Hosea, Chapter 7 | ഹോസിയാ, അദ്ധ്യായം 7 | Malayalam Bible | POC Translation

ഇസ്രായേലിലെ ഉപജാപങ്ങള്‍

  • 1 : ഞാന്‍ ഇസ്രായേലിനെ സുഖപ്പെടുത്താന്‍ ഒരുങ്ങുമ്പോള്‍ എഫ്രായിമിന്റെ അഴിമതിയും സമരിയായുടെ അകൃത്യങ്ങളും വെളിപ്പെടും. അവര്‍ വ്യാജമായി പെരുമാറുന്നു. കള്ളന്‍ അകത്തു കടക്കുന്നു. കവര്‍ച്ചക്കാരന്‍ പുറത്തു കൊള്ളനടത്തുന്നു.   
  • 2 : അവരുടെ ദുഷ്‌ക്കര്‍മങ്ങള്‍ ഞാനോര്‍ക്കുന്നുവെന്ന് അവര്‍ക്കു ചിന്തയില്ല. അവരുടെ പ്രവൃത്തികള്‍ അവരെ വലയം ചെയ്തിരിക്കുന്നു. അവ എന്റെ കണ്‍മുന്‍പിലുണ്ട്.   
  • 3 : തങ്ങളുടെ ദുഷ്ടതകൊണ്ട് അവര്‍ രാജാവിനെ സന്തോഷിപ്പിക്കുന്നു; വഞ്ചനകൊണ്ടു പ്രഭുക്കന്‍മാരെയും.   
  • 4 : അവര്‍ വ്യഭിചാരികളാണ്. ചുട്ടുപഴുത്ത അടുപ്പുപോലെയാണവര്‍. മാവു കുഴയ്ക്കുന്നതു മുതല്‍ അതു പുളിക്കുന്നതു വരെ മാത്രമേ അതില്‍ തീ ആളിക്കത്താതിരിക്കുകയുള്ളു.   
  • 5 : നമ്മുടെ രാജാവിന്റെ ഉത്‌സ വദിനത്തില്‍ പ്രഭുക്കന്‍മാര്‍ വീഞ്ഞിന്റെ ലഹരിയില്‍ ദഹിച്ചു: നിന്ദകരുമായി അവന്‍ കൈകോര്‍ത്തു പിടിച്ചു.   
  • 6 : ഗൂഢാലോചനകൊണ്ട് അവരുടെ ഹൃദയം തീച്ചൂളപോലെ ജ്വലിക്കുന്നു. രാത്രിമുഴുവന്‍ അവരുടെ കോപം മങ്ങിക്കിടക്കുന്നു. പ്രഭാതമാകുമ്പോള്‍ അത് ആളിക്കത്തുന്നു.   
  • 7 : അവര്‍ അടുപ്പുപോലെ ചുട്ടുപഴുത്തിരിക്കുന്നു. തങ്ങളുടെ ഭരണാധിപന്‍മാരെ അവര്‍ വിഴുങ്ങുന്നു; അവരുടെ രാജാക്കന്‍മാര്‍ നിലംപതിച്ചു; അവരാരും എന്നെ വിളിച്ചപേക്ഷിക്കുന്നില്ല.   
  • 8 : ജനതകളുമായി ഇടകലര്‍ന്ന്, മറിച്ചിടാതെ ചുട്ടെടുത്ത അപ്പമാണ് എഫ്രായിം.   
  • 9 : പരദേശികള്‍ അവന്റെ ശക്തി കാര്‍ന്നുതിന്നുന്നു; അവന്‍ അത് അറിയുന്നില്ല; അവന്റെ മുടി നരച്ചുതുടങ്ങി; അവന്‍ അത് അറിയുന്നില്ല.   
  • 10 : ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം നല്‍കുന്നു. ഇതൊക്കെയായിട്ടും അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുകയോ അവിടുത്തെ അന്വേഷിക്കുകയോ ചെയ്യുന്നില്ല.   
  • 11 : ബുദ്ധിയും വിവേകവുമില്ലാത്ത മാടപ്രാവിനു തുല്യമാണ് എഫ്രായിം. അവന്‍ ഈജിപ്തിനെ സഹായത്തിനു വിളിക്കുന്നു.   
  • 12 : അ സ്‌സീറിയായില്‍ അഭയം തേടുന്നു. അവര്‍ പോകുന്നവഴി അവരുടെമേല്‍ ഞാന്‍ വലവീശും; വായുവിലെ പക്ഷികളെയെന്നപോലെ അവരെ ഞാന്‍ വീഴ്ത്തും; അവരുടെ ദുഷ്‌കൃത്യങ്ങള്‍ക്കു ഞാന്‍ അവരെ ശിക്ഷിക്കും.   
  • 13 : അവര്‍ വഴിതെറ്റി എന്നില്‍നിന്ന് അകന്നുപോയിരിക്കുന്നു; അവര്‍ക്കു ദുരിതം! അവര്‍ എന്നെ എതിര്‍ത്തു; അവര്‍ക്കു നാശം! ഞാന്‍ അവരെ രക്ഷിക്കുമായിരുന്നു; എന്നാല്‍, അവര്‍ എനിക്കെതിരേ വ്യാജംപറയുന്നു.   
  • 14 : ഹൃദയംനൊന്ത് എന്നെ വിളിച്ചപേക്ഷിക്കുന്നതിനു പകരം അവര്‍ കിടക്കയില്‍ വീണുവിലപിക്കുന്നു; ധാന്യത്തിനും വീഞ്ഞിനുംവേണ്ടി അവര്‍ തങ്ങളെത്തന്നെ മുറിവേല്‍പിക്കുന്നു.   
  • 15 : അവര്‍ എന്നെ ധിക്കരിക്കുന്നു, ഞാനാണ് അവരുടെ കരങ്ങള്‍ക്ക് പരിശീല നവും ശക്തിയും നല്‍കിയത്. എന്നിട്ടും അവര്‍ എനിക്കെതിരേ തിന്‍മ നിരൂപിക്കുന്നു. അവര്‍ ബാലിലേക്കു തിരിയുന്നു.   
  • 16 : അവര്‍ ചതിക്കുന്ന വില്ലുപോലെയാണ്. അവരുടെ പ്രഭുക്കന്‍മാര്‍ തങ്ങളുടെ നാവിന്റെ ഔദ്ധ ത്യം നിമിത്തം വാളിനിരയാകും. ഈജിപ്തില്‍ അവര്‍ ഇതിനാല്‍ പരിഹാസവിഷയമാകും.   
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment