കുരുക്കഴിക്കുന്ന മാതാവിൻ്റെ തിരുനാൾ സെപ്റ്റംബർ 28 ന് ആഘോഷിക്കുന്നു. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augടburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, Untier of Knots). ഫ്രാൻസീസ് പാപ്പ ജർമ്മനിയിൽ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരിക്കെ ഈ ചിത്രം കാണുകയും പിന്നിടു മെത്രാനായപ്പോൾ ലാറ്റിൻ അമേരിക്കയിൽ കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.

വോൾഫ്ഗാങ്ങ് ലാംഗെൻമാന്റൽ (1568-1637) എന്ന ഒരു ജർമ്മൻകാരൻ്റെ ജീവിതകഥയുമായി കൂട്ടുപിടഞ്ഞു കിടക്കുന്നതാണ് കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ. വോൾഫ്ഗാങ്ങും ഭാര്യ സോഫിയും മാതൃകപരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരായിരുന്നു. 1612 ആയപ്പോഴേക്കും ആ ദാമ്പത്യ ബന്ധത്തിൽ ചില വിള്ളലുകൾ വീഴാൻ തുടങ്ങി. ഒരു വേള വിവാഹമോചനത്തിന്റെ വക്കുവരെ എത്തി. ദാമ്പത്യം സംരക്ഷിക്കാനായി വോൾഫ്ഗാങ്ങ് ഔഗ്സ്ബുർഗിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയുള്ള ഇംഗോൾസ്റ്റാഡ് (Ingolstadt) സർവ്വകലാശാലയിലെ അധ്യാപകനായിരുന്ന ഈശോസഭാ വൈദീകൻ ഫാദർ ജേക്കബ് റേമിനെ സന്ദർശിക്കാൻ തീരുമാനിച്ചു.

തീക്ഷ്ണമതിയായ വോൾഫ്ഗാങ്ങ് 28 ദിവസത്തിനിടയിൽ നാല് തവണ ഫാദർ റേമിനെ സന്ദർശിക്കുകയും വിശുദ്ധനായ ആ വൈദീകനിൽ നിന്നു ഉപദേശം സ്വീകരിക്കുകയും ചെയ്തു. മാതൃഭക്തനായിരുന്ന റേമച്ചൻ ജ്ഞാനത്തിലും അസാധാരണമായ ബുദ്ധി വൈഭവത്തിലും പ്രശസ്തനായിരുന്നു. ഒരിക്കൽ പരിശുദ്ധ മറിയത്തിൻ്റെ പ്രത്യക്ഷീകരണം റേമച്ചൻ അനുഭവിച്ചതായി പറയപ്പെടുന്നു. ഈ ദർശനത്തിൽ “അമ്മ മൂന്നു പ്രാവശ്യം സ്‌തുത്യര്‍ഹവതി” Mother Thrice Admirable” എന്ന വാചകം പ്രത്യക്ഷപ്പെട്ടു എന്നു രേഖപ്പെടുത്തിയിരിക്കുന്നു ഓരോ തവണ കാണുമ്പോഴും വോൾഫ്ഗാംങ്ങു ഫാദർ റേമും കന്യാമറിയത്തിൻ്റെ മുമ്പിൽപ്പോയി പ്രാർത്ഥിക്കുക പതിവായിരുന്നു. അവരുടെ കൂടിക്കാഴ്ചയുടെ അവസാന ദിനം കൃത്യമായി പറഞ്ഞാൽ 1615 സെപ്റ്റംബർ 28-ന് റേമച്ചൻ ആശ്രമ ചാപ്പലിൽ മഞ്ഞു മാതാവിൻ്റെ ചിത്രത്തിനു മുമ്പിൽ പ്രാർത്ഥിക്കുകയായിരുന്നു. രണ്ടുപേരും പരസ്പരം കണ്ടപ്പോൾ വോൾഫ്ഗാങ്ങ് തന്റെ വിവാഹ റിബൺ റേമച്ചനു നൽകി. പ്രാർത്ഥനയോടെ ആ വന്ദ്യ വൈദീകൻ വിവാഹ റിബൺ മാതൃസന്നിധിയിലേക്കു ഉയർത്തി, അത്ഭുതമെന്നു പറയട്ടെ റിബണിന്റെ കെട്ടുകൾ ഓരോന്നായി സ്വയം അഴിഞ്ഞു, അതിൻ്റെ നിറം വെളുത്തതായി. ഈ സംഭവത്തിനു ശേഷം വോൾഫ്ഗാങ്ങും സോഫിയയും തങ്ങളുടെ വിവാഹമോചനം തീരുമാനം ഉപേക്ഷിക്കുകയും വിശ്വസ്ത ദമ്പതികളായി തുടരുമെന്നു മാതൃസന്നിധിയിൽ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

വർഷങ്ങൾ കടന്നു പോയി വോൾഫ്ഗാങ്ങിൻ്റെ കൊച്ചുമകൻ ഹിരോണിമസ് അംബ്രോസിയസ് ലാംഗെൻമാന്റൽ (1666-1709 ) വൈദീകനും കാനൻ നിയമ പണ്ഡിതനുമായി. 1700 ൻ്റെ ആദ്യ വർഷങ്ങളിൽ ഔഗ്സ്ബർഗിലെ ആം പെർലാഹിലുള്ള വിശുദ്ധ പത്രോസിൻ്റെ പള്ളിക്ക് ഒരു ബലിപീഠം ദാനം ചെയ്യാൻ ഹിരോണിമസച്ചൻ്റെ കുടുംബം തീരുമാനിച്ചു. അത്തരം സംഭാവനകൾ അക്കാലത്ത് ഒരു സാധാരണ പാരമ്പര്യമായിരുന്നു. ബലിപീഠം “സത് ഉപദേശത്തിൻ്റെ മാതാവിനു” സമർപ്പിക്കകപ്പെട്ടതായിരുന്നു.

ബലിപീഠത്തിൽ ചിത്രരചന നടത്താൻ നിയോഗിച്ചത് ജോഹാൻ മെൽച്ചിയർ ജോർജ്ജ് ഷ്മിറ്റഡനർ (Johann Melchior Georg Schmittdner എന്ന ചിത്രകാരനെയാണ് . വോൾഫ്ഗാങ്ങ് , സോഫി, ഫാദർ റേമം എന്നിവരുടെ കഥയെ അടിസ്ഥാനമാക്കിയാണ് ജോഹാൻ പെയിന്റിംഗ് നടത്തിയത് . അതിനാലാണു, വിവാഹജീവിതത്തിന്റെ റിബണിന്റെ കെട്ടുകൾ അഴിക്കുന്ന കന്യാമറിയത്തെ കോ ജോഹാൻ ചിത്രീകരിച്ചിരിക്കുന്നത്. അമലോത്ഭവയായ കന്യകാ മറിയം സർപ്പത്തെ തൻ്റെ പാദങ്ങൾക്കടിയിൽ ചതച്ചുകൊല്ലുന്നു . പാപത്തിൻ്റെ കണിക പോലും ഏൽക്കാത്ത മറിയമാണ് സാത്താനെതിരായുള്ള പോരാട്ടത്തിലെ ശാശ്വത എതിരാളി. ചിത്രത്തിലെ പ്രാവ് മറിയം പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണ് എന്നതിൻ്റെ സൂചനയാണ്. അമ്മയെ സഹായിക്കാൻ ദൂതന്മാരുണ്ട്, ഒരാൾ നമ്മുടെ ജീവിതത്തിന്റെ കെട്ടുകൾ അടങ്ങിയ റിബൺ മറിയത്തിനു സമർപ്പിക്കുമ്പോൾ, മറ്റൊരു മാലാഖ കെട്ടുകളഴിച്ച റിബൺ മറിയത്തിൽ നിന്നു സ്വീകരിക്കുന്നു. ചിത്രത്തിനടിയിലായി ആകുലനായ വോൾഫ്ഗാങ്ങിനെ മുഖ്യദൂതനായ റാഫേൽ സന്യാസാശ്രമത്തിലേക്കു നയിക്കുന്നതിനെ ചിത്രീകരിച്ചിരിക്കുന്നു.

കാലക്രമേണ, ലാംഗെൻമാന്റൽ കുടുംബത്തിന്റെ കഥ ആളുകൾ മറന്നു തുടങ്ങിയെങ്കിലും ഔഗ്സ്ബർഗിലെ ആം പെർലാഹിലുള്ള വി. പത്രോസിൻ്റെ ദൈവാലയത്തിൽ കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്നു. കുറച്ച് വർഷങ്ങൾ അതേ നഗരത്തിലെ കർമ്മലീത്താ മഠത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ സ്ഥാനം യുദ്ധങ്ങളും വിപ്ലവങ്ങളും അതിജീവിച്ച ഈ മാതൃചിത്രം ഇന്നും അനേകരുടെ അഭയമാണ്. ദാമ്പത്യ ജീവിതത്തിൻ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ പ്രത്യേക മധ്യസ്ഥയാണ് കുരുക്കഴിക്കുന്ന മാതാവ്.

കന്യകാമറിയമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കര്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ, ഞാൻ എത്ര നിസ്സഹായനാണെന്നു നീ അറിയുന്നു എന്റെ വേദന നീ ഗ്രഹിക്കുന്നു. ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, എന്റെ ജീവിതത്തിന്റെ നാട ഞാൻ നിന്നെ ഭരമേല്പിക്കുന്നു. നിയാകുന്നു എന്റെ ശരണം. തിന്മപെട്ട ശക്തികൾക്കെ അത് നിന്നിൽനിന്നും തട്ടിയെടുക്കുവാനാവില്ലെന്ന് ഞാൻ ധൈര്യപ്പെടുന്നു. നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കൽ നിന്നുള്ള മദ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കേണമേ. (ഇവിടെ ആവശ്യം പറയുക)

ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചുകളയേണമേ. നിയാകുന്നു എന്റെ ശരണം. എനിക്ക് തരുന്ന ഏകാശ്വാസവും, എന്റെ ബലഹീനതയുടെ ശക്തികരണവും, എന്റെ ദാരിദ്ര്യത്തിന്റെ നിർമ്മാർജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനങ്ങളിൽ നിന്നുള്ള മോചനവുമായ മാതാവേ, ഈ അപേക്ഷകൾ കേൾക്കേണമേ, വഴി നടത്തേണമേ, സംരക്ഷിക്കേണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

NB : പ്രാർത്ഥനയ്ക്കു കടപ്പാട്

ഫോട്ടോകൾ 2024 ആഗസ്റ്റുമാസത്തിലെ സന്ദർശനത്തിൽ നിന്ന്

Fediverse reactions
September 2024
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading