Isaiah, Chapter 63 | ഏശയ്യാ, അദ്ധ്യായം 63 | Malayalam Bible | POC Translation

Advertisements

ജനതകളോടു പ്രതികാരം

1 ഏദോമില്‍നിന്നു വരുന്നത് ആര്? രക്താംബരം ധരിച്ച് ബൊസ്രായില്‍നിന്നു വരുന്നത് ആര്? തന്റെ മഹനീയമായ വേഷവിധാനങ്ങളോടെ, ശക്തി പ്രഭാവത്തോടെ, അടിവച്ചടുക്കുന്നതാര്? നീതിയുടെ വിജയം പ്രഖ്യാപിക്കുന്നവനും രക്ഷിക്കാന്‍ ശക്തിയുള്ളവനുമായ ഞാന്‍ തന്നെ.2 നിന്റെ വസ്ത്രം ചെമന്നിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മേലങ്കി മുന്തിരിച്ചക്കു ചവിട്ടുന്നവന്‍േറ തുപോലെ ആയിരിക്കുന്നതെന്തുകൊണ്ട്?3 മുന്തിരിച്ചക്ക് ഞാന്‍ ഒറ്റയ്ക്കു ചവിട്ടി; ജനതകളില്‍ ആരും എന്നോടൊപ്പമുണ്ടായിരുന്നില്ല; എന്റെ കോപത്തില്‍ ഞാനവരെ ചവിട്ടി; ക്രോധത്തില്‍ ഞാനവരെ മെതിച്ചു; അവരുടെ ജീവരക്തം എന്റെ മേലങ്കിയില്‍ തെറിച്ചു. എന്റെ വസ്ത്രങ്ങളില്‍ കറ പുരണ്ടു.4 പ്രതികാരത്തിന്റെ ദിനം ഞാന്‍ മനസ്‌സില്‍ കരുതിയിരുന്നു. ഞാന്‍ നല്‍കുന്ന മോചനത്തിന്റെ വത്‌സരം ആസന്നമായി.5 ഞാന്‍ നോക്കി, സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ പരിഭ്രാന്തനായി, താങ്ങാന്‍ ആരുമുണ്ടായിരുന്നില്ല. എന്റെ കരംതന്നെ എനിക്കു വിജയം നേടിത്തന്നു. എന്റെ ക്രോധം എനിക്കു തുണയായി.6 എന്റെ കോപത്തില്‍ ഞാന്‍ ജനതകളെ ചവിട്ടിമെതിച്ചു, എന്റെ ക്രോധത്താല്‍ അവരെഞെരിച്ചു. അവരുടെ ജീവരക്തം ഞാന്‍ മണ്ണില്‍ ഒഴുക്കി.

ജനത്തിന്റെ പ്രാര്‍ഥന

7 കര്‍ത്താവ് നമുക്കു നല്‍കിയ എല്ലാറ്റിനെയും പ്രതി, തന്റെ കരുണയാല്‍ അവിടുന്ന് ഇസ്രായേല്‍ഭവനത്തിനു ചെയ്ത മഹാനന്‍മയെയും പ്രതി, ഞാന്‍ അവിടുത്തെ ദയാവായ്പിനൊത്ത് അവിടുത്തെ കാരുണ്യത്തെ കീര്‍ത്തിക്കും. ഞാന്‍ അവിടുത്തേക്ക് കീര്‍ത്തനങ്ങള്‍ ആലപിക്കും.8 അവിടുന്ന് അരുളിച്ചെയ്തു: തീര്‍ച്ചയായും അവര്‍ എന്റെ ജനമാണ്, തിന്‍മ പ്രവര്‍ത്തിക്കാത്ത പുത്രര്‍. അവിടുന്ന് അവരുടെ രക്ഷകനായി ഭവിച്ചു.9 അവരുടെ കഷ്ടതകളില്‍ ദൂതനെ അയച്ചില്ല, അവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്. തന്റെ കരുണയിലും സ്‌നേ ഹത്തിലും അവിടുന്ന് അവരെ വീണ്ടെടുത്തു. കഴിഞ്ഞകാലങ്ങളില്‍ അവിടുന്ന് അവരെ കരങ്ങളില്‍ വഹിച്ചു.10 എന്നിട്ടും അവര്‍ എതിര്‍ത്തു; അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അതിനാല്‍, അവിടുന്ന് അവരുടെ ശത്രുവായിത്തീര്‍ന്നു; നേരിട്ട് അവര്‍ക്കെതിരേയുദ്ധം ചെയ്തു.11 അവര്‍ പഴയ കാലങ്ങളെ, കര്‍ത്താവിന്റെ ദാസനായ മോശയുടെ നാളുകളെ, അനുസ്മരിച്ചു. തന്റെ ആട്ടിന്‍പറ്റത്തിന്റെ ഇടയന്‍മാരെ കടലിലൂടെ നയിച്ചവന്‍ എവിടെ? അവരുടെ മധ്യത്തിലേക്കു തന്റെ പരിശുദ്ധാത്മാവിനെ അയച്ചവന്‍ എവിടെ?12 തന്റെ മഹത്വപൂര്‍ണമായ ഭുജബലം മോശയുടെ വലത്തുകൈയില്‍ പകരുകയും തന്റെ നാമം അനശ്വരമാക്കാന്‍ അവരുടെ മുന്‍പില്‍ സമുദ്രം വിഭജിക്കുകയും13 അഗാധങ്ങളിലൂടെ അവരെ നയിക്കുകയും ചെയ്തവന്‍ എവിടെ? കുതിരയെന്നപോലെ അവര്‍ മരുഭൂമിയില്‍ കാലിടറാതെ നടന്നു.14 താഴ്‌വരയിലേക്കിറങ്ങിച്ചെല്ലുന്ന കന്നുകാലികള്‍ക്കെന്നപോലെ, അവര്‍ക്കു കര്‍ത്താവിന്റെ ആത്മാവ് വിശ്ര മം നല്‍കി. ഇങ്ങനെ അങ്ങയുടെ നാമം മഹത്വപൂര്‍ണമാക്കുന്നതിന് അവിടുന്ന് തന്റെ ജനത്തെനയിച്ചു.15 സ്വര്‍ഗത്തില്‍ നിന്ന്, അങ്ങയുടെ വിശുദ്ധവും മഹത്വപൂര്‍ണവുമായ വാസസ്ഥലത്തുനിന്ന്, നോക്കിക്കാണുക. അങ്ങയുടെ തീക്ഷ്ണതയും ശക്തിയുമെവിടെ? അങ്ങയുടെ ഉത്കട സ്‌നേഹവും കൃപയും എന്നില്‍നിന്നു പിന്‍വലിച്ചിരിക്കുന്നു.16 അബ്രാഹം ഞങ്ങളെ അറിയുന്നില്ലെങ്കിലും ഇസ്രായേല്‍ ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും, അങ്ങാണു ഞങ്ങളുടെ പിതാവ്; കര്‍ത്താവേ, അങ്ങുതന്നെയാണു ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ വിമോചകന്‍ എന്നാണ് പണ്ടുമുതലേ അങ്ങയുടെ നാമം.17 കര്‍ത്താവേ, അങ്ങയുടെ പാതയില്‍നിന്നു വ്യതിചലിക്കാന്‍ ഞങ്ങളെ അ നുവദിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടാണ്, അങ്ങയെ ഭയപ്പെടാതിരിക്കാന്‍ തക്കവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത്? അങ്ങയുടെ ദാസര്‍ക്കുവേണ്ടി, അങ്ങയുടെ അവകാശമായ ഗോത്രങ്ങള്‍ക്കുവേണ്ടി, അങ്ങ് തിരിയെ വരണമേ!18 ദുഷ്ടര്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തില്‍ കാലുകുത്താന്‍ ഇടയായത് എന്തുകൊണ്ട്? ഞങ്ങളുടെ വൈരികള്‍ അങ്ങയുടെ ആലയം ചവിട്ടിമെതിക്കുന്നത് എന്തുകൊണ്ട്?19 അങ്ങയുടെ ഭരണം അറിഞ്ഞിട്ടില്ലാത്തവരെപ്പോലെയും അങ്ങയുടെ നാമത്താല്‍ വിളിക്കപ്പെടാത്തവരെപ്പോലെയും ആയിരിക്കുന്നു ഞങ്ങള്‍.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment