ഇന്ത്യ എന്റെ രാജ്യമാണ്
🌹🌹🌹🌹🌹🌹🌹🌹

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം. പക്ഷെ, സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയ പ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും…

‘ഇന്ത്യ(ഭാരതം) എന്റെ രാജ്യമാണ്.
എല്ലാ ഇന്ത്യക്കാരും(ഭാരതീയരും) എന്റെ സഹോദരീ സഹോദരന്മാരാണ്.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;
സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.
ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.

ജയ് ഹിന്ദ്.

സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല. 1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെ പോലുള്ളവരെ അവഗണിച്ചതാകാം…

ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്..

ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു ,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്‌. യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്,’ ഇന്ത്യ എന്റെ രാജ്യമാണ് ‘എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്. വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു. അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി. ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു.

1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു. ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ചയിലൊരിക്കൽ എങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു.
ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷി പുരണ്ടു കിടക്കുന്നു.

1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്. വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചോല്ലപ്പെട്ടു. പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല. പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റു ചെല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു. ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹം കൊണ്ടും പൊതിഞ്ഞൊളിപ്പിച്ചു , സുബ്ബറാവു തന്റെ ജോലിയിലും സാഹിത്യ പ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു..

1988 ല്‍ അദ്ദേഹം അന്തരിച്ചു. ഇന്ത്യയിലെ കോടിക്കണക്കിനു പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി.

ഒരിക്കൽ കൂടി ആ അസംബ്ലിമുറ്റത്തേക്ക്.. നെഞ്ചൊപ്പം അഭിമാനത്തോടെ വലതുകൈ ഉയര്‍ത്തി ഒരിക്കല്‍കൂടി…

‘ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും…..
ജയ് ഹിന്ദ്…

കടപ്പാട്

ചരിത്രാന്വേഷികൾ

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading