്‍ മുതല്‍ റാമാത്ത് മിസ്‌പെയും ബത്തോണിമുംവരെ മഹനായിം മുതല്‍ ദബീറിന്റെ പ്രദേശംവരെ,27 താഴ്‌വരയിലെ ബത്ഹാറാം, ബത്‌നിമ്‌റാ, സുക്കോത്ത്, സാഫോന്‍, ഹെഷ്‌ബോണ്‍ രാജാവായ സീഹോന്റെ രാജ്യത്തിലെ ബാക്കി ഭാഗം എന്നിവയാണ്. കിന്നരോത്തുകടലിന്റെ താഴത്തേ അറ്റംവരെ ജോര്‍ദാന്റെ കിഴക്കേത്തീരമാണ് അതിന്റെ അതിര്‍ത്തി.28 ഗാദ്‌ഗോത്രത്തിനു കുടുംബക്രമമനുസരിച്ച് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളുമാണിവ.

മനാസ്‌സെയുടെ ഓഹരി

29 മനാസ്‌സെയുടെ അര്‍ധഗോത്രത്തിന് മോശ കുടുംബക്രമമനുസരിച്ച് അവകാശം നല്‍കി.30 അവരുടെ ദേശം മഹനായിംമുതല്‍ ബാഷാന്‍മുഴുവനും, ബാഷാന്‍രാജാവായ ഓഗിന്റെ രാജ്യം മുഴുവനും ബാഷാനിലുള്ള ജായിറിന്റെ എല്ലാ പട്ടണങ്ങളും – അറുപതു പട്ടണങ്ങളും,31 ഗിലയാദിന്റെ പകുതിയും, അഷ്താരോത്ത്, എദ്രെയി എന്നീ ബാഷാനിലെ ഓഗിന്റെ രാജ്യത്തുള്ള പട്ടണങ്ങളും-ഉള്‍പ്പെട്ടിരുന്നു. മനാസ്‌സെയുടെ മകനായ മാക്കീറിന്റെ സന്തതികളില്‍ പകുതിപ്പേര്‍ക്ക് കുടുംബക്രമമനുസരിച്ചു ലഭിച്ചതാണിവ.32 ജറീക്കോയുടെ കിഴക്ക് ജോര്‍ദാന് അക്കരെ മൊവാബ് സമതലത്തില്‍ വച്ചു മോശ അവകാശമായി വിഭജിച്ചുകൊടുത്ത വയാണിവ.33 എന്നാല്‍, ലേവിയുടെ ഗോത്രത്തിന് മോശ അവകാശമൊന്നും നല്‍കിയില്ല. അവന്‍ അവരോടു പറഞ്ഞതുപോലെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു തന്നെയാണ് അവരുടെ അവകാശം.

Advertisements

The Book of Joshua | ജോഷ്വാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
The Consecration of Joshua
Advertisements
Conquering Canaan
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment