ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 27
ബാബിലോണിന്റെ നുകം
1 യൂദാരാജാവായ ജോസിയായുടെ പുത്രന്‍ സെദെക്കിയായുടെ ഭരണത്തിന്റെ ആദ്യകാലത്ത് ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.2 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നുകവും കയറും ഉണ്ടാക്കി നിന്റെ കഴുത്തില്‍ വയ്ക്കുക.3 ജറുസലെമില്‍ യൂദാരാജാവായ സെദെക്കിയായുടെ അടുക്കല്‍ വരുന്ന ദൂതന്‍മാര്‍വശം ഏദോം, മൊവാബ്, അമ്മോന്‍, ടയിര്‍, സീദോന്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍ക്ക് ഈ സന്‌ദേശം അയയ്ക്കുക.4 തങ്ങളുടെയജമാനന്‍മാരെ അറിയിക്കാന്‍ അവരോടു പറയണം. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:5 ശക്തമായ കരം നീട്ടി ഭൂമിയെയും അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിച്ചതു ഞാനാണ്. എനിക്ക് ഉചിതമെന്നു തോന്നുന്നവനു ഞാന്‍ അതു നല്‍കും.6 ബാബിലോണ്‍ രാജാവായ എന്റെ ദാസന്‍ നബുക്കദ്‌നേസറിന്റെ കരങ്ങളില്‍ ഞാന്‍ ഈ ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. അവനെ സേവിക്കാന്‍ വയലിലെ മൃഗങ്ങളെയും ഞാന്‍ കൊടുത്തിരിക്കുന്നു.7 സകല ജനതകളും അവനെയും അവന്റെ പുത്രനെയും പൗത്രനെയും അവന്റെ രാജ്യത്തിന്റെ കാലം പൂര്‍ത്തിയാകുന്നതുവരെ സേവിക്കും; അതിനുശേഷം അനേക ജനതകളും മഹാരാജാക്കന്‍മാരും അവനെ തങ്ങളുടെ സേവകനാക്കും.8 ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിനെ സേവിക്കുകയോ അവന്റെ നുകത്തിനു കഴുത്തു കുനിച്ചുകൊടുക്കുകയോ ചെയ്യാത്ത ജനതയെയും രാജ്യത്തെയും അവന്റെ കൈകൊണ്ടു നിശ്‌ശേഷം നശിപ്പിക്കുന്നതുവരെ പടയും പട്ടിണിയും പകര്‍ച്ചവ്യാധിയും അയച്ച് ഞാന്‍ ശിക്ഷിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.9 അതിനാല്‍ ബാബിലോണ്‍രാജാവിനെ സേവിക്കരുത് എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്‍മാരുടെയും പ്രശ്‌നക്കാരുടെയും സ്വപ്നക്കാരുടെയും ശകുനക്കാരുടെയും ക്ഷുദ്രക്കാരുടെയും വാക്കു നിങ്ങള്‍ ശ്രവിക്കരുത്.10 നിങ്ങളുടെ ദേശത്തുനിന്നു നിങ്ങളെ അകറ്റാനും ഞാന്‍ നിങ്ങളെ തുരത്തി നശിപ്പിക്കാനും ഇടയാകത്തക്ക നുണയാണ് അവര്‍ പ്രവചിക്കുന്നത്.11 ബാബിലോണ്‍രാജാവിന്റെ നുകത്തിനു കഴുത്തു കുനിച്ചുകൊടുത്ത് അവനെ സേവിക്കുന്ന ജനതയെ സ്വദേശത്തു തന്നെ വസിക്കാന്‍ ഞാന്‍ അനുവദിക്കും. അവര്‍ അവിടെ കൃഷിചെയ്തു ജീവിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.12 യൂദാരാജാവായ സെദെക്കിയായോടും ഞാന്‍ അങ്ങനെതന്നെ പറഞ്ഞു: ബാബിലോണ്‍രാജാവിന്റെ നുകത്തിനു കഴുത്തു കുനിച്ചുകൊടുത്ത് അവനെയും അവന്റെ ജനത്തെയും സേവിച്ചു കൊണ്ടു ജീവിക്കുക.13 ബാബിലോണ്‍രാജാവിനെ സേവിക്കാത്ത ജനതകളെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്തതുപോലെ നീയും നിന്റെ ജനവും വാളും ക്ഷാമവും പകര്‍ച്ചവ്യാധിയുംകൊണ്ട് എന്തിനു മരിക്കണം?14 ബാബിലോണ്‍രാജാവിനെ സേവിക്കരുത് എന്നുപറയുന്ന പ്രവാചകന്‍മാരുടെ വാക്കു നിങ്ങള്‍ കേള്‍ക്ക രുത്. അവര്‍ പ്രവചിക്കുന്നതു നുണയാണ്.15 ഞാന്‍ അവരെ അയച്ചിട്ടില്ല. ഞാന്‍ നിങ്ങളെ ആട്ടിയോടിക്കുന്നതിനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്‍മാരും നശിക്കുന്നതിനും വേണ്ടിയാണ് എന്റെ നാമത്തില്‍ അവര്‍ വ്യാജം പ്രവചിക്കുന്നത് – കര്‍ത്താവ് അരുളിച്ചെയ്യുന്നു.16 പുരോഹിതന്‍മാരോടും ജനത്തോടും ഞാന്‍ പറഞ്ഞു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ദേവാലയത്തിലെ ഉപകരണങ്ങള്‍ ബാബിലോണില്‍ നിന്ന് ഉടനെ തിരികെക്കൊണ്ടുവരുമെന്ന് പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്‍മാരുടെ വാക്കുകള്‍ക്കു ചെവികൊടുക്ക രുത്. അവര്‍ നുണയാണ് പ്രവചിക്കുന്നത്.17 അവരുടെ വാക്കു നിങ്ങള്‍ കേള്‍ക്കരുത്. ബാബിലോണ്‍രാജാവിനെ സേവിച്ചുകൊണ്ടു ജീവിക്കുക. എന്തിന് ഈ നഗരം ശൂന്യമാകണം?18 അവര്‍ പ്രവാചകന്‍മാരെങ്കില്‍, കര്‍ത്താവിന്റെ വചനം അവരോടുകൂടെയുണ്ടെങ്കില്‍, ദേവാലയത്തിലും യൂദാരാജാവിന്റെ കൊട്ടാരത്തിലും ജറുസലെമിലും ഉള്ള ഉപകരണങ്ങള്‍ ബാബിലോണിലേക്ക്‌കൊണ്ടുപോകാതിരിക്കാന്‍ സൈന്യങ്ങളുടെ കര്‍ത്താവിനോടുയാചിക്കട്ടെ.19 യൂദാരാജാവായയഹോയാക്കിമിന്റെ പുത്രന്‍20 യക്കോണിയായെയും യൂദായിലെയും ജറുസലെമിലെയും കുലീനരെയും ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെമില്‍നിന്നു ബാബിലോണിലേക്കു പിടിച്ചു കൊണ്ടുപോയപ്പോള്‍ അവന്‍ എടുക്കാതെവിട്ട സ്തംഭങ്ങള്‍, ജലസംഭരണി, പീഠങ്ങള്‍, പട്ട ണത്തില്‍ ശേഷിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.21 ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അവിടുത്തെ ആലയത്തിലും യൂദാരാജാവിന്റെ കൊട്ടാരത്തിലും ജറുസലെമിലും ശേഷിച്ചിട്ടുള്ള ഉപകരണങ്ങളെക്കുറിച്ച് അരുളിച്ചെയ്യുന്നു:22 അവയെ ബാബിലോണിലേക്കു കൊണ്ടുപോകും. എന്റെ സന്ദര്‍ശന ദിവസംവരെ അവ അവിടെ ആയിരിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ അവ തിരികെ കൊണ്ടുവന്ന് ഈ സ്ഥലത്തു പുനഃസ്ഥാപിക്കും.


Leave a comment