Amos, Chapter 5 | ആമോസ്, അദ്ധ്യായം 5 | Malayalam Bible | POC Translation

അനുതപിക്കുക

1 : ഇസ്രായേല്‍ ഭവനമേ, നിങ്ങളെക്കുറിച്ചുള്ള എന്റെ വിലാപഗാനം കേള്‍ക്കുക: ഇസ്രായേല്‍ കന്യക വീണുപോയിരിക്കുന്നു.   

2 : അവള്‍ ഇനി എഴുന്നേല്‍ക്കുകയില്ല. അവള്‍ സ്വദേശത്തു പരിത്യക്തയായിക്കിടക്കുന്നു; എഴുന്നേല്‍പിക്കാന്‍ ആരുമില്ല.   

3 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരായിരംപേരെ അണിനിരത്തിയ ഇസ്രായേല്‍ നഗരത്തില്‍ നൂറുപേര്‍ മാത്രം അവശേഷിക്കും. നൂറുപേരെ അണിനിരത്തിയ നഗരത്തില്‍ പത്തുപേര്‍ മാത്രം ശേഷിക്കും.   

4 : ഇസ്രായേല്‍ ഭവനത്തോട് കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്നെ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും;   

5 : ബഥേലിനെ അന്വേഷിക്കുകയോ ഗില്‍ഗാലില്‍ പ്രവേശിക്കുകയോ ബേര്‍ഷെബായിലേക്കു കടക്കുകയോ അരുത്. കാരണം, ഗില്‍ഗാല്‍ നാടുകടത്തപ്പെടും. ബഥേല്‍ ശൂന്യമാകും.   

6 : ന്യായത്തെ കീഴ്‌മേല്‍ മറിക്കുകയും   

7 : നീതിയെ നിലത്തെറിയുകയും ചെയ്യുന്നവരേ, കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. അല്ലെങ്കില്‍, അവിടുന്ന് അഗ്‌നിപോലെ ജോസഫിന്റെ ഭവനത്തിനുനേരേ പുറപ്പെട്ട് അതിനെ വിഴുങ്ങിക്കളയും. ബഥേലില്‍ ഒരുവനും അതു കെടുത്താന്‍ ആവില്ല.   

8 : കാര്‍ത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും കൂരിരുട്ടിനെ പ്രഭാതമായി മാറ്റുകയും, പകലിനെ രാത്രിയാക്കുകയും സമുദ്രജലത്തെ വിളിച്ചുവരുത്തി, ഭൂതലമാകെ വര്‍ഷിക്കുകയും ചെയ്യുന്ന അവിടുത്തെനാമം കര്‍ത്താവ് എന്നാണ്.   

9 : പ്രബലര്‍ക്കെതിരേ അവിടുന്ന് സംഹാരശക്തി മിന്നല്‍ വേഗത്തില്‍ അയയ്ക്കുന്നു. അത് അവരുടെ കോട്ടകള്‍ തകര്‍ക്കുന്നു.   

10 : നഗരകവാടത്തില്‍ന്യായം വിധിക്കുന്ന വരെ അവര്‍ ദ്വേഷിക്കുന്നു. സത്യം പറയുന്നവരെ അവര്‍ ജുഗുപ്‌സയോടെ നോക്കുന്നു.   

11 : ദരിദ്രനെ ചവിട്ടിയരയ്ക്കുകയും അവനില്‍നിന്ന് അന്യായമായി ഗോതമ്പ് ഈടാക്കുകയും ചെയ്ത് നിങ്ങള്‍, ചെത്തിയൊരുക്കിയ കല്ലുകൊണ്ട് മാളിക പണിയുന്നു; എന്നാല്‍, നിങ്ങള്‍ അതില്‍ വസിക്കുകയില്ല. മനോജ്ഞമായ മുന്തിരിത്തോപ്പുകള്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്നു; എന്നാല്‍, അതിലെ വീഞ്ഞു നിങ്ങള്‍ കുടിക്കുകയില്ല.   

12 : നിങ്ങളുടെ അതിക്രമങ്ങള്‍ എത്രയെന്നും നിങ്ങളുടെ പാപങ്ങള്‍ എത്ര ഗൗരവമേറിയതെന്നും എനിക്കറിയാം; നിങ്ങള്‍ നീതിമാന്‍മാരെ പീഡിപ്പിക്കുകയും കോഴ വാങ്ങുകയും നിരാലംബര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നു.   

13 : ഇക്കാലത്ത് വിവേകി മൗനം പാലിക്കുന്നു. കാലം ദുഷിച്ചതാണ്.   

14 : തിന്‍മയല്ല, നന്‍മ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. നിങ്ങള്‍ പറയുന്നതുപോലെ, അപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.   

15 : തിന്‍മയെ വെറുക്കുവിന്‍, നന്‍മയെ സ്‌നേഹിക്കുവിന്‍. നഗരകവാടത്തില്‍ നീതി സ്ഥാപിക്കുവിന്‍. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് ജോസഫിന്റെ സന്തതികളില്‍ അവശേഷിക്കുന്നവരോടു കരുണ കാട്ടാന്‍ കനിഞ്ഞേക്കും.   

16 : അതിനാല്‍ കര്‍ത്താവ്, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്, അരുളിച്ചെയ്യുന്നു: തെരുവുകളില്‍നിന്നു വിലാപം ഉയരും. എല്ലാ വീഥികളിലുംനിന്ന് അവര്‍ ഹാ! കഷ്ടം എന്നു പ്രലപിക്കും; അവര്‍ കര്‍ഷകരെ കരയാനും വിലാപവിദഗ്ധരെ വിലപിക്കാനും വിളിക്കും.   

17 : മുന്തിരിത്തോപ്പുകളില്‍ വിലാപം ഉയരും. കാരണം, ഞാന്‍ നിങ്ങളുടെ ഇടയിലൂടെ കടന്നുപോകും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

18 : കര്‍ത്താവിന്റെ ദിനത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! എന്തിനാണു നിങ്ങള്‍ക്കു കര്‍ത്താവിന്റെ ദിനം? അത് അന്ധകാരമാണ്, പ്രകാശമല്ല.   

19 : സിംഹത്തിന്റെ വായില്‍നിന്നു രക്ഷപെട്ട് കരടിയുമായി കണ്ടുമുട്ടുന്നതു പോലെയോ, വീട്ടിലെത്തി ചുമരില്‍ കൈചേര്‍ത്തു ചാരിനില്‍ക്കുമ്പോള്‍ സര്‍പ്പദംശനം ഏല്‍ക്കുന്നതുപോലെയോ ആയിരിക്കും അത്.   

20 : കര്‍ത്താവിന്റെ ദിനം പ്രകാശമല്ല, അന്ധകാരമാണ്; പ്രകാശലേശമില്ലാത്ത തമസ്‌സാണ്!   

21 : നിങ്ങളുടെ ഉത്‌സവങ്ങളോട് എനിക്കുവെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല.   

22 : നിങ്ങള്‍ ദഹനബലികളും ധാന്യബലികളും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല. സമാധാനബലിയായി നിങ്ങള്‍ അര്‍പ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാന്‍ നോക്കുകയില്ല.   

23 : നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കേണ്ടാ. നിങ്ങളുടെ വീണാനാദം ഞാന്‍ ശ്രദ്ധിക്കുകയില്ല.   

24 : നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്തനീര്‍ച്ചാലുപോലെയും.   

25 : ഇസ്രായേല്‍ ജനമേ, മരുഭൂമിയില്‍ കഴിച്ച നാല്‍പതുവര്‍ഷം നിങ്ങള്‍ എനിക്കു ബലികളും കാഴ്ചകളും അര്‍പ്പിച്ചുവോ?   

26 : നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ രാജദേവനായ സക്കൂത്തിനെയും നക്ഷത്രദേവനായ കൈവാനെയും ചുമന്നുകൊണ്ടുപോകുവിന്‍.   

27 : ദമാസ്‌ക്കസിന് അപ്പുറത്തേക്കു നിങ്ങളെ ഞാന്‍ പ്രവാസികളായി അയയ്ക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു. സൈന്യങ്ങളുടെ ദൈവമെന്നാണ് അവിടുത്തെനാമം.     

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment