2 സാമുവൽ, അദ്ധ്യായം 6
കര്‍ത്താവിന്റെ പേടകം
1 ദാവീദ് വീണ്ടും ഇസ്രായേലിലെ സമര്‍ഥരായ മുപ്പതിനായിരം യോദ്ധാക്കളെ ഒരുമിച്ചുകൂട്ടി.2 അവന്‍ അവരോടൊപ്പമുള്ള സകല ജനത്തോടുംകൂടെ കെരൂബുകള്‍ക്കിടയില്‍ സിംഹാസനസ്ഥനായിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമം ധരിക്കുന്ന ദൈവത്തിന്റെ പേടകം ബാലേ യൂദായില്‍ നിന്നു കൊണ്ടുവരുന്നതിനു പുറപ്പെട്ടു.3 അവര്‍ ദൈവത്തിന്റെ പേടകം ഒരു പുതിയ കാളവണ്ടിയില്‍ കയറ്റി, മലയിലുള്ള അബിനാദാബിന്റെ വീട്ടില്‍നിന്നുകൊണ്ടുവന്നു. അബിനാദാബിന്റെ പുത്രന്‍മാരായ ഉസ്‌സായും അഹിയോയും ആണ് ദൈവത്തിന്റെ പേടകമിരുന്ന വണ്ടിതെളിച്ചത്.4 അഹിയോ പേടകത്തിനുമുന്‍പേ നടന്നു.5 ദാവീദും ഇസ്രായേല്‍ഭവനവും സന്തോഷത്തോടും സര്‍വശക്തിയോടും കൂടെ കിന്നരം, വീണ, ചെണ്ട, മുരജം, കൈത്താളം എന്നിവ ഉപയോഗിച്ച് കര്‍ത്താവിന്റെ മുന്‍പില്‍ പാട്ടുപാടി നൃത്തംചെയ്തു.6 അവര്‍ നാക്കോന്റെ മെതിക്കളത്തിലെത്തിയപ്പോള്‍, കാള വിരണ്ടതുകൊണ്ട് ഉസ്‌സാ കൈനീട്ടി ദൈവത്തിന്റെ പേടകത്തെ പിടിച്ചു.7 കര്‍ത്താവിന്റെ കോപം ഉസ്‌സായ്‌ക്കെതിരേ ജ്വലിച്ചു; അനാദരമായി പേടകത്തിനു നേരേ കൈനീട്ടിയതുകൊണ്ട് ദൈവം അവനെ കൊന്നുകളഞ്ഞു; അവന്‍ ദൈവത്തിന്റെ പേടകത്തിനരികെ മരിച്ചുവീണു.8 കര്‍ത്താവ് ക്രുദ്ധനായി ഉസ്‌സായെ കൊന്നതു നിമിത്തം ദാവീദ് കോപിച്ചു. ആ സ്ഥലത്തിന് ഇന്നുവരെ പേരെസ്ഉസ്‌സാ എന്നു പേര്‍വിളിക്കുന്നു.9 അന്നു ദാവീദിനു കര്‍ത്താവിനോടു ഭയം തോന്നി. കര്‍ത്താവിന്റെ പേടകം എന്റെ യടുത്തു കൊണ്ടുവന്നാല്‍ എന്തു സംഭവിക്കും എന്ന് അവന്‍ ചിന്തിച്ചു.10 പേടകം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവരാന്‍ അവനു മനസ്‌സുവന്നില്ല. ദാവീദ് അത് ഹിത്യനായ ഓബദ് ഏദോമിന്റെ വീട്ടില്‍ സ്ഥാപിച്ചു.11 കര്‍ത്താവിന്റെ പേടകം അവിടെ മൂന്നു മാസം ഇരുന്നു. കര്‍ത്താവ് ഓബദ്ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു.12 ദൈവത്തിന്റെ പേടകം നിമിത്തംകര്‍ത്താവ് ഓബദ്ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്ന് ദാവീദ് അറിഞ്ഞു. അതുകൊണ്ട്, ദാവീദ് ദൈവത്തിന്റെ പേടകം അവിടെ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷപൂര്‍വം കൊണ്ടുവന്നു.13 കര്‍ത്താവിന്റെ പേടകം വഹിച്ചിരുന്നവര്‍ ആറു ചുവടു നടന്നപ്പോള്‍ അവന്‍ ഒരു കാളയെയും തടിച്ച കിടാവിനെയും ബലികഴിച്ചു.14 ദാവീദ് കര്‍ത്താവിന്റെ മുന്‍പാകെ സര്‍വശക്തിയോടും കൂടെ നൃത്തം ചെയ്തു. ചണനൂല്‍കൊണ്ടുള്ള ഒരു അരക്കച്ച മാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ.15 അങ്ങനെ ദാവീദും ഇസ്രായേല്‍ ഭവനവും ആര്‍പ്പു വിളിച്ചും കാഹളം മുഴക്കിയും കര്‍ത്താവിന്റെ പേടകം കൊണ്ടുവന്നു.16 കര്‍ത്താവിന്റെ പേടകം ദാവീദിന്റെ നഗരത്തിലേക്കു പ്രവേശിക്കുമ്പോള്‍ സാവൂളിന്റെ മകള്‍ മിഖാല്‍ ജനലില്‍കൂടെ നോക്കി. ദാവീദ്‌രാജാവ് കര്‍ത്താവിന്റെ മുന്‍പില്‍ തുള്ളിച്ചാടി നൃത്തംവയ്ക്കുന്നതു കണ്ടു.17 അവള്‍ക്ക് നിന്ദതോന്നി. അവര്‍ കര്‍ത്താവിന്റെ പേടകം കൊണ്ടുവന്ന് ദാവീദ് പ്രത്യേകം നിര്‍മിച്ചിരുന്ന കൂടാരത്തിനുള്ളില്‍ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചു. ദാവീദ് കര്‍ത്താവിന്റെ മുന്‍പില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.18 അര്‍പ്പണം കഴിഞ്ഞപ്പോള്‍ ദാവീദ് സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമത്തില്‍ ജനങ്ങളെ അനുഗ്രഹിച്ചു.19 സ്ത്രീപുരുഷഭേദമെന്നിയേ ഇസ്രായേല്‍ സമൂഹത്തിനു മുഴുവന്‍ ആളൊന്നിന് ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം വിതരണം ചെയ്തു. പിന്നെ ജനം വീട്ടിലേക്കു മടങ്ങി.20 തന്റെ കുടുംബത്തെ അനുഗ്രഹിക്കാന്‍ ദാവീദ് മടങ്ങിച്ചെന്നു. സാവൂളിന്റെ മകള്‍ മിഖാല്‍ ഇറങ്ങിവന്ന് അവനോടു പറഞ്ഞു: ഇസ്രായേലിന്റെ രാജാവ് ഇന്നു തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു! തന്റെ ദാസന്‍മാരുടെ സ്ത്രീകളുടെ മുന്‍പില്‍ ആഭാസനെപ്പോലെ നിര്‍ലജ്ജം അവന്‍ നഗ്‌നതപ്രദര്‍ശിപ്പിച്ചില്ലേ? ദാവീദ് മിഖാലിനോട് പറഞ്ഞു:21 നിന്റെ പിതാവിനും കുടുംബത്തിനുംമേല്‍ കര്‍ത്താവിന്റെ ജനമായ ഇസ്രായേലിനു രാജാവായി നിയമിക്കുന്നതിനു എന്നെതിരഞ്ഞെടുത്ത കര്‍ത്താവിന്റെ മുന്‍പാകെയാണ് ഞാന്‍ നൃത്തം ചെയ്തത്.22 കര്‍ത്താവിന്റെ മുന്‍പില്‍ ഞാന്‍ ആനന്ദനൃത്തം ചെയ്യും. അതേ, കര്‍ത്താവിന്റെ മഹത്വത്തിന് ഞാന്‍ നിന്റെ മുന്‍പില്‍ ഇതില്‍ക്കൂടുതല്‍ അധിക്‌ഷേപാര്‍ഹനും നിന്ദ്യനുമാകും. എന്നാല്‍, നീ പറഞ്ഞആ പെണ്‍കുട്ടികള്‍ ഇതു നിമിത്തം എന്നെ ബ ഹുമാനിക്കും.23 സാവൂളിന്റെ പുത്രി മിഖാല്‍ മരണംവരെയും സന്താനരഹിതയായിരുന്നു.
The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation




Leave a comment