The Book of Jonah | യോനാ | Malayalam Bible | POC Translation

ആമുഖം

യോനായുടെ പ്രവചനത്തെക്കാള്‍ യോനായെപ്പറ്റിയുള്ള ഒരു കഥയാണ് ഈ ഗ്രന്ഥം. 2 രാജാ 14, 25-ല്‍ പ്രത്യക്ഷപ്പെടുന്ന യോനാ നിനെവേയില്‍ പോയി പ്രവചിച്ചതായി ചരിത്രപരമായ തെളിവൊന്നും ഇല്ല. പ്രബോധനാത്മകമായ ഈ കഥ ബി.സി. അഞ്ചാം നൂറ്റാണ്ടിനുശേഷം വിരചിതമായി എന്നു കരുതപ്പെടുന്നു. ദൈവത്തിന്റെ സന്‌ദേശം ലഭിച്ച പ്രവാചകന്‍ അതിനു വഴങ്ങാതെ ഒളിച്ചോടാന്‍ നടത്തുന്ന വിഫലശ്രമമാണ് ആദ്യഭാഗം. (1, 1-2, 10). കര്‍ത്താവ് വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് യോനാ നിനെവേയില്‍ എത്തി പ്രസംഗിക്കുന്നു. അവരുടെ പശ്ചാത്താപം കണ്ടു മനസ്‌സലിഞ്ഞ് കര്‍ത്താവ് ശിക്ഷ വേണ്ടെന്നു നിശ്ചയിക്കുന്നു (3, 1-10). ഇതില്‍ നീരസം തോന്നിയ പ്രവാചകനെ കര്‍ത്താവ് ഒരു പാഠം പഠിപ്പിക്കുന്നതായി അവസാനഭാഗത്തു കാണുന്നു (4, 1-11). രക്ഷ തങ്ങളുടെ മാത്രം അവകാശമാണെന്നു ധരിച്ചുവച്ചിരുന്ന ഇസ്രായേലിന്റെ ഇടുങ്ങിയ ചിന്താഗതിക്കുള്ള മറുപടിയാണ് ഈ ഗ്രന്ഥത്തില്‍ കാണുന്നത്. ദൈവത്തിന്റെ കാരുണ്യത്തിന് അതിരുകളില്ല. ഇസ്രായേലിനെപ്പോലെ തന്നെ ജനതകളും അവിടുത്തെ മക്കളാണ്. എല്ലാവരും രക്ഷപെടണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. 

യോനായുടെ ഒളിച്ചോട്ടം

1 : അമിത്തായിയുടെ പുത്രന്‍ യോനായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:   

2 : നീ എഴുന്നേറ്റ് മഹാനഗരമായ നിനെവേയില്‍ച്ചെന്ന് അതിനെതിരേ വിളിച്ചു പറയുക. എന്തെന്നാല്‍, അവരുടെ ദുഷ്ടത എന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.   

3 : എന്നാല്‍, യോനാ താര്‍ഷീഷിലേക്കു ഓടി കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു മറയാന്‍ ഒരുങ്ങി. അവന്‍ ജോപ്പായിലെത്തി. അവിടെ താര്‍ഷീഷിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ട്‌യാത്രക്കൂലി കൊടുത്ത് അവന്‍ അതില്‍ കയറി. അങ്ങനെ താര്‍ഷീഷില്‍ ചെന്നു കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് ഒളിക്കാമെന്ന് അവന്‍ കരുതി.   

4 : എന്നാല്‍, കര്‍ത്താവ് കടലിലേക്ക് ഒരു കൊടുങ്കാറ്റ് അയച്ചു; കടല്‍ക്‌ഷോഭത്തില്‍ കപ്പല്‍ തകരുമെന്നായി.   

5 : കപ്പല്‍യാത്രക്കാര്‍ പരിഭ്രാന്തരായി. ഓരോരുത്തരും താന്താങ്ങളുടെ ദേവന്‍മാരെ വിളിച്ചപേക്ഷിച്ചു. ഭാരം കുറയ്ക്കാന്‍വേണ്ടി കപ്പലിലുണ്ടായിരുന്ന ചരക്കുകളെല്ലാം അവര്‍ കടലിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍, യോനാ കപ്പലിന്റെ ഉള്ളറയില്‍ കിടന്നുറങ്ങുകയായിരുന്നു.   

6 : അപ്പോള്‍ കപ്പിത്താന്‍ അടുത്തുവന്ന് അവനോടു ചോദിച്ചു: നീ ഉറങ്ങുന്നോ? എന്താണ് ഇതിന്റെ അര്‍ഥം? എഴുന്നേറ്റ് നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുക. നമ്മള്‍ നശിക്കാതിരിക്കാന്‍ ഒരുപക്‌ഷേ അവിടുന്ന് നമ്മെ ഓര്‍ത്തേക്കും.   

7 : അനന്തരം അവര്‍ പരസ്പരം പറഞ്ഞു: ആരു നിമിത്തമാണ് നമുക്ക് ഈ അനര്‍ഥം ഭവിച്ചതെന്നറിയാന്‍ നമുക്കു നറുക്കിടാം. അവര്‍ നറുക്കിട്ടു. യോനായ്ക്കു നറുക്കുവീണു.   

8 : അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: പറയൂ, ആരു നിമിത്തമാണ് ഈ അനര്‍ഥം നമ്മുടെമേല്‍ വന്നത്? നിന്റെ തൊഴില്‍ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്റെ നാടേതാണ്? നീ ഏതു ജനതയില്‍പ്പെടുന്നു?   

9 : അവന്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായനാണ്. കടലും കരയും സൃഷ്ടിച്ച, സ്വര്‍ഗസ്ഥനായ ദൈവമായ കര്‍ത്താവിനെ ആണ് ഞാന്‍ ആരാധിക്കുന്നത്.   

10 : അപ്പോള്‍ അവര്‍ അത്യധികം ഭയപ്പെട്ട് അവനോടു പറഞ്ഞു: നീ എന്താണ് ഈ ചെയ്തത്? അവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് ഓടിയൊളിക്കുകയാണെന്ന്, അവന്‍ തന്നെ പറഞ്ഞ് അവര്‍ അറിഞ്ഞു.   

11 : അവര്‍ അവനോടു പറഞ്ഞു: കടല്‍ ശാന്തമാകേണ്ടതിന് ഞങ്ങള്‍ നിന്നെ എന്തുചെയ്യണം? കടല്‍ കൂടുതല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നു.   

12 : അവന്‍ അവരോടു പറഞ്ഞു: എന്നെ എടുത്തു കടലിലേക്കെറിയുക. അപ്പോള്‍ കടല്‍ ശാന്തമാകും. എന്തെന്നാല്‍, ഞാന്‍ നിമിത്തമാണ് ഈ വലിയ കൊടുങ്കാറ്റ് നിങ്ങള്‍ക്കെതിരേ ഉണ്ടായിരിക്കുന്നതെന്നു ഞാന്‍ മനസ്‌സിലാക്കുന്നു.   

13 : കപ്പല്‍ കരയ്ക്ക് അടുപ്പിക്കുന്നതിനായി അവര്‍ ശക്തിപൂര്‍വം തണ്ടു വലിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, കടല്‍ അവര്‍ക്കെതിരേ പൂര്‍വാധികം ക്‌ഷോഭിക്കുകയായിരുന്നു.   

14 : അതുകൊണ്ട്, അവര്‍ കര്‍ത്താവിനോടു നിലവിളിച്ചു. കര്‍ത്താവേ, ഈ മനുഷ്യന്റെ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിക്കാനിടയാകരുതേ! നിഷ്‌കളങ്കരക്തം ചിന്തി എന്ന കുറ്റം ഞങ്ങളുടെമേല്‍ ചുമത്തരുതേ! കര്‍ത്താവേ, അവിടുത്തെ ഹിതമനുസരിച്ചാണല്ലോ ഇപ്രകാരം സംഭവിച്ചത്.   

15 : അനന്തരം, അവര്‍ യോനായെ എടുത്തു കടലിലേക്കെറിഞ്ഞു.   

16 : ഉടനെ കടല്‍ ശാന്തമായി. അപ്പോള്‍ അവര്‍ കര്‍ത്താവിനെ അത്യധികം ഭയപ്പെടുകയും അവിടുത്തേക്കു ബലിയര്‍പ്പിക്കുകയും നേര്‍ച്ചനേരുകയും ചെയ്തു.   

17 : യോനായെ വിഴുങ്ങാന്‍ കര്‍ത്താവ് ഒരു വലിയ മത്‌സ്യത്തെനിയോഗിച്ചു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്‌സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞു. 

യോനായുടെ പ്രാര്‍ഥന

1 : മത്‌സ്യത്തിന്റെ ഉദരത്തില്‍ വച്ചു യോനാ തന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:   

2 : എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തില്‍ നിന്നു ഞാന്‍ നിലവിളിച്ചു; അവിടുന്ന് എന്റെ നിലവിളി കേട്ടു.   

3 : അവിടുന്ന് എന്നെ ആഴത്തിലേക്ക്, സമുദ്രമധ്യത്തിലേക്കു വലിച്ചെറിഞ്ഞു. പ്രവാഹം എന്നെ വളഞ്ഞു. അങ്ങയുടെ തിരമാലകള്‍ എന്റെ മുകളിലൂടെ കടന്നുപോയി.   

4 : അപ്പോള്‍, ഞാന്‍ പറഞ്ഞു: അങ്ങയുടെ സന്നിധിയില്‍നിന്നു ഞാന്‍ നിഷ്‌കാസിതനായിരിക്കുന്നു. അങ്ങയുടെ വിശുദ്ധ മന്ദിരത്തിലേക്ക്, ഇനി ഞാന്‍ എങ്ങനെ നോക്കും?   

5 : സമുദ്രം എന്നെ വലയം ചെയ്തിരിക്കുന്നു. ആഴി എന്നെ ചുറ്റിയിരിക്കുന്നു. പായല്‍ എന്റെ തല വരിഞ്ഞുമുറുക്കിയിരിക്കുന്നു.   

6 : പര്‍വതങ്ങള്‍ വേരുപാകിയിരിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിലേക്കു ഞാന്‍ ഇറങ്ങിച്ചെന്നു. അതിന്റെ ഓടാമ്പലുകള്‍ എന്നെ എന്നേക്കുമായി അടച്ചുപൂട്ടി. എങ്കിലും എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു.   

7 : എന്റെ ജീവന്‍മരവിച്ചപ്പോള്‍, ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു. എന്റെ പ്രാര്‍ഥന അങ്ങയുടെ അടുക്കല്‍, അങ്ങയുടെ വിശുദ്ധ മന്ദിരത്തില്‍, എത്തി.   

8 : വ്യര്‍ഥവിഗ്രഹങ്ങളെ പൂജിക്കുന്നവര്‍ തങ്ങളുടെ വിശ്വസ്തത വെടിയുന്നു.   

9 : എന്നാല്‍, ഞാന്‍ കൃതജ്ഞതാസ്‌തോത്രങ്ങളാലാപിച്ച് അങ്ങേക്കു ബലി അര്‍പ്പിക്കും. ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. കര്‍ത്താവില്‍നിന്നാണ് രക്ഷ.   

10 : കര്‍ത്താവ് മത്‌സ്യത്തോടു കല്‍പിച്ചു. അതു യോനായെ കരയിലേക്കു ഛര്‍ദിച്ചിട്ടു.   

നിനെവേയുടെ മാനസാന്തരം

1 : യോനായ്ക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.   

2 : എഴുന്നേറ്റ് മഹാനഗര മായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്‌ദേശം നീ അവിടെ പ്രഘോഷിക്കുക.   

3 : കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കുപോയി. അതു വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍മൂന്നുദിവസത്തെയാത്ര വേണ്ടിയിരുന്നു.   

4 : യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേനശിപ്പിക്കപ്പെടും.   

5 : നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.   

6 : ഈ വാര്‍ത്തനിനെവേരാജാവ് കേട്ടു. അവന്‍ സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് രാജകീയവസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു.   

7 : അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. രാജാവിന്റെയും അവന്റെ പ്രഭുക്കന്‍മാരുടെയും കല്‍പനയാണിത്:   

8 : മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും അക്രമങ്ങളില്‍നിന്നും പിന്‍തിരിയട്ടെ!   

9 : ദൈവം മനസ്‌സുമാറ്റി തന്റെ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം.   

10 : തങ്ങളുടെ ദുഷ്ട തയില്‍നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്‌സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞതിന്‍മ അയച്ചില്ല.   

അതിരറ്റ കരുണ

2 : അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ എന്റെ ദേശത്തായിരുന്നപ്പോള്‍ ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്? ഇതുകൊണ്ടാണ് ഞാന്‍ താര്‍ഷീഷിലേക്കു ഓടിപ്പോകാന്‍ ശ്രമിച്ചത്. അവിടുന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹനിധിയും ശിക്ഷിക്കുന്നതില്‍ വിമുഖനും ആണെന്നു ഞാനറിഞ്ഞിരുന്നു.   

3 : കര്‍ത്താവേ, എന്റെ ജീവന്‍ എടുത്തുകൊള്ളുക എന്നു ഞാന്‍ അപേക്ഷിക്കുന്നു. ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്ക് നല്ലത്.   

4 : കര്‍ത്താവ് ചോദിച്ചു: നിനക്കു കോപിക്കാന്‍ എന്തു കാര്യം?   

5 : യോനാ പുറത്തിറങ്ങി നഗരത്തിന്റെ കിഴക്കുഭാഗത്തു പോയി ഇരുന്നു. അവിടെ അവന്‍ തനിക്കുവേണ്ടി ഒരു കൂടാരം നിര്‍മിച്ചു. നഗരത്തിന് എന്തു സംഭ വിക്കുമെന്നു കാണാനായി കൂടാരത്തിന്റെ കീഴില്‍ ഇരുന്നു.   

6 : യോനായ്ക്കു തണലും ആശ്വാസവും നല്‍കുന്നതിന് ദൈവമായ കര്‍ത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു.   

7 : പിറ്റേന്നു പ്രഭാതത്തില്‍ ദൈവം ഒരു പുഴുവിനെ അയച്ചു. അത് ആ ചെടിയെ ആക്രമിച്ചു; ചെടി വാടിപ്പോയി. സൂര്യനുദിച്ചപ്പോള്‍ ദൈവം അത്യുഷ്ണമുള്ള കിഴക്കന്‍കാറ്റിനെ നിയോഗിച്ചു.   

8 : തലയില്‍ സൂര്യന്റെ ചൂടേറ്റ് യോനാ തളര്‍ന്നു. മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവന്‍ പറഞ്ഞു: ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കു നല്ലത്.   

9 : ദൈവം യോനായോടു ചോദിച്ചു: ആ ചെടിയെച്ചൊല്ലി കോപിക്കാന്‍ നിനക്കെന്തു കാര്യം? അവന്‍ പറഞ്ഞു: കോപിക്കാന്‍ എനിക്കു കാര്യമുണ്ട്, മരണംവരെ കോപിക്കാന്‍.   

10 : കര്‍ത്താവ് പറഞ്ഞു: ഈ ചെടി ഒരു രാത്രികൊണ്ട് വളരുകയും അടുത്ത രാത്രി നശിക്കുകയും ചെയ്തു. നീ അതിന്റെ വളര്‍ച്ചയ്ക്കുവേണ്ടി അധ്വാനിച്ചിട്ടില്ല. എന്നിട്ടും നിനക്കതിനോട് അനുകമ്പ തോന്നുന്നു.   

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment