ചുവരെഴുത്ത്

  • 1 : ബല്‍ഷാസര്‍ രാജാവ് തന്റെ പ്രഭുക്കന്‍മാരില്‍ ആയിരംപേര്‍ക്ക് ഒരു വിരുന്നു നല്‍കുകയും അവരോടൊപ്പം വീഞ്ഞു കുടിക്കുകയും ചെയ്തു.   
  • 2 : വീഞ്ഞു കുടിച്ചു മദിച്ചപ്പോള്‍, രാജാവായ താനും തന്റെ പ്രഭുക്കന്‍മാരും ഭാര്യമാരും ഉപനാരികളും വീഞ്ഞു കുടിക്കേണ്ടതിന് തന്റെ പിതാവായ നബുക്കദ്‌നേസര്‍ ജറുസലെം ദേവാലയത്തില്‍ നിന്നു കൊണ്ടുവന്ന സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ കൊണ്ടുവരാന്‍ അവന്‍ കല്‍പിച്ചു.   
  • 3 : ജറുസലെമിലെ ദേവാലയത്തില്‍ നിന്ന് അപഹരിച്ചുകൊണ്ടുവന്ന സ്വര്‍ണം കൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങള്‍ കൊണ്ടുവന്നു; രാജാവും പ്രഭുക്കന്‍മാരും ഭാര്യമാരും ഉപനാരികളും അവയില്‍ നിന്നു കുടിച്ചു.   
  • 4 : അവര്‍ വീഞ്ഞു കുടിച്ചതിനുശേഷം സ്വര്‍ണവും വെള്ളിയും ഓടും ഇരുമ്പും മരവും കല്ലുംകൊണ്ടുള്ള ദേവന്‍മാരെ സ്തുതിച്ചു.   
  • 5 : പെട്ടെന്ന് ഒരു മനുഷ്യന്റെ കൈവിരലുകള്‍ പ്രത്യക്ഷപ്പെട്ട്, ദീപപീഠത്തിനുനേരേ, രാജകൊട്ടരത്തിന്റെ മിനുത്ത ഭിത്തിയില്‍ എന്തോ എഴുതി. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവ് കണ്ടു. രാജാവ് വിവര്‍ണനായി.   
  • 6 : അവന്‍ ചിന്താധീനനായി, കൈകാലുകള്‍ കുഴയുകയും കാല്‍മുട്ടുകള്‍ കൂട്ടിയടിക്കുകയും ചെയ്തു.   
  • 7 : ആഭിചാരകരെയും കല്‍ദായരെയും ജോത്‌സ്യന്‍മാരെയും വരുത്താന്‍ അവന്‍ വിളിച്ചു പറഞ്ഞു. രാജാവ് ബാബിലോണിലെ ജ്ഞാനികളോടു പറഞ്ഞു: ഈ എഴുത്തു വായിച്ചു വ്യാഖ്യാനിച്ചു തരുന്നവനെ ധൂമ്രവസ്ത്രം ധരിപ്പിച്ച്, കഴുത്തില്‍ പൊന്‍മാല ചാര്‍ത്തി രാജ്യത്തിന്റെ മൂന്നാം ഭരണാധികാരി ആക്കുന്നതാണ്.   
  • 8 : രാജാവിന്റെ ജ്ഞാനികളെല്ലാം എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും എഴുത്തു വായിക്കാനോ വ്യാഖ്യാനിക്കാനോ കഴിഞ്ഞില്ല.   
  • 9 : അപ്പോള്‍ ബല്‍ഷാസര്‍ രാജാവ് അത്യന്തം അസ്വസ്ഥ നായി, അവന്‍ വിവര്‍ണനായി; അവന്റെ പ്രഭുക്കന്‍മാരും പരിഭ്രാന്തരായി.   
  • 10 : രാജാവിന്റെയും പ്രഭുക്കന്‍മാരുടെയും സംസാരം കേട്ട് രാജ്ഞി വിരുന്നുശാലയിലെത്തി, അവള്‍ പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ! നിന്റെ വിചാരങ്ങള്‍ നിന്നെ അസ്വസ്ഥനാക്കുകയോ നിന്നെ വിവര്‍ണനാക്കുകയോ ചെയ്യാതിരിക്കട്ടെ!   
  • 11 : നിന്റെ രാജ്യത്ത് വിശുദ്ധദേവന്‍മാരുടെ ആത്മാവുള്ള ഒരുവനുണ്ട്. നിന്റെ പിതാവിന്റെ കാലത്ത്, ദേവന്‍മാരുടേതുപോലുള്ള തെളിഞ്ഞജ്ഞാനവും അറിവും അവനില്‍ കാണപ്പെട്ടിരുന്നു.   
  • 12 : അസാധാരണമായ ബുദ്ധിയും വിജ്ഞാനവും സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാനും ഗൂഢാര്‍ഥവാക്യങ്ങള്‍ വിശദീകരിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വേണ്ട അറിവും താന്‍ ബല്‍ത്തെഷാസര്‍ എന്നു വിളിച്ചിരുന്ന ദാനിയേല്‍ എന്നവനില്‍ ഉണ്ടെന്നു കണ്ട്, അങ്ങയുടെ പിതാവായ നബുക്കദ്‌നേസര്‍ രാജാവ് അവനെ മന്ത്രവാദികളുടെയും ആഭിചാരകരുടെയും കല്‍ദായരുടെയും ജ്യോത്‌സ്യരുടെയും തലവനാക്കിയിരുന്നു. ഇപ്പോള്‍ ദാനിയേലിനെ വിളിക്കുക. അവന്‍ വ്യാഖ്യാനം അറിയിക്കും.   
  • 13 : ദാനിയേലിനെ രാജസന്നിധിയില്‍ കൊണ്ടുവന്നു; രാജാവ് ദാനിയേലിനോടു ചോദിച്ചു: രാജാവായ എന്റെ പിതാവ് യൂദായില്‍ നിന്നു കൊണ്ടുവന്ന യഹൂദപ്രവാസികളില്‍ ഒരുവനായ ദാനിയേല്‍ നീ തന്നെയാണല്ലോ.   
  • 14 : വിശുദ്ധ ദേവന്‍മാരുടെ ആത്മാവ് നിന്നിലുണ്ടെന്നും തെളിഞ്ഞബുദ്ധിയും ജ്ഞാനവും നിനക്കുണ്ടെന്നും ഞാന്‍ കേട്ടിട്ടുണ്ട്.   
  • 15 : ഈ എഴുത്തു വായിച്ച്, അതിന്റെ അര്‍ഥം പറയുന്നതിനുവേണ്ടി ജ്ഞാനികളെയും ആഭിചാരകന്‍മാരെയും എന്റെ മുന്‍പില്‍ കൊണ്ടുവന്നു; പക്‌ഷേ, അവര്‍ക്കാര്‍ക്കും അതു വിശദീകരിക്കാന്‍ സാധിച്ചില്ല.   
  • 16 : വ്യാഖ്യാനങ്ങള്‍ നല്‍കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിനക്കു സാധിക്കുമെന്നു ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഈ എഴുത്തു വായിച്ച്, അതെനിക്കു വ്യാഖ്യാനിച്ചു തരാന്‍ നിനക്കു കഴിഞ്ഞാല്‍, ധൂമ്രവസ്ത്രവിഭൂഷിതനായി കഴുത്തില്‍ പൊന്‍മാല ചാര്‍ത്തി, നീ രാജ്യത്തിന്റെ മൂന്നാം ഭരണാധികാരി ആകും.   
  • 17 : ദാനിയേല്‍ രാജസന്നിധിയില്‍ ഉണര്‍ത്തിച്ചു: നിന്റെ സമ്മാനങ്ങള്‍ നിന്റെ കൈയില്‍ത്തന്നെ ഇരുന്നുകൊള്ളട്ടെ. മറ്റാര്‍ക്കെങ്കിലും കൊടുത്തേക്കൂ; ലിഖിതം വായിച്ച്, അര്‍ഥം ഞാന്‍ പറഞ്ഞു തരാം.   
  • 18 : രാജാവേ, അത്യുന്നതനായ ദൈവം നിന്റെ പിതാവായ നബുക്കദ്‌നേസറിന് രാജത്വവും മഹത്വവും പ്രതാപവും ആധിപത്യവും നല്‍കി.   
  • 19 : അവിടുന്ന് അവനു കൊടുത്ത മഹത്വം നിമിത്തം എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവന്റെ മുന്‍പില്‍ ഭയപ്പെട്ടു വിറച്ചു. അവന്‍ ഇഷ്ടാനുസരണം കൊല്ലുകയോ ജീവിക്കാന്‍ അനുവദിക്കുകയോ, ഉയര്‍ത്തുകയോ, താഴ്ത്തുകയോ ചെയ്തുപോന്നു.   
  • 20 : എന്നാല്‍, അവന്‍ അഹങ്കരിക്കുകയും ഹൃദയം കഠിനമാക്കുകയും ഗര്‍വോടെ പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ രാജസിംഹാസനത്തില്‍നിന്ന് അവന്‍ ബഹിഷ്‌കൃതനായി. അവനു മഹത്വം നഷ്ടപ്പെട്ടു.   
  • 21 : അവന്‍ മനുഷ്യരുടെ ഇടയില്‍നിന്ന് ഓടിക്കപ്പെട്ടു. അവന്റെ മനസ്‌സു മൃഗതുല്യമായി; അവന്റെ വാസം കാട്ടുകഴുതകളോടൊത്തായി. അവന്‍ കാളയെപ്പോലെ പുല്ലു തിന്നു. ആകാശത്തിലെ മഞ്ഞുകൊണ്ട് അവന്റെ ദേഹം നനഞ്ഞു. അത്യുന്നതനായ ദൈവമാണു മനുഷ്യരുടെ രാജ്യം ഭരിക്കുന്നതെന്നും, അവിടുന്ന് ഇച്ഛിക്കുന്നവരെയാണ് അധികാരം ഏല്‍പിക്കുന്നതെന്നും മനസ്‌സിലാക്കുന്നതുവരെ അവന്‍ ഇങ്ങനെ കഴിഞ്ഞു.   
  • 22 : എന്നാല്‍, അവന്റെ പുത്രനായ നീ ഇതെല്ലാം അറിഞ്ഞിട്ടും നിന്റെ ഹൃദയം വിനീതമാക്കിയില്ല.   
  • 23 : സ്വര്‍ഗത്തിന്റെ കര്‍ത്താവിനെ നീ വെല്ലുവിളിച്ചു. അവിടുത്തെ ആലയത്തിലെ പാത്രങ്ങള്‍ കൊണ്ടുവന്ന് നീയും നിന്റെ പ്രഭുക്കന്‍മാരും ഭാര്യമാരും ഉപനാരികളും അവയില്‍ വീഞ്ഞു കുടിച്ചു. വെള്ളി, സ്വര്‍ണം, ഓട്, ഇരുമ്പ്, മരം, കല്ല് എന്നിവ കൊണ്ടുള്ള, കാണാനോ കേള്‍ക്കാനോ അറിയാനോ കഴിവില്ലാത്ത ദേവന്‍മാരെ നീ സ്തുതിച്ചു. എന്നാല്‍, നിന്റെ ജീവനെയും നിന്റെ മാര്‍ഗങ്ങളെയും നിയന്ത്രിക്കുന്ന ദൈവത്തെനീ ആദരിച്ചില്ല.   
  • 24 : അതുകൊണ്ട്, അവിടുത്തെ സന്നിധിയില്‍നിന്ന് അയയ്ക്കപ്പെട്ട ഒരു കരം ഇത് എഴുതിയിരിക്കുന്നു.   
  • 25 : ആ ലിഖിതം ഇതാണ്: മെനേ, മെനേ, തെഖേല്‍, പാര്‍സീന്‍.   
  • 26 : ഇതാണ് അര്‍ഥം: മെനേ – ദൈവം നിന്റെ രാജ്യത്തിന്റെ നാളുകള്‍ എണ്ണുകയും അതിന്റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുന്നു.   
  • 27 : തെഖേല്‍ – നിന്നെതുലാസില്‍ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു.   
  • 28 : പേരെസ് – നിന്റെ രാജ്യം വിഭജിച്ച് മേദിയാക്കാര്‍ക്കും പേര്‍ഷ്യാക്കാര്‍ക്കും നല്‍കിയിരിക്കുന്നു.   
  • 29 : ബല്‍ഷാസര്‍ കല്‍പിച്ചതനുസരിച്ച്, ദാനിയേലിനെ ധൂമ്രവസ്ത്രം അണിയിക്കുകയും അവന്റെ കഴുത്തില്‍ പൊന്‍മാല ചാര്‍ത്തുകയും അവന്‍ രാജ്യത്തിലെ മൂന്നാം ഭരണാധികാരി ആയിരിക്കുമെന്ന് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു.   
  • 30 : അന്നു രാത്രിയില്‍ കല്‍ദായരാജാവായ ബല്‍ഷാസര്‍ കൊല്ലപ്പെട്ടു.   
  • 31 : രാജ്യം അറുപത്തിരണ്ടു വയസ്‌സു പ്രായമുള്ള മേദിയക്കാരനായ ദാരിയൂസിനു ലഭിച്ചു.   
Advertisements
Advertisements
Advertisements
Advertisements
Fediverse reactions
February 2026
S M T W T F S
1234567
891011121314
15161718192021
22232425262728

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading