1 : ദരിദ്രരെ പീഡിപ്പിക്കുകയും അവശരെ ചവിട്ടിയരയ്ക്കുകയും, ഞങ്ങള്‍ക്കു കുടിക്കാന്‍ കൊണ്ടുവരുക എന്നു ഭര്‍ത്താക്കന്‍മാരോടു പറയുകയും ചെയ്യുന്ന സമരിയാമലയിലെ ബാഷാന്‍ പശുക്കളേ, ശ്രവിക്കുവിന്‍!   

2 : ദൈവമായ കര്‍ത്താവ് തന്റെ പരിശുദ്ധിയെ സാക്ഷി നിര്‍ത്തി ശപഥം ചെയ്തിരിക്കുന്നു. ശത്രു നിങ്ങളെ കൊളുത്തിട്ടിഴയ്ക്കുന്ന നാള്‍ വരുന്നു. നിങ്ങളില്‍ അവസാനത്തേതിനെയും അവര്‍ ചൂണ്ടയില്‍ കോര്‍ത്തു വലിക്കും.   

3 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഓരോരുത്തരും അടുത്തുള്ള മതില്‍പ്പിളര്‍പ്പുകളിലൂടെ പുറത്തുകടക്കും. ഹെര്‍മോണിലേക്കു നിങ്ങള്‍ വലിച്ചെറിയപ്പെടും.   

ഇസ്രായേലിന്റെ ദുശ്ശാഠ്യം

4 : ബഥേലില്‍ച്ചെന്ന് അകൃത്യം ചെയ്യുവിന്‍; ഗില്‍ഗാലില്‍ ചെന്ന് കഴിയുന്നത്ര അകൃത്യങ്ങള്‍ ചെയ്യുവിന്‍. പ്രഭാതംതോറും നിങ്ങളുടെ ബലികളും എല്ലാ മൂന്നാംദിവസവും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരുവിന്‍.   

5 : പുളിപ്പിച്ച മാവുകൊണ്ട് കൃതജ്ഞതാബലി അര്‍പ്പിക്കുവിന്‍; നിങ്ങളുടെ സ്വാഭീഷ്ടക്കാഴ്ചകള്‍ കൊട്ടിഘോഷിക്കുവിന്‍. ഇസ്രായേല്‍ ജനമേ, അതാണു നിങ്ങള്‍ക്കിഷ്ടം. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

6 : നിങ്ങളുടെ എല്ലാ നഗരങ്ങളിലും പല്ലിനു പണിയില്ലാതാക്കിയതു ഞാനാണ്. നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ ആഹാരത്തിന്റെ തരിപോലും ഇല്ലാതാക്കി. എന്നിട്ടും നിങ്ങള്‍ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല. കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

7 : കൊയ്ത്തിനു മൂന്നു മാസമുള്ളപ്പോള്‍ ഞാന്‍ മഴ മുടക്കി; ഒരു നഗരത്തില്‍ മഴപെയ്യിച്ചപ്പോള്‍ മറ്റൊന്നില്‍ പെയ്യിച്ചില്ല. ഒരു വയലില്‍ മഴ പെയ്തപ്പോള്‍ മഴ ലഭിക്കാതെ മറ്റൊരു വയല്‍ വരണ്ടു.   

8 : രണ്ടോ മൂന്നോ നഗരങ്ങളിലുള്ളവര്‍ ദാഹജലം പ്രതീക്ഷിച്ചു മറ്റൊരു നഗരത്തിലേക്കു പോയി. അവിടെ അവര്‍ക്ക് അതു തൃപ്തിയാവോളം ലഭിച്ചില്ല. എന്നിട്ടും നിങ്ങള്‍ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

9 : സസ്യങ്ങളെ ഉണക്കുന്ന കാറ്റുവീഴ്ചകൊണ്ടും, പൂപ്പല്‍രോഗങ്ങള്‍കൊണ്ടും നിങ്ങളെ ഞാന്‍ പ്രഹരിച്ചു. തോട്ടങ്ങളും മുന്തിരിത്തോപ്പുകളും ഞാന്‍ ഫലശൂന്യമാക്കി. അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും വെട്ടുകിളികള്‍ നശിപ്പിച്ചു. എന്നിട്ടും നിങ്ങള്‍ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

10 : ഈജിപ്തില്‍ ചെയ്തതുപോലെ ഞാന്‍ നിങ്ങളുടെ ഇടയിലേക്കു മഹാമാരി അയച്ചു; നിങ്ങളുടെയുവാക്കളെ ഞാന്‍ വാളിനിരയാക്കി; നിങ്ങളുടെ കുതിരകളെ ഞാന്‍ പിടിച്ചുകൊണ്ടുപോയി; പാളയങ്ങളിലെ ദുര്‍ഗന്ധം കൊണ്ടു നിങ്ങളുടെ നാസികകള്‍ ഞാന്‍ നിറച്ചു; എന്നിട്ടും നിങ്ങള്‍ എന്റെയടുത്തേക്കു മടങ്ങിവന്നില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

11 : സോദോമിനെയും ഗൊമോറായെയും ഞാന്‍ നശിപ്പിച്ച തുപോലെ നിങ്ങളില്‍ ചിലരെയും ഞാന്‍ നശിപ്പിച്ചു; കത്തുന്നതീയില്‍നിന്നു വലിച്ചെടുത്ത കമ്പുകള്‍പോലെ ആയിരുന്നു നിങ്ങള്‍. എന്നിട്ടും നിങ്ങള്‍ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

12 : അതുകൊണ്ട്, ഇസ്രായേല്‍ ജനമേ, ഞാന്‍ നിങ്ങളോട് ഇതുചെയ്യും. ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്ദര്‍ശന ദിനത്തിന് ഒരുങ്ങിക്കൊള്ളുവിന്‍.   

13 : മലകള്‍ക്കു രൂപംനല്‍കുകയും കാറ്റിനെ സൃഷ്ടിക്കുകയും മനുഷ്യനു തന്റെ ചിന്ത വെളിപ്പെടുത്തുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതതലങ്ങളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഒരുവനുണ്ട്. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം.     

Advertisements
Advertisements
Advertisements
Advertisements
Fediverse reactions
February 2026
S M T W T F S
1234567
891011121314
15161718192021
22232425262728

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading