Amos, Chapter 3 | ആമോസ്, അദ്ധ്യായം 3 | Malayalam Bible | POC Translation

1 : ഇസ്രായേല്‍ ജനമേ, ഈജിപ്തില്‍ നിന്നു കര്‍ത്താവ് മോചിപ്പിച്ച ഇസ്രായേല്‍ ഭവനം മുഴുവനുമെതിരേ അവിടുന്ന് അരുളിച്ചെയ്യുന്ന വചനം ശ്രവിക്കുവിന്‍:   

2 : ഭൂമിയിലുള്ള സകല ജനതകളിലും വെച്ച് നിങ്ങളെ മാത്രമാണു ഞാന്‍ സ്വന്തമായി ഗണിച്ചത്. അതിനാല്‍, നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും ഞാന്‍ നിങ്ങളെ ശിക്ഷിക്കും.   

പ്രവാചകദൗത്യം

3 : ആലോചിച്ചുറയ്ക്കാതെ രണ്ടുപേര്‍ ഒരുമിച്ചുയാത്രതിരിക്കുമോ?   

4 : ഇരയെ കാണാതെ വനത്തില്‍ സിംഹം ഗര്‍ജിക്കുമോ? എന്തിനെയെങ്കിലും പിടിയിലൊതുക്കാതെ സിംഹക്കുട്ടി ഗുഹയില്‍നിന്ന് അലറുമോ?   

5 : കെണിയൊരുക്കാതെ പക്ഷി കെണിയില്‍പ്പെടുമോ? ഒന്നും കുടുങ്ങാതെ കെണി വീഴുമോ?   

6 : പട്ടണത്തില്‍ കാഹളധ്വനി കേട്ടാല്‍ ജനങ്ങള്‍ ഭയപ്പെടാതിരിക്കുമോ? കര്‍ത്താവ് അയയ്ക്കാതെ പട്ടണത്തില്‍ അനര്‍ഥം ഉണ്ടാകുമോ?   

7 : ദൈവമായ കര്‍ത്താവ് തന്റെ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല.   

8 : സിംഹം ഗര്‍ജിച്ചു; ആരാണു ഭയപ്പെടാതിരിക്കുക? ദൈവമായ കര്‍ത്താവ് സംസാരിച്ചു; ആര്‍ക്കു പ്രവചിക്കാതിരിക്കാന്‍ കഴിയും?   

സമരിയായുടെ നാശം

9 : അസ്‌സീറിയായിലെയും ഈജിപ്തിലെയും ശക്തിദുര്‍ഗങ്ങളില്‍ പ്രഖ്യാപിക്കുക: സമരിയായിലെ മലകളില്‍ ഒരുമിച്ചുകൂടുവിന്‍. അവളിലെ കലഹങ്ങളും മര്‍ദനങ്ങളും കാണുവിന്‍.   

10 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അക്രമവും കവര്‍ച്ചയും കൊണ്ട് തങ്ങളുടെകോട്ടകള്‍ നിറയ്ക്കുന്നവര്‍ക്കു നീതി പ്രവര്‍ത്തിക്കാന്‍ അറിയുകയില്ല.   

11 : അതിനാല്‍, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളുടെ ദേശം വളയും. നിങ്ങളുടെ പ്രതിരോധങ്ങള്‍ തകര്‍ത്ത് കോട്ടകള്‍ കൊള്ളയടിക്കും.   

12 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: സിംഹത്തിന്റെ വായില്‍ നിന്ന് ഇടയന്‍ ആടിന്റെ രണ്ടു കാലോ ചെവിയുടെ അറ്റമോ വീണ്ടെടുക്കുന്നതുപോലെ സമരിയായില്‍ പാര്‍ക്കുന്ന ഇസ്രായേല്‍ജനം കട്ടിലിന്റെ ഒരു മൂലയും കിടക്കയുടെ ഒരറ്റവും കൊണ്ടു രക്ഷപെടും.   

13 : ദൈവമായ കര്‍ത്താവ്, സൈന്യങ്ങളുടെ ദൈവം, അരുളിച്ചെയ്യുന്നു: നിങ്ങള്‍ കേട്ട് യാക്കോബിന്റെ ഭവനത്തിനെതിരേ സാക്ഷ്യപ്പെടുത്തുവിന്‍.   

14 : ഇസ്രായേലിനെ അവന്റെ അതിക്രമങ്ങള്‍ക്കു ഞാന്‍ ശിക്ഷിക്കുമ്പോള്‍ ബഥേലിലെ ബലിപീഠങ്ങള്‍ ഞാന്‍ തകര്‍ത്തു കളയും. ബലിപീഠങ്ങളുടെ വളര്‍കോണ്‍ ഞാന്‍ ഛേദിക്കും. അവനിലംപതിക്കും.   

15 : അവന്റെ ഹേമന്തവസതികളും ഗ്രീഷ്മഭവനങ്ങളും ഞാന്‍ നശിപ്പിക്കും; ദന്തനിര്‍മിതമായ ഭവനങ്ങള്‍ തകര്‍ന്നുപോകും; മഹാസൗധങ്ങള്‍ നാമാവശേഷമാകും – കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.   

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment