Daniel, Chapter 4 | ദാനിയേൽ, അദ്ധ്യായം 4 | Malayalam Bible | POC Translation

നബുക്കദ്‌നേസറിന്റെ രണ്ടാം സ്വപ്നം

  • 1 : നബുക്കദ്‌നേസര്‍ രാജാവ് ഭൂമുഖത്തുള്ള സകല ജനതകള്‍ക്കും ജനപദങ്ങള്‍ക്കും ഭാഷക്കാര്‍ക്കും എഴുതുന്നത്: നിങ്ങള്‍ക്കു സമാധാനം സമൃദ്ധമായി ഉണ്ടാകട്ടെ!   
  • 2 : അത്യുന്നതനായ ദൈവം എനിക്കറിയിച്ചുതന്ന അടയാളങ്ങളും അദ്ഭുതങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതാണെന്ന് എനിക്കു തോന്നുന്നു.   
  • 3 : അവിടുത്തെ അടയാളങ്ങള്‍ എത്ര മഹത്വമുള്ളത്! അവിടുത്തെ അദ്ഭുതങ്ങള്‍ എത്ര ശക്തിയുള്ളവ! അവിടുത്തെ രാജ്യമോ, എന്നേക്കും നിലനില്‍ക്കുന്നത്! അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നത്!   
  • 4 : നബുക്കദ്‌നേസറായ ഞാന്‍ എന്റെ കൊട്ടാരത്തില്‍ സൈ്വരമായി ഐശ്വര്യത്തോടെ വസിക്കുകയായിരുന്നു.   
  • 5 : എനിക്കുണ്ടായ ഒരു സ്വപ്നം എന്നെ ഭയപ്പെടുത്തി. കിടക്കയില്‍ വച്ച് എനിക്കുണ്ടായ വിചിത്രദര്‍ശനങ്ങള്‍ എന്നെ അസ്വസ്ഥനാക്കി.   
  • 6 : സ്വപ്നത്തിന്റെ വ്യാഖ്യാനം പറഞ്ഞു തരേണ്ടതിന്, ബാബിലോണിലെ സകല ജ്ഞാനികളെയും എന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ ഞാന്‍ കല്‍പിച്ചു.   
  • 7 : മന്ത്രവാദികളും ആഭിചാരകന്‍മാരും കല്‍ദായരും, ജോ്യത്‌സ്യന്‍മാരും വന്നു. ഞാന്‍ സ്വപ്നം എന്തെന്നു പറഞ്ഞെങ്കിലും അവര്‍ക്കാര്‍ക്കും അതു വ്യാഖ്യാനിക്കാന്‍ കഴിഞ്ഞില്ല.   
  • 8 : അവസാനം, എന്റെ ദേവന്റെ നാമധേയമനുസരിച്ച് ബല്‍ത്തഷാസര്‍ എന്നു വിളിക്കപ്പെടുന്നവനും വിശുദ്ധദേവന്‍മാരുടെ ആത്മാവ് ഉള്ളവനും ആയ ദാനിയേല്‍ എന്റെ മുന്‍പില്‍ വന്നു; അവനോടു ഞാന്‍ സ്വപ്നത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു:   
  • 9 : മന്ത്രവാദികളില്‍ പ്രമുഖനായ ബല്‍ത്തെഷാസര്‍, വിശുദ്ധദേവന്‍മാരുടെ ആത്മാവ് നിന്നിലുണ്ടെന്നും ഒരു രഹസ്യവും നിനക്ക് അജ്‌ഞേയമല്ലെന്നും എനിക്കറിയാം; ഇതാ, ഞാന്‍ കണ്ട സ്വപ്നം; അതിന്റെ വ്യാഖ്യാനം പറയുക.   
  • 10 : എനിക്കു കിടക്കയില്‍ വച്ചുണ്ടായ ദര്‍ശനങ്ങള്‍ ഇവയാണ്: ഭൂമിയുടെ മധ്യത്തില്‍ വളരെ ഉയരമുള്ള ഒരു വൃക്ഷം ഞാന്‍ കണ്ടു.   
  • 11 : ആ വൃക്ഷം വളര്‍ന്നു വലുതായി; അതിന്റെ അഗ്രം ആകാശംവരെ എത്തി; ഭൂമിയുടെ ഏതറ്റത്തു നിന്നാലും അതു ദൃഷ്ടിഗോചരമായിരുന്നു.   
  • 12 : ഭംഗിയുള്ള ഇലകളോടുകൂടിയ അത് ഫലസമൃദ്ധമായിരുന്നു. എല്ലാവര്‍ക്കും ആവശ്യകമായ ഭക്ഷണം അതില്‍ നിന്നു ലഭിച്ചു. വന്യമൃഗങ്ങള്‍ അതിന്റെ തണലില്‍ അഭയം തേടി; ആകാശപ്പറവകള്‍ അതിന്റെ കൊമ്പുകളില്‍വസിച്ചു; എല്ലാ ജീവികള്‍ക്കും അതില്‍നിന്നു ഭക്ഷണം കിട്ടി.   
  • 13 : കിടക്കയില്‍വച്ച് എനിക്കുണ്ടായ ദര്‍ശനത്തില്‍ ഇതാ, ഒരു ദൂതന്‍, ഒരു പരിശുദ്ധന്‍, സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നു.   
  • 14 : അവന്‍ അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഈ വൃക്ഷം വെട്ടിമുറിച്ച്, കൊമ്പുകള്‍ ഛേദിച്ച്, ഇലകള്‍തല്ലിക്കൊഴിച്ച്, കായ്കള്‍ ചിതറിച്ചുകളയുവിന്‍. വന്യമൃഗങ്ങള്‍ അതിന്റെ ചുവട്ടില്‍ നിന്നും, പക്ഷികള്‍ അതിന്റെ ശാഖകളില്‍ നിന്നും ഓടിയൊളിക്കട്ടെ.   
  • 15 : അതിന്റെ കുറ്റി ഇരുമ്പും ഓടും കൊണ്ടു ബന്ധിച്ച്, വയലിലെ ഇളംപുല്ലുകളോടൊപ്പം ഉപേക്ഷിക്കുക. ആകാശത്തിലെ മഞ്ഞുകൊണ്ട് അവന്‍ നനയട്ടെ. വന്യമൃഗങ്ങളോടുകൂടെ ഭൂമിയിലെ പുല്ലില്‍ കഴിയാനായിരിക്കട്ടെ അവന്റെ വിധി.   
  • 16 : അവന് മനുഷ്യന്റെ മനസ്‌സ് നഷ്ടപ്പെട്ട് മൃഗത്തിന്റെ മനസ്‌സു ലഭിക്കട്ടെ. ഏഴു സംവത്‌സരം അവന്‍ അങ്ങനെ കഴിയട്ടെ.   
  • 17 : ഈ വിധി ദൂതന്‍മാരുടെ, പരിശുദ്ധന്‍മാരുടെ, കല്‍പന അനുസരിച്ചാണ്. അത്യുന്നതനാണ് മനുഷ്യരുടെ രാജ്യങ്ങളെ ഭരിക്കുന്നതെന്നും താന്‍ തീരുമാനിക്കുന്നവര്‍ക്ക് അവിടുന്ന് അതു നല്‍കുമെന്നും മനുഷ്യരില്‍ ഏറ്റവും എളിയവരെ അതിന്‍മേല്‍ വാഴിക്കുമെന്നും മനുഷ്യരെല്ലാവരും ഗ്രഹിക്കേണ്ട തിനാണിത്.   
  • 18 : ഈ സ്വപ്നമാണ് നബുക്കദ്‌നേസര്‍രാജാവായ ഞാന്‍ കണ്ടത്. ആകയാല്‍, അല്ലയോ ബല്‍ത്തെഷാസര്‍, വ്യാഖ്യാനമെന്തെന്നു പറയുക; എന്റെ രാജ്യത്തെ ജ്ഞാനികളിലാര്‍ക്കും ഇതു വ്യാഖ്യാനിക്കാന്‍ സാധിച്ചില്ല. എന്നാല്‍, പരിശുദ്ധദേവന്‍മാരുടെ ആത്മാവ് നിന്നിലുള്ളതുകൊണ്ടു നിനക്കു സാധിക്കും.   
  • 19 : ബല്‍ത്തെഷാസര്‍ എന്നു പേരുള്ള ദാനിയേല്‍ ഒരു നിമിഷത്തേക്ക് അസ്വസ്ഥനായി; ചിന്തകള്‍ അവനെ പരിഭ്രാന്തനാക്കി. രാജാവ് പറഞ്ഞു: ബല്‍ത്തെഷാസര്‍, സ്വപ്നമോ അതിന്റെ അര്‍ഥമോ നിന്നെ ആകുലനാക്കാതിരിക്കട്ടെ. ബല്‍ത്തെഷാസര്‍ പറഞ്ഞു: പ്രഭോ, സ്വപ്നം നിന്നെ വെറുക്കുന്നവരെയും, വ്യാഖ്യാനം നിന്റെ വൈരികളെയും ഉദ്‌ദേശിച്ചായിരിക്കട്ടെ!   
  • 20 : ആകാശംമുട്ടെ വളര്‍ന്ന് ശക്തിപ്പെട്ടതും   
  • 21 : ഭൂമിയില്‍ എവിടെയും നിന്നു കാണാവുന്നതും, മനോഹരമായ ഇല കളും നിറയെ ഫലങ്ങളും ഉള്ളതും,   
  • 22 : അങ്ങനെ എല്ലാവര്‍ക്കും ഭക്ഷണം നല്‍കിയിരുന്നതും, ചുവട്ടില്‍ വന്യമൃഗങ്ങള്‍ അഭയം കണ്ടെണ്ടത്തിയിരുന്നതും, കൊമ്പുകളില്‍ ആകാശത്തിലെ പക്ഷികള്‍ പാര്‍ത്തിരുന്നതുമായി നീ കണ്ട വൃക്ഷം, വളര്‍ന്നു ബലിഷ്ഠനായ നീ തന്നെയാണ്. നിന്റെ മഹത്വം വര്‍ധിച്ച് ആകാശംവരെയും, നിന്റെ ആധിപത്യം ഭൂമിയുടെ അതിരുകള്‍വരെയും എത്തിയിരിക്കുന്നു.   
  • 23 : ആ വൃക്ഷം വെട്ടിമുറിച്ച് നശിപ്പിക്കുവിന്‍; എന്നാല്‍ അതിന്റെ കുറ്റി വേരുകളോടൊപ്പം ഇരുമ്പും ഓടുംകൊണ്ടു ബന്ധിതമായി, വയലിലെ ഇളംപുല്ലുകളുടെ ഇടയില്‍ ഉപേക്ഷിക്കുക, ആകാശത്തിലെ മഞ്ഞുകൊണ്ട് അവന്‍ നനയട്ടെ, ഏഴു സംവത്‌സരം കഴിയുംവരെ അവന്റെ ഭാഗധേയം വന്യമൃഗങ്ങളോടൊപ്പമായിരിക്കട്ടെ, എന്നിങ്ങനെ ഒരു ദൂതന്‍, ഒരു പരിശുദ്ധന്‍, സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന് വിളിച്ചു പറയുന്നതു രാജാവു കണ്ടല്ലോ.   
  • 24 : രാജാവേ, ഇതാണ് അതിന്റെ വ്യാഖ്യാനം. അത്യുന്നതനായ ദൈവത്തില്‍നിന്ന് എന്റെ നാഥനായരാജാവിന്റെ മേല്‍ വന്നവിധിവാചകമാണിത്.   
  • 25 : നീ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിക്കപ്പെടും. നിന്റെ വാസം വന്യമൃഗങ്ങളോടുകൂടെയായിരിക്കും; കാളയെപ്പോലെ പുല്ലുതിന്നുന്നതിനു നീ നിര്‍ബന്ധിതനാകും; ആകാശത്തിലെ മഞ്ഞുകൊണ്ടു നീ നനയും. അങ്ങനെ ഏഴു സംവത്‌സരം കടന്നുപോകും; അപ്പോള്‍ അത്യുന്നതനാണ് മനുഷ്യരുടെ രാജ്യത്തെ ഭരിക്കുന്നതെന്നും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അവിടുന്ന് രാജ്യം കൊടുക്കുമെന്നും നീ അറിയും.   
  • 26 : സ്വര്‍ഗത്തിന്റെ പരമാധികാരം നീ അംഗീകരിക്കുമ്പോള്‍ വൃക്ഷത്തിന്റെ കുറ്റിവേര് ഉപേക്ഷിക്കാന്‍ കല്‍പിക്കപ്പെട്ട തനുസരിച്ച് നിന്റെ രാജ്യം നിനക്കു തിരിച്ചുകിട്ടും.   
  • 27 : അതിനാല്‍ രാജാവേ, എന്റെ ഉപദേശം സ്വീകരിക്കുക. ധര്‍മനിഷ്ഠപാലിച്ചുകൊണ്ട്, പാപങ്ങളില്‍നിന്നും, മര്‍ദിതരോടു കാരുണ്യം കാണിച്ചുകൊണ്ട് അകൃത്യങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുക. ഒരു പക്‌ഷേ നിന്റെ സ്വസ്ഥതയുടെ കാലം നീട്ടിക്കിട്ടിയേക്കും.   
  • 28 : ഇതെല്ലാം നബുക്കദ്‌നേസര്‍ രാജാവിനു സംഭവിച്ചു.   
  • 29 : പന്ത്രണ്ടുമാസം കഴിഞ്ഞ് ബാബിലോണിലെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ രാജാവ് പറഞ്ഞു:   
  • 30 : എന്റെ രാജകീയമഹത്വത്തിനുവേണ്ടി രാജ മന്ദിരമായി, എന്റെ മഹാപ്രഭാവത്താല്‍ ഞാന്‍ നിര്‍മിച്ചതല്ലേ മഹത്തായ ഈ ബാബിലോണ്‍?   
  • 31 : ഈ വാക്കുകള്‍ രാജാവിന്റെ വായില്‍ നിന്നു വീഴുന്നതിനു മുന്‍പുതന്നെ, സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരം കേട്ടു. നബുക്കദ്‌നേസര്‍രാജാവേ, നിന്നോടാണു പറയുന്നത്: രാജ്യം നിന്നില്‍ നിന്നു വേര്‍പെട്ടിരിക്കുന്നു.   
  • 32 : നീ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിക്കപ്പെടുകയും നിന്റെ വാസം വന്യമൃഗങ്ങളോടൊത്ത് ആയിരിക്കുകയും ചെയ്യും; കാളയെപ്പോലെ നീ പുല്ലുതിന്നും. മനുഷ്യരുടെ രാജ്യം ഭരിക്കുന്നത് അത്യുന്നതനാണെന്നും, താന്‍ ഇച്ഛിക്കുന്നവന് അവിടുന്ന് അത് നല്‍കുമെന്നും, നീ അറിയുന്നതുവരെ ഏഴു സംവത്‌സരം കടന്നുപോകും.   
  • 33 : അപ്പോള്‍ത്തന്നെ ആ വാക്കുകള്‍ നബുക്കദ് നേസറില്‍ നിവൃത്തിയായി. അവന്‍ മനുഷ്യരുടെയിടയില്‍നിന്ന് ഓടിക്കപ്പെടുകയും, അവന്റെ നഖം പക്ഷിയുടെ നഖംപോലെയും, രോമം കഴുകന്റെ തൂവലുകള്‍പോലെയും വളരുന്നതുവരെ കാളയെപ്പോലെ പുല്ലു തിന്നുകയും, ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.   
  • 34 : ആ നാളുകള്‍ കഴിഞ്ഞപ്പോള്‍ നബുക്കദ്‌നേസറായ ഞാന്‍ സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി. എന്റെ ബുദ്ധി തിരിച്ചുകിട്ടി. ഞാന്‍ അത്യുന്നതനെ വാഴ്ത്തുകയും നിത്യം ജീവിക്കുന്ന അവിടുത്തെ സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്തു. അവിടുത്തെ ആധിപത്യം അനന്തമാണ്; അവിടുത്തെ രാജ്യം തലമുറ തലമുറയായി നിലനില്‍ക്കുന്നു.   
  • 35 : സകല ഭൂവാസികളും അവിടുത്തെ മുന്‍പില്‍ ഒന്നുമല്ല; സ്വര്‍ഗീയ സൈന്യത്തോടും ഭൂവാസികളോടും തന്റെ ഇച്ഛയ്‌ക്കൊത്ത് അവിടുന്ന് പ്രവര്‍ത്തിക്കുന്നു. ആര്‍ക്കും അവിടുത്തെ കരം തടയാനോ എന്താണ് ഈ ചെയ്തത് എന്ന് അവിടുത്തോടു ചോദിക്കാനോ സാധിക്കയില്ല.   
  • 36 : ആ നിമിഷത്തില്‍ത്തന്നെ എനിക്കു ബുദ്ധി തിരിച്ചു കിട്ടി; എന്റെ രാജ്യത്തിന്റെ മഹത്വത്തിനായി, എന്റെ രാജത്വവും പ്രതാപവും എനിക്കു തിരിച്ചുകിട്ടി; എന്റെ ഉപദേശ കന്‍മാരും പ്രഭുക്കന്‍മാരും എന്നെ തേടിവന്നു; എന്റെ രാജ്യത്തില്‍ ഞാന്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടു; പൂര്‍വാധികം മഹത്വം എനിക്കു ലഭിച്ചു.   
  • 37 : നബുക്കദ്‌നേസറായ ഞാന്‍ ഇപ്പോള്‍ സ്വര്‍ഗത്തിന്റെ രാജാവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. എന്തെന്നാല്‍, അവിടുത്തെ പ്രവൃത്തികള്‍ ശരിയായിട്ടുള്ള തും മാര്‍ഗങ്ങള്‍ നീതിപൂര്‍ണവുമാണ്; അഹങ്കാരികളെ താഴ്ത്താന്‍ അവിടുത്തേക്കു കഴിയും.   
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment