“ഞാൻ നിനക്ക് എന്റെ മകനെയും പരിശുദ്ധാത്മാവിനെയും കന്യകയേയും നൽകുന്നു. നീ എനിക്ക് എന്ത് തരും?” പിതാവായ ദൈവത്തിന്റെ ഈ വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടായ അമ്മത്രേസ്സ്യ!
ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യയെക്കുറിച്ച് ഈഡിത് ഡീൻ പറഞ്ഞതിങ്ങനെയാണ്, “പൂർവ്വപിതാക്കന്മാരെപ്പോലെ അവൾ ദൈവത്തോടും ദൈവം അവളോടും സംസാരിച്ചു. ജോബിനെപ്പോലെ അവൾക്ക് ധാരാളം കഷ്ടതകളുണ്ടായെങ്കിലും അതിലെല്ലാം ദൈവത്തിന്റെ കരം കാണാൻ പഠിച്ചു. പൗലോസ് അപ്പസ്തോലനെപ്പോലെ ദൈവരാജ്യത്തിനു വേണ്ടി ഉത്സാഹത്തോടെ പണിയെടുത്തുകൊണ്ട് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്തു. ബഥാനിയായിലെ മറിയത്തെപ്പോലെ ആത്മീയകാര്യങ്ങളിൽ മുഴുകി; മർത്തയെപ്പോലെ അവൾ പ്രവർത്തനനിരതയായി”.
സഭാചരിത്രത്തിൽ ഇത്രയധികം ഗുണഗണങ്ങളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള സ്ത്രീരത്നങ്ങൾ വിരളമാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ദൈവൈക്യത്തിന്റെ ഉയരങ്ങളിലെത്തിയ ഈ വിശുദ്ധയെ 1970 ൽ സഭയുടെ വേദപാരംഗതയായി പ്രഖ്യാപിക്കുന്ന വേളയിൽ പോൾ ആറാമൻ പാപ്പ വിശേഷിപ്പിച്ചത് ആത്മീയതയുടെ ‘അനിതരസാധാരണ സ്ത്രീ ‘ എന്നാണ്. സഭയിലെ പ്രഥമ വനിതാവേദപാരംഗതയാണ് സ്പെയിനിന്റെ മധ്യസ്ഥ ആയ അമ്മത്രേസ്സ്യ. സഭ അവളെ ആദരിക്കുന്നത് ‘മാലാഖയെപ്പോൽ വിശുദ്ധയായ കന്യക ‘എന്ന് പറഞ്ഞാണ്. കർമ്മലീത്ത സഭയിലെ വിശുദ്ധയായ അവളെ ‘അഗ്നികുണ്ഡം’ എന്നും വിളിക്കുന്നു. അനുസരണത്തിന്റെ മൂശയിൽ വാർത്തെടുക്കപെട്ട കറ തീർന്ന വ്യക്തിത്വം. അസാധാരണമായ പ്രായോഗിക ബുദ്ധിയും ജ്ഞാനവും പ്രകടിപ്പിച്ച ധീര വനിത. ആത്മീയ രഹസ്യങ്ങൾ സാധാരണ മനുഷ്യന്റെ ജീവിതവിജയത്തിനുതകുന്ന തരത്തിൽ വ്യാഖ്യാനിച്ചു നല്കിയവൾ.
വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ജീവചരിത്രങ്ങൾ അവളെ കുഞ്ഞായിരിക്കുമ്പോഴേ ആകർഷിച്ചു. നിത്യകാലത്തേക്ക് അവർക്ക് ദൈവത്തെ കാണാൻ കഴിയുമെന്ന ചിന്ത അവളെ വിട്ടൊഴിഞ്ഞില്ല. ഏഴു വയസ്സുള്ളപ്പോൾ, രക്തസാക്ഷിയായി മരിക്കാൻ വേണ്ടി ആഫ്രിക്കയിലേക്ക് തൻറെ ജ്യേഷ്ഠൻ റോഡ്രിഗോ ഒത്ത് പുറപ്പെട്ടു പോവാൻ തുനിഞ്ഞ ത്രേസ്സ്യയെ ചിറ്റപ്പൻ പിടിച്ചു കൊണ്ടു വരേണ്ടി വന്നു.
പതിനാല് വയസുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട അവൾ, പരിശുദ്ധ അമ്മയുടെ രൂപത്തിനടുത്തു ചെന്ന് തന്റെ അമ്മയായിരിക്കാൻ കണ്ണീരോടെ അപേക്ഷിച്ചു. പതിനാറ് വയസുള്ളപ്പോൾ അവളെ ഒരു മഠം വക സ്‌കൂളിലേക്കയച്ചു. മാതാപിതാക്കൾ ഇത്തരം സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അവൾ പിന്നീട് പറഞ്ഞു, ” ഉപദേശിക്കേണ്ടി വന്നാൽ ഞാൻ മാതാപിതാക്കളോട് ഇങ്ങനെ പറയും : അവർ തങ്ങളുടെ കുട്ടികൾ ഈ പ്രായത്തിലെത്തുമ്പോൾ അവർ ആരൊക്കെ ആയിട്ടാണ് കൂട്ട് കൂടുന്നതെന്നു ശ്രദ്ധിക്കണം. എന്തെന്നാൽ ഇവിടെയാണ് വലിയ തിന്മയുടെ വേര്”.
മഠത്തിലെ ഒരു കന്യാസ്ത്രീയുടെ മാതൃകയാൽ ആകർഷിക്കപ്പെട്ട് ത്രേസ്സ്യ ഇരുപതു വയസുള്ളപ്പോൾ ഇൻകാർനേഷൻ കോൺവെൻറ് എന്ന് പേരുള്ള കർമ്മലീത്ത മഠത്തിൽ ചേർന്നു. പക്ഷെ അവിടെ നിയമങ്ങൾ തീരെ കർക്കശമായിരുന്നില്ല. സാമൂഹികവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ കന്യാസ്ത്രീകൾക്കിടയിൽ ഉണ്ടായിരുന്നു.ചിലർക്ക് പല മുറികളും വേലക്കാരും വളർത്തുമൃഗങ്ങളും വരെ ഉണ്ടായിരുന്നു. കുറച്ചു വർഷങ്ങൾക്ക് ശേഷം തീക്ഷ്ണത മങ്ങി യാന്ത്രികജീവിതമായി ത്രേസ്സ്യയുടേത്. പിന്നീട് നാൽപ്പത് വയസ്സായപ്പോഴാണ് ആത്മീയ ജീവിതത്തിൽ ഉണർവും പുരോഗതിയും ഉണ്ടാവാൻ തുടങ്ങിയത്. അതിന് വിശുദ്ധ അഗസ്റ്റിന്റെ ‘ഏറ്റുപറച്ചിലുകൾ ‘എന്നകൃതി അവളെ സഹായിച്ചു. മുറിയിലുണ്ടായിരുന്ന ക്രിസ്തുവിന്റെ തിരുസ്വരൂപത്തെ നോക്കി അവൻ തനിക്കായി സഹിച്ച വേദനയെ പറ്റി അവൾ ധ്യാനിച്ചത്, മാനസാന്തരത്തിന് കൃപ നൽകി.
ലഘുപാപങ്ങളായിരുന്നു തന്റെ വീഴ്ചക്ക് കാരണമായത് എന്നവൾ തിരിച്ചറിഞ്ഞു. അബോധപൂർവ്വമായ ലഘു പാപങ്ങൾക്ക് പോലും അവൾ നൽകുന്ന നിർവചനം ഇങ്ങനെ,
“കർത്താവേ, നീ ഇത് കാണുന്നു. നിനക്കിത് ഇഷ്ടമല്ലെന്ന് എനിക്കറിയാം. എന്നാൽ നിന്റെ ഇഷ്ടത്തേക്കാൾ കൂടുതൽ എന്റെ തോന്നലിനെയും ആർത്തിയെയും പിഞ്ചെല്ലാൻ ഞാൻ ആഗ്രഹിക്കുന്നു ” എന്നിങ്ങനെ പറയുമ്പോൾ പാപം ബോധപൂർവ്വമായി. അതിനെ പിന്നെ ലഘുപാപമെന്നു വിളിക്കാൻ പോലും കഴിയില്ല. അത് ഗൗരവമുള്ള പാപമായി കഴിഞ്ഞു. ചെറിയ പാപം പോലും മനഃപൂർവ്വം ചെയ്യാതെ ദൈവത്തിന് ഇഷ്ടപ്പെട്ട ജീവിതം നയിക്കാൻ തീരുമാനിക്കുമ്പോൾ, ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്നു. പാപവുമായി ബന്ധപ്പെട്ട ആളുകൾ, സ്ഥലങ്ങൾ, സാഹചര്യങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ, തന്നിൽത്തന്നെയുള്ള ആശ്രയം ഉപേക്ഷിച്ച് കർത്താവിൽ ആശ്രയിച്ചില്ലെങ്കിൽ വീണ്ടും വീണുപോകും.
ഈ വിശുദ്ധയെ അസാധാരണവനിതയും നൂറ്റാണ്ടുകളായി വിശുദ്ധിയുടെ ഉത്തമമാതൃകയുമാക്കുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടത് പ്രാർത്ഥനയാണ്. മാനസികപ്രാർത്ഥനയിൽകൂടെ ദൈവത്തോടടുക്കാൻ ശീലിച്ച വിശുദ്ധയുടെ വാക്കുകളിൽ, പ്രാർത്ഥന “ദൈവത്തോടുള്ള സ്‌നേഹപൂർവമായ സംഭാഷണമാണ്. നമ്മളെ സ്നേഹിക്കുന്നുവെന്ന് നമുക്കറിയാവുന്നവരോട് ഏകാന്തതയിൽ പലപ്പോഴും നടത്തുന്ന നർമ്മസംഭാഷണമാണ്”. മാനസികപ്രാർത്ഥനയെ അക്കാലത്ത് പലരും എതിർത്തിരുന്നു. എന്നാൽ, പ്രാർത്ഥനകൾ ഹൃദിസ്ഥമാക്കിയോ ഇല്ലയോ, ഉറക്കെ ചൊല്ലിയോ ഇല്ലയോ എന്നതല്ല പ്രാർത്ഥനയുടെ മൂല്യം നിശ്ചയിക്കുന്നത് എന്ന് അമ്മത്രേസ്യ വിശ്വസിച്ചു. പറയുന്നതിൽ നാം ശ്രദ്ധിക്കുന്നുണ്ടോ എന്നതും നാം ആരോട് സംസാരിക്കുന്നുവോ അവരെ നമ്മൾ ശ്രദ്ധിക്കുന്നുണ്ടോ എന്നതുമാണ്. ” വികാരവായ്‌പ്പോടെ ഒരു പ്രാവശ്യം ചൊല്ലുന്ന ” സ്വർഗ്ഗസ്ഥനായ പിതാവേ ” ക്ക് വേഗത്തിലും ബദ്ധപ്പെട്ടും പല പ്രാവശ്യം ചൊല്ലുന്നതിനേക്കാൾ മൂല്യമുണ്ട് “.
ചെറിയ അസ്വസ്ഥതകളെക്കുറിച്ചുള്ള പരാതിപ്പെടൽ അവസാനിപ്പിക്കാൻ മറ്റ് കന്യസ്ത്രീകളോട് അവൾ ആവശ്യപ്പെട്ടിരുന്നു. “ആരും അറിയാതെ ദൈവസ്നേഹത്തെപ്രതി അല്പമെങ്കിലും സഹിക്കാൻ പഠിക്കണം”. കർത്താവിനോട് അവൾ ഇങ്ങനെ കൂടെക്കൂടെ പറഞ്ഞു, “ഒന്നുകിൽ മരിക്കുക , അല്ലെങ്കിൽ കർത്താവേ സഹിക്കുക, വേറൊന്നും എനിക്കായി ഞാൻ അങ്ങയോട് ചോദിക്കുകയില്ല”.
തുടക്കത്തിലെല്ലാം ദൈവത്തിങ്കലേക്കുള്ള കയറ്റം വളരെ ബുദ്ധിമുട്ടായിരുന്നു.അപ്പോഴും അങ്ങേയറ്റത്തെ മാധുര്യവും ശാന്തതയും കൈമുതലായി വെച്ച വിശുദ്ധ പിന്നീടുള്ള കൊല്ലങ്ങളിൽ ദൈവൈക്യത്തിൽ അതിരില്ലാത്ത ആത്മീയ സന്തോഷം കണ്ടെത്തിയെന്ന് മാത്രമല്ല ദൈവസാന്നിധ്യം ദർശനങ്ങളിലൂടെയും പാരവശ്യങ്ങളിലൂടെയും ധാരാളമായി അനുഭവിച്ചു. ഈശോയുടെയും പരിശുദ്ധ അമ്മയുടെയും പരിശുദ്ധ ത്രിത്വത്തിന്റെയുമെല്ലാം ദര്ശനങ്ങളുംസംഭാഷണവും മരിക്കുന്നതു വരെ ഉണ്ടായിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഒക്കെ അവൾ ഈശോയെ സാധാരണ വ്യക്തിയെ കാണുന്ന പോലെ കണ്ടു സംസാരിച്ചു. മറ്റൊരു ലോകത്തിലായിരുന്ന അവൾ ദീർഘമായ സംഭാഷണത്തിന് ശേഷമാണ് ഈ ലോകത്തിലേക്ക് വന്നു കൊണ്ടിരുന്നത്. ഈശോ പലപ്പോഴും അവളോട് ഇങ്ങനെ പറഞ്ഞു, ” നീ എന്റേതും ഞാൻ നിന്റേതുമാണ് “. എത്രമാത്രം ത്രേസ്യ നിത്യജീവിതത്തിനായി, മരണത്തിനായി ആശിച്ചു. “ഘടികാരം മുഴങ്ങുന്നത് കേൾക്കുക എനിക്കൊരാശ്വാസമാണ്”. കുറച്ചു കൂടി മരണത്തോടും നിത്യജീവിതത്തോടും അടുത്തല്ലോ എന്നോർത്തായിരുന്നു അത്!
നമ്മോടുള്ള സ്നേഹത്തെ പ്രതി മുറിപ്പെട്ട കർത്താവിനെപ്പോലെ ത്രേസ്സ്യയുടെ ഹൃദയത്തേയും മുറിപ്പെടുത്താൻ കർത്താവു തിരുമനസ്സായി. ഒരിക്കൽ ഒരു മാലാഖ സ്വർണ കുന്തവുമായി വന്നു ത്രേസ്സ്യയുടെ ഹൃദയത്തെതുളച്ചു. ഭയങ്കരമായ വേദനയിലും അഗാധമായ മാധുര്യമുണ്ടായിരുന്നു. ദൈവം ആ ഹൃദയത്തെ സ്നേഹം കൊണ്ട് ഉജ്ജ്വലമാക്കി. അതോടു കൂടി ദൈവത്തിന്റെതു മാത്രം ആകുക എന്ന ആഗ്രഹം അവളിൽ ശക്തിപ്പെട്ടു. മരണസമയത്തു അവളുടെ ഹൃദയത്തിനു ആഴത്തിൽ മുറിവേറ്റിരിക്കുന്നത് പലരും കണ്ട് ബോധ്യപെട്ടു. ഇന്നും അത് കേടു കൂടാതെ ഇരിക്കുന്നു.
ഇൻകാർനേഷൻ കർമ്മലീത്ത മഠത്തിലെ അയഞ്ഞ ആവൃതിനിയമങ്ങളോടും സുഖലോലുപതയോടും ത്രേസ്സ്യക്ക് ഒട്ടും യോജിക്കാൻ പറ്റിയില്ല. കർമ്മലീത്ത സഭ നവീകരിക്കാൻ തന്നെ തീരുമാനിച്ചു. 1562 ഓഗസ്റ്റ് 24 നു ആവിലയിൽ തന്നെ വി. യൗസേപ്പിന്റെ പേരിൽ മഠം സ്ഥാപിച്ചു. ചിട്ടയായ ആവൃതിനിയമങ്ങളും നിശബ്ദതയും അങ്ങേയറ്റത്തെ ദാരിദ്ര്യപാലനവും ‘നിഷ്പാദുക സന്യാസിനിമാരുടെ’ മുഖമുദ്രയായിരുന്നു. ത്രേസ്സ്യയുടെ നിയമാവലിയോടുണ്ടായ വെറുപ്പും നഗരപിതാക്കൾ പുതിയ മഠങ്ങളോട് കാണിച്ച അപ്രിയവും മൂലം ത്രേസ്സ്യായുടെ സഹനങ്ങൾ അവർണ്ണനീയമായിരുന്നു. സാധാരണ വിശ്വാസികളെ വഴി തെറ്റിക്കുന്നു എന്നാരോപിച്ച് എല്ലാരും അവളെ ഉപേക്ഷിച്ചു. പൈശാചിക ബാധയുള്ള കന്യാസ്ത്രീ എന്ന് സകലരും മുദ്ര കുത്തി. അവൾ എഴുതിയ പല പുസ്തകങ്ങളും കത്തിച്ചു. ദിവ്യകാരുണ്യം സ്വീകരിക്കുന്നതിൽ നിന്ന് പോലും വിലക്കി. ഈശോയും പലപ്പോഴും മുഖം മറച്ചത് വലിയ സഹനമായിരുന്നു. എല്ലാ വേദനകളും സന്തോഷത്തോടെ സഹിച്ച് സഭയ്ക്കും ലോകത്തിനും വേണ്ടി അവൾ സമർപ്പിച്ചു. സഹനങ്ങളും വേദനകളും സ്വയം ഇല്ലാതായിത്തീരുന്നതിനും സ്വാർത്ഥതയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള മാർഗ്ഗവും ആയി ആണ് വിശുദ്ധ കണ്ടത്. കുറ്റാരോപണങ്ങളാലും എതിർപ്പുകളാലും നട്ടം തിരിയുമ്പോൾ കർത്താവ് അവളോട് ചോദിച്ചു , “ഞാൻ സർവ്വശക്തനാണെന്ന് നിനക്കറിഞ്ഞുകൂടെ? നീയെന്തിനു ഭയപ്പെടുന്നു? “
പിശാചുക്കളുടെ ഉപദ്രവം മൂലം ത്രേസ്സ്യ വളരെ ക്ലേശിച്ചിരുന്നു പക്ഷെ അവക്ക് അവളെ ഭയപ്പെടുത്താൻ കഴിഞ്ഞില്ല. ദൈവവരപ്രസാദത്തിലായിരിക്കുന്ന ആത്മാക്കളെ സാത്താൻ ആണ് ഭയക്കുന്നെതെന്ന് ത്രേസ്സ്യക്കറിയാമായിരുന്നു. മുഷ്ടി ചുരുട്ടി ഇടിക്കുന്ന പോലെ അവൾ അവരെ കാണിച്ചു. കുരിശു വരച്ചും ഹന്നാൻ വെള്ളം തളിച്ചും അവറ്റകളെ അകറ്റാൻ ശ്രമിച്ചു.
പല വട്ടം ത്രേസ്സ്യക്ക് നരകത്തിന്റെ ദർശനമുണ്ടായി. നരകത്തിൽ ഒരു നിമിഷം അവൾ പീഡകൾ സഹിക്കേണ്ടിയും വന്നു. കൊല്ലങ്ങൾ കഴിഞ്ഞ് ഓർക്കുമ്പോൾ പോലും വിറയൽ ഉണ്ടാക്കുന്ന കാര്യമായിരുന്നു അത്. പീഡനങ്ങളുടെ കാഴ്ച പുണ്യവതിയെ ഞെട്ടിച്ചു. ആ സഹനത്തോട് താരതമ്യം ചെയ്യുമ്പോൾ ഭൂമിയിലെ എല്ലാം സഹിക്കാവുന്നതായി തോന്നിയത്രേ. ഈ ലോകത്തിലെ കഷ്ടതകളോടും എതിർപ്പുകളോടുമുള്ള ഭയത്തെ ഈ കാഴ്ച എടുത്തു മാറ്റിയെന്നാണ് ആത്മകഥയിൽ പറയുന്നത് .ആത്മാക്കളുടെ രക്ഷക്ക് വേണ്ടി കിണഞ്ഞു പരിശ്രമിക്കാൻ അത് പ്രചോദിപ്പിച്ചു. പിറുപിറുക്കുകയോ ആരുടേയും കുറ്റങ്ങൾ പറയുകയോ ആർക്കെങ്കിലും ദോഷം വരണമെന്നാഗ്രഹിക്കുകയോ ചെയ്യാത്ത.. അസൂയ, അത്യാഗ്രഹം ഇല്ലാതിരുന്ന, ദൈവഭയത്തിൽ ജീവിച്ചിരുന്ന അമ്മത്രേസ്സ്യ പാപത്തിൽ വീണാൽ തരാനായി പിശാച് തയ്യാറാക്കി വച്ച സ്ഥലവും പീഡനവും കണ്ടപ്പോൾ പുണ്യവതി പറഞ്ഞു ‘ചാവുദോഷത്തിലുള്ള വീഴാവുന്ന വിപത്തിൽ ഇരിക്കുന്ന ആത്മാക്കൾ വിശ്രമം എടുക്കരുത് , ആഹ്ലാദിക്കരുത്. എല്ലാ പാപസാഹചര്യങ്ങളെയും വർജ്ജിക്കണം’.
അഗാധമായ എളിമ വിശുദ്ധയുടെ കൈമുതലായുണ്ടായിരുന്നു. നീച ,ദുഷ്ട എന്നെല്ലാമാണ് ആത്മകഥയിൽ മിക്കപ്പോഴും സ്വയം വിളിക്കുന്നത്. ഇത്ര കൃതഘ്‌നത ഉള്ളവളും തണുത്ത ഹൃദയമുള്ളവളും ആയ തനിക്ക് എങ്ങനെ ഇത്രയും അനുഗ്രഹങ്ങൾ തരാൻ തോന്നുന്നു എന്ന് പലപ്പോഴും ഈശോയോടു ചോദിച്ചു. തൻറെ ഏതെങ്കിലും നന്മ ആരെങ്കിലും കണ്ടാൽ അവർക്കു അവളുടെ പാപങ്ങളെപ്പറ്റി വെളിപ്പെടുത്താൻ ഈശോയോടു യാചിച്ചു. അവളുടെ പ്രാർത്ഥന ലഭിക്കണമെങ്കിൽ അവളെ ഉപദ്രവിച്ചാൽ മതി എന്ന് പറയത്തക്കവിധം ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിച്ചു.
അതുപോലെ തന്നെ സ്വതസിദ്ധമായ നർമ്മബോധവും പ്രസിദ്ധമായിരുന്നു. ഒരിക്കൽ ഒരു കുരിശിനെപ്പറ്റി ഈശോയോടു പറഞ്ഞപ്പോൾ ഈശോ പറഞ്ഞു ‘ഞാൻ ഇങ്ങനെയാണ് എന്റെ സുഹൃത്തുക്കളെ സ്നേഹിക്കുന്നതെന്ന്’. വിശുദ്ധ ഉടനെ പറഞ്ഞു ‘വെറുതെയല്ല നിനക്ക് അധികം സുഹൃത്തുക്കളൊന്നും ഇല്ലാത്തതെന്ന് ‘. A sad nun is a bad nun ‘എന്നവൾ എഴുതി വെച്ചു. നമുക്കുള്ള ചെറിയ നർമ്മബോധം എന്തിനു മറച്ചുവെക്കണമെന്നു വിശുദ്ധ ചോദിക്കുമായിരുന്നു, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അതുപയോഗിച്ചുകൂടെ എന്നും. ‘God never said we need to be sour-faced to be holy. ..From silly devotions and sour-faced saints, good Lord deliver us ! ‘ ഈശോയോടു ഫലിതം പറഞ്ഞു ചിരിച്ച വിശുദ്ധ.
ചെറുപുഷ്പവും മദർ തെരേസയുമെല്ലാം അമ്മത്രേസ്സ്യയിൽ നിന്നാണ് പ്രചോദനമുൾകൊണ്ടത്. വേദപാരംഗതരായ കുരിശ്ശിന്റെ വിശുദ്ധ യോഹന്നാനും ഫ്രാൻസിസ് ഡി സെയിൽസും അൽഫോൻസ് ലിഗോരിയുമെല്ലാം പുണ്യവതിയുടെ ഗ്രൻഥങ്ങളിൽ നിന്ന് വളരെയധികം ഉദ്ധരിച്ചിട്ടുണ്ട്. അഞ്ചു പുസ്തകങ്ങളും 7 ചെറു ഗ്രൻഥങ്ങളുമാണ് വി .ത്രേസ്സ്യ എഴുതിയിട്ടുള്ളത് . ‘ദി ഇന്റീരിയർ കാസ്സ്ൽ ‘ എന്ന ഗ്രൻഥം അനേകർക്ക് ആത്മീയ ചൈതന്യം ലഭിക്കാൻ കാരണമായി. 500 വർഷങ്ങൾക്കിപ്പുറവും ഒരുപാട് ജീവിതങ്ങളെ അവൾ സ്വാധീനിക്കുന്നു. അഗാധമായ മനഃശാസ്ത്രപഠനങ്ങള്‍ അടങ്ങിയ അവളുടെ സ്വയംകൃത ചരിത്രം ഏകാഗ്രത , സമാധി, പാരവശ്യം, ബുദ്ധിപരമായ ദർശനങ്ങൾ, ആദ്ധ്യാത്മിക വിവാഹം, ദൈവൈക്യം, വിവിധ പ്രാർത്ഥന രീതികൾ ഇവയൊക്കെ ഉൾകൊണ്ട് വി. ആഗസ്തീനോസ്ന്റെ ‘ഏറ്റുപറച്ചിൽ’ നോട് കിടപിടിക്കുന്നതാണ് .
1567ൽ കർമ്മലീത്ത സഭയുടെ പ്രിയോർ ജനറൽ ആയിരുന്ന ജോൺ ബാപ്ടിസ്റ് റൂബിയോ ആവില സന്ദർശിച്ചപ്പോൾ ത്രേസ്സ്യയും കൂട്ടരും പിന്തുടർന്നിരുന്ന നിയമാവലിയിൽ പ്രീതിയുള്ളവനായി, അവളുടെ ആവശ്യാനുസരണം മഠങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകി.
അമ്മത്രേസ്സ്യ മരിക്കുമ്പോഴേക്ക് നിഷ്‌പാദുക സന്യാസിനികൾക്കായി 17 മഠങ്ങളും കുരിശിന്റ വിശുദ്ധ യോഹന്നാന്റ സഹായത്തോടെ സന്യാസികൾക്കായി 14 ആശ്രമങ്ങളും അവൾ സ്ഥാപിച്ചു.
അമ്മത്രേസ്സ്യക്ക് യൗസേപിതാവിനോടുള്ള ഭക്തി പ്രസിദ്ധമാണ്. മിക്ക കോൺവെന്റുകളും ആ നാമധേയത്തിലായിരുന്നു. ഒരു ദിവസം ആശ്രമം പണിയുന്ന ജോലിക്കാർക്ക് കൊടുക്കാൻ കൂലിയില്ലാതെ വിഷമിക്കുമ്പോൾ യൗസേപ്പിതാവ് പ്രത്യക്ഷപ്പെട്ട് അവളോട് പറഞ്ഞു പണത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നും പണിക്കാരെ ധൈര്യമായി വിളിച്ചോളാനും. ഒറ്റപൈസ കയ്യിൽ ഇല്ലാതിരുന്നിട്ടും ത്രേസ്സ്യ പണിക്കാരെ വിളിച്ചു. ആവശ്യമായ സംഖ്യ കർത്താവ് നൽകി. “വിശുദ്ധ യൗസേപ്പിന്റെ സഹായം തേടിയിട്ടു വൃഥാവിൽ ആയതായി ഞാൻ ഒരിക്കലും ഓർമിക്കുന്നില്ല”. തന്നെ വിശ്വസിക്കാൻ പ്രയാസം തോന്നുന്നവർ യൗസേപ്പിതാവിന് നമ്മെത്തന്നെ സമർപ്പിച്ചു അദ്ദേഹത്തോടുള്ള ഭക്തി പ്രദർശിപ്പിച്ച് പരീക്ഷിച്ചു നോക്കു, എന്ന് തന്റെ ആത്മകഥയിൽ പുണ്യവതി പറയുന്നുണ്ട്.
ആൽബെ ഡി ടോർനസിലാണ് പതിനേഴാമത്തെ മഠം ആയ അവസാനത്തെ മഠസ്ഥാപനം നടന്നത്. അവിടെ വെച്ചു അമ്മത്രേസ്സ്യായുടെ ആരോഗ്യം വളരെ മോശമായി കിടപ്പിലായി. 1582 ഒക്ടോബർ 4നു അറുപത്തിയേഴാമത്തെ വയസ്സിൽ നിത്യസമ്മാനത്തിനായി യാത്രയായി. സഭയിൽ പുതുജീവനും നവീകരണവും തുടങ്ങി വെച്ച് തൻറെ നല്ല ഓട്ടം പൂർത്തിയാക്കി ആയിരുന്നു യാത്ര. ‘തിരുസഭയുടെ കുഞ്ഞാണ് ഞാൻ’ എന്ന് മരണനേരത്തു പറഞ്ഞു. ‘ഓ കർത്താവേ, എന്റെ മണവാളനെ, ഞാൻ ഒരുപാട് ആഗ്രഹിച്ച ആ മണിക്കൂർ ഇതാ വന്നിരിക്കുന്നു. നമ്മൾ കണ്ടുമുട്ടേണ്ട സമയമായി ‘ എന്ന് പറഞ്ഞ് ആ നിർമ്മലസൂനം മരിച്ചു. 1622 ൽ വിശുദ്ധ പദവിയിലേക്ക് ഉയർന്നു.
അമ്മത്രേസ്സ്യായുടെ മരണശേഷം അവളുടെ തന്നെ കൈപ്പടയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടെടുത്തു,”ഒന്നും നമ്മെ അസ്വസ്ഥരാക്കാതിരിക്കട്ടെ,
ഒന്നും നമ്മെ ഭയപ്പെടുത്താതിരിക്കട്ടെ,
എല്ലാം കടന്നുപോകും,
ദൈവം മാത്രം അചഞ്ചലനായി നില്‍ക്കും.
ക്ഷമ എല്ലാം നേടിയെടുക്കുന്നു.
ദൈവം കൂടെയുള്ളവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല
ദൈവം എന്തിനും മതിയായവനാണ്…ഈശോയുടെ ത്രേസ്സ്യ”.
അമ്മത്രേസ്സ്യയുടെ പ്രസിദ്ധമായ ചില ഉദ്ധരണികൾ
‘തന്നെ ശുശ്രൂഷിക്കാൻ തീരുമാനിച്ച ആത്മാവിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നത് ഒരേയൊരു കാര്യമാണ്, അനുസരണം. ദൈവഹിതത്തിന് വിധേയപ്പെട്ടുള്ള അനുസരണം’.
‘ദൈവത്തോടുള്ള സ്നേഹത്തെപ്രതി സഹിക്കാൻ പഠിക്കുക. എല്ലാവരും നമ്മുടെ സഹനം അറിയണമെന്ന് ആഗ്രഹിച്ച്ആകുലപ്പെടരുത്. സത്യമിതാണ് .സ്നേഹത്തോടു കൂടിയ ജീവിതം സഹനം കൂടാത്തതായിരിക്കുകയില്ല ‘.
‘ഈ ലോകത്തിൽ ദൈവത്തെ ആസ്വദിക്കുക എന്നതല്ല ആത്മാവിന്റെ ഭാഗധേയം. പിന്നെയോ ? അവിടുത്തെ ഹിതം നിറവേറ്റുക എന്നതാണ്. അവിടുത്തെ മാധുര്യം ആസ്വദിക്കുക എന്നതല്ല ദൈവസ്നേഹം, പ്രത്യുത എളിമയോടും ദൃഢനിശ്ചയത്തോടും കൂടെ അവിടുത്തെ ശുശ്രൂഷിക്കുന്നതിൽ ആണ് ‘.
‘സൃഷ്ടികളിൽ നിന്നും ഹൃദയത്തെ വേർപെടുത്തി ദൈവത്തെ തേടുക. അപ്പോൾ തീർച്ചയായും നിങ്ങൾ അവിടുത്തെ കണ്ടെത്തും ‘.
‘ഓ എന്റെ ദൈവമേ ,അങ്ങയുടെ മുൻപിൽ ഞങ്ങൾ കുറ്റവിമുക്തരാണെങ്കിൽ സൃഷ്ടികളാൽ ഞങ്ങൾ സ്നേഹിക്കപ്പെടുകയോ വെറുക്കപ്പെടുകയോ ചെയ്യുന്നതിൽ എന്ത് കാര്യം ?’
‘ദൈവത്തെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന ആത്മാക്കൾക്ക് ശാരീരിക വിശ്രമത്തിനോ സുഖാനുഭവങ്ങളിൽ മുഴുകുന്നതിനോ ഉള്ള യാതൊരു ആഗ്രഹവുമില്ല ‘.
‘സകല തിന്മകളുടെയും കാരണം കിടക്കുന്നത് നാം ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ചു ചിന്തിക്കാതെ അവിടുന്ന് നമ്മിൽനിന്ന് ഏറെ വിദൂരത്താണെന്നു സങ്കൽപ്പിക്കുന്നു എന്ന യാഥാർത്ഥത്തിൽ ആണ് ‘.
‘പൂർണ്ണതക്കു വേണ്ടി പ്രയത്നിക്കുന്നവർ ഇങ്ങനെ പറയരുത് , ‘ഒരാൾ എന്നോട് തെറ്റ് ചെയ്തു’. അർഹിക്കുന്നതല്ലാതെ യാതൊരു വിധ കുരിശും വഹിക്കാൻ സമ്മതമല്ലെങ്കിൽ പൂർണതക്കുള്ള യാതൊരു അവകാശവും നിങ്ങൾക്കില്ല’.
‘നാം നമ്മെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നമ്മെ സ്നേഹിക്കുന്ന ദൈവത്തിൽ നമുക്ക് പ്രത്യാശ അർപ്പിക്കാം ‘.
Feast Day of St. Theresa of Avila – October 15
ജിൽസ ജോയ് ![]()
































Leave a comment