ന്യായാധിപന്മാർ, അദ്ധ്യായം 21
ബഞ്ചമിന്റെ നിലനില്‍പ്
1 ഇസ്രായേല്‍ക്കാര്‍ മിസ്പായില്‍ ഒന്നിച്ചുകൂടി ശപഥം ചെയ്തിട്ടുണ്ടായിരുന്നു: നമ്മില്‍ ആരും നമ്മുടെപെണ്‍കുട്ടികളെ ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കു വിവാഹംചെയ്തു കൊടുക്കുകയില്ല.2 അവര്‍ ബഥേലില്‍വന്നു സായാഹ്‌നംവരെ ദൈവസന്നിധിയില്‍ ഉച്ചത്തില്‍ കയ്‌പോടെ കരഞ്ഞു.3 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, ഇസ്രായേലില്‍ ഒരു ഗോത്രം ഇല്ലാതാകത്തക്കവണ്ണം ഈ നാശം വന്നുഭവിച്ചത് എന്തുകൊണ്ട്?4 ജനം പിറ്റെദിവസം പുലര്‍ച്ചയ്ക്ക് ഒരു ബലിപീഠം നിര്‍മിച്ച് അതില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.5 കര്‍ത്താവിന്റെ മുന്‍പില്‍ സമ്മേളിക്കാത്ത ഗോത്രം ഏതെന്ന് ഇസ്രായേല്‍ക്കാര്‍ തിരക്കി. മിസ്പായില്‍ കര്‍ത്താവിന്റെ മുന്‍പാകെ വരാത്തവനെകൊന്നുകളയണമെന്ന് അവര്‍ ദൃഢപ്രതിജ്ഞ ചെയ്തിരുന്നു.6 തങ്ങളുടെ സഹോദരഗോത്രമായ ബഞ്ചമിനോട് ഇസ്രായേലിന് അനുകമ്പ തോന്നി. അവര്‍ പറഞ്ഞു: ഇസ്രായേലില്‍ ഒരു ഗോത്രം ഇന്ന് അറ്റുപോയിരിക്കുന്നു.7 ശേഷിച്ചിരിക്കുന്ന ബഞ്ചമിന്‍വംശജര്‍ക്ക് ഭാര്യമാരെ ലഭിക്കാന്‍ നാം എന്തുചെയ്യണം? നമ്മുടെ പുത്രിമാരെ അവര്‍ക്കു ഭാര്യമാരായി കൊടുക്കുകയില്ല എന്ന് കര്‍ത്താവിന്റെ മുന്‍പില്‍ നാം ശപഥംചെയ്തുപോയല്ലോ.8 മിസ്പായില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വരാത്ത ഏതെങ്കിലും ഇസ്രായേല്‍ഗോത്രം ഉണ്ടോ എന്ന് അവര്‍ തിരക്കി.യാബേഷ്-ഗിലയാദില്‍നിന്ന് ആരും സമ്മേളനത്തിനു സന്നിഹിതരായിരുന്നില്ല.9 ജനത്തെ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍യാബേഷ് ഗിലയാദിലെ നിവാസികളില്‍ ഒരുവന്‍ പോലും അവിടെ ഉണ്ടായിരുന്നില്ല.10 അതുകൊണ്ട് ആ സമൂഹം യുദ്ധവീരന്‍മാരായ പന്തീരായിരം ആളുകളെ അവിടേക്കു നിയോഗിച്ചുകൊണ്ടു കല്‍പിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കംയാബേഷ് വേഗിലയാദിലെ നിവാസികളെ വാളിനിരയാക്കുക.11 ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത്; എല്ലാ പുരുഷന്‍മാരെയും പുരുഷനോടുകൂടി ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും നശിപ്പിച്ചുകളയണം.യാബേഷ് വേഗിലയാദ് നിവാസികളില്‍ പുരുഷനെ അറിഞ്ഞിട്ടില്ലാത്തനാനൂറു കന്യകമാര്‍ ഉണ്ടായിരുന്നു.12 അവരെ കാനാന്‍ദേശത്തു ഷീലോയിലെ പാളയത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു.13 അപ്പോള്‍ സമൂഹം മുഴുവന്‍ ഒന്നുചേര്‍ന്ന് റിമ്മോണ്‍ പാറയില്‍ താമസിച്ചിരുന്ന ബഞ്ചമിന്‍ ഗോത്രക്കാരുടെയടുക്കല്‍ ആള യച്ച് സമാധാനപ്രഖ്യാപനം നടത്തി.14 ബ ഞ്ചമിന്‍ഗോത്രക്കാര്‍ തിരിച്ചുവന്നു.യാബേഷ് -ഗിലയാദില്‍നിന്ന് ജീവനോടെ രക്ഷിച്ച ആ സ്ത്രീകളെ അവര്‍ക്ക് ഭാര്യമാരായി കൊടുത്തു. എന്നാല്‍, എല്ലാവര്‍ക്കും തികഞ്ഞില്ല.15 ഇസ്രായേല്‍ഗോത്രങ്ങള്‍ക്കിടയില്‍ കര്‍ത്താവ് ഒരു വിടവു സൃഷ്ടിച്ചതുകൊണ്ട് ജനത്തിനു ബഞ്ചമിന്‍ വംശജരോട് അലിവുതോന്നി.16 അപ്പോള്‍ സമൂഹത്തിലെ ശ്രേഷ്ഠന്‍മാര്‍ പറഞ്ഞു: ബാക്കിയുള്ളവര്‍ക്കുകൂടി ഭാര്യമാരെ ലഭിക്കാന്‍ നാം എന്താണ് ചെയ്യുക? ബഞ്ചമിന്‍ഗോത്രത്തില്‍ സ്ത്രീകള്‍ അറ്റുപോയല്ലോ.17 അവര്‍ തുടര്‍ന്നു: ഇസ്രായേലില്‍ ഒരു ഗോത്രം മണ്‍മറഞ്ഞു പോകാതിരിക്കാന്‍ ബഞ്ചമിന്‍ഗോത്രത്തില്‍ അവശേഷിച്ചിരുന്നവര്‍ക്ക് ഒരു അവകാശം വേണമല്ലോ.18 എന്നാല്‍, നമ്മുടെ പുത്രിമാരെ അവര്‍ക്കു ഭാര്യമാരായി നല്‍കുക സാദ്ധ്യമല്ല. കാരണം, ബഞ്ചമിന്‍വംശജന് ഭാര്യയെ നല്‍കുന്നവന്‍ ശപിക്കപ്പെട്ടവനായിരിക്കുമെന്ന് ഇസ്രായേല്‍ജനം ശപഥം ചെയ്തിട്ടുണ്ട്.19 അവര്‍ പറഞ്ഞു: ബഥേലിനു വടക്കും ബഥേലില്‍നിന്നു ഷെക്കെമിലേക്കുള്ള പെരുവഴിയുടെ കിഴക്കും ലബോനായ്ക്കു തെക്കും ഉള്ള ഷീലോയില്‍ കര്‍ത്താവിന്റെ ഉത്‌സവം വര്‍ഷംതോറും ആഘോഷിക്കാറുണ്ടല്ലോ.20 ബഞ്ചമിന്‍കാരോട് അവര്‍ നിര്‍ദേശിച്ചു: നിങ്ങള്‍ പോയി മുന്തിരിത്തോട്ടങ്ങളില്‍ പതിയിരിക്കുവിന്‍.21 ഷീലോയിലെ യുവതികള്‍ നൃത്തംചെയ്യാന്‍ വരുന്നതു കാണുമ്പോള്‍ മുന്തിരിത്തോട്ടത്തില്‍നിന്നു പുറത്തുവന്ന് ഓരോരുത്തരും ഓരോ സ്ത്രീയെ പിടിച്ചു ഭാര്യയാക്കി ബഞ്ചമിന്‍ ദേശത്തേക്കു പോകുവിന്‍.22 അവരുടെ പിതാക്കന്‍മാരോ സഹോദരന്‍മാരോ പരാതിയുമായി ഞങ്ങളെ സമീപിച്ചാല്‍, ഞങ്ങള്‍ അവരോട് ഇങ്ങനെ സമാധാനം പറഞ്ഞുകൊള്ളാം: അവരോടു ക്ഷമിക്കുവിന്‍.യുദ്ധത്തില്‍ ഞങ്ങള്‍ അവര്‍ക്കായി സ്ത്രീകളെ കൈവശപ്പെടുത്തിയില്ല. നിങ്ങള്‍ അവര്‍ക്കു കൊടുത്തതുമില്ല. കൊടുത്തിരുന്നെങ്കില്‍ നിങ്ങള്‍ കുറ്റക്കാരാകുമായിരുന്നു.23 ബഞ്ചമിന്‍ ഗോത്രജര്‍ തങ്ങളുടെ എണ്ണത്തിനനുസരിച്ച് ഭാര്യമാരെ, നൃത്തംചെയ്യാന്‍ വന്നയുവതികളില്‍നിന്നു, പിടിച്ചുകൊണ്ടുപോയി. തങ്ങള്‍ക്ക് അവകാശമായി ലഭിച്ച സ്ഥലത്ത് മടങ്ങിച്ചെന്ന് പട്ടണം പുതുക്കി അവര്‍ അവിടെ വസിച്ചു.24 ഇസ്രായേല്‍ജനം അവിടെനിന്നു മടങ്ങി; ഓരോരുത്തരും താന്താങ്ങളുടെ ഗോത്രത്തിലേക്കും ഭവനത്തിലേക്കും അവകാശഭൂമിയിലേക്കും പോയി.25 അക്കാലത്ത് ഇസ്രായേലില്‍ രാജാവില്ലായിരുന്നു. ഓരോരുത്തനും തനിക്കുയുക്തമെന്നു തോന്നിയതുചെയ്തിരുന്നു.
The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation




Leave a comment